Friday, October 25, 2019

ശരത്കാലം 17




"അപ്പോൾ ഷേർളി ചേച്ചി... "

നീന അത്ഭുതത്തോടെ സൈമണിനെ നോക്കി .. 

"ഹ്മ്മ് .. ഷേർളിക്ക് അനിലിനെ ഇഷ്ടമായിരുന്നു.. "

"അപ്പോൾ ഈ ഭാമ.. അവരുടെ കത്തുകൾ. "

"നീന.. സ്വാർത്ഥത... മനുഷ്യനെ ചതിയനാകുന്നത് സ്വാർത്ഥത എന്ന വികാരമാണ്. നമ്മൾ എത്രയും കൂടുതൽ സ്വാർത്ഥരാകുന്നുവോ അത്രയും ചതിയന്മാരും ആകും... "

"എന്ന് വച്ചാൽ.. "

"എന്ന് വച്ചാൽ.. ശേഖരനും ഷേർളിയും ചേർന്നുണ്ടാക്കിയ പ്ലാൻ ,അതായിരുന്നു ആ മൂന്നു വർഷങ്ങളിൽ കണ്ടത്.. "

"എങ്ങനെ.. "

സൈമൺ  ഒരു ദീർഘ നിശ്വാസത്തോടെ കട്ടിലിൽ നിന്നും എഴുന്നേറ്റു ജനലിന്റെ അരികിലേക്ക് നടന്നു. 

"ഭാമയെ സ്വന്തമാക്കാൻ അനിൽ എങ്ങനെ ആണോ ശേഖരന്റെ സഹായം തേടിയത്, അത് പോലെ തന്നെ ഷേർളി അനിലിനെ സ്വന്തമാക്കാൻ ശേഖരന്റെ സഹായം തേടിയിരുന്നു .. "

"അതിനു ഷേർളി ചേച്ചി എന്തിനാ ശേഖരനോട് ചോദിക്കുന്നെ.. ഈ അനിൽ വീട്ടിൽ തന്നെ അല്ലേ താമസിക്കുന്നെ. നേരിട്ട് ചോദിച്ചാ പോരെ... ഹ്മ്മ്.. പിന്നെ അതുമല്ല ആൾ അത്രക്ക് സ്മാർട്ട് ആയിരുന്നോ... "

മറുപടിയായി സൈമണിന്റെ മുഖത്തൊരു പുഞ്ചിരി വിടർന്നു , പുച്ഛം കലർന്ന പുഞ്ചിരി . 

"അഹ് .. അപ്പോൾ നിങ്ങൾക്കും അയാളോട് അസൂയ ആയിരുന്നോ .. " 

ആ പുഞ്ചിരിയിൽ ഒളിഞ്ഞു കിടന്ന മറുപടി വായിച്ചെടുക്കാൻ  നീനക്കു അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല .

"ഹ്മ്മ്.. അനിൽ ഒരു പതിഞ്ഞ സ്വഭാവക്കാരനായിരുന്നു, ഇവൻ,  ഈ രാഹുലിനെ പോലെ.. ആരോടും വഴക്കിന് പോകില്ല, മാക്സിമം ക്ഷമിക്കും, ആര് എന്ത് പറഞ്ഞാലും തന്നാൽ കഴിയുന്ന പോലെ സഹായിക്കും, നല്ലവണ്ണം പാടും, വരക്കും , കാണാനും മിടുക്കൻ.. കോളേജിൽ എല്ലാവര്ക്കും അവനെ വല്യ കാര്യമായിരുന്നു.. എന്തിനു.. ഈ തേരേഴത്തു വീട്ടിൽ പോലും അവൻ പറയുന്നത് കഴിഞ്ഞിട്ടേ പാപ്പനും  അമ്മച്ചിയും ഞങ്ങളുടെ വാക്കുകൾ പോലും കേട്ടിരുന്നുള്ളൂ .. "

സൈമൺ ശ്വാസമെടുത്തു തിരിഞ്ഞു നിന്നു.  പഴയ കാര്യങ്ങൾ പറയുമ്പോൾ പോലും അയാളുടെ മനസ്സിൽ തികട്ടിവരുന്ന പക നീനക്കു മനസ്സിലായി .. 

"എന്നിട്ടു.. ഈ ഷേർളിയും ശേഖരനും തമ്മിലുള്ള ബന്ധം.. അതെങ്ങനെ .. "

"പറയാം .. "

സൈമൺ നടന്നു ടേബിളിനടുത്തെത്തി  ജാറിലിരുന്ന വെള്ളം ഒരു കവിൾ കുടിച്ചു . 

"അനിലിനോട് , അവൻ ഇവിടെ വന്ന ആദ്യ ദിവസം തന്നെ ഷേർളിക്ക് ഇഷ്ടം തോന്നിയിരുന്നു. പിന്നീട് ഓരോ തവണ കാണുമ്പോഴും അത് കൂടിക്കൂടി വന്നതേ ഒള്ളൂ. അപ്പോഴാണ് അവനു ഭാമയോടാണ് ഇഷ്ടം എന്ന് അവൾക്കു മനസ്സിലായത്. ശേഖരനും ഭാമയും തമ്മിലുള്ള ബന്ധം അറിയാമായിരുന്ന ഷേർളി അങ്ങനെ ആണ് അനിലിന്റെ ഏറ്റവും അടുത്ത കൂട്ടുകാരൻ എന്ന നിലയിൽ അയാളെ പോയി കാണുന്നത് .. അനിലിന്റേയും ഭാമയുടെയും സംസാരവും വളരെ അടുത്തുള്ള പെരുമാറ്റവും കണ്ടു ഭയപ്പെട്ടു നിന്ന ശേഖരനും അതൊരു  പിടിവള്ളിയായിരുന്നു. കാരണം കുട്ടികാലത്തെ തന്നെ അവന്റെ മനസ്സിൽ കയറിക്കൂടിയ പെണ്ണായിരുന്നു ഭാമ. "

"യു മീൻ ...ഭാമക്ക് ശേഖരനെ ഇഷ്ട്ടമായിരുന്നെന്നോ.. "

"അതെ .. ശേഖരനും ഭാമക്കും പരസ്പരം ഇഷ്ട്മായിരുന്നു. ശേഖരൻ പറയുന്നതിന്റെ അപ്പുറം പോകാത്ത  പെൺകുട്ടിയായിരുന്നു ഭാമ.."


