"അനിലേ .. ഇനി എന്താ പരുപാടി... "
ഡിഗ്രി പരീക്ഷക്ക് ശേഷമുള്ള
വര്ഷകാലനാളുകളിലൊന്നിൽ , കുരിയാക്കോസ് സാർ അനിലിനോട് ചോദിച്ചു .
"അത് സാർ.. പിജി ചെയ്യണം,
പിന്നെ ബിഎഡ് .. എന്നിട്ടു നമ്മുടെ സ്കൂളിൽ കയറണം.. "
"ഹ്മ്മ്. നല്ലതാണു
.. പക്ഷെ ഇവിടെ വേണ്ടാ.. "
അനിൽ ആശ്ചര്യത്തോടെ സാറിനെ
നോക്കി . കയ്യിലിരുന്ന ദിനപത്രം മടക്കി താഴേക്ക് വച്ച്, കസേരയിൽ നിന്നും എഴുനേറ്റു
അവൻ സാറിന്റെ അടുക്കലേക്കു ചെന്നു .
"ഇത്രയും നാൾ ഇങ്ങനെ
ഇവിടെ കഴിഞ്ഞില്ലേ.. ഇനി പുറത്തേക്കൊക്കെ ഒന്ന് കണ്ടു വാ .. "
"എന്ന് വച്ചാൽ ...
"
ചോദിച്ചത് ഉമ്മറത്തേക്ക് വന്ന
മറിയ ആയിരുന്നു.
"ഞാൻ ചാക്കോയോട് വിളിച്ചു
പറഞ്ഞിട്ടുണ്ട് .. അടുത്ത ആഴ്ച അനിലും ഷേർളിയും ഡൽഹിക്കു പോകുന്നു .."
ചാക്കോ കുരിയാക്കോസ് സാറിന്റെ
അനിയൻ ആണ് . ഡൽഹിയിൽ ഗെവര്മെന്റ് ജോലിയാണ് , കുടുംബത്തോടൊപ്പം അവിടെയാണ് താമസം.
"ഷേർളിക്ക് അടുത്ത മാസം
, അവിടെ ഗവര്മെന്റ് ഹോസ്പിറ്റലിൽ ജോലിക്കുള്ള എക്സാം ഉണ്ട് .അത് കിട്ടിയില്ലങ്കിൽ അവിടെ
ഏതെങ്കിലും പ്രൈവറ്റ് ഹോസ്പിറ്റലിൽ ജോലി , എക്സ്പീരിയൻസ് ആകുമല്ലോ , പിന്നെ നിനക്കവിടെ
കോളേജിൽ അഡ്മിഷനും അവൻ ശരിയാക്കും , ഇപ്പോഴേ പോയി അവിടെ എല്ലാം ഒന്ന് കണ്ടു വച്ചോ
.... "
"അതിന് ഞങ്ങളുടെ റിസൾട്ട്
വന്നിട്ടില്ലല്ലോ സാറെ.. "
"ലാസ്റ്റ് ഇയർ എക്സാം
എഴുതിയവർക്ക് ഹോസ്പിറ്റൽ നേഴ്സ് ആകാനുള്ള അപ്ലിക്കേഷൻ അയക്കാം , അതൊക്കെ അവൾ അയച്ചു
കഴിഞ്ഞു .. പിന്നെ നീ , നീ നല്ല മാർക്കോടെ ഡിഗ്രി പാസ്സവും എന്നെനിക്കു ഉറപ്പുണ്ട്...
"
അടുത്ത് നിന്ന അനിലിന്റെ തോളിൽ
തട്ടി കുരിയാക്കോസ് സാർ പുറത്തേക്കു നടന്നു .
"വരുന്ന ബുധനാഴ്ച ആണ്
ട്രെയിൻ, ടിക്കറ്റ് ട്രാവൽസുകാർ എത്തിച്ചു തരും. പരീക്ഷ ഒക്കെ കഴിഞ്ഞതല്ലേ, രണ്ടു പേരും
പോയി അവിടെയെല്ലാം ഒന്ന് കറങ്ങു . അപ്പോഴേക്കും സര്ടിഫിക്കറ്റും മാർക്ക് ലിസ്റ്റും
ഒക്കെ ആയി ഞങ്ങളും വരാം .."
