Monday, September 23, 2019

ശരത്കാലം 14





ദിവസങ്ങൾ കൊഴിഞ്ഞുപോയികൊണ്ടിരുന്നു . കുരിയാക്കൊസ് സാറിന്റെ കോളേജിൽ തന്നെ മൂവർക്കും അഡ്മിഷൻ കിട്ടി . അനിൽ ഫസ്റ്റ് ഗ്രൂപ്പും , ഡോക്ടർ ആകണമെന്ന വാശിയിൽ ഷേർളി സെക്കന്റ് ഗ്രൂപ്പും ആണ് എടുത്തത് . മാർക്ക് കുറവായിരുന്നതിനാൽ ഭാമ തേർഡ് ഗ്രൂപ്പും . കോളേജിലേക്കുള്ള മൂവരുടെയും പോക്കും വരവും സാറിന്റെ വണ്ടിയിൽ തന്നെ ആയിരുന്നു .

ശേഖരന്റെ അമ്മയുടെ അകന്ന ബന്ധത്തിൽ പെട്ട കുട്ടിയായിരുന്നു ഭാമ . കുട്ടികാലത്തെ അമ്മ മരിച്ചതോടെ , അച്ഛൻ വേറെ വിവാഹം കഴിക്കുകയും അവളെ ശേഖരന്റെ അമ്മയുടെ അമ്മ അവരുടെ കുടുംബ വീട്ടിലേക്കു കൊണ്ട് വരികയുമായിരുന്നു . പിന്നീടെപ്പോഴോ , ഭാമ ശേഖരന്റെ വീട്ടിൽ നിന്ന് പഠിക്കാൻ തുടങ്ങി.ഒരിക്കൽ പോലും അനാഥ എന്നൊരു രീതിയിൽ അവർ അവളെ കണ്ടിരുന്നില്ല എന്ന് മാത്രവുമല്ല അവളുടെ എല്ലാ ആവശ്യങ്ങളും അവർ സന്തോഷത്തോടെ പൂർത്തീകരിക്കുകയും ചെയ്തിരുന്നു.

ശേഖരൻ പലതവണയായി പത്താം ക്‌ളാസ് പരീക്ഷ എഴുതി തോൽവി അടഞ്ഞ യുവാവായിരുന്നു . ആ സമയത്തു ഇരുപത്തി രണ്ടോ ഇരുപത്തി മൂന്നോ വയസ്സ് പ്രായം . പക്ഷെ കച്ചവടത്തിൽ മിടുക്കനായിരുന്നു അവൻ . അതിലുപരി കുരിയാക്കോസ് സാറിന്റെ പറമ്പിലെ നാളികേരവും , റബറും കുരുമുളകുമെല്ലാം ശേഖരിച്ചു ചന്തയിൽ കൊണ്ട് പോയി വിൽക്കുന്നതും കണക്കു സൂക്ഷിക്കുന്നതും എല്ലാം അവനായിരുന്നു . മൂന്നോ നാലോ കൊല്ലം കൊണ്ട് , മികച്ചൊരു കാര്യസ്ഥനായി അവൻ മാറി. അവന്റെ ആത്മാർത്ഥത എടുത്തു പറയേണ്ട ഒന്നായിരുന്നു . 

