തേരേഴത്തു വീടിന്റെ ഗേറ്റ് കടന്നു വന്ന ഇളം നീല നിറമുള്ള പ്രീമിയർ പദ്മിനി മുറ്റത്തു വന്നു നിർത്തിയപ്പോൾ ഉമ്മറ പടിയിൽ ഇരിക്കുകയായിരുന്ന മറിയ എഴുനേറ്റു . അതോടൊപ്പം അകത്തു നിന്നും ഒരാൺകുട്ടിയും പെൺകുട്ടിയും പുറത്തേക്കു ഓടി വന്നു , ഡ്രൈവർ സീറ്റിലെ ഡോർ പുറത്തു നിന്നും തുറന്നു കൊടുത്തു.
"പാപ്പാ ... "
ഡ്രൈവർ സീറ്റിൽ നിന്നും ഇറങ്ങിയ കറുത്ത കട്ടി ഫ്രെയിം ഉള്ള
കണ്ണട വച്ച കുരിയാക്കോസ് , തന്റെ നീണ്ട ജൂബായുടെ പോക്കെറ്റിൽ നിന്നും കുറച്ചു മിട്ടായികൾ
എടുത്തു അവർക്കു നേരെ നീട്ടി .
"എന്റെ സാറെ .. ഒൻപതാം ക്ളാസ്സിലേക്കായെന്ന് ഒരു വിചാരോം
ഇല്ല രണ്ടിനും , വഴക്കും കൂടി മരം കേറി നടക്കുവാ .. "
മറിയ , കുരിയാക്കൊസിനടുത്തേക്കു നീങ്ങി നിന്ന് , കുട്ടികളെ
നോക്കി പരിഭവിച്ചു .
"ആണോടാ പിള്ളേരെ... ചേച്ചി എന്തിയെ.. "
"ചേച്ചി മോളിലുണ്ട്.. ടെറസിൽ.. "
മറുപടി പറഞ്ഞത് സൈമൺ ആയിരുന്നു . അതെ സമയം സിസിലി , ചേച്ചി
എന്ന് വിളിച്ചു വീടിനുള്ളിലേക്ക് ഓടിയിരുന്നു .
"സാറെ .. എന്തോ സമ്മാനം കൊണ്ട് വരും എന്ന് ഇന്നലെ വിളിച്ചപ്പോൾ
പറഞ്ഞല്ലോ .. എന്താ ... "
"ആഹ്.. അത് മറന്നു പോയി... നാണിച്ചു ഇരിക്കാതെ , ഇറങ്ങി
വാടാ മോനെ.. "
കറുത്ത ഷീറ്റ് ഓടിച്ചിരുന്ന കാറിന്റെ ഗ്ലാസ്സുകൾക്കുള്ളിലൂടെ
അകത്തിരിക്കുന്നവരെ കാണുവാൻ പ്രയാസമായിരുന്നതിനാൽ , കുരിയാക്കോസ് ഡോർ തുറന്നു കാറിനകത്തേക്കു
നോക്കി വിളിച്ചു പറഞ്ഞു.
എല്ലാവരെയും നോക്കി പുഞ്ചിരിച്ചു കൊണ്ട് , മറു വശത്തെ ഡോർ
തുറന്നു ഒരു പൊടിമീശക്കാരൻ പുറത്തിറങ്ങി .
"ഇങ്ങോട്ടു വാ.. "
അയാൾ കൈ ഉയർത്തി അടുക്കലേക്കു വിളിച്ചപ്പോൾ ഒന്ന് ശങ്കിച്ചു
നിന്ന ശേഷം കയ്യിലിരുന്ന ബാഗ് മുറുകെ പിടിച്ചു അവൻ അവരുടെ അടുക്കലേക്കു എത്തി .
"മറിയെ, മനസ്സിലായോ നിനക്ക് .."
ഇല്ല എന്ന ഭാവത്തിൽ അവർ അവനെ അടിമുടി നോക്കികൊണ്ടിരുന്നു
.
"ഇത്, അനിൽ.. നമ്മുടെ ശങ്കുണ്ണി ചേട്ടന്റെ.. മുണ്ടക്കയത്തെ...
"
"ആഹ്.. നീ അങ്ങ് വലുതായിപ്പോയല്ലോ... "
മറിയ അവന്റെ അടുത്തെത്തി കവിളിൽ തലോടി .
"അവൻ പത്തു പാസ്സായി..ഡിസ്റ്റിങ്‌ഷൻ ഉണ്ട്.. ശങ്കുണ്ണി
ചേട്ടൻ നമ്മുടെ കോളേജിൽ അഡ്മിഷൻ കിട്ടുവോന്നു ചോദിച്ചു, ഞാൻ അപ്പൊ തന്നെ കൂട്ടികൊണ്ടു
പൊന്നു .."