"അപ്പോൾ അനിലും ഭാമയുമായുള്ള പ്രണയം, ആ കത്തുകൾ .."

"അതായിരുന്നു ചതി, ശേഖരന്റെ ..ഷേർളിയുടെ.. ചതി .. "

"മീൻസ്.. "

"സിമ്പിൾ.. ശേഖരൻ അനിലിന്റെ കയ്യിൽ നിന്നും വാങ്ങിയിരുന്ന കത്തുകൾ എല്ലാ ഷേർളിക്കായിരുന്നു കൊടുത്തിരുന്നത്, പകരം അവൾ കൊടുക്കുന്ന എഴുത്തുകൾ ആയിരുന്നു ഭാമയുടെ പേരിൽ അനിലിന് കിട്ടിയിരുന്നത്.. "

"അപ്പോൾ ഇതൊന്നും ഭാമക്ക് അറിയില്ലായിരുന്നു.. "

"ഇല്ല.. അവൾക്ക് അനിൽ നല്ലൊരു സുഹൃത്ത് മാത്രമായിരുന്നു.. "

"അങ്ങിനെ ആണെങ്കിൽ, അതായത് ഈ കത്തുകൾ എഴുതിയത് ഭാമ അല്ലായിരുന്നെങ്കിൽ അനിലിന് കൈയ്യക്ഷരം മനസ്സിലാകില്ലേ.. അത് മാത്രവുമല്ല .. അയാൾക്കു ഭാമയോട് വല്ലാണ്ട് പ്രണയം തോന്നിയാൽ അത് ആപത്താകുമെന്നു ശേഖരൻ ചിന്തിച്ചില്ലേ .."

"ഞാൻ പറഞ്ഞില്ലേ അനിലൊരു പാവമായിരുന്നെന്നു.. അവനു വിശ്വാസമുള്ളവരെ അവൻ കണ്ണടച്ച് വിശ്വസിക്കുമായിരുന്നു. .. "

സൈമണിന്റെ വാക്കുകളിൽ വല്ലാത്തൊരു പതർച്ച വന്നത് നീന ശ്രദ്ധിച്ചു ..

"അവരുടെ ഉദ്ദേശം ഭാമ അവനെ ചതിച്ചു എന്ന് വരുത്തുക എന്നതായിരുന്നു,  ഒരു വലിയ പ്ലാൻ ആയിരുന്നു അവരുടേത് .. "

"പക്ഷെ ഭാമ ചതിച്ചു എന്ന് വന്നാൽ അയാൾ തകർന്നു പോകില്ലേ.. "

"ഹ്മ്മ്.. അത് തന്നെ.. ഞാൻ പറയാം.. ഒന്നുമില്ലായ്മയിൽ നിന്നും വളർന്നു വന്നവനായിരുന്നു ശേഖരൻ. അവന്റെ മുന്നിൽ പണവും ഭാമയും മാത്രമായിരുന്നു ടാർഗറ്റ് . ഷേർളിയുടെ ആഗ്രഹം അറിഞ്ഞപ്പോൾ ശേഖരൻ കണക്കു കൂട്ടിയതും അത് തന്നെ... അവളിൽ നിന്നും അനിലിന്റെ പേരിൽ പലപ്പോഴായി അയാൾ തുകകൾ കൈപ്പറ്റി,  അത് പോലെ ഭാമക്കെന്ന പേരിൽ അനിലിൽ നിന്നും. എന്നാൽ ഭാമയും അനിലും തമ്മിൽ കാണരുത് എന്ന ആഗ്രഹത്തിൽ അവളെ അവളുടെ അച്ഛന്റെ വീട്ടിലേക്കു പറഞ്ഞു വിട്ടു.. പക്ഷെ , ശേഖരന്റെ ലക്ഷ്യങ്ങൾ അത് മാത്രമായിരുന്നില്ല , ഭാമ അവളുടെ വീട്ടിലേക്കു പോയത് അവിടെ നിന്ന് പഠിക്കാൻ മാത്രമായിരുന്നില്ല"

"പിന്നെ .."

"അവൾക്കവകാശപ്പെട്ട സ്വത്തുക്കൾ വളരെ തുച്ഛമായിരുന്നിട്ടും ശേഖരൻ ഭാമയെ മുന്നിൽ നിർത്തി അവളുടെ അച്ഛന്റെയും അമ്മയുടെയും വീട്ടിൽ നിന്നും നേടി. എന്നാൽ അവളുടെ ഒരു തുള്ളി കണ്ണുനീർ വീഴ്ത്താൻ അവൻ സമ്മതിച്ചും ഇല്ല.. "

"ഞാൻ ചോദിച്ചത്, ഭാമയുടെയും ശേഖരന്റേയും വിവാഹ വാർത്തയോടുള്ള അനിലിന്റെ പ്രതികരണം.. അതെങ്ങനെ ആയിരുന്നു .. "

"ഹ്മ്മ്.. ഷേർളിയും ശേഖരനും കണക്കു കൂട്ടിയതും അത് തന്നെയായിരുന്നു.. ഭാമയുടെ വിവാഹ വാർത്ത  അറിഞ്ഞു മാനസ്സികമായി തകർന്നു പോകുന്ന അനിൽ .."