പലപ്പോഴായി കുരിയാക്കോസ് സാറിനൊപ്പം മുണ്ടക്കയത്തു പോയിട്ടുള്ളതിനാൽ ശേഖരന് മുൻപേ തന്നെ അനിലിനെ അറിയാമായിരുന്നു .അത് കൊണ്ട് തന്നെ , കോട്ടയത്ത് വന്ന ശേഷം അവന്റെ ഏറ്റവും അടുത്ത ചങ്ങാതി ആയി ശേഖരൻ മാറി . ഒഴിവു സമയങ്ങളിൽ ശേഖരനൊപ്പം കറങ്ങുക എന്നതായിരുന്നു അനിലിന്റെ വിനോദം .അനിലിന്റെ അച്ഛനെ വൃദ്ധ സദനത്തിലേക്കു മാറ്റിയ ശേഷം , മുണ്ടക്കയത്തുള്ള അവന്റെ വീടും , അവിടുത്തെ എസ്റ്റേറ്റ് കാര്യങ്ങളും കുര്യക്കോസ് സാറിന്റെ അവിടുത്തെ കൃഷിക്കൊപ്പം ശേഖരനാണ് നോക്കിയിരുന്നത് . ശേഖരന് മനോജ് എന്നോരനിയൻ കൂടി ഉണ്ടായിരുന്നു . ഏകദേശം അനിലിന്റെ പ്രായമുണ്ടായിരുന്ന മനോജ് , പഠിത്തത്തിൽ തീരെ മോശമായിരുന്നതിനാൽ പുറം പണിക്കു പോവുകയായിരുന്നു പതിവ്. 

ഒന്നാം വർഷ ക്ലാസ്സുകൾ അവസാനിക്കാറായപ്പോഴേക്കും , അവരെല്ലാം തന്നെ ഉറ്റ ചങ്ങാതിമാരായിക്കഴിഞ്ഞിരുന്നു . ഷേർളിയും ഭാമയും ശേഖരനും അനിലും സൈമണും സിസിലിയും എല്ലാം . ഭാമയുടെ സൗന്ദര്യമോ ,അമ്മയില്ലാത്തവൾ എന്ന നിലയിൽ താൻ കടന്നു വന്ന സാഹചര്യങ്ങൾ അനുഭവിക്കുന്നവൾ എന്ന നിലയിലുള്ള സഹതാപമോ എല്ലാത്തിലും ഉപരി കൗമാര മനസ്സിന്റെ ചാപല്യമോ അവളുടെ മേൽ അനിലിൽ മോഹങ്ങൾ വളർത്തി . ഒരു പക്ഷെ ആത്മാർത്ഥ സ്നേഹം കൊണ്ടോ , അവളുടെ മറുത്തൊരു വാക്കു തന്നെ വേദനിപ്പിക്കുമെന്നുള്ള ചിന്ത കൊണ്ടോ , ആ സ്നേഹത്തെ ഭാമയോട് പറയാൻ അവനെ അനുവദിച്ചിരുന്നില്ല . തേരേഴത്തു വീടിനു വെളിയിൽ , പലപ്പോഴും , അവളുടെ നോട്ടത്തിനായി , സംസാരത്തിനായി അവൻ പല വഴികളിലും കാത്തു നിന്നിരുന്നു .

അവൻ കണ്ടിട്ടുള്ള തന്റെ അമ്മയുടെ പ്രതിരൂപമായാണ് ഭാമയെ കരുതിപ്പോന്നത് . അതിരാവിലെ കുളിച്ചു വിളക്ക് കൊളുത്തി , നെറ്റിയിൽ കുറി വരച്ചു , കുളിർപ്പിന്നൽ കെട്ടി തുളസിക്കതിർ വച്ച് , തന്നെ വിളിച്ചുണർത്തുന്ന അമ്മ . ആഹാരം തന്നു , സ്കൂളിൽ കൊണ്ട് പോകുന്ന , ഒരിക്കൽ പോലും ദേഷ്യപ്പെടാത്ത തന്റെ അമ്മ . ഭാമയെ നേരിൽ കാണുമ്പോഴെല്ലാം അവൻ ആ ഓർമ്മകളിൽ അലിഞ്ഞു പോകുമായിരുന്നു. ഭാമയുടെ സാമീപ്യം അത് കൊണ്ട് കൂടിയാകും അവൻ ആഗ്രഹിച്ചിരുന്നതും. ഏതൊരു പുരുഷനും തന്റെ അമ്മയെ , താൻ സ്നേഹിക്കുന്ന പെൺകുട്ടിയിൽ കണ്ടെത്തിയാൽ , അത് സാമീപ്യം കൊണ്ട് മാത്രമാണെങ്കിൽ പോലും അതിൽ പരം മറ്റൊരു സന്തോഷം അവനുണ്ടാകില്ല എന്നത് സത്യമാണ്‌.

