Friday, September 20, 2019

ശരത്കാലം 13





തേരേഴത്തു വീടിന്റെ ഗേറ്റ് കടന്നു വന്ന ഇളം നീല നിറമുള്ള പ്രീമിയർ പദ്മിനി മുറ്റത്തു വന്നു നിർത്തിയപ്പോൾ ഉമ്മറ പടിയിൽ ഇരിക്കുകയായിരുന്ന മറിയ എഴുനേറ്റു . അതോടൊപ്പം അകത്തു നിന്നും ഒരാൺകുട്ടിയും പെൺകുട്ടിയും പുറത്തേക്കു ഓടി വന്നു , ഡ്രൈവർ സീറ്റിലെ ഡോർ പുറത്തു നിന്നും തുറന്നു കൊടുത്തു.

"പാപ്പാ ... "

ഡ്രൈവർ സീറ്റിൽ നിന്നും ഇറങ്ങിയ കറുത്ത കട്ടി ഫ്രെയിം ഉള്ള കണ്ണട വച്ച കുരിയാക്കോസ് , തന്റെ നീണ്ട ജൂബായുടെ പോക്കെറ്റിൽ നിന്നും കുറച്ചു മിട്ടായികൾ എടുത്തു അവർക്കു നേരെ നീട്ടി .

"എന്റെ സാറെ .. ഒൻപതാം ക്ളാസ്സിലേക്കായെന്ന് ഒരു വിചാരോം ഇല്ല രണ്ടിനും , വഴക്കും കൂടി മരം കേറി നടക്കുവാ .. "

മറിയ , കുരിയാക്കൊസിനടുത്തേക്കു നീങ്ങി നിന്ന് , കുട്ടികളെ നോക്കി പരിഭവിച്ചു . 

"ആണോടാ പിള്ളേരെ... ചേച്ചി എന്തിയെ.. "

"ചേച്ചി മോളിലുണ്ട്.. ടെറസിൽ.. "

മറുപടി പറഞ്ഞത് സൈമൺ ആയിരുന്നു . അതെ സമയം സിസിലി , ചേച്ചി എന്ന് വിളിച്ചു വീടിനുള്ളിലേക്ക് ഓടിയിരുന്നു .

"സാറെ .. എന്തോ സമ്മാനം കൊണ്ട് വരും എന്ന് ഇന്നലെ വിളിച്ചപ്പോൾ പറഞ്ഞല്ലോ .. എന്താ ... "

"ആഹ്.. അത് മറന്നു പോയി... നാണിച്ചു ഇരിക്കാതെ , ഇറങ്ങി വാടാ മോനെ.. "

കറുത്ത ഷീറ്റ് ഓടിച്ചിരുന്ന കാറിന്റെ ഗ്ലാസ്സുകൾക്കുള്ളിലൂടെ അകത്തിരിക്കുന്നവരെ കാണുവാൻ പ്രയാസമായിരുന്നതിനാൽ , കുരിയാക്കോസ് ഡോർ തുറന്നു കാറിനകത്തേക്കു നോക്കി വിളിച്ചു പറഞ്ഞു.

എല്ലാവരെയും നോക്കി പുഞ്ചിരിച്ചു കൊണ്ട് , മറു വശത്തെ ഡോർ തുറന്നു ഒരു പൊടിമീശക്കാരൻ പുറത്തിറങ്ങി . 

"ഇങ്ങോട്ടു വാ.. "

അയാൾ കൈ ഉയർത്തി അടുക്കലേക്കു വിളിച്ചപ്പോൾ ഒന്ന് ശങ്കിച്ചു നിന്ന ശേഷം കയ്യിലിരുന്ന ബാഗ്‌ മുറുകെ പിടിച്ചു അവൻ അവരുടെ അടുക്കലേക്കു എത്തി . 

"മറിയെ, മനസ്സിലായോ നിനക്ക് .."

ഇല്ല എന്ന ഭാവത്തിൽ അവർ അവനെ അടിമുടി നോക്കികൊണ്ടിരുന്നു . 

"ഇത്, അനിൽ.. നമ്മുടെ ശങ്കുണ്ണി ചേട്ടന്റെ.. മുണ്ടക്കയത്തെ... "

"ആഹ്.. നീ അങ്ങ് വലുതായിപ്പോയല്ലോ... "

മറിയ അവന്റെ അടുത്തെത്തി കവിളിൽ തലോടി . 

"അവൻ പത്തു പാസ്സായി..ഡിസ്റ്റിങ്‌ഷൻ ഉണ്ട്.. ശങ്കുണ്ണി ചേട്ടൻ നമ്മുടെ കോളേജിൽ അഡ്മിഷൻ കിട്ടുവോന്നു ചോദിച്ചു, ഞാൻ അപ്പൊ തന്നെ കൂട്ടികൊണ്ടു പൊന്നു .."