".."

"ഡൽഹിയിൽ എത്തിയ ശേഷമുള്ള ഷേർളിയുടെ തന്നോടുള്ള പെരുമാറ്റം അനിലിൽ അസ്വസ്ഥത  സൃഷ്ടിച്ചിരുന്നു.  അവൻ എന്നോട് പലപ്പോഴും അത് പറഞ്ഞിട്ടുമുണ്ടായിരുന്നു. അവിടെ എത്തി രണ്ടു മാസത്തിനു ശേഷം ഞങ്ങൾ എല്ലാവരും അങ്ങോട്ട് പോയിരുന്നു. ഷേർളിക്ക് താത്കാലികമായി അവിടെ ഒരു പ്രൈവറ്റ് ഹോസ്പിറ്റലിൽ ജോലി കിട്ടി, അനിലിന് അവിടെ കോളേജിൽ അഡ്മിഷനും. ഞങ്ങൾ എല്ലാവരും അവിടെ ചെന്നത് കൊണ്ട് തിരിച്ചു വരണമെന്ന അവന്റെ മോഹം നടന്നതുമില്ല.. ഷേർളിയും അനിലും ഹോസ്റ്റലിൽ ആയിരുന്നത് കൊണ്ടും , പാപ്പൻ അവനോടു ഷേർളിയുടെ കാര്യങ്ങൾ എല്ലാം നോക്കണമെന്ന് പറഞ്ഞിരുന്നത് കൊണ്ടും അവർ പരസ്പരം മിക്കവാറും കാണാറുണ്ടായിരുന്നു. ഈ സമയങ്ങളിൽ എല്ലാം ഷേർളി അവനോടു പരമാവധി അടുക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു. പക്ഷെ, അപ്പോഴും ഭാമ എന്ന അച്ചുതണ്ടിൽ ചുറ്റിത്തിരിയുകയായിരുന്നു അനിൽ. "

"എന്നിട്ടു .."

"ഷേർളിയുടെ അവസാന ആയുധമായിരുന്നു ഭാമയുടെ വിവാഹ വാർത്ത അനിലിനെ അറിയിക്കുക എന്നത്.  അതിനോടുള്ള അവന്റെ പ്രതികരണം , അത് മുതലാക്കി അവന്റെ മനസ്സിൽ കയറിക്കൂടുക അങ്ങിനെ ആയിരുന്നു അവളുടെ പ്ലാൻ.. ഡൽഹിക്കു പോയ ശേഷം ഭാമയുടെ പേരിൽ ഒരൊറ്റ കത്തു പോലും അവനു ലഭിച്ചിരുന്നില്ല. കുരിയാക്കോസ് സാറിന്റെ കർശ്ശന നിർദ്ദേശം ഉള്ളതിനാൽ അവനു നാട്ടിലേക്കു വരാനും സാധിച്ചിരുന്നില്ല. ഷെർളിയിലൂടെയും വല്ലപ്പോഴും അമ്മച്ചിയെയോ എന്നെയോ ഇവിടുത്തെ ഫോണിൽ വിളിച്ചറിയുന്നതും മാത്രമായിരുന്നു അവനു നാടുമായുള്ള ബന്ധം.. അവർ പോയി ഒരു വർഷത്തിന് ശേഷമായിരുന്നു ഭാമയുടെയും ശേഖരന്റേയും വിവാഹം. വളരെ കുറച്ചു പേർ മാത്രം പങ്കെടുത്ത നടത്തിയ ഒരു ചെറിയ ചടങ്ങ്. അതിനും കുറച്ചു ദിവസങ്ങൾക്കു ശേഷമായിരുന്നു അനിൽ എല്ലാം അറിഞ്ഞത്. പരീക്ഷ കഴിഞ്ഞു , ആ സമയത്തു ഞാനും ഡൽഹിയിൽ ഉണ്ടായിരുന്നു ."

"ആര് ഷേർളി പറഞ്ഞാണോ അറിഞ്ഞേ ... "

"അല്ല.. ഇവിടെ വിളിച്ചപ്പോൾ അമ്മച്ചിയാണ് പറഞ്ഞത്.  ഫോൺ താഴെ വച്ച് നിശബ്ദനായി നിൽക്കുന്ന അവന്റെ മുഖം ഇപ്പോഴും ഓർമ്മയുണ്ട്. ജീവിതത്തിൽ വീണ്ടും വീണ്ടും പരാജയങ്ങൾ നേരിടേണ്ടി വരുന്ന ഒരുവന്റെ മുഖം. സ്വന്തമെന്ന് കരുതുന്നവർ ഒറ്റക്കാക്കി പോകുമ്പോൾ ഉള്ള വേദന ആ മുഖത്തു നിറഞ്ഞു നിന്നിരുന്നു.. അപ്പോഴാണ് ഷേർളിയുടെ റോൾ പുറത്തു വന്നത്. ഇത്രയും നല്ലൊരു അഭിനേതാവിനെ ഞാൻ എന്റെ ജീവിതത്തിലെ വേറെ കണ്ടിട്ടില്ല . അവനെ ചേർത്ത് പിടിച്ചു, അവനോടൊപ്പം പൊട്ടി കരഞ്ഞു, അവളെ ശാപവാക്കുകൾ കൊണ്ട് മൂടുമ്പോൾ ഞാൻ അന്ന് അറിഞ്ഞിരുന്നില്ല അവളും ശേഖരനും തമ്മിലുള്ള ഡീലിനെ പറ്റി. ആ സഹതാപത്തിലൂടെ അവന്റെ മനസ്സിലൊരു സ്ഥാനം അതായിരുന്നു അവളുടെ മോഹം.. "

"പിന്നെ... "