"ശേഖരാ .. എനിക്കൊരു ഉപകാരം ചെയ്യുമോ .. "

ഒന്നാം വർഷ പരീക്ഷക്കു ശേഷം , മേടമാസത്തിലെ ഒരു നിലാവുള്ള രാത്രിയിൽ വീടിനടുത്തുള്ള മൊട്ടക്കുന്നിലെ പാറയിൽ മലർന്നു കിടന്നാണ് അവനാ സത്യം ശേഖരനോട് പറഞ്ഞത് .

"പറ ..നിനക്കെന്നാ വേണം ..."

കള്ളു കുപ്പി വായിലേക്ക് കമഴ്ത്തി മൂന്നോ നാലോ കവിൾ ഇറക്കി , തറയിലേക്ക് കുപ്പി തിരിച്ചു വച്ച്, ഷാപ്പിലെ തലക്കറിയിൽ മുക്കിയ ചെണ്ട മുറിയൻ കപ്പ കഷ്ണം വായിലേക്കിട്ടു ശേഖരൻ അവനെ നോക്കി.

"ഡാ .. എനിക്കവളെ വേണം.. പൊന്നു പോലെ നോക്കിക്കൊള്ളാം.. "

"ആരെ .. "

ശേഖരന്റെ മിഴികൾ വിടർന്നു . ഒരു രഹസ്യം കേൾക്കാനെന്ന വണ്ണം അവനരുകിലേക്കു ചേർന്നിരുന്നു .

"അവളെ, ഭാമയെ.. അവളുടെ പഠിപ്പു കഴിഞ്ഞു ഞാൻ കൊണ്ട് പൊയ്ക്കൊള്ളാം.. അങ്ങ് മുണ്ടക്കയത്തേക്കു.. "

"അതിനവൾക്കു സമ്മതമാണോ.... "

"അറിയില്ല .. അതാണ് ഞാൻ നിന്നോട് പറഞ്ഞത്.. നീ അവളോട് ചോദിക്കണം.. "

പാറയിലേക്കിരുന്നു അവൻ ശേഖരനെ നോക്കി . അന്നത്തെ നിലാവിന്റെ തെളിച്ചത്തിൽ , ശേഖരന്റെ തിളങ്ങുന്ന കണ്ണുകൾ കണ്ടു അവനു പരിഭ്രമമായി .

"ഡാ.. സത്യമായും ചതിക്കാനല്ല... ഞാൻ കൊണ്ട് പൊയ്ക്കൊള്ളാം, നോക്കിക്കൊള്ളാം .. നോക്ക്, ജോലി ആയില്ലേലും കഴിയാനുള്ള വക ഉണ്ട്. ഇനി അതല്ല, നേരിട്ട് നിന്റെ അച്ഛനോട് ചോദിക്കണേ ഞാൻ സാറിനോട് പറയാം.. എനിക്കവളില്ലാതെ പറ്റില്ല ശേഖരാ... അതീ അന്തിക്കള്ളിന്റെ മോളിൽ പറേണതല്ലടാ .."

കള്ള് നിറച്ചു വച്ചിരിക്കുന്ന മറ്റൊരു കുപ്പിയുടെ കോർക്ക് കടിച്ചു തുറന്നു അതുമായി അവിടെ നിന്നും എഴുനേറ്റു അനിൽ മുന്നോട്ടു നടന്നു.