"അത് നന്നായി .. "
"സൈമാ .. നീ ഇവനെ കൊണ്ട് പോയി ആ സ്റ്റെപ്പിന്റെ സൈഡിലെ
മുറി കാട്ടി കൊട്.. ഹ്മ്മ് ചെല്ല് .. "
സൈമണിന്റെ മുഖഭാവം പെട്ടന്ന് മാറിയെങ്കിലും , അപ്പനെ ധിക്കരിക്കാനുള്ള
മടി കൊണ്ട് അവൻ അനിലിന്റെ കൈ പിടിച്ചു അകത്തേക്ക് നടക്കാൻ തുടങ്ങി . അപ്പോഴാണ് അകത്തു
നിന്നും ഓടി വന്ന ഒരു പെൺകുട്ടി അവരുടെ മുന്നിൽ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ വന്നു
നിന്നത് . അനിലിന്റേയും ആ പെൺകുട്ടിയുടെയും കണ്ണുകൾ ഇടഞ്ഞ തൊട്ടടുത്ത നിമിഷത്തിൽ നില
തെറ്റി അവൾ അനിലിന്റെ ശരീരത്തിലേക്ക് വന്നിടിക്കുകയും , രണ്ടു പേരും താഴേക്ക് വീഴുകയും
ചെയ്തു .
"ഈ പെണ്ണിനെ കൊണ്ട് ഞാൻ തോറ്റു.. പത്തു ജയിച്ചേ പിന്നെ
നിലത്തു ചവിട്ടി അല്ല നടത്തം.. വന്നു കേറിയപ്പോഴേ ആ ചെക്കനെ ഉരുട്ടിയിട്ടു...
"
മറിയ മുറ്റത്തു നിന്നും ഓടി വന്നു , അവരെ പിടിച്ചെഴുനേൽപ്പിക്കാൻ
ശ്രമിച്ചു .
"ഞാൻ അറിയാതെ.. "
നിലത്തു വീണ് കിടക്കുന്ന അനിലിന്റെ ശരീരത്തിൽ നിന്നും പിടഞ്ഞെഴുനേറ്റ
ആ പെൺകുട്ടി തന്റെ വസ്ത്രങ്ങൾ ശെരിയാക്കി നേരെ നിന്നു , പിന്നെ , നിറഞ്ഞു വന്ന കണ്ണുകൾ
തുടച്ചു അകത്തേക്ക് ഓടി .
"ഡി മോളെ ..നിന്നോടല്ല.. ദേ ഈ പിശാശിനോടാ ...
"
കൈകുത്തി , നിലത്തു നിന്നും എഴുനേറ്റു വന്ന അനിൽ മറിയ കൈ
ചൂണ്ടിയ ദിക്കിലേക്ക് നോക്കിയപ്പോൾ , തന്നെ നോക്കി ചിരിച്ചു കാണിച്ചു കുരിയാക്കൊസിനടുത്തേക്കു
ഓടിപ്പോകുന്ന ഒരു ചുരുളൻ മുടിക്കാരിയെ കണ്ടു .
"ഷേർളി കുഞ്ഞേ... "
"പാപ്പാ ..."
"നീ അവളെ പിന്നേം കരയിപ്പിച്ചല്ലേ ... എന്നതായിരുന്നു
രണ്ടും കൂടി മോളിൽ ... "
"അത് പാപ്പാ .. പേരക്ക പറിക്കുവായിരുന്നു.. അപ്പച്ചന്
തരാൻ വേണ്ടി അവള് ഓടി വന്നതാ .. പുറകെ ഞാനും.. അപ്പൊ അറിയാണ്ട്.. "
ഷേർളി നിന്ന് പരുങ്ങി ..
"ഹ്മ്മ് ചെല്ല് , തൊട്ടാവാടി , ഇനി അതും പറഞ്ഞു കരഞ്ഞു
വെള്ള പൊക്കം ഉണ്ടാക്കേണ്ട..അവൾക്കു നമ്മളല്ലേ ഉള്ളൂ .."
"ഭാമേടെ കരച്ചില് മാറ്റാൻ ഒരു വഴിയുണ്ട്.. പാപ്പാൻ സമ്മതിക്കണം..
"
"എന്ത്... "
"ലാലേട്ടന്റെ പടം റിലീസ് ആയിട്ടുണ്ട്.. കൊണ്ട് പോകാവോ.."
"ഏതു പടം.. "
"താഴ്‌വാരം .. ഇതിപ്പോ റിലീസ് ആയിട്ടു മൂന്നാഴ്ചയായി..
