"അപ്പോൾ ഷേർളി ചേച്ചി... "
നീന അത്ഭുതത്തോടെ സൈമണിനെ നോക്കി ..
"ഹ്മ്മ് .. ഷേർളിക്ക് അനിലിനെ ഇഷ്ടമായിരുന്നു..
"
"അപ്പോൾ ഈ ഭാമ.. അവരുടെ കത്തുകൾ. "
"നീന.. സ്വാർത്ഥത... മനുഷ്യനെ ചതിയനാകുന്നത് സ്വാർത്ഥത എന്ന
വികാരമാണ്. നമ്മൾ എത്രയും കൂടുതൽ സ്വാർത്ഥരാകുന്നുവോ അത്രയും ചതിയന്മാരും
ആകും... "
"എന്ന് വച്ചാൽ.. "
"എന്ന് വച്ചാൽ.. ശേഖരനും ഷേർളിയും ചേർന്നുണ്ടാക്കിയ
പ്ലാൻ ,അതായിരുന്നു ആ മൂന്നു വർഷങ്ങളിൽ കണ്ടത്.. "
"എങ്ങനെ.. "
സൈമൺ ഒരു ദീർഘ നിശ്വാസത്തോടെ കട്ടിലിൽ നിന്നും
എഴുന്നേറ്റു ജനലിന്റെ അരികിലേക്ക് നടന്നു.
"ഭാമയെ സ്വന്തമാക്കാൻ അനിൽ എങ്ങനെ ആണോ ശേഖരന്റെ
സഹായം തേടിയത്, അത് പോലെ തന്നെ ഷേർളി അനിലിനെ സ്വന്തമാക്കാൻ ശേഖരന്റെ
സഹായം തേടിയിരുന്നു .. "
"അതിനു ഷേർളി ചേച്ചി എന്തിനാ ശേഖരനോട് ചോദിക്കുന്നെ.. ഈ
അനിൽ വീട്ടിൽ തന്നെ അല്ലേ താമസിക്കുന്നെ. നേരിട്ട് ചോദിച്ചാ
പോരെ... ഹ്മ്മ്.. പിന്നെ അതുമല്ല ആൾ അത്രക്ക് സ്മാർട്ട് ആയിരുന്നോ...
"
മറുപടിയായി സൈമണിന്റെ മുഖത്തൊരു പുഞ്ചിരി വിടർന്നു , പുച്ഛം
കലർന്ന പുഞ്ചിരി .
"അഹ് .. അപ്പോൾ നിങ്ങൾക്കും അയാളോട് അസൂയ ആയിരുന്നോ
.. "
ആ പുഞ്ചിരിയിൽ ഒളിഞ്ഞു കിടന്ന മറുപടി വായിച്ചെടുക്കാൻ
നീനക്കു അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല .
"ഹ്മ്മ്.. അനിൽ ഒരു പതിഞ്ഞ സ്വഭാവക്കാരനായിരുന്നു, ഇവൻ,
ഈ രാഹുലിനെ പോലെ.. ആരോടും വഴക്കിന് പോകില്ല, മാക്സിമം ക്ഷമിക്കും, ആര്
എന്ത് പറഞ്ഞാലും തന്നാൽ കഴിയുന്ന പോലെ സഹായിക്കും, നല്ലവണ്ണം പാടും, വരക്കും
, കാണാനും മിടുക്കൻ.. കോളേജിൽ എല്ലാവര്ക്കും അവനെ വല്യ കാര്യമായിരുന്നു.. എന്തിനു.. ഈ
തേരേഴത്തു വീട്ടിൽ പോലും അവൻ പറയുന്നത് കഴിഞ്ഞിട്ടേ പാപ്പനും അമ്മച്ചിയും
ഞങ്ങളുടെ വാക്കുകൾ പോലും കേട്ടിരുന്നുള്ളൂ .. "
സൈമൺ ശ്വാസമെടുത്തു തിരിഞ്ഞു നിന്നു. പഴയ കാര്യങ്ങൾ
പറയുമ്പോൾ പോലും അയാളുടെ മനസ്സിൽ തികട്ടിവരുന്ന പക നീനക്കു മനസ്സിലായി ..