"അത് വേണ്ട അനിലേ ..നീ ഇങ്ങനെ ധൃതി പിടിക്കാതെ ... ഞാൻ .. ഞാൻ ഒന്ന് ചോദിക്കട്ടെ അവൾക്കു സമ്മതമാണോ എന്ന് . അല്ലേൽ ഞാൻ പറഞ്ഞു സമ്മതിപ്പിക്കാം .. ഒന്നുമില്ലേലും നമ്മള് ചങ്ങാതിമാരല്ലേ .. "

"മതി .. അത് മതി .. നീ ഏറ്റാൽ മതി .. ഇവിടുന്നു മടങ്ങിപോകുമ്പോൾ അവൾ കൂടി വേണം .. എന്റെ കൂടെ . അന്ന് ആദ്യം കണ്ടപ്പോൾ മുതൽ സ്നേഹിച്ചു പോയി , ഒരുപാട് ആഗ്രഹിച്ചു പോയി .. "

"ഹ്മ്മ്.."

"ഈ അനാഥ ചെക്കന് ഒരാനാഥ പെണ്ണ് മതി.. "

"ഉം .. "

ഒന്ന് നീ മൂളി ശേഖരൻ തന്റെ കയ്യിലിരുന്ന കള്ളു കുപ്പി മുഴുവനായി വായിലേക്ക് കമഴ്ത്തി ..

"എന്നിട്ടു .... " 

അത് വരെ കഥപോലെ പഴയ കാര്യങ്ങൾ കേട്ടുകൊണ്ടിരുന്ന സൈമണിന്റെ ഭാര്യ നീന അയാളുടെ അടുത്തേക്ക് ചെന്നിരുന്നു . സൈമൺ, കൈനീട്ടി മേശയുടെ മുകളിൽ ഇരുന്ന ജാറിൽ നിന്നും വെള്ളം വായിലേക്ക് ഒഴിക്കാൻ തുടങ്ങി.

"എന്നിട്ടെന്നാ പറ്റിയെന്നു... അയാളെങ്ങനാ ഇവന്റെ അച്ഛനെ പറ്റിച്ചേ.. പിന്നെ ഈ കാര്യങ്ങൾ നിങ്ങളെങ്ങനാ അറിഞ്ഞേ .. നിങ്ങൾ എങ്ങനാ ഇവരുടെ ഇടയിൽ പെട്ടെ "

"പറയാം... "

സൈമൺ ജാർ താഴെവച്ചു ഒരു ദീര്ഘ നിശ്വാസമെടുത്തു കട്ടിലിൽ നിന്നും എഴുനേറ്റു . 

"അന്ന് ആ സംഭവത്തിനു ശേഷം, ഒരാഴ്ച കഴിഞ്ഞു കാണും, അനിലിന്റെ അച്ഛൻ മരിച്ചു. നേരത്തെ പറഞ്ഞില്ലേ അനിൽ അവർക്കു ഒത്തിരി വൈകി ഉണ്ടായ കുട്ടിയായിരുന്നു. അതിലുപരി അവരിരുവരും അസുഖക്കാരും. അച്ഛന്റെ മരണത്തോടെ അവൻ വല്ലാണ്ട് തകർന്നു പോയിരുന്നു. അവന്റെ മാതാപിതാക്കൾ അവരുടെ ബന്ധുക്കളുമായി അത്ര നല്ല സുഖത്തിലായിരുന്നില്ല, പിന്നെ .. "

"പിന്നെ.. "

"മകന് ഇരുപത്തി അഞ്ചു വയസ്സാകുന്നവരെ എല്ലാം നോക്കി ഏല്പിക്കാൻ നമ്മുടെ പാപ്പന് അധികാരം കൊടുത്തു രജിസ്റ്റർ ചെയ്തിട്ടുണ്ടായിരുന്നു .. അത് കൊണ്ട് തന്നെ, മരണശേഷവും അവന്റെ ബന്ധുക്കൾ എല്ലാം അവനിൽ നിന്നും അകലം പാലിച്ചു. "

അവരുടെ ഇടയിൽ കുറച്ചു നേരത്തേക്ക് നിശബ്ദത കടന്നു വന്നു . 

