"ശേഖരാ.. ഭാമ.. അവളെന്നാ എന്നോട് ഒന്നും പറയാതെ പോയെ.. "
"... "
"ഞാൻ കരുതി അവൾക്കെന്നോട് ഒരിഷ്ടം ഉണ്ടായിരുന്നെന്ന്
.. ഒരു സുഹൃത്തായി പോലും അവളെന്നെ കണ്ടില്ലാല്ലേ .."
ഗ്രീഷ്മ കാലത്തിന്റെ ആദ്യ നാളുകളിൽ ,ആ കുന്നിലെ കുറ്റിച്ചെടികളെല്ലാം
പൂത്തു, പുല്ലുകൾ എല്ലാം ഇളം മഞ്ഞ നിറം തൂകി അങ്ങിങ്ങായി നിന്നിരുന്നു . അവക്കിടയിലൂടെ
ഉച്ച സമയത്തെ വരണ്ട കാറ്റിൽ ശലഭങ്ങൾ പാറി പറന്നു നടക്കുന്നുണ്ടായിരുന്നു . അല്പം ദൂരെയായി
ഒരു കണിക്കൊന്നമരം , പൂവുകൾ കൊഴിഞ്ഞു ചില്ലകൾ മാത്രമായി വരാൻ പോകുന്ന വർഷകാലത്തെ കാത്തെന്നപോലെ
നിൽകുന്നു . അനിൽ, നിറഞ്ഞു വന്ന കണ്ണുകളെ അടക്കി നിർത്തി മുന്നോട്ടു നടന്നു, ദൂരെ കാണുന്ന
കോളേജിലേക്ക് ദൃഷ്ടി പായിച്ചു.ആ ക്യാമ്പസ് പൂത്ത വാകമരങ്ങളാൽ നിറഞ്ഞു ശോണ നിറമണിഞ്ഞു
നിന്നിരുന്നു.
പ്രീ ഡിഗ്രി പരീക്ഷ കഴിഞ്ഞ നാളുകളിൽ മുണ്ടക്കയത്തിനു പോകാതെ
കുരിയാക്കോസ് സാറിനൊപ്പം കോട്ടയത്ത് നിന്നതു ഭാമയുടെ സാന്നിധ്യം പ്രതീക്ഷിച്ചു മാത്രമായിരുന്നു
. തന്റെ പ്രണയം തുറന്നു പറയാൻ പല തവണ ശ്രമിച്ചെങ്കിലും , അവളുടെ കണ്ണുകളിലെ പ്രകാശത്തിൽ
എല്ലാം മറന്നു നിൽക്കാനേ അനിലിന് കഴിയുമായിരുന്നുള്ളൂ.അതുമല്ലങ്കിൽ തന്റെ പ്രണയം നിരസിക്കുന്നതിനോടൊപ്പം
അവളുടെ സാമീപ്യം കൂടി നഷ്ടമായാലോ എന്നവൻ പേടിച്ചിരുന്നു . ഒടുവിൽ , തന്നോടൊരു വാക്കുപോലും
പറയാതെ തുടർപഠനത്തിനായി ആ നാട്ടിൽ നിന്നും പോയ ഭാമയെകുറിച്ചോർത്തു ശേഖരനോട് പരിഭവം
പറയുകയായിരുന്നു അവൻ .
"ഡാ .. അതിപ്പോൾ , പെട്ടന്ന് അവളുടെ അച്ഛൻ വന്നു എറണാകുളത്തിന്
കൊണ്ട് പോയതല്ലേ .."
"ഇത്രയും നാൾ ഇല്ലാതിരുന്ന അവളുടെ അച്ഛൻ ഇപ്പോൾ എവിടുന്നു
വന്നു . കുട്ടികാലം മുതൽ അവൾ നിങ്ങളോടൊപ്പമല്ലായിരുന്നോ .. "
"ഹാ .. അത് ശെരി തന്നെ .. പിന്നെ , അച്ഛനും രണ്ടാനമ്മയും
ഒക്കെ സ്നേഹത്തോടെ വന്നു വിളിച്ചപ്പോൾ അവള് പോയി ... കുറച്ചു നാളെക്കെന്നല്ലേ ഞങ്ങൾ
കരുതിയെ .. ഇതിപ്പോൾ ഡിഗ്രി അവര് അവിടെ പഠിപ്പിച്ചോളാം എന്നൊക്കെയാ പറയുന്നേ ..പിന്നെ
അച്ഛനെ അടുത്ത് കിട്ടിയപ്പോൾ അവൾക്കും സന്തോഷമായി .. "
"ശേഖരാ .. ഇനി അവരെന്തെങ്കിലും ചെയ്യുമോ അവളെ ..