"എന്നിട്ടു.. ഈ ഷേർളിയും ശേഖരനും തമ്മിലുള്ള ബന്ധം.. അതെങ്ങനെ
.. "
"പറയാം .. "
സൈമൺ നടന്നു ടേബിളിനടുത്തെത്തി ജാറിലിരുന്ന വെള്ളം ഒരു കവിൾ കുടിച്ചു
.
"അനിലിനോട് , അവൻ ഇവിടെ വന്ന ആദ്യ ദിവസം
തന്നെ ഷേർളിക്ക് ഇഷ്ടം തോന്നിയിരുന്നു. പിന്നീട് ഓരോ തവണ കാണുമ്പോഴും അത് കൂടിക്കൂടി
വന്നതേ ഒള്ളൂ. അപ്പോഴാണ് അവനു ഭാമയോടാണ് ഇഷ്ടം എന്ന് അവൾക്കു മനസ്സിലായത്. ശേഖരനും ഭാമയും തമ്മിലുള്ള ബന്ധം അറിയാമായിരുന്ന ഷേർളി അങ്ങനെ ആണ് അനിലിന്റെ
ഏറ്റവും അടുത്ത കൂട്ടുകാരൻ എന്ന നിലയിൽ അയാളെ പോയി കാണുന്നത് .. അനിലിന്റേയും
ഭാമയുടെയും സംസാരവും വളരെ അടുത്തുള്ള പെരുമാറ്റവും കണ്ടു ഭയപ്പെട്ടു നിന്ന ശേഖരനും
അതൊരു പിടിവള്ളിയായിരുന്നു. കാരണം കുട്ടികാലത്തെ തന്നെ അവന്റെ മനസ്സിൽ കയറിക്കൂടിയ
പെണ്ണായിരുന്നു ഭാമ. "
"യു മീൻ ...ഭാമക്ക് ശേഖരനെ ഇഷ്ട്ടമായിരുന്നെന്നോ..
"
"അതെ .. ശേഖരനും ഭാമക്കും പരസ്പരം ഇഷ്ട്മായിരുന്നു. ശേഖരൻ
പറയുന്നതിന്റെ അപ്പുറം പോകാത്ത പെൺകുട്ടിയായിരുന്നു ഭാമ.."
"അപ്പോൾ അനിലും ഭാമയുമായുള്ള
പ്രണയം, ആ കത്തുകൾ .."
"അതായിരുന്നു ചതി, ശേഖരന്റെ ..ഷേർളിയുടെ.. ചതി
.. "
"മീൻസ്.. "
"സിമ്പിൾ.. ശേഖരൻ അനിലിന്റെ കയ്യിൽ നിന്നും
വാങ്ങിയിരുന്ന കത്തുകൾ എല്ലാ ഷേർളിക്കായിരുന്നു കൊടുത്തിരുന്നത്, പകരം അവൾ കൊടുക്കുന്ന
എഴുത്തുകൾ ആയിരുന്നു ഭാമയുടെ പേരിൽ അനിലിന് കിട്ടിയിരുന്നത്.. "
"അപ്പോൾ ഇതൊന്നും ഭാമക്ക് അറിയില്ലായിരുന്നു..
"
"ഇല്ല.. അവൾക്ക് അനിൽ നല്ലൊരു സുഹൃത്ത് മാത്രമായിരുന്നു..
"
"അങ്ങിനെ ആണെങ്കിൽ, അതായത് ഈ കത്തുകൾ എഴുതിയത്
ഭാമ അല്ലായിരുന്നെങ്കിൽ അനിലിന് കൈയ്യക്ഷരം മനസ്സിലാകില്ലേ.. അത് മാത്രവുമല്ല
.. അയാൾക്കു ഭാമയോട് വല്ലാണ്ട് പ്രണയം തോന്നിയാൽ അത് ആപത്താകുമെന്നു ശേഖരൻ
ചിന്തിച്ചില്ലേ .."
"ഞാൻ പറഞ്ഞില്ലേ അനിലൊരു പാവമായിരുന്നെന്നു.. അവനു
വിശ്വാസമുള്ളവരെ അവൻ കണ്ണടച്ച് വിശ്വസിക്കുമായിരുന്നു. .. "
സൈമണിന്റെ വാക്കുകളിൽ വല്ലാത്തൊരു പതർച്ച വന്നത് നീന ശ്രദ്ധിച്ചു
..