"പിന്നെയെന്താ .. ചതി തിരിച്ചറിയപ്പെടുന്ന നിമിഷം, ആരെയും വിശ്വസിക്കും എന്നറിയാതെ ജീവിക്കേണ്ട അവസ്ഥ.. അതായിരുന്നു അവന്റെ പിന്നീടുള്ള നാളുകൾ. ഡൽഹിയിലെ പഠിത്തം നിർത്തി അവൻ നാട്ടിലേക്കു  പോന്നു, ഇങ്ങോട്ടല്ലാ .. അവന്റെ വീട്ടിലേക്ക് ...  മുണ്ടക്കയത്തേക്ക് .. പക്ഷെ "

"എന്ത് പക്ഷേ.. "

"ആരോടും ഒന്നും പറയാതെ അവന്റെ നാട്ടിലേക്കുള്ള വരവ് പാപ്പന് ഇഷ്ടമായില്ല. അവർ തമ്മിൽ വഴക്കായി എന്നുള്ളതാണ് സത്യം. ഇരുപത്തിയഞ്ചു വയസ്സ് വരെ സ്വത്തിൽ അവകാശമില്ല എന്ന പവർ ഓഫ് അറ്റോർണി  പാപ്പൻ ഉപയോഗിച്ചു.  അതിനു പിന്നിൽ മറ്റൊരു കാരണം കൂടി ഉണ്ടായിരുന്നു.. "

".."

"അമ്മയുടെ പേരിലുള്ള സ്ഥലം വിട്ടു കിട്ടിയ പൈസ കൊണ്ട് ചന്തയിൽ കടമുറികൾ വാങ്ങിയ കാര്യം അനിൽ എല്ലാവരിൽ നിന്നും മറച്ചു വച്ചിരുന്നു. പിന്നീട് ഷേർളി , അനിൽ സ്ഥലം  വിറ്റുവെന്നും ആ പൈസ കൊണ്ട് എന്തോ തിരിമറി നടത്തിയെന്നും ശേഖരനുമായി ചേർന്ന് തെളിവ് സഹിതം പാപ്പന് മുൻപിൽ അവതരിപ്പിച്ചു .  അത് കൊണ്ടാണ്  പാപ്പൻ പെട്ടന്ന് തന്നെ അനിലിനെ ഡൽഹിക്കു അയച്ചതും , ഉടനെ തിരികെ വരേണ്ട എന്ന് നിർബന്ധം പിടിച്ചതും . പക്ഷെ പാപ്പനോടോ അമ്മച്ചിയോടോ പറയാൻ പ്രതേകിച്ചു ഒരു കാര്യവുമില്ലാതെ അവിടെ നിന്നും തിരിച്ചു വന്നതോടെ അനിലിന്റെ സ്വഭാവത്തിൽ അവർക്കു സംശയം ആയിത്തുടങ്ങി .  അങ്ങിനെ ഒരു സാഹചര്യത്തിൽ ജീവിക്കാൻ ബുദ്ധിമുട്ടായ അവൻ മുണ്ടക്കയത്തെ വീട്ടിൽ ആരോടും ഒന്നും മിണ്ടാതെ ഒതുങ്ങിക്കൂടാൻ തുടങ്ങി.അതൊന്നും പാപ്പന് ഇഷ്ടമായിരുന്നില്ല .. "

"അപ്പോൾ അവൻ ശേഖരനോടോ ഭാമയോടോ ഒന്നും ചോദിച്ചില്ലേ .. "

"ഇല്ല .. അവന് ശേഖരനെ അത്രക്ക് വിശ്വാസമായിരുന്നു .. അവന്റെ ആ ചതി അവനു താങ്ങാൻ കഴിയുമായിരുന്നില്ല . "

"ഹ്മ്മ് .. എന്നിട്ട്  .. "

"അങ്ങനെ എല്ലാം തകർന്നിരുന്ന അവന്റെ മുന്നിലേക്ക് കുറച്ചു നാളുകൾക്കു ശേഷം പ്രതീക്ഷയുമായി എത്തിയ പെൺകുട്ടിയായിരുന്നു രേവതി .. രാഹുലിന്റെ അമ്മ  .. "

(തുടരും)  

Thursday, October 24, 2019

ശരത്കാലം 16



"അനിലേ .. ഇനി എന്താ പരുപാടി... "

ഡിഗ്രി പരീക്ഷക്ക് ശേഷമുള്ള വര്ഷകാലനാളുകളിലൊന്നിൽ , കുരിയാക്കോസ് സാർ അനിലിനോട് ചോദിച്ചു . 

"അത് സാർ.. പിജി ചെയ്യണം, പിന്നെ ബിഎഡ് .. എന്നിട്ടു നമ്മുടെ സ്കൂളിൽ കയറണം.. "

"ഹ്മ്മ്. നല്ലതാണു .. പക്ഷെ ഇവിടെ വേണ്ടാ.. "

അനിൽ ആശ്ചര്യത്തോടെ സാറിനെ നോക്കി . കയ്യിലിരുന്ന ദിനപത്രം മടക്കി താഴേക്ക് വച്ച്, കസേരയിൽ നിന്നും എഴുനേറ്റു അവൻ സാറിന്റെ അടുക്കലേക്കു ചെന്നു . 

"ഇത്രയും നാൾ ഇങ്ങനെ ഇവിടെ കഴിഞ്ഞില്ലേ.. ഇനി പുറത്തേക്കൊക്കെ ഒന്ന് കണ്ടു വാ .. "

"എന്ന് വച്ചാൽ ... "

ചോദിച്ചത് ഉമ്മറത്തേക്ക് വന്ന മറിയ ആയിരുന്നു.