"
"നീ .. നീ ഇങ്ങനെ പേടിക്കാതെ .. ഞാൻ ഇല്ലേ .. അവൾക്കൊന്നും
പറ്റില്ല .. "
ശേഖരൻ അനിലിന്റെ അടുത്തേക്കെത്തി തോളിൽ തട്ടി സമാധാനിപ്പിക്കാൻ
നോക്കി ..
"അനിലെ .. നീ ഒരു കാര്യം ചെയ്യ് .. ഒരു എഴുത്തെഴുത്
...ഞാൻ അയച്ചോളാം .. ഹ്മ്മ്മ് .. അപ്പോൾ നിങ്ങള് തമ്മിൽ ഉള്ള അടുപ്പം തുടരാമല്ലോ
.. എന്തേ .. "
"നമുക്കൊന്നു പോയി കണ്ടാലോ .. "
"അത് വേണ്ട .. അതൊന്നും ശെരിയാവില്ല .. ചുമ്മാ ചോദ്യങ്ങൾ
ഉണ്ടാവും ... ഞാൻ ഇടക്കു പോകാം .. "
"ഹ്മ്മ് .. കത്ത് ഞാൻ നാളെ തരാം .. "
അനിൽ ശേഖരനെ ആ കുന്നിൻ മുകളിൽ ഒറ്റക്കാക്കി താഴേക്കു നടന്നിറങ്ങി
.
അടുത്ത ദിവസം തന്നെ അനിൽ കത്തെഴുതി ശേഖരന് നൽകുകയും , ഒരാഴ്ചക്ക്
ശേഷം ശേഖരന്റെ കയ്യിൽ നിന്ന് ഭാമയുടെ മറുപടി അവനു ലഭിക്കുകയും ചെയ്തു .
മറ്റൊരു വർഷകാലം കൂടി ആരംഭിച്ചു , ഒപ്പം പുതിയൊരു അധ്യയന
കാലഘട്ടം കൂടി . അനിൽ , കുരിയാക്കോസ് സാറിന്റെ കോളേജിൽ ഡിഗ്രിക്ക് ചേർന്നപ്പോൾ , ഷേർളി
ഡോക്ടർ മോഹമുപേക്ഷിച്ചു കോട്ടയത്ത് തന്നെ നേഴ്സിങ് കോളേജിൽ ചേർന്നു . തുടർന്നുള്ള ദിവസങ്ങളിൽ
അനിലിന്റേയും ഭാമയുടെയും കത്തിടപാടുകൾ കൂടിവരികയും അവർ പരസ്പരം ഹൃദയം തുറന്നു എഴുതാൻ
തുടങ്ങുകയും ചെയ്തു .
ഫോണുകൾ ആഡംബര വസ്തുക്കൾ മാത്രമായിരുന്ന ആ സമയം കത്തിടപാടുകൾ
തന്നെയായിരുന്നു സാധാരണക്കാർ ആശയവിനിമയത്തിന് ഉപയോഗിച്ചിരുന്നത് . തന്റെ വിലാസത്തിൽ
വരുന്ന കവറിൽ നിന്നും അനിലിന്റെ പേരിലുള്ള മൂന്ന് വശവും ഒട്ടിച്ചു ഭദ്രമാക്കിയ രണ്ടായി
മടക്കിയ വെള്ളപ്പേപ്പർ എടുത്തു മാറ്റിയ ശേഷമായിരുന്നു ശേഖരൻ ആ കവർ അമ്മയേല്പിച്ചിരുന്നത്
.