"അവരുടെ ഉദ്ദേശം ഭാമ അവനെ ചതിച്ചു എന്ന് വരുത്തുക എന്നതായിരുന്നു, ഒരു
വലിയ പ്ലാൻ ആയിരുന്നു അവരുടേത് .. "
"പക്ഷെ ഭാമ ചതിച്ചു എന്ന് വന്നാൽ അയാൾ തകർന്നു
പോകില്ലേ.. "
"ഹ്മ്മ്.. അത് തന്നെ.. ഞാൻ പറയാം.. ഒന്നുമില്ലായ്മയിൽ
നിന്നും വളർന്നു വന്നവനായിരുന്നു ശേഖരൻ. അവന്റെ മുന്നിൽ പണവും ഭാമയും മാത്രമായിരുന്നു
ടാർഗറ്റ് . ഷേർളിയുടെ ആഗ്രഹം അറിഞ്ഞപ്പോൾ ശേഖരൻ കണക്കു കൂട്ടിയതും അത് തന്നെ... അവളിൽ
നിന്നും അനിലിന്റെ പേരിൽ പലപ്പോഴായി അയാൾ തുകകൾ കൈപ്പറ്റി, അത് പോലെ ഭാമക്കെന്ന
പേരിൽ അനിലിൽ നിന്നും. എന്നാൽ ഭാമയും അനിലും തമ്മിൽ കാണരുത് എന്ന ആഗ്രഹത്തിൽ
അവളെ അവളുടെ അച്ഛന്റെ വീട്ടിലേക്കു പറഞ്ഞു വിട്ടു.. പക്ഷെ , ശേഖരന്റെ ലക്ഷ്യങ്ങൾ
അത് മാത്രമായിരുന്നില്ല , ഭാമ അവളുടെ വീട്ടിലേക്കു പോയത് അവിടെ നിന്ന് പഠിക്കാൻ മാത്രമായിരുന്നില്ല"
"പിന്നെ .."
"അവൾക്കവകാശപ്പെട്ട സ്വത്തുക്കൾ വളരെ തുച്ഛമായിരുന്നിട്ടും
ശേഖരൻ ഭാമയെ മുന്നിൽ നിർത്തി അവളുടെ അച്ഛന്റെയും അമ്മയുടെയും വീട്ടിൽ നിന്നും നേടി. എന്നാൽ
അവളുടെ ഒരു തുള്ളി കണ്ണുനീർ വീഴ്ത്താൻ അവൻ സമ്മതിച്ചും ഇല്ല.. "
"ഞാൻ ചോദിച്ചത്, ഭാമയുടെയും ശേഖരന്റേയും
വിവാഹ വാർത്തയോടുള്ള അനിലിന്റെ പ്രതികരണം.. അതെങ്ങനെ ആയിരുന്നു .. "
"ഹ്മ്മ്.. ഷേർളിയും ശേഖരനും കണക്കു കൂട്ടിയതും
അത് തന്നെയായിരുന്നു.. ഭാമയുടെ വിവാഹ വാർത്ത അറിഞ്ഞു മാനസ്സികമായി തകർന്നു
പോകുന്ന അനിൽ .."
".."
"ഡൽഹിയിൽ എത്തിയ ശേഷമുള്ള ഷേർളിയുടെ തന്നോടുള്ള
പെരുമാറ്റം അനിലിൽ അസ്വസ്ഥത സൃഷ്ടിച്ചിരുന്നു. അവൻ എന്നോട് പലപ്പോഴും അത്
പറഞ്ഞിട്ടുമുണ്ടായിരുന്നു. അവിടെ എത്തി രണ്ടു മാസത്തിനു ശേഷം ഞങ്ങൾ
എല്ലാവരും അങ്ങോട്ട് പോയിരുന്നു. ഷേർളിക്ക് താത്കാലികമായി അവിടെ ഒരു പ്രൈവറ്റ്
ഹോസ്പിറ്റലിൽ ജോലി കിട്ടി, അനിലിന് അവിടെ കോളേജിൽ അഡ്മിഷനും. ഞങ്ങൾ
എല്ലാവരും അവിടെ ചെന്നത് കൊണ്ട് തിരിച്ചു വരണമെന്ന അവന്റെ മോഹം നടന്നതുമില്ല.. ഷേർളിയും
അനിലും ഹോസ്റ്റലിൽ ആയിരുന്നത് കൊണ്ടും , പാപ്പൻ അവനോടു ഷേർളിയുടെ കാര്യങ്ങൾ
എല്ലാം നോക്കണമെന്ന് പറഞ്ഞിരുന്നത് കൊണ്ടും അവർ പരസ്പരം മിക്കവാറും കാണാറുണ്ടായിരുന്നു. ഈ സമയങ്ങളിൽ എല്ലാം ഷേർളി അവനോടു പരമാവധി അടുക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു. പക്ഷെ, അപ്പോഴും ഭാമ എന്ന അച്ചുതണ്ടിൽ ചുറ്റിത്തിരിയുകയായിരുന്നു അനിൽ.