"പിന്നെ ഒരു മാസം, വെക്കേഷന് ഞാനും അമ്മച്ചിയും സിസിലിയും ഷേർളിയും എല്ലാം അവരുടെ എസ്റ്റേറ്റിൽ ആയിരുന്നു താമസം .. ഒരു വലിയ വീട്.. ഒന്നൊര രണ്ടു ഏക്കർ ഉണ്ടാകും.. കുറെ റബ്ബറും കുരുമുളകും ഏലവും അങ്ങിനെ.. കുറച്ചു പണിക്കാർ എപ്പോഴും കാണും.. ശേഖരനും ഉണ്ടായിരുന്നു കൂടെ ഭാമയും .."

നീന , ഇനി എന്തെന്നറിയാനായി സൈമണിനടുത്തേക്കു നടന്നു ചെന്നു .

"ഞങ്ങളുടെ അവിടുത്തെ താമസം അനിലിന് ഒരു പാട് ആശ്വാസമായിരുന്നു . ഇടയ്ക്കിടെ പഴയ ഓർമ്മകളിലേക്ക് പോയിരുന്നതൊഴിച്ചാൽ അവൻ ഒത്തിരി സന്തോഷത്തിൽ ആയിരുന്നു . അവൻ ഞങ്ങളെ , പ്രത്യേകിച്ചു ഭാമയെയും ഷേർളിയെയും വീടിന്റെയും പറമ്പിന്റെയും മുക്കും മൂലയും എല്ലാം ചുറ്റിക്കാണിക്കും , എന്നിട്ടു ഓരോ കഥകൾ പറഞ്ഞു തരും . മിക്കവാറും കഥകൾ അവസാനിക്കുന്നത് അവന്റെ അമ്മയിൽ ആയിരിക്കും .. എന്നിട്ടു അവൻ അവരുടെ മുഖത്തേക്ക് നോക്കും . ചിലപ്പോഴെല്ലാം അവൻ കരയും, അവരും . പിന്നെ പിന്നെ അവിടുത്തെ താമസം രസമായി മാറി . എല്ലാവരും ആയി മണിമലയാറിൽ കുളിക്കാൻ പോകും , കാട് കയറും , ഉണക്ക കപ്പയും ഉണക്ക ഇറച്ചിയും പണിക്കാര് പെണ്ണുങ്ങൾ ഉണ്ടാക്കി തരും . അവിടുത്തെ ആൾക്കാർക്ക് അനിലിനെ , അവന്റെ അച്ഛനെ വല്യ ബഹുമാനമായിരുന്നു . സ്കൂളും ആശുപത്രിയും എല്ലാം അവർ കുറച്ചു പേര് ചേർന്നുണ്ടാക്കിയതാണത്രെ .. "

"അവിടെ നിന്നും തിരിച്ചു വന്നതോടെ ഭാമക്ക് അനിലിനോടുള്ള സമീപനത്തിൽ ഒരു പാട് മാറ്റം വന്നിരുന്നു. പലപ്പോഴും അവരിരുവരും മാത്രമായി സംസാരിക്കാറുണ്ടായിരുന്നു. ചിലപ്പോഴെല്ലാം അവർ സംസാരിക്കാൻ തുടങ്ങിയാൽ ചുറ്റും ഞങ്ങൾ ഉണ്ടെന്ന കാര്യം അവർ മറന്നു പോകാറുണ്ട് എന്നെനിക്കു പലപ്പോഴും തോന്നിയിരുന്നു. ഇത് ഞാൻ മാത്രമല്ല, അമ്മച്ചിയും പാപ്പനും ഷേർളിയും സിസിലിയും എല്ലാം ശ്രദ്ധിച്ചിരുന്നു. "

"എന്നിട്ടു അവർ തമ്മിൽ ഇഷ്ടത്തിലായോ .. പിന്നെ എങ്ങനാ ശേഖരൻ ഭാമയെ കല്യാണം കഴിച്ചേ .."

(തുടരും)

2 comments:

  1. Enthupatti maashe..next partinaayula kaathirippu neettunnallo... hope you are doing good and expecting next part soon..

    ReplyDelete