ഇതിനിടയിൽ തനിക്കു ലഭിച്ചിരുന്ന വിഹിതം മുഴുവൻ ഭാമക്ക് സമ്മാനങ്ങൾ
വാങ്ങാനായി അനിൽ ശേഖരനെ ഏല്പിച്ചു തുടങ്ങി . ഒരിക്കൽ പോലും അവൾ അനിലിനോട് ഒന്നും ആവശ്യപ്പെട്ടിരുന്നില്ലെങ്കിലും
ലഭിക്കുന്ന സമ്മാനങ്ങൾക്ക് അവൾ അടുത്ത കത്തിൽ നന്ദി പറഞ്ഞിരുന്നു .
വീണ്ടും കാലങ്ങൾ മാറിക്കൊണ്ടിരുന്നു .രണ്ടു വർഷങ്ങൾക്കിപ്പുറം
, ഡിഗ്രി അവസാന നാളുകളിൽ പരസ്പരം കാണാതെ എന്നാൽ കത്തുകളിലൂടെ അനിലിന്റേയും ഭാമയുടെയും
പ്രണയം തീവ്രമായി കഴിഞ്ഞിരുന്നു . തങ്ങളുടെ തുടർ ജീവിതത്തിൽ ഒരു കുറവും ഉണ്ടാകാതിരിക്കാൻ
, അനിൽ ചന്തയിൽ രണ്ടു നിലയിലായി പത്തോളം കടമുറികൾ ഉള്ള ഒരു കെട്ടിടം ഭാമയുടെ പേരിൽ
വാങ്ങി . തന്റെ അമ്മയുടെ പേരിലുള്ള സ്ഥലം വിറ്റ തുക ഉപയോഗിച്ചാണ് അവൻ ആ കെട്ടിടം വാങ്ങിയത്
. ഒരു പക്ഷെ കുരിയാക്കോസ് സാർ ഭാമയുമായുള്ള പ്രണയത്തെ എതിർത്താൽ , ഇരുപത്തിയഞ്ചു വയസ്സ്
വരെ എങ്ങനെ ജീവിക്കും എന്ന ശേഖരന്റെ ചോദ്യത്തിന് പരിഹാരമായാണ് അവൻ അങ്ങിനെ ചെയ്തത്.
അതുകൊണ്ടു തന്നെ സ്ഥലം വില്കലും കടമുറികൾ വാങ്ങലുമൊന്നും ശേഖരൻ ഒഴികെ മറ്റാരും അറിഞ്ഞിരുന്നില്ല.
ഡിഗ്രി പഠനം കഴിഞ്ഞാൽ ഉടനെ വിവാഹം എന്നായിരുന്നു ഭാമയുടെയും
അനിലിന്റേയും പദ്ധതി.എല്ലാത്തിനും കൂടെ താൻ ഉണ്ടാകും എന്ന ശേഖരന്റെ വാക്കിന്റെ പിൻബലത്തിൽ
അനിൽ സ്വപ്നങ്ങൾ നെയ്തുകൂട്ടികൊണ്ടിരുന്നു .
(തുടരും)
(ക്ഷമിക്കുക, കുറെ നാളുകൾക്കു ശേഷമാണ് എഴുതുന്നത്. ജോലി,
നാട്ടിൽ പോക്ക് തുടങ്ങി കുറെ കാര്യങ്ങൾ കൊണ്ട് തിരക്കായിപ്പോയി.ഒരാഴ്‌ചയായി ശ്രമിക്കുകയാണ്
, മനസ്സിലെ വരികൾ ഒന്നും എഴുതിതീർക്കാൻ സാധിക്കുന്നില്ല. പ്രിയ്യപ്പെട്ട എഴുത്തുകാരുടെ
കഥകൾ പോലും വായിക്കാൻ തുടങ്ങിയിട്ടേ ഉള്ളൂ. അതെല്ലാം തീർത്തു, മനസ്സ് എഴുതാനായി തയ്യാറായി
വരുമ്പോഴേക്കും നീട്ടിയെഴുതാം. കഥയിലേക്ക് തിരിച്ചു വന്നു കൊണ്ടിരിക്കുകയാണ്. ഉടനെ
അടുത്ത ഭാഗം ഇടാൻ സാധിക്കും എന്ന് പ്രതീക്ഷയോടെ ..)
No comments:
Post a Comment