"
"എന്നിട്ടു .."
"ഷേർളിയുടെ അവസാന ആയുധമായിരുന്നു ഭാമയുടെ വിവാഹ വാർത്ത അനിലിനെ അറിയിക്കുക എന്നത്. അതിനോടുള്ള അവന്റെ പ്രതികരണം
, അത് മുതലാക്കി അവന്റെ മനസ്സിൽ കയറിക്കൂടുക അങ്ങിനെ ആയിരുന്നു അവളുടെ പ്ലാൻ.. ഡൽഹിക്കു പോയ ശേഷം ഭാമയുടെ പേരിൽ ഒരൊറ്റ കത്തു പോലും അവനു ലഭിച്ചിരുന്നില്ല. കുരിയാക്കോസ് സാറിന്റെ കർശ്ശന നിർദ്ദേശം ഉള്ളതിനാൽ അവനു നാട്ടിലേക്കു വരാനും സാധിച്ചിരുന്നില്ല. ഷെർളിയിലൂടെയും വല്ലപ്പോഴും അമ്മച്ചിയെയോ എന്നെയോ ഇവിടുത്തെ ഫോണിൽ വിളിച്ചറിയുന്നതും മാത്രമായിരുന്നു അവനു നാടുമായുള്ള ബന്ധം.. അവർ പോയി ഒരു വർഷത്തിന് ശേഷമായിരുന്നു ഭാമയുടെയും ശേഖരന്റേയും വിവാഹം. വളരെ കുറച്ചു പേർ മാത്രം പങ്കെടുത്ത നടത്തിയ ഒരു ചെറിയ ചടങ്ങ്. അതിനും കുറച്ചു ദിവസങ്ങൾക്കു ശേഷമായിരുന്നു അനിൽ എല്ലാം അറിഞ്ഞത്. പരീക്ഷ കഴിഞ്ഞു
, ആ സമയത്തു ഞാനും ഡൽഹിയിൽ ഉണ്ടായിരുന്നു ."
"ആര് ഷേർളി പറഞ്ഞാണോ അറിഞ്ഞേ ...
"
"അല്ല.. ഇവിടെ വിളിച്ചപ്പോൾ അമ്മച്ചിയാണ് പറഞ്ഞത്. ഫോൺ താഴെ വച്ച് നിശബ്ദനായി നിൽക്കുന്ന അവന്റെ മുഖം ഇപ്പോഴും ഓർമ്മയുണ്ട്. ജീവിതത്തിൽ വീണ്ടും വീണ്ടും പരാജയങ്ങൾ നേരിടേണ്ടി വരുന്ന ഒരുവന്റെ മുഖം. സ്വന്തമെന്ന് കരുതുന്നവർ ഒറ്റക്കാക്കി പോകുമ്പോൾ ഉള്ള വേദന ആ മുഖത്തു നിറഞ്ഞു നിന്നിരുന്നു.. അപ്പോഴാണ് ഷേർളിയുടെ റോൾ പുറത്തു വന്നത്. ഇത്രയും നല്ലൊരു അഭിനേതാവിനെ ഞാൻ എന്റെ ജീവിതത്തിലെ വേറെ കണ്ടിട്ടില്ല . അവനെ ചേർത്ത് പിടിച്ചു, അവനോടൊപ്പം പൊട്ടി കരഞ്ഞു, അവളെ ശാപവാക്കുകൾ കൊണ്ട് മൂടുമ്പോൾ ഞാൻ അന്ന് അറിഞ്ഞിരുന്നില്ല അവളും ശേഖരനും തമ്മിലുള്ള ഡീലിനെ പറ്റി. ആ സഹതാപത്തിലൂടെ അവന്റെ മനസ്സിലൊരു സ്ഥാനം അതായിരുന്നു അവളുടെ മോഹം..
