Sunday, September 15, 2019

ശരത്കാലം 12






"അങ്ങോട്ടല്ല.. ഇങ്ങോട്ടു.. "

തേരേഴത്തു വീടിന്റെ മുൻപിൽ വന്നു നിർത്തിയ കാറിൽ നിന്നും ഇറങ്ങി മുഖം കുനിച്ചു ഔട്ട് ഹൌസിലേക്കു പോകാൻ തുടങ്ങിയ രാഹുലിന്റെ കൈ പിടിച്ചു വീടിന്റെ നേരെ അമ്മച്ചി നടന്നു . 

"ടോണി.. ഇവന്റെ എല്ലാ സാധനങ്ങളും അവിടുന്നു എടുത്തു അകത്തേക്ക് കൊണ്ട് പോരെ.. "

ഡ്രൈവർ സീറ്റിൽ നിന്നും ഇറങ്ങി നിന്ന ടോണിയെ നോക്കി അമ്മച്ചി പറഞ്ഞു . രാവിലെ, ഇവിടെ വരെ ഒന്ന് വരണം എന്ന് അമ്മച്ചി വിളിച്ചു പറഞ്ഞതനുസരിച്ചു വന്നതാണവൻ . പിന്നെ നടന്നതെല്ലാം ഒരു സ്വപ്നം പോലെ അവനു തോന്നി . അമ്മച്ചിയും സൈമണും ഒന്നും മിണ്ടാതെ കാറിൽ കയറിയതും , കോളേജിൽ എത്തി , എല്ലാവരുടെയും നാവടപ്പിച്ചു , രാഹുൽ തന്റെ ചെറുമകനാണെന്നു വിളിച്ചു പറഞ്ഞതുമെല്ലാം അവനെ അത്ഭുതപെടുത്തിയിരുന്നു . തന്റെ ചെറുപ്പത്തിൽ , എന്തോ പോലീസ് കേസ് ഉണ്ടായെന്നും , കുരിയാക്കോസ് സാറ് സൈമണിച്ചായനെ അമേരിക്കക്കു പറഞ്ഞു വിട്ടുവെന്നുമെല്ലാം അറിയാം .. എന്നാലും , ഇനി ഇങ്ങേരുടെ മകനാണോ രാഹുൽ. 

"ഡാ .. നിന്നോട് പറഞ്ഞത് കേട്ടില്ലേ.. എല്ലാം വാരി കെട്ടി അകത്തേക്ക് കൊണ്ട് വരാൻ.. "

അമ്മച്ചിയുടെ സ്വരം കേട്ടപ്പോൾ ഓർമ്മകളിൽ നിന്നും മുക്തമായി , ടോണി , രാഹുലിന്റെ കൈയിൽ നിന്നും താക്കോലും വാങ്ങി ഔട്ട് ഹൌസിലേക്കു നടന്നു . അപ്പോഴേക്കും , മുറ്റത്തേക്ക് ശേഖരന്റെ ബൈക്ക് പാഞ്ഞെത്തി . പുറകെ സ്കൂട്ടറിൽ അമൂല്യയും , ഭാമയും . 

ബൈക്കിൽ നിന്നും ചാടി ഇറങ്ങിയ ശേഖരൻ , വേഗത്തിൽ മുന്നോട്ടു നടന്നു വന്നു രാഹുലിന്റെ ഷർട്ടിന്റെ കോളറിൽ ചേർത്തു പിടിച്ചു ഭിത്തിയിലേക്കു ചാരി നിർത്തി . 

"ചള്ള് ചെക്കാ.. നീ എന്നെ പറ്റിക്കാൻ നോക്കി അല്ലെ.. "

രാഹുൽ, തന്റെ വലതു കൈ കൊണ്ട് ശേഖരന്റെ ഇരു കൈകളും തട്ടി മാറ്റി പുറകോട്ടു ഉന്തി , ഇടതു കാലുയർത്തി അയാളുടെ നെഞ്ചിലേക്ക് ആഞ്ഞു ചവിട്ടി . ആ ചവിട്ടിന്റെ ശക്തിയിൽ പുറകോട്ടു ആഞ്ഞു പോയ ശേഖരൻ ബൈക്കിലേക്കു കൈകൾ ഉപയോഗിച്ച് പിടിച്ചു നിൽക്കാൻ ശ്രമിച്ചെങ്കിലും , ബൈക്കും പുറകെ അയാളുമായി താഴേക്ക് മറിഞ്ഞു വീണു . അവരെ തടയാനായി മുന്നോട്ടു വന്ന സൈമൺ , രാഹുലിന്റെ കണ്ണിലെ പക കണ്ടു പുറകോട്ടു മാറി .