"ഞാൻ ചാക്കോയോട് വിളിച്ചു പറഞ്ഞിട്ടുണ്ട് .. അടുത്ത ആഴ്ച അനിലും ഷേർളിയും ഡൽഹിക്കു പോകുന്നു .."

ചാക്കോ കുരിയാക്കോസ് സാറിന്റെ അനിയൻ ആണ് . ഡൽഹിയിൽ ഗെവര്മെന്റ് ജോലിയാണ് , കുടുംബത്തോടൊപ്പം അവിടെയാണ് താമസം.

"ഷേർളിക്ക് അടുത്ത മാസം , അവിടെ ഗവര്മെന്റ് ഹോസ്പിറ്റലിൽ ജോലിക്കുള്ള എക്സാം ഉണ്ട് .അത് കിട്ടിയില്ലങ്കിൽ അവിടെ ഏതെങ്കിലും പ്രൈവറ്റ് ഹോസ്പിറ്റലിൽ ജോലി , എക്സ്പീരിയൻസ് ആകുമല്ലോ , പിന്നെ നിനക്കവിടെ കോളേജിൽ അഡ്മിഷനും അവൻ ശരിയാക്കും , ഇപ്പോഴേ പോയി അവിടെ എല്ലാം ഒന്ന് കണ്ടു വച്ചോ .... "

"അതിന് ഞങ്ങളുടെ റിസൾട്ട് വന്നിട്ടില്ലല്ലോ സാറെ.. "

"ലാസ്റ്റ് ഇയർ എക്സാം എഴുതിയവർക്ക് ഹോസ്പിറ്റൽ നേഴ്സ് ആകാനുള്ള അപ്ലിക്കേഷൻ അയക്കാം , അതൊക്കെ അവൾ അയച്ചു കഴിഞ്ഞു .. പിന്നെ നീ , നീ നല്ല മാർക്കോടെ ഡിഗ്രി പാസ്സവും എന്നെനിക്കു ഉറപ്പുണ്ട്... "

അടുത്ത് നിന്ന അനിലിന്റെ തോളിൽ തട്ടി കുരിയാക്കോസ് സാർ പുറത്തേക്കു നടന്നു . 

"വരുന്ന ബുധനാഴ്ച ആണ് ട്രെയിൻ, ടിക്കറ്റ് ട്രാവൽസുകാർ എത്തിച്ചു തരും. പരീക്ഷ ഒക്കെ കഴിഞ്ഞതല്ലേ, രണ്ടു പേരും പോയി അവിടെയെല്ലാം ഒന്ന് കറങ്ങു . അപ്പോഴേക്കും സര്ടിഫിക്കറ്റും മാർക്ക് ലിസ്റ്റും ഒക്കെ ആയി ഞങ്ങളും വരാം .."

യാത്ര എന്ന് കേട്ടപ്പോൾ ഷേർളിയുടെ മുഖം മേടമാസത്തിലെ സൂര്യനെപ്പോലെ തെളിഞ്ഞു വന്നെങ്കിൽ , ആ കർക്കിടക മാസത്തിലെ ആകാശം പോലെ അനിലിന്റെ മുഖം ഇരുണ്ടു മൂടി . മനസ്സിൽ ആശങ്കകൾ വന്നു മൂടി മറ്റൊരു പേമാരിക്കായി കോപ്പുകൂട്ടി . കുരിയാക്കോസ് സാറിന്റെ കാർ റോഡിലേക്കിറങ്ങിയ പാടെ മുണ്ട് ഒന്ന് കൂടി മുറുക്കിയുടുത്തു മുറ്റത്തിരുന്ന സൈക്കിളിൽ കയറി അവൻ തന്റെ ചങ്ങാതിയുടെ അടുത്തേക്ക് പാഞ്ഞു.

"ശേഖരാ , ഞാൻ ഇപ്പോൾ എന്നാ ചെയ്യാനാ .. ഒന്ന് പോയി ഭാമയെ കണ്ടാലോ .. "

ചന്തയിലെ തന്റെ കടയിൽ ഇരുന്നു കണക്കുകൾ നോക്കികൊണ്ടിരുന്ന ശേഖരന്റെ അരികിലേക്ക് ഒരു സ്റ്റൂൾ വലിച്ചിട്ടു അനിൽ പറഞ്ഞു തുടങ്ങി . 

"ഹേയ് .. അതൊന്നും ശെരിയാവില്ല .. അവൾക്കവിടെ ഇപ്പോൾ കുഴപ്പമില്ല , ഇനി നീയെങ്ങാനും ചെന്ന് കണ്ടാൽ, അത് മതി .. "

"അല്ലടാ ... എന്നാ ഒരു കാര്യം ചെയ്യാം .. നമുക്ക് രജിസ്റ്റർ ചെയ്താലോ .. "

"അതിനു വയസ്സ് 21 കഴിയണം .. "

"ഹ്മ്മ് .. ഇനി എന്താ ചെയ്യുക .. "

"നീ എന്തിനാ ഇങ്ങനെ പേടിക്കുന്നെ .. ഞാൻ ഇല്ലേ ഇവിടെ ... രണ്ടു കൊല്ലം കൊണ്ട് നിന്റെ പഠിത്തം കഴിയുന്നു , ദൈവം സഹായിച്ചു അവിടെ നല്ലൊരു ജോലി കിട്ടുന്നു , തിരിച്ചു വരുന്നു , കല്യാണം കഴിക്കുന്നു , നിങ്ങൾ രണ്ടാളും അങ്ങോട്ട് പോകുന്നു .. പിന്നെ അവിടെ ആരെങ്കിലും പ്രശ്നത്തിന് വരുമോ .."