"അത് നന്നായി .. "

"സൈമാ .. നീ ഇവനെ കൊണ്ട് പോയി ആ സ്റ്റെപ്പിന്റെ സൈഡിലെ മുറി കാട്ടി കൊട്.. ഹ്മ്മ് ചെല്ല് .. "

സൈമണിന്റെ മുഖഭാവം പെട്ടന്ന് മാറിയെങ്കിലും , അപ്പനെ ധിക്കരിക്കാനുള്ള മടി കൊണ്ട് അവൻ അനിലിന്റെ കൈ പിടിച്ചു അകത്തേക്ക് നടക്കാൻ തുടങ്ങി . അപ്പോഴാണ് അകത്തു നിന്നും ഓടി വന്ന ഒരു പെൺകുട്ടി അവരുടെ മുന്നിൽ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ വന്നു നിന്നത് . അനിലിന്റേയും ആ പെൺകുട്ടിയുടെയും കണ്ണുകൾ ഇടഞ്ഞ തൊട്ടടുത്ത നിമിഷത്തിൽ നില തെറ്റി അവൾ അനിലിന്റെ ശരീരത്തിലേക്ക് വന്നിടിക്കുകയും , രണ്ടു പേരും താഴേക്ക് വീഴുകയും ചെയ്തു . 

"ഈ പെണ്ണിനെ കൊണ്ട് ഞാൻ തോറ്റു.. പത്തു ജയിച്ചേ പിന്നെ നിലത്തു ചവിട്ടി അല്ല നടത്തം.. വന്നു കേറിയപ്പോഴേ ആ ചെക്കനെ ഉരുട്ടിയിട്ടു... "

മറിയ മുറ്റത്തു നിന്നും ഓടി വന്നു , അവരെ പിടിച്ചെഴുനേൽപ്പിക്കാൻ ശ്രമിച്ചു . 

"ഞാൻ അറിയാതെ.. "

നിലത്തു വീണ് കിടക്കുന്ന അനിലിന്റെ ശരീരത്തിൽ നിന്നും പിടഞ്ഞെഴുനേറ്റ ആ പെൺകുട്ടി തന്റെ വസ്ത്രങ്ങൾ ശെരിയാക്കി നേരെ നിന്നു , പിന്നെ , നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു അകത്തേക്ക് ഓടി . 

"ഡി മോളെ ..നിന്നോടല്ല.. ദേ ഈ പിശാശിനോടാ ... "

കൈകുത്തി , നിലത്തു നിന്നും എഴുനേറ്റു വന്ന അനിൽ മറിയ കൈ ചൂണ്ടിയ ദിക്കിലേക്ക് നോക്കിയപ്പോൾ , തന്നെ നോക്കി ചിരിച്ചു കാണിച്ചു കുരിയാക്കൊസിനടുത്തേക്കു ഓടിപ്പോകുന്ന ഒരു ചുരുളൻ മുടിക്കാരിയെ കണ്ടു . 

"ഷേർളി കുഞ്ഞേ... "

"പാപ്പാ ..."

"നീ അവളെ പിന്നേം കരയിപ്പിച്ചല്ലേ ... എന്നതായിരുന്നു രണ്ടും കൂടി മോളിൽ ... "

"അത് പാപ്പാ .. പേരക്ക പറിക്കുവായിരുന്നു.. അപ്പച്ചന് തരാൻ വേണ്ടി അവള് ഓടി വന്നതാ .. പുറകെ ഞാനും.. അപ്പൊ അറിയാണ്ട്.. "

ഷേർളി നിന്ന് പരുങ്ങി .. 

"ഹ്മ്മ് ചെല്ല് , തൊട്ടാവാടി , ഇനി അതും പറഞ്ഞു കരഞ്ഞു വെള്ള പൊക്കം ഉണ്ടാക്കേണ്ട..അവൾക്കു നമ്മളല്ലേ ഉള്ളൂ .."

"ഭാമേടെ കരച്ചില് മാറ്റാൻ ഒരു വഴിയുണ്ട്.. പാപ്പാൻ സമ്മതിക്കണം.. "

"എന്ത്... "

"ലാലേട്ടന്റെ പടം റിലീസ് ആയിട്ടുണ്ട്.. കൊണ്ട് പോകാവോ.."