യാത്ര എന്ന് കേട്ടപ്പോൾ ഷേർളിയുടെ
മുഖം മേടമാസത്തിലെ സൂര്യനെപ്പോലെ തെളിഞ്ഞു വന്നെങ്കിൽ , ആ കർക്കിടക മാസത്തിലെ ആകാശം
പോലെ അനിലിന്റെ മുഖം ഇരുണ്ടു മൂടി . മനസ്സിൽ ആശങ്കകൾ വന്നു മൂടി മറ്റൊരു പേമാരിക്കായി
കോപ്പുകൂട്ടി . കുരിയാക്കോസ് സാറിന്റെ കാർ റോഡിലേക്കിറങ്ങിയ പാടെ മുണ്ട് ഒന്ന് കൂടി
മുറുക്കിയുടുത്തു മുറ്റത്തിരുന്ന സൈക്കിളിൽ കയറി അവൻ തന്റെ ചങ്ങാതിയുടെ അടുത്തേക്ക്
പാഞ്ഞു.
"ശേഖരാ , ഞാൻ ഇപ്പോൾ
എന്നാ ചെയ്യാനാ .. ഒന്ന് പോയി ഭാമയെ കണ്ടാലോ .. "
ചന്തയിലെ തന്റെ കടയിൽ ഇരുന്നു
കണക്കുകൾ നോക്കികൊണ്ടിരുന്ന ശേഖരന്റെ അരികിലേക്ക് ഒരു സ്റ്റൂൾ വലിച്ചിട്ടു അനിൽ പറഞ്ഞു
തുടങ്ങി .
"ഹേയ് .. അതൊന്നും ശെരിയാവില്ല
.. അവൾക്കവിടെ ഇപ്പോൾ കുഴപ്പമില്ല , ഇനി നീയെങ്ങാനും ചെന്ന് കണ്ടാൽ, അത് മതി ..
"
"അല്ലടാ ... എന്നാ ഒരു
കാര്യം ചെയ്യാം .. നമുക്ക് രജിസ്റ്റർ ചെയ്താലോ .. "
"അതിനു വയസ്സ് 21 കഴിയണം
.. "
"ഹ്മ്മ് .. ഇനി എന്താ
ചെയ്യുക .. "
"നീ എന്തിനാ ഇങ്ങനെ പേടിക്കുന്നെ
.. ഞാൻ ഇല്ലേ ഇവിടെ ... രണ്ടു കൊല്ലം കൊണ്ട് നിന്റെ പഠിത്തം കഴിയുന്നു , ദൈവം സഹായിച്ചു
അവിടെ നല്ലൊരു ജോലി കിട്ടുന്നു , തിരിച്ചു വരുന്നു , കല്യാണം കഴിക്കുന്നു , നിങ്ങൾ
രണ്ടാളും അങ്ങോട്ട് പോകുന്നു .. പിന്നെ അവിടെ ആരെങ്കിലും പ്രശ്നത്തിന് വരുമോ
.."
"ഹ്മ്മ് .. അതും ശെരിയാ
.. "
"അതാടാ ഞാൻ പറഞ്ഞെ
.. നീ പോയിട്ട് വാ .. ഇവിടെ അവൾക്ക് വേറെ കല്യാണം ആകാതെ ഞാൻ നോക്കിക്കൊള്ളാം .. അതെന്റെ
വാക്കാണ് .. "
ശേഖരൻ തന്റെ വലതു കൈ നീട്ടി
അനിലിന്റെ കൈ പിടിച്ചു .
"പക്ഷെ അവളോടൊന്ന് പറയാതെ
എങ്ങനാ.. "
"ആ .. എല്ലാം പറഞ്ഞൊരു
കത്തെഴുത്, ബാക്കി ഞാൻ അവിടെ നേരിട്ട് ചെല്ലുമ്പോൾ ശെരിയാക്കാം ... "
"ഹ്മ്മ് .. പക്ഷെ , അവിടെ
ചെന്നാൽ എങ്ങനാ .. "
"അതിനൊക്കെ വഴി കാണാം..