"ഹ്മ്മ് .. അതും ശെരിയാ .. "

"അതാടാ ഞാൻ പറഞ്ഞെ .. നീ പോയിട്ട് വാ .. ഇവിടെ അവൾക്ക് വേറെ കല്യാണം ആകാതെ ഞാൻ നോക്കിക്കൊള്ളാം .. അതെന്റെ വാക്കാണ് .. "

ശേഖരൻ തന്റെ വലതു കൈ നീട്ടി അനിലിന്റെ കൈ പിടിച്ചു .

"പക്ഷെ അവളോടൊന്ന് പറയാതെ എങ്ങനാ.. "

"ആ .. എല്ലാം പറഞ്ഞൊരു കത്തെഴുത്, ബാക്കി ഞാൻ അവിടെ നേരിട്ട് ചെല്ലുമ്പോൾ ശെരിയാക്കാം ... "

"ഹ്മ്മ് .. പക്ഷെ , അവിടെ ചെന്നാൽ എങ്ങനാ .. "

"അതിനൊക്കെ വഴി കാണാം.. നീ ഇങ്ങനെ പേടിച്ചാൽ എങ്ങനാ.. എല്ലാവര്ക്കും കിട്ടുന്നതല്ലല്ലോ ഇങ്ങനെ ഡൽഹിയിൽ ഒക്കെ പോയി പഠിക്കാനുള്ള ചാൻസ്.. ഒന്നുമില്ലങ്കിലും സാറ് നിന്റെ അച്ഛനെ പോലെ എല്ലാ കാര്യങ്ങളും അറിഞ്ഞു ചെയ്യുന്നില്ലേ... "

"നീ പറഞ്ഞത് സത്യമാ.. സാറും അമ്മച്ചിയും ഒരു കുറവും എനിക്കുണ്ടാക്കിയിട്ടില്ല, അവരുടെ മകനെ പോലെ തന്നെയാ നോക്കുന്നെ.. അതാണ് ഞാൻ മറുത്തൊന്നും പറയാതെ സമ്മതിച്ചേ.. "

ശേഖരന്റെ കയ്യിലിരുന്ന ബുക്കിൽ നിന്നും ഒരു പേജ് വലിച്ചു കീറി അതിൽ എഴുതാൻ തുടങ്ങിക്കൊണ്ടു അനിൽ പറഞ്ഞു .

വിവരങ്ങൾ എല്ലാം ചേർത്ത് കത്തെഴുതി കവർ ശേഖരനെ ഏല്പിച്ചു വീട്ടിലേക്കു മടങ്ങിയെങ്കിലും അനിലിന്റെ മനസ്സിലെ ആശങ്കകൾ ഒഴിഞ്ഞിരുന്നില്ല . പക്ഷെ , പിന്നീടുള്ള ദിവസങ്ങളിൽ അനിലിന് ഒട്ടും സമയം ഉണ്ടായിരുന്നില്ല എന്നതായിരുന്നു സത്യം . കുരിയാക്കോസ് സാറിന്റെ നിർദ്ദേശപ്രകാരം ബാങ്കിലും സർട്ടിഫിക്കറ്റ് വാങ്ങാൻ അധികാരപ്പെടുത്തി സമ്മതപത്രം കൊടുക്കാൻ കോളേജിലും , പിന്നെ തന്റെ വീട്ടിലുമായി ഓടിനടന്നു ഒരാഴ്ച പോയത് വളരെ പെട്ടന്നായിരുന്നു . ദൂരേക്ക്‌ പോകാനൊരു വിമുഖത ഉണ്ടയിരുന്നെങ്കിലും , തൻറെ നല്ലതേ കുരിയാക്കോസ് സാർ ആഗ്രഹിക്കൂ എന്നറിയാവുന്നതിനാലും , ദൂരെ എന്റെ മോളെ നോക്കാൻ നീ അവിടെ വേണം എന്ന അമ്മച്ചിയുടെ അപേക്ഷയുടെ മുന്നിലും അവനു മറുവാക്ക് പറയാൻ സാധിക്കുമായിരുന്നില്ല . 

ഒടുവിൽ അടുത്ത ബുധനാഴ്ച കോട്ടയത്ത് നിന്നും അവർ കയറിയ കേരള എക്സ്പ്രസ്സ് ഡൽഹി ലക്ഷ്യമാക്കി ഓടി തുടങ്ങിയപ്പോൾ , ഭാമയോട് ഒരു വാക്കു പോലും പറയാനാകാത്ത സങ്കടത്തിൽ , ജനലിലൂടെ ദൂരേക്ക്‌ നോക്കിയിരുന്ന അനിലിന്റെ കണ്ണുകൾ ഈറനണിഞ്ഞു . അതെ സമയം , അവനിൽ മാത്രം ദൃഷ്ടിയൂന്നിയിരുന്ന മറ്റൊരാൾ , ഇനി മുതൽ തന്റേതു മാത്രമാകാൻ പോകുന്ന അനിലിനെ ഓർത്തു ഹൃദയം കൊണ്ട് തുള്ളിച്ചാടുകയായിരുന്നു . 

(തുടരും)

Monday, October 21, 2019

ശരത്കാലം 15





"ശേഖരാ.. ഭാമ.. അവളെന്നാ എന്നോട് ഒന്നും പറയാതെ പോയെ.. "

"... "

"ഞാൻ കരുതി അവൾക്കെന്നോട് ഒരിഷ്ടം ഉണ്ടായിരുന്നെന്ന് .. ഒരു സുഹൃത്തായി പോലും അവളെന്നെ കണ്ടില്ലാല്ലേ .."