"ഏതു പടം.. "

"താഴ്‌വാരം .. ഇതിപ്പോ റിലീസ് ആയിട്ടു മൂന്നാഴ്ചയായി.. കോട്ടയത്ത് തിരക്ക് കാണുകേല.. "

"ഹ്മ്മ് .. നാളെ ഞായർ അല്ലെ , ഫസ്റ്റിന് പോകാം.. "

"എന്നാ ശെരി.. അവളുടെ കരച്ചില് മാറ്റിട്ടു വിളിച്ചോണ്ട് വരാം.. "

അകത്തേക്ക് ഓടിപ്പോകാൻ തുടങ്ങിയ ഷേർളി ബ്രെക്കിട്ടപോലെ അനിലിന്റെ അടുത്ത് നിന്നു . 

"കൊള്ളാലോ ചെക്കൻ, വന്നപ്പോഴേ, ഞങ്ങടെ പെണ്ണിനെ കെട്ടിപിടിച്ചല്ലേ.. "

"ഞാൻ.. ഞാനല്ല.. അമ്മച്ചി.. ഞാനല്ല"

അനിൽ ഭീതിയോടെ അവളെ നോക്കി , പിന്നെ പുറകോട്ടു തിരിഞ്ഞു മറിയയെം .. 

"നീ പോടി അവിടുന്ന്.. വന്നു കേറിയപ്പോഴേ ചെക്കനെ പേടിപ്പിക്കാതെ.. അവള് ചുമ്മാ പറഞ്ഞതാ മോനേ... സൈമാ .. നീ ചേട്ടനെ വിളിച്ചോണ്ട് അകത്തേക്ക് ചെല്ല് .. "

സൈമണും അനിലും അകത്തേക്ക് പോയപ്പോൾ മറിയ പടികെട്ടിറങ്ങി മുറ്റത്തു നിൽക്കുന്ന കുരിയാക്കൊസിനടുത്തെത്തി ..

"സാറെ ..അനിൽ ..."

"ഹ്മ്മ് .. അമ്മ മരിച്ചേപിന്നെ വല്യ കഷ്ട്ടമാ അവന്റെ കാര്യം . ശങ്കുണ്ണി ചേട്ടനു തീരെ മേലാ . ആ വലിയ വീടും അവനും , മേലാത്ത അച്ഛനും .. നല്ല കഴിവുള്ളവനാ , ഒറ്റയ്ക്ക് പഠിച്ചു അത്രേം മാർക് വാങ്ങീല്ലേ .. നിനക്ക് അവൻ ഇവിടെ നിൽക്കുന്നത് കൊണ്ട് എന്തേലും കുഴപ്പമുണ്ടോ "

"എന്ത് കുഴപ്പം സാറേ.. മൂന്നെണ്ണത്തിന് ഒപ്പം ഒരാൾക്ക് കൂടി വിളമ്പണം.. അതിനെന്താ.. "

"വയസ്സാം കാലത്ത് , ആറ്റു നോറ്റു ഉണ്ടായ കുട്ടിയല്ലേ .. ഞാൻ കൊണ്ട് പോരുവാ എന്ന് പറഞ്ഞപ്പോ വല്യ സങ്കടായിരുന്നു. പിന്നെ , അച്ഛനേം അമ്മേം പോലെ നോക്കിക്കോളാന്ന് പറഞ്ഞപ്പോ സമ്മതിച്ചു . "

"അപ്പൊ , ശങ്കുണ്ണി ചേട്ടൻ .."

"വീട് പൂട്ടിയിടാൻ പോകുവാ .. സ്ഥലം നോക്കാനും , കൃഷിക്കും എല്ലാം ഒരാളെ ഏൽപ്പിക്കണം , ചേട്ടനെ ആശുപത്രിയിലേക്ക് മാറ്റണം ... "

കുരിയാക്കോസ് ഒന്ന് നിർത്തി കാറിലേക്ക് ചാരി നിന്ന് , പോക്കെറ്റിൽ നിന്നും സിഗെരെറ് എടുത്തു കത്തിച്ചു .

"കുറെ കടപ്പാട് ഉണ്ട് മറിയെ എനിക്ക് മാടവന വീട്ടുകാരോട്. പണ്ട് മുണ്ടക്കയത്തു അപ്പൻ ചെന്നപ്പോൾ സഹായിച്ചത് ഈ ശങ്കുണ്ണി ചേട്ടന്റെ അച്ഛനാ.. പിന്നെ ശങ്കുണ്ണി ചേട്ടനും .. തീരെ വയ്യ.. അസ്മയോ , വാതമോ ഒന്നും പറയണ്ട.. ഇവിടെ തന്നെ ഒരു ഹോസ്പിറ്റലിലേക്ക് മാറ്റാൻ ഞാൻ ഏർപ്പാട് ചെയ്തിട്ടുണ്ട്.. "

"എന്നിട്ട് .. "