കോട്ടയത്ത് തിരക്ക് കാണുകേല.. "
"ഹ്മ്മ് .. നാളെ ഞായർ അല്ലെ , ഫസ്റ്റിന് പോകാം..
"
"എന്നാ ശെരി.. അവളുടെ കരച്ചില് മാറ്റിട്ടു വിളിച്ചോണ്ട്
വരാം.. "
അകത്തേക്ക് ഓടിപ്പോകാൻ തുടങ്ങിയ ഷേർളി ബ്രെക്കിട്ടപോലെ അനിലിന്റെ
അടുത്ത് നിന്നു .
"കൊള്ളാലോ ചെക്കൻ, വന്നപ്പോഴേ, ഞങ്ങടെ പെണ്ണിനെ കെട്ടിപിടിച്ചല്ലേ..
"
"ഞാൻ.. ഞാനല്ല.. അമ്മച്ചി.. ഞാനല്ല"
അനിൽ ഭീതിയോടെ അവളെ നോക്കി , പിന്നെ പുറകോട്ടു തിരിഞ്ഞു മറിയയെം
..
"നീ പോടി അവിടുന്ന്.. വന്നു കേറിയപ്പോഴേ ചെക്കനെ പേടിപ്പിക്കാതെ..
അവള് ചുമ്മാ പറഞ്ഞതാ മോനേ... സൈമാ .. നീ ചേട്ടനെ വിളിച്ചോണ്ട് അകത്തേക്ക് ചെല്ല്
.. "
സൈമണും അനിലും അകത്തേക്ക് പോയപ്പോൾ മറിയ പടികെട്ടിറങ്ങി മുറ്റത്തു
നിൽക്കുന്ന കുരിയാക്കൊസിനടുത്തെത്തി ..
"സാറെ ..അനിൽ ..."
"ഹ്മ്മ് .. അമ്മ മരിച്ചേപിന്നെ വല്യ കഷ്ട്ടമാ അവന്റെ
കാര്യം . ശങ്കുണ്ണി ചേട്ടനു തീരെ മേലാ . ആ വലിയ വീടും അവനും , മേലാത്ത അച്ഛനും .. നല്ല
കഴിവുള്ളവനാ , ഒറ്റയ്ക്ക് പഠിച്ചു അത്രേം മാർക് വാങ്ങീല്ലേ .. നിനക്ക് അവൻ ഇവിടെ നിൽക്കുന്നത്
കൊണ്ട് എന്തേലും കുഴപ്പമുണ്ടോ "
"എന്ത് കുഴപ്പം സാറേ.. മൂന്നെണ്ണത്തിന് ഒപ്പം ഒരാൾക്ക്
കൂടി വിളമ്പണം.. അതിനെന്താ.. "
"വയസ്സാം കാലത്ത് , ആറ്റു നോറ്റു ഉണ്ടായ കുട്ടിയല്ലേ
.. ഞാൻ കൊണ്ട് പോരുവാ എന്ന് പറഞ്ഞപ്പോ വല്യ സങ്കടായിരുന്നു. പിന്നെ , അച്ഛനേം അമ്മേം
പോലെ നോക്കിക്കോളാന്ന് പറഞ്ഞപ്പോ സമ്മതിച്ചു . "
"അപ്പൊ , ശങ്കുണ്ണി ചേട്ടൻ .."
"വീട് പൂട്ടിയിടാൻ പോകുവാ .. സ്ഥലം നോക്കാനും , കൃഷിക്കും
എല്ലാം ഒരാളെ ഏൽപ്പിക്കണം , ചേട്ടനെ ആശുപത്രിയിലേക്ക് മാറ്റണം ... "
കുരിയാക്കോസ് ഒന്ന് നിർത്തി കാറിലേക്ക് ചാരി നിന്ന് , പോക്കെറ്റിൽ
നിന്നും സിഗെരെറ് എടുത്തു കത്തിച്ചു .
"കുറെ കടപ്പാട് ഉണ്ട് മറിയെ എനിക്ക് മാടവന വീട്ടുകാരോട്.
പണ്ട് മുണ്ടക്കയത്തു അപ്പൻ ചെന്നപ്പോൾ സഹായിച്ചത് ഈ ശങ്കുണ്ണി ചേട്ടന്റെ അച്ഛനാ.. പിന്നെ
ശങ്കുണ്ണി ചേട്ടനും .. തീരെ വയ്യ.. അസ്മയോ , വാതമോ ഒന്നും പറയണ്ട.. ഇവിടെ തന്നെ ഒരു
ഹോസ്പിറ്റലിലേക്ക് മാറ്റാൻ ഞാൻ ഏർപ്പാട് ചെയ്തിട്ടുണ്ട്.. "
"എന്നിട്ട് .. "
"എറണാകുളത്തു പുതിയൊരു ഏർപ്പാട് തുടങ്ങിയിട്ടുണ്ട്,
ഈ വയസ്സായവരെ നോക്കുന്ന സ്ഥലം .. അമ്മാതിരി ഒരെണ്ണം കോട്ടയത്തും തുടങ്ങാൻ പിതാവിന്
പ്ലാൻ ഉണ്ട്.. ആദ്യം കുറച്ചു പൈസ അടച്ചാൽ മതി. പിന്നെ ജീവിതകാലം മുഴുവൻ അവർ നോക്കിക്കൊള്ളും.