ഗ്രീഷ്മ കാലത്തിന്റെ ആദ്യ നാളുകളിൽ ,ആ കുന്നിലെ കുറ്റിച്ചെടികളെല്ലാം പൂത്തു, പുല്ലുകൾ എല്ലാം ഇളം മഞ്ഞ നിറം തൂകി അങ്ങിങ്ങായി നിന്നിരുന്നു . അവക്കിടയിലൂടെ ഉച്ച സമയത്തെ വരണ്ട കാറ്റിൽ ശലഭങ്ങൾ പാറി പറന്നു നടക്കുന്നുണ്ടായിരുന്നു . അല്പം ദൂരെയായി ഒരു കണിക്കൊന്നമരം , പൂവുകൾ കൊഴിഞ്ഞു ചില്ലകൾ മാത്രമായി വരാൻ പോകുന്ന വർഷകാലത്തെ കാത്തെന്നപോലെ നിൽകുന്നു . അനിൽ, നിറഞ്ഞു വന്ന കണ്ണുകളെ അടക്കി നിർത്തി മുന്നോട്ടു നടന്നു, ദൂരെ കാണുന്ന കോളേജിലേക്ക് ദൃഷ്ടി പായിച്ചു.ആ ക്യാമ്പസ് പൂത്ത വാകമരങ്ങളാൽ നിറഞ്ഞു ശോണ നിറമണിഞ്ഞു നിന്നിരുന്നു.

പ്രീ ഡിഗ്രി പരീക്ഷ കഴിഞ്ഞ നാളുകളിൽ മുണ്ടക്കയത്തിനു പോകാതെ കുരിയാക്കോസ് സാറിനൊപ്പം കോട്ടയത്ത് നിന്നതു ഭാമയുടെ സാന്നിധ്യം പ്രതീക്ഷിച്ചു മാത്രമായിരുന്നു . തന്റെ പ്രണയം തുറന്നു പറയാൻ പല തവണ ശ്രമിച്ചെങ്കിലും , അവളുടെ കണ്ണുകളിലെ പ്രകാശത്തിൽ എല്ലാം മറന്നു നിൽക്കാനേ അനിലിന് കഴിയുമായിരുന്നുള്ളൂ.അതുമല്ലങ്കിൽ തന്റെ പ്രണയം നിരസിക്കുന്നതിനോടൊപ്പം അവളുടെ സാമീപ്യം കൂടി നഷ്ടമായാലോ എന്നവൻ പേടിച്ചിരുന്നു . ഒടുവിൽ , തന്നോടൊരു വാക്കുപോലും പറയാതെ തുടർപഠനത്തിനായി ആ നാട്ടിൽ നിന്നും പോയ ഭാമയെകുറിച്ചോർത്തു ശേഖരനോട് പരിഭവം പറയുകയായിരുന്നു അവൻ .

"ഡാ .. അതിപ്പോൾ , പെട്ടന്ന് അവളുടെ അച്ഛൻ വന്നു എറണാകുളത്തിന് കൊണ്ട് പോയതല്ലേ .."

"ഇത്രയും നാൾ ഇല്ലാതിരുന്ന അവളുടെ അച്ഛൻ ഇപ്പോൾ എവിടുന്നു വന്നു . കുട്ടികാലം മുതൽ അവൾ നിങ്ങളോടൊപ്പമല്ലായിരുന്നോ .. "

"ഹാ .. അത് ശെരി തന്നെ .. പിന്നെ , അച്ഛനും രണ്ടാനമ്മയും ഒക്കെ സ്നേഹത്തോടെ വന്നു വിളിച്ചപ്പോൾ അവള് പോയി ... കുറച്ചു നാളെക്കെന്നല്ലേ ഞങ്ങൾ കരുതിയെ .. ഇതിപ്പോൾ ഡിഗ്രി അവര് അവിടെ പഠിപ്പിച്ചോളാം എന്നൊക്കെയാ പറയുന്നേ ..പിന്നെ അച്ഛനെ അടുത്ത് കിട്ടിയപ്പോൾ അവൾക്കും സന്തോഷമായി .. "

"ശേഖരാ .. ഇനി അവരെന്തെങ്കിലും ചെയ്യുമോ അവളെ .. "

"നീ .. നീ ഇങ്ങനെ പേടിക്കാതെ .. ഞാൻ ഇല്ലേ .. അവൾക്കൊന്നും പറ്റില്ല .. "

ശേഖരൻ അനിലിന്റെ അടുത്തേക്കെത്തി തോളിൽ തട്ടി സമാധാനിപ്പിക്കാൻ നോക്കി ..

"അനിലെ .. നീ ഒരു കാര്യം ചെയ്യ് .. ഒരു എഴുത്തെഴുത് ...ഞാൻ അയച്ചോളാം .. ഹ്മ്മ്മ് .. അപ്പോൾ നിങ്ങള് തമ്മിൽ ഉള്ള അടുപ്പം തുടരാമല്ലോ .. എന്തേ .. "

"നമുക്കൊന്നു പോയി കണ്ടാലോ .. "

"അത് വേണ്ട .. അതൊന്നും ശെരിയാവില്ല .. ചുമ്മാ ചോദ്യങ്ങൾ ഉണ്ടാവും ... ഞാൻ ഇടക്കു പോകാം .. "

"ഹ്മ്മ് .. കത്ത് ഞാൻ നാളെ തരാം .. "

അനിൽ ശേഖരനെ ആ കുന്നിൻ മുകളിൽ ഒറ്റക്കാക്കി താഴേക്കു നടന്നിറങ്ങി . 

അടുത്ത ദിവസം തന്നെ അനിൽ കത്തെഴുതി ശേഖരന് നൽകുകയും , ഒരാഴ്ചക്ക് ശേഷം ശേഖരന്റെ കയ്യിൽ നിന്ന് ഭാമയുടെ മറുപടി അവനു ലഭിക്കുകയും ചെയ്തു .