നീ ഇങ്ങനെ പേടിച്ചാൽ എങ്ങനാ.. എല്ലാവര്ക്കും കിട്ടുന്നതല്ലല്ലോ ഇങ്ങനെ ഡൽഹിയിൽ ഒക്കെ
പോയി പഠിക്കാനുള്ള ചാൻസ്.. ഒന്നുമില്ലങ്കിലും സാറ് നിന്റെ അച്ഛനെ പോലെ എല്ലാ കാര്യങ്ങളും
അറിഞ്ഞു ചെയ്യുന്നില്ലേ... "
"നീ പറഞ്ഞത് സത്യമാ..
സാറും അമ്മച്ചിയും ഒരു കുറവും എനിക്കുണ്ടാക്കിയിട്ടില്ല, അവരുടെ മകനെ പോലെ തന്നെയാ
നോക്കുന്നെ.. അതാണ് ഞാൻ മറുത്തൊന്നും പറയാതെ സമ്മതിച്ചേ.. "
ശേഖരന്റെ കയ്യിലിരുന്ന ബുക്കിൽ
നിന്നും ഒരു പേജ് വലിച്ചു കീറി അതിൽ എഴുതാൻ തുടങ്ങിക്കൊണ്ടു അനിൽ പറഞ്ഞു .
വിവരങ്ങൾ എല്ലാം ചേർത്ത് കത്തെഴുതി
കവർ ശേഖരനെ ഏല്പിച്ചു വീട്ടിലേക്കു മടങ്ങിയെങ്കിലും അനിലിന്റെ മനസ്സിലെ ആശങ്കകൾ ഒഴിഞ്ഞിരുന്നില്ല
. പക്ഷെ , പിന്നീടുള്ള ദിവസങ്ങളിൽ അനിലിന് ഒട്ടും സമയം ഉണ്ടായിരുന്നില്ല എന്നതായിരുന്നു
സത്യം . കുരിയാക്കോസ് സാറിന്റെ നിർദ്ദേശപ്രകാരം ബാങ്കിലും സർട്ടിഫിക്കറ്റ് വാങ്ങാൻ
അധികാരപ്പെടുത്തി സമ്മതപത്രം കൊടുക്കാൻ കോളേജിലും , പിന്നെ തന്റെ വീട്ടിലുമായി ഓടിനടന്നു
ഒരാഴ്ച പോയത് വളരെ പെട്ടന്നായിരുന്നു . ദൂരേക്ക് പോകാനൊരു വിമുഖത ഉണ്ടയിരുന്നെങ്കിലും
, തൻറെ നല്ലതേ കുരിയാക്കോസ് സാർ ആഗ്രഹിക്കൂ എന്നറിയാവുന്നതിനാലും , ദൂരെ എന്റെ മോളെ
നോക്കാൻ നീ അവിടെ വേണം എന്ന അമ്മച്ചിയുടെ അപേക്ഷയുടെ മുന്നിലും അവനു മറുവാക്ക് പറയാൻ
സാധിക്കുമായിരുന്നില്ല .
ഒടുവിൽ അടുത്ത ബുധനാഴ്ച കോട്ടയത്ത്
നിന്നും അവർ കയറിയ കേരള എക്സ്പ്രസ്സ് ഡൽഹി ലക്ഷ്യമാക്കി ഓടി തുടങ്ങിയപ്പോൾ , ഭാമയോട്
ഒരു വാക്കു പോലും പറയാനാകാത്ത സങ്കടത്തിൽ , ജനലിലൂടെ ദൂരേക്ക് നോക്കിയിരുന്ന അനിലിന്റെ
കണ്ണുകൾ ഈറനണിഞ്ഞു . അതെ സമയം , അവനിൽ മാത്രം ദൃഷ്ടിയൂന്നിയിരുന്ന മറ്റൊരാൾ , ഇനി മുതൽ
തന്റേതു മാത്രമാകാൻ പോകുന്ന അനിലിനെ ഓർത്തു ഹൃദയം കൊണ്ട് തുള്ളിച്ചാടുകയായിരുന്നു
.
(തുടരും)
No comments:
Post a Comment