"
മറിയ, പുതിയ അറിവ് കേട്ട ജിജ്ഞാസയോടെ കുരിയാക്കൊസിനെ നോക്കി
കൊണ്ടിരുന്നു .
"അവനു എപ്പോ വേണേലും പോയി കാണാം, പിന്നെ മരുന്നും ഡോക്ടറും
എല്ലാം അവിടെ ഉണ്ടാകും .. പഠിത്തം കഴിഞ്ഞു സ്വന്തം കാലിൽ നില്കുമ്പോ, അവൻ തീരുമാനിക്കട്ടെ..
"
"പാവം കുഞ്ഞു... "
മറിയ , ഇടതു കൈ നെഞ്ജോട് ചേർത്ത് പിണച്ചു വച്ച് , വലതു കൈ
മുട്ട് മടക്കി , ഇടതു കൈപ്പത്തിയിൽ വച്ച് , വലതു കൈ , തന്റെ വലതു കവിളോട് ചേർത്ത് വച്ചു
.
ഇതേ സങ്കട ഭാവത്തിൽ തന്നെ ആയിരുന്നു, അവരുടെ സംസാരം ശ്രദ്ധിച്ചു
ടെറസ്സിൽ നിന്നിരുന്ന മൂന്നു പെൺകുട്ടികളും .
"അമ്മേ.. അമ്മേ.. "
അമൂല്യ ഭാമയെ കുലുക്കി വിളിച്ചുകൊണ്ടിരുന്നു .. അടുക്കള പടിയിൽ
പഴയ ഓർമ്മകളിൽ ഇരുന്ന ഭാമ , നിറ കണ്ണുകളോടെ മകളെ നോക്കി .
"രാഹുൽ പറഞ്ഞത് സത്യമാണോ അമ്മെ.. നിങ്ങൾ എല്ലാവരും ചേർന്ന്
അവരെ, അവന്റെ അച്ഛനെ .. "
"അമ്മൂ... "
പറഞ്ഞു തീരും മുൻപേ ഭാമ ,തന്റെ കയ്യുയർത്തി അവളുടെ വായ മൂടി
.
"ഞാൻ ആരെയും ചതിച്ചിട്ടില്ല മോളെ . അനിൽ .. അവനോടൊരിക്കൽ
പോലും ഞാൻ അങ്ങിനെ പെരുമാറിയിട്ടില്ല . പക്ഷെ ... ഇത് ഞാൻ ഒന്നും അറിഞ്ഞിട്ടില്ല
.. എനിക്കൊന്നും അറിയില്ല ... "
"ആഹാ .. കുറെ കാശുണ്ടന്നു കരുതി , എന്തും വിളിച്ചു പറയാമെന്നായോ
അവനു "
അവൾ അമ്മക്കരുകിൽ നിന്നും എഴുനേറ്റു പുറത്തേക്കു നടക്കാനൊരുങ്ങിയെങ്കിലും
, ഭാമ അവളുടെ വലതു കൈയ്യിൽ ബലമായി പിടിച്ചു നിർത്തി .
"മോളെ .. അവനു നുണ പറയേണ്ട കാര്യം ഇല്ല എന്നാണ് എനിക്ക്
തോന്നുന്നത് .. ഞാൻ അറിയാതെ എന്തെങ്കിലും നടന്നിട്ടുണ്ടങ്കിലോ .. അത്രയും പറഞ്ഞിട്ട്
നിന്റെ അച്ഛൻ എന്തെങ്കിലും പറഞ്ഞോ ആ സമയത്തു ... "
"ഹ്മ്മ്.. "
എന്തോ ആലോചിച്ചെന്ന പോലെ അവൾ വീണ്ടും നിലത്തേക്ക് അമ്മയുടെ
അരികിലേക്ക് ചേർന്നിരുന്നു.
ഇതേ സമയം , അടച്ചിട്ട മുറിയിൽ തന്റെ ഭാര്യയുടെ ചോദ്യങ്ങൾക്കു
മറുപടി പറയാനാകാതെ തലകുനിച്ചിരിക്കുകയായിരുന്നു സൈമൺ .
(തുടരും)
No comments:
Post a Comment