"ഇനി എന്റെ അച്ഛനെ തൊട്ടാലുണ്ടല്ലോ.. നിനക്ക് എന്ത് യോഗ്യത ഉണ്ടടാ എന്റെ അച്ഛനെ തല്ലാൻ.. നീ തന്നെ അല്ലെ എന്നെ കെട്ടിക്കൊണ്ടു പോകാം എന്ന് വെല്ലു വിളിച്ചത്.. ഇങ്ങനെ ആണോ നീ ആണത്തം കാണിക്കുന്നേ .. വല്ലടിത്തും പിഴച്ചുണ്ടായവൻ.. "

നിലത്തു വീണു കിടക്കുന്ന ശേഖരനെ വീണ്ടും ചവിട്ടാനായി മുന്നോട്ടു ചെന്ന അവന്റെ മുൻപിലേക്ക് അമൂല്യ കയറി നിന്നു . ദേഷ്യം കൊണ്ട് അവന്റെ മുഖം വലിഞ്ഞു മുറുകി, കണ്ണുകൾ ചുവന്നു വരുന്നത് കണ്ടിട്ടും അവൾ പതറിയില്ല..

"നീ .. നീ വെറും പെണ്ണ്, ഒന്നുമറിയാത്ത പെണ്ണ്.. അത് കൊണ്ട് മാത്രം, ഇത്രയും പറഞ്ഞിട്ടും നിന്നെ വെറുതെ വിടുന്നു.. "

അവളെ കടന്നു മുന്നോട്ടു പോയ രാഹുൽ സ്റ്റാൻഡിൽ ഇട്ടിരുന്ന അവളുട സ്കൂട്ടർ , കൈകൾ കൊണ്ട് വലിച്ചെടുത്തു മുറ്റത്തും നിന്നും താഴേക്ക് മറിച്ചിട്ടു. 

"ഒരിക്കൽ നിന്നോടൊരു തെറ്റ് ചെയ്തു. അതിന്റെ പ്രായശ്ചിത്തം , അത് മാത്രമാണ് നിനക്ക് വച്ച് നീട്ടിയ ജീവിതം. പിന്നെ എന്റെ യോഗ്യത, നിന്റെ ഈ പളപളാ മിനുങ്ങണ ഉടുപ്പ് .."

തിരിഞ്ഞു അമൂല്യക്കു നേരെ നടന്നടുത്തു തോളിൽ പിടിച്ചു , അവളുടെ ധരിച്ചിരുന്ന ചുരിദാറിന്റെ ടോപ്പിൽ , ചൂണ്ടു വിരലും , തള്ള വിരലും ചേർത്ത് പിടിച്ചുയർത്തി അവൻ പറഞ്ഞു നിർത്തി . പിന്നെ മറിഞ്ഞു കിടക്കുന്ന സ്കൂട്ടറിലേക്കു രാഹുൽ വിരൽ ചൂണ്ടി ..

"ദോ .. ആ താഴേക്കു വീണു കിടക്കുന്ന നിന്റെ ശടകം പോലും എന്റെ കാശാ, എന്റെ അച്ഛന്റെ കാശ്.. അതെങ്ങെനെ ഉണ്ടായെന്നു നിനക്കറിയണോ .. "

താഴെ വീണു കിടക്കുന്ന ശേഖരനെ പിടിച്ചുയർത്താൻ ശ്രമിക്കുന്ന ഭാമയുടെ ഇടതു കൈമുട്ടിൽ പിടിച്ചു വലിച്ചു കൊണ്ട് വന്നു അമൂല്യയുടെ മുന്നിലേക്ക് അവൻ പിടിച്ചു നിർത്തി .

"ഇവരെ .. ഇവരെ കാണിച്ചു , എന്റെ അച്ഛനെ പറ്റിച്ചു നിന്റെ ഈ ശേഖരൻ ഉണ്ടാക്കിയതാടി .. ഇനി പറയടി , ഞാനാണോ പിഴച്ചുണ്ടായത് . അതോ , ഭാര്യയാവാൻ പോകുന്ന പെണ്ണിനെ കൂട്ടിക്കൊടുക്കാൻ നോക്കിയ ഇവനുണ്ടായ നീയോ .. "

"മോനെ.. "

ദയനീയമായ ഒരു വിളി ഭാമയിൽ നിന്നും ഉയർന്നു വന്നു ..

"എല്ലാം എനിക്കറിയാം.. പറഞ്ഞത് സത്യമല്ലങ്കിൽ , നിങ്ങള്ക്ക് എന്നെ എന്തും ചെയ്യാം .. ഞാൻ ...ഇങ്ങോട്ടു വന്നത് ഒന്നിനും വേണ്ടിയിട്ടല്ല.. പക്ഷെ, എന്റെ അമ്മയുടെ പത്തു വർഷത്തെ ജയിൽ ജീവിതം .. എനിക്ക് നഷ്‌ടമായ എന്റെ ബാല്യം, എന്റെ അച്ഛൻ.. പറഞ്ഞു തുടങ്ങിയാൽ നഷ്ടം എനിക്ക് മാത്രമാണ് . തീർക്കാൻ തുടങ്ങിയാൽ ഒരുപാടു കണക്കുകൾ എനിക്ക് മിച്ചമുണ്ട് .."