"
"പിന്നെ... "
"പിന്നെയെന്താ .. ചതി തിരിച്ചറിയപ്പെടുന്ന നിമിഷം, ആരെയും വിശ്വസിക്കും എന്നറിയാതെ ജീവിക്കേണ്ട അവസ്ഥ.. അതായിരുന്നു അവന്റെ പിന്നീടുള്ള നാളുകൾ. ഡൽഹിയിലെ പഠിത്തം നിർത്തി അവൻ നാട്ടിലേക്കു പോന്നു, ഇങ്ങോട്ടല്ലാ
.. അവന്റെ വീട്ടിലേക്ക് ... മുണ്ടക്കയത്തേക്ക് .. പക്ഷെ "
"എന്ത് പക്ഷേ.. "
"ആരോടും ഒന്നും പറയാതെ അവന്റെ നാട്ടിലേക്കുള്ള വരവ് പാപ്പന് ഇഷ്ടമായില്ല. അവർ തമ്മിൽ വഴക്കായി എന്നുള്ളതാണ് സത്യം. ഇരുപത്തിയഞ്ചു വയസ്സ് വരെ സ്വത്തിൽ അവകാശമില്ല എന്ന പവർ ഓഫ് അറ്റോർണി പാപ്പൻ ഉപയോഗിച്ചു. അതിനു പിന്നിൽ മറ്റൊരു കാരണം കൂടി ഉണ്ടായിരുന്നു..
"
".."
"അമ്മയുടെ പേരിലുള്ള സ്ഥലം വിട്ടു കിട്ടിയ പൈസ കൊണ്ട്
ചന്തയിൽ കടമുറികൾ വാങ്ങിയ കാര്യം അനിൽ എല്ലാവരിൽ നിന്നും മറച്ചു വച്ചിരുന്നു. പിന്നീട്
ഷേർളി , അനിൽ സ്ഥലം വിറ്റുവെന്നും ആ പൈസ കൊണ്ട് എന്തോ തിരിമറി
നടത്തിയെന്നും ശേഖരനുമായി ചേർന്ന് തെളിവ് സഹിതം പാപ്പന് മുൻപിൽ അവതരിപ്പിച്ചു .
അത് കൊണ്ടാണ് പാപ്പൻ പെട്ടന്ന് തന്നെ അനിലിനെ ഡൽഹിക്കു അയച്ചതും , ഉടനെ തിരികെ വരേണ്ട എന്ന് നിർബന്ധം പിടിച്ചതും . പക്ഷെ പാപ്പനോടോ
അമ്മച്ചിയോടോ പറയാൻ പ്രതേകിച്ചു ഒരു കാര്യവുമില്ലാതെ അവിടെ നിന്നും തിരിച്ചു
വന്നതോടെ അനിലിന്റെ സ്വഭാവത്തിൽ അവർക്കു സംശയം ആയിത്തുടങ്ങി . അങ്ങിനെ ഒരു സാഹചര്യത്തിൽ ജീവിക്കാൻ ബുദ്ധിമുട്ടായ അവൻ
മുണ്ടക്കയത്തെ വീട്ടിൽ ആരോടും ഒന്നും മിണ്ടാതെ ഒതുങ്ങിക്കൂടാൻ തുടങ്ങി.അതൊന്നും പാപ്പന് ഇഷ്ടമായിരുന്നില്ല ..
"
"അപ്പോൾ അവൻ ശേഖരനോടോ ഭാമയോടോ ഒന്നും ചോദിച്ചില്ലേ
.. "
"ഇല്ല .. അവന് ശേഖരനെ അത്രക്ക് വിശ്വാസമായിരുന്നു
.. അവന്റെ ആ ചതി അവനു താങ്ങാൻ കഴിയുമായിരുന്നില്ല . "
"ഹ്മ്മ് .. എന്നിട്ട് .. "
"അങ്ങനെ എല്ലാം തകർന്നിരുന്ന അവന്റെ മുന്നിലേക്ക് കുറച്ചു നാളുകൾക്കു ശേഷം പ്രതീക്ഷയുമായി
എത്തിയ പെൺകുട്ടിയായിരുന്നു രേവതി .. രാഹുലിന്റെ അമ്മ .. "
(തുടരും)
No comments:
Post a Comment