"എറണാകുളത്തു പുതിയൊരു ഏർപ്പാട് തുടങ്ങിയിട്ടുണ്ട്, ഈ വയസ്സായവരെ നോക്കുന്ന സ്ഥലം .. അമ്മാതിരി ഒരെണ്ണം കോട്ടയത്തും തുടങ്ങാൻ പിതാവിന് പ്ലാൻ ഉണ്ട്.. ആദ്യം കുറച്ചു പൈസ അടച്ചാൽ മതി. പിന്നെ ജീവിതകാലം മുഴുവൻ അവർ നോക്കിക്കൊള്ളും. "

മറിയ, പുതിയ അറിവ് കേട്ട ജിജ്ഞാസയോടെ കുരിയാക്കൊസിനെ നോക്കി കൊണ്ടിരുന്നു . 

"അവനു എപ്പോ വേണേലും പോയി കാണാം, പിന്നെ മരുന്നും ഡോക്ടറും എല്ലാം അവിടെ ഉണ്ടാകും .. പഠിത്തം കഴിഞ്ഞു സ്വന്തം കാലിൽ നില്കുമ്പോ, അവൻ തീരുമാനിക്കട്ടെ.. "

"പാവം കുഞ്ഞു... "

മറിയ , ഇടതു കൈ നെഞ്ജോട് ചേർത്ത് പിണച്ചു വച്ച് , വലതു കൈ മുട്ട് മടക്കി , ഇടതു കൈപ്പത്തിയിൽ വച്ച് , വലതു കൈ , തന്റെ വലതു കവിളോട് ചേർത്ത് വച്ചു . 

ഇതേ സങ്കട ഭാവത്തിൽ തന്നെ ആയിരുന്നു, അവരുടെ സംസാരം ശ്രദ്ധിച്ചു ടെറസ്സിൽ നിന്നിരുന്ന മൂന്നു പെൺകുട്ടികളും . 

"അമ്മേ.. അമ്മേ.. "

അമൂല്യ ഭാമയെ കുലുക്കി വിളിച്ചുകൊണ്ടിരുന്നു .. അടുക്കള പടിയിൽ പഴയ ഓർമ്മകളിൽ ഇരുന്ന ഭാമ , നിറ കണ്ണുകളോടെ മകളെ നോക്കി .

"രാഹുൽ പറഞ്ഞത് സത്യമാണോ അമ്മെ.. നിങ്ങൾ എല്ലാവരും ചേർന്ന് അവരെ, അവന്റെ അച്ഛനെ .. "

"അമ്മൂ... "

പറഞ്ഞു തീരും മുൻപേ ഭാമ ,തന്റെ കയ്യുയർത്തി അവളുടെ വായ മൂടി .

"ഞാൻ ആരെയും ചതിച്ചിട്ടില്ല മോളെ . അനിൽ .. അവനോടൊരിക്കൽ പോലും ഞാൻ അങ്ങിനെ പെരുമാറിയിട്ടില്ല . പക്ഷെ ... ഇത് ഞാൻ ഒന്നും അറിഞ്ഞിട്ടില്ല .. എനിക്കൊന്നും അറിയില്ല ... "

"ആഹാ .. കുറെ കാശുണ്ടന്നു കരുതി , എന്തും വിളിച്ചു പറയാമെന്നായോ അവനു "

അവൾ അമ്മക്കരുകിൽ നിന്നും എഴുനേറ്റു പുറത്തേക്കു നടക്കാനൊരുങ്ങിയെങ്കിലും , ഭാമ അവളുടെ വലതു കൈയ്യിൽ ബലമായി പിടിച്ചു നിർത്തി . 

"മോളെ .. അവനു നുണ പറയേണ്ട കാര്യം ഇല്ല എന്നാണ് എനിക്ക് തോന്നുന്നത് .. ഞാൻ അറിയാതെ എന്തെങ്കിലും നടന്നിട്ടുണ്ടങ്കിലോ .. അത്രയും പറഞ്ഞിട്ട് നിന്റെ അച്ഛൻ എന്തെങ്കിലും പറഞ്ഞോ ആ സമയത്തു ... "

"ഹ്മ്മ്.. "

എന്തോ ആലോചിച്ചെന്ന പോലെ അവൾ വീണ്ടും നിലത്തേക്ക് അമ്മയുടെ അരികിലേക്ക് ചേർന്നിരുന്നു.


ഇതേ സമയം , അടച്ചിട്ട മുറിയിൽ തന്റെ ഭാര്യയുടെ ചോദ്യങ്ങൾക്കു മറുപടി പറയാനാകാതെ തലകുനിച്ചിരിക്കുകയായിരുന്നു സൈമൺ .

(തുടരും)

No comments:

Post a Comment