അവൻ പറഞ്ഞു നിർത്തി അമ്മച്ചിയെ നോക്കി .. 

"എനിക്കൊന്നും അറിയില്ലായിരുന്നു മോനെ... "

നിറകണ്ണുകളോടെ അവനെ നോക്കി അത്രയും പറഞ്ഞു അവർ താഴെക്കിരുന്നു .

"മാടവന ശങ്കുണ്ണി നായരും തേരേഴത്തു കുര്യക്കോസും .. ആ കഥ, ആ ശങ്കുണ്ണി നായരുടെ മകന്റെ കഥ അമ്മച്ചിക്കറിയാല്ലോ അല്ലെ... "

എന്ത് പറയണം എന്നറിയാതെ അവനെ നോക്കി അവർ കണ്ണുനീർ വാർത്തുകൊണ്ടിരുന്നു .

"ശേഖരാ.. മറന്നിട്ടില്ല, ഞാനും അമ്മയും.. നിനക്ക് പോയത് നിന്റെ കൂടെപ്പിറപ്പും കൂട്ടുകാരനും ആയിരുന്നെങ്കിൽ , അതിന്റെ പകരം വീട്ടാൻ ആണ് നിന്റെ ഉദ്ദേശം എങ്കിൽ .. "

താഴെ വീണു കിടക്കുന്ന ശേഖരന് നേരെ ഒരിക്കൽ കൂടി രാഹുൽ പാഞ്ഞടുത്തു .. 

"മാറി നിൽകടീ .. "

മുന്നിലേക്ക് നിന്ന അമൂല്യയുടെ ശിരസ്സിന്റെ ഇടതു വശത്തു കൂടി തന്റെ ഇടതു കൈ ചേർത്ത് വലതുവശത്തേക്കു തള്ളി മാറ്റി അവൻ മുന്നോട്ടു ചെന്നു , ശേഖരന് നേരെ തന്റെ വലതു ചൂണ്ടു വിരൽ നീട്ടി കൈ മുകളിലേക്കും താഴേക്കും ചലിപ്പിച്ചു കൊണ്ടിരുന്നു ...

"മോനെ ശേഖരാ .. പഴയ കൂട്ടുകാരനെ നിനക്ക് ഓർമ്മയുണ്ടല്ലോ , പിന്നെ , കേറിപിടിക്കാൻ വന്ന ചെക്കന്മാരെ വെട്ടി നുറുക്കിയ രേവമ്മയെ നിനക്ക് ഓർമ്മയുണ്ടല്ലോ , അവരുടെ മകനാ .. കത്തിക്കും ഞാൻ .. പച്ചക്ക് കത്തിക്കും .. "

രാഹുൽ തിരിഞ്ഞു നടന്നു ഭാമയുടെ അടുത്തെത്തി .. 

"കെട്ടിയവനെ വിളിച്ചോണ്ട് പോയി ചോറ് കൊടുത്തു ശക്തി ഉണ്ടാക്ക്.. ഞാൻ .. ഞാൻ ഇവിടെ തന്നെ കാണും.. ഈ തേരേഴത്തു വീട്ടില് ... എല്ലാ കണക്കും നമുക്ക് തീർക്കാം ... "

വീണു കിടക്കുന്ന ശേഖരനെ നോക്കി പറഞ്ഞിട്ട് അവൻ സൈമണിന് നേരെ നടന്നടുത്തു 

"സൈമാ .. നിന്നോടും കൂടിയാ.. "

രാഹുൽ വീടിന്റെ പടിക്കെട്ടുകൾ കയറി അകത്തേക്ക് നടന്നു . 

"എങ്ങോട്ടാ.. "

ഉമ്മറ വാതിലിൽ സിസിലി അവന്റ വഴി മുടക്കി നിന്നു. 

"അതിന് മറുപടി അമ്മച്ചി പറയും.. പിന്നെ , പണ്ട് നീ കാശ് കെട്ടു വച്ച് തന്ന ഏഴു വയസ്സുകാരനല്ല ഞാൻ.. അത് ഓർമ്മ വേണം .. "

അമ്മച്ചി ഇതല്ലാം എപ്പോൾ നടന്നു എന്ന അത്‌ഭുതത്തിൽ അവരെ മാറി മാറി നോക്കി .