മറ്റൊരു വർഷകാലം കൂടി ആരംഭിച്ചു , ഒപ്പം പുതിയൊരു അധ്യയന കാലഘട്ടം കൂടി . അനിൽ , കുരിയാക്കോസ് സാറിന്റെ കോളേജിൽ ഡിഗ്രിക്ക് ചേർന്നപ്പോൾ , ഷേർളി ഡോക്ടർ മോഹമുപേക്ഷിച്ചു കോട്ടയത്ത് തന്നെ നേഴ്സിങ് കോളേജിൽ ചേർന്നു . തുടർന്നുള്ള ദിവസങ്ങളിൽ അനിലിന്റേയും ഭാമയുടെയും കത്തിടപാടുകൾ കൂടിവരികയും അവർ പരസ്പരം ഹൃദയം തുറന്നു എഴുതാൻ തുടങ്ങുകയും ചെയ്തു . 

ഫോണുകൾ ആഡംബര വസ്തുക്കൾ മാത്രമായിരുന്ന ആ സമയം കത്തിടപാടുകൾ തന്നെയായിരുന്നു സാധാരണക്കാർ ആശയവിനിമയത്തിന് ഉപയോഗിച്ചിരുന്നത് . തന്റെ വിലാസത്തിൽ വരുന്ന കവറിൽ നിന്നും അനിലിന്റെ പേരിലുള്ള മൂന്ന് വശവും ഒട്ടിച്ചു ഭദ്രമാക്കിയ രണ്ടായി മടക്കിയ വെള്ളപ്പേപ്പർ എടുത്തു മാറ്റിയ ശേഷമായിരുന്നു ശേഖരൻ ആ കവർ അമ്മയേല്പിച്ചിരുന്നത് . 

ഇതിനിടയിൽ തനിക്കു ലഭിച്ചിരുന്ന വിഹിതം മുഴുവൻ ഭാമക്ക് സമ്മാനങ്ങൾ വാങ്ങാനായി അനിൽ ശേഖരനെ ഏല്പിച്ചു തുടങ്ങി . ഒരിക്കൽ പോലും അവൾ അനിലിനോട് ഒന്നും ആവശ്യപ്പെട്ടിരുന്നില്ലെങ്കിലും ലഭിക്കുന്ന സമ്മാനങ്ങൾക്ക് അവൾ അടുത്ത കത്തിൽ നന്ദി പറഞ്ഞിരുന്നു .

വീണ്ടും കാലങ്ങൾ മാറിക്കൊണ്ടിരുന്നു .രണ്ടു വർഷങ്ങൾക്കിപ്പുറം , ഡിഗ്രി അവസാന നാളുകളിൽ പരസ്പരം കാണാതെ എന്നാൽ കത്തുകളിലൂടെ അനിലിന്റേയും ഭാമയുടെയും പ്രണയം തീവ്രമായി കഴിഞ്ഞിരുന്നു . തങ്ങളുടെ തുടർ ജീവിതത്തിൽ ഒരു കുറവും ഉണ്ടാകാതിരിക്കാൻ , അനിൽ ചന്തയിൽ രണ്ടു നിലയിലായി പത്തോളം കടമുറികൾ ഉള്ള ഒരു കെട്ടിടം ഭാമയുടെ പേരിൽ വാങ്ങി . തന്റെ അമ്മയുടെ പേരിലുള്ള സ്ഥലം വിറ്റ തുക ഉപയോഗിച്ചാണ് അവൻ ആ കെട്ടിടം വാങ്ങിയത് . ഒരു പക്ഷെ കുരിയാക്കോസ് സാർ ഭാമയുമായുള്ള പ്രണയത്തെ എതിർത്താൽ , ഇരുപത്തിയഞ്ചു വയസ്സ് വരെ എങ്ങനെ ജീവിക്കും എന്ന ശേഖരന്റെ ചോദ്യത്തിന് പരിഹാരമായാണ് അവൻ അങ്ങിനെ ചെയ്തത്. അതുകൊണ്ടു തന്നെ സ്ഥലം വില്കലും കടമുറികൾ വാങ്ങലുമൊന്നും ശേഖരൻ ഒഴികെ മറ്റാരും അറിഞ്ഞിരുന്നില്ല.

ഡിഗ്രി പഠനം കഴിഞ്ഞാൽ ഉടനെ വിവാഹം എന്നായിരുന്നു ഭാമയുടെയും അനിലിന്റേയും പദ്ധതി.എല്ലാത്തിനും കൂടെ താൻ ഉണ്ടാകും എന്ന ശേഖരന്റെ വാക്കിന്റെ പിൻബലത്തിൽ അനിൽ സ്വപ്നങ്ങൾ നെയ്തുകൂട്ടികൊണ്ടിരുന്നു .

(തുടരും)

(ക്ഷമിക്കുക, കുറെ നാളുകൾക്കു ശേഷമാണ് എഴുതുന്നത്. ജോലി, നാട്ടിൽ പോക്ക് തുടങ്ങി കുറെ കാര്യങ്ങൾ കൊണ്ട് തിരക്കായിപ്പോയി.ഒരാഴ്‌ചയായി ശ്രമിക്കുകയാണ് , മനസ്സിലെ വരികൾ ഒന്നും എഴുതിതീർക്കാൻ സാധിക്കുന്നില്ല. പ്രിയ്യപ്പെട്ട എഴുത്തുകാരുടെ കഥകൾ പോലും വായിക്കാൻ തുടങ്ങിയിട്ടേ ഉള്ളൂ. അതെല്ലാം തീർത്തു, മനസ്സ് എഴുതാനായി തയ്യാറായി വരുമ്പോഴേക്കും നീട്ടിയെഴുതാം. കഥയിലേക്ക്‌ തിരിച്ചു വന്നു കൊണ്ടിരിക്കുകയാണ്. ഉടനെ അടുത്ത ഭാഗം ഇടാൻ സാധിക്കും എന്ന് പ്രതീക്ഷയോടെ ..)