"ഈപ്പാ.. നിനക്കും ഇവൾക്കും പറ്റുമെങ്കിൽ ഇവിടെ നിൽകാം.. ഇല്ലേൽ ഇപ്പൊ ഭാര്യേം പുള്ളേരേം കൊണ്ട് ഇറങ്ങിക്കോണം... സൈമാ.. നിന്നോടും കൂടിയാ പറഞ്ഞെ... "

അമ്മച്ചി തറയിൽ നിന്ന് എഴുനേറ്റു രാഹുലിന്റെ കൈപിടിച്ച് അകത്തേക്ക് നടന്നു . 

മുകളിലേക്കുള്ള കോണിപ്പടിയുടെ ഇടതു വശത്തുള്ള ഒരിക്കലും രാഹുൽ തുറന്നു കണ്ടിട്ടില്ലാത്ത മുറിയുടെ മുന്നിലേക്കാണ് അമ്മച്ചി അവനെ കൊണ്ട് പോയത് . സാരിയുടെ തുമ്പിൽ നിന്നും താക്കോൽ കൂട്ടമെടുത്തു വാതിൽ തുറന്നു ആദ്യം അമ്മച്ചി ആ മുറിയിൽ കയറി പുറകെ രാഹുലും . അകത്തേക്ക് കയറിചെന്നപ്പോഴേ അതാരുടെ മുറിയായിരുന്നുവെന്നു അവനു മനസ്സിലായി . ഒരിക്കൽ പോലും അവനതു തുറന്നു കണ്ടിട്ടില്ലെങ്കിലും , ആ മുറി വൃത്തിയായി സൂക്ഷിച്ചിട്ടുണ്ടായിരുന്നു . വലതു വശത്തു ജാലകത്തോട് ചേർന്ന് കിടക്കുന്ന വിശാലമായ കട്ടിലിൽ ഒട്ടും ചുളിവുകൾ വരാതെ മനോഹാരമായ ഒരു ബെഡ് ഷീറ്റു വിരിച്ചിരുന്നു . മറു വശത്തു ഒരു മേശയും രണ്ടു കസേരകളും . മേശയുടെ മുകളിൽ ഒരു ടേബിൾ ലാമ്പും ഒരു അലാറവും , നിറയെ പേനകളും പെൻസിലുകളും നിറഞ്ഞ ഹോൾഡറും . ഭിത്തിയിൽ മോഹൻലാലും അമിതാബ് ബച്ചനും സച്ചിനും സ്ഥാനം പിടിച്ചിട്ടുണ്ട് .. ഡ്രസിങ് ടേബിളോടു കൂടിയ വാർഡ്രോബ്സും , അതിനോട് ചേർന്ന് അറ്റാച്ഡ് ബാത്ത് റൂമിലേക്കുള്ള ഡോറും . അവൻ അതുഭുതത്തോടെ ചുറ്റും നോക്കി കൊണ്ടിരുന്നു .

"അവൻ വരുമെന്ന് കരുതി എല്ലാം സൂക്ഷിച്ചു വച്ചിരുന്നു. പിന്നെ ആ കാത്തിരിപ്പ് നിനക്കും നിന്റെ അമ്മയ്ക്കും വേണ്ടിയായി . അവള് ജയിലിൽ പോയപ്പോ , എല്ലാം ഇട്ടെറിഞ്ഞു, നിങ്ങളു തമിഴ് നാട്ടിൽ പോയെന്നാ സാറു പറഞ്ഞിരുന്നേ.. ഇല്ലേൽ.."

അമ്മച്ചി പറഞ്ഞു നിർത്തി അവനെ നോക്കി ... 

"ഇല്ലേലും, എനിക്ക് അന്വഷിച്ചു വരുന്നതിനു ഒരു പരിധി ഇല്ലേ മോനെ... "

അവർ അടുത്തേക്ക് ചെന്ന് രാഹുലിന്റെ കവിളിൽ തലോടി . 

"രാവിലെ, നീ കോളേജിൽ പോയി കഴിഞ്ഞു സൈമൺ വന്നു പറഞ്ഞപ്പോൾ, ഞാൻ ഞെട്ടിപ്പോയി.. എന്റെ മോനെ , എനിക്ക് തിരിച്ചറിയാൻ സാധിച്ചില്ലല്ലോ... ഇനി.. ഇനി മുതൽ ഈ മുറി നിന്റേതാ.. നിന്റെ അച്ഛന്റെ മുറി.. ശങ്കുണ്ണി നായരുടെ മോൻ, അനിലിനെ മുറി .. "

അമ്മച്ചി , പുറത്തേക്കു ഇറങ്ങി വാതിൽ ചാരിയപ്പോൾ രാഹുൽ മേശയുടെ അരികിലേക്ക് ചെന്ന് , കസേരയിലേക്കു ചാരി ഇരുന്നു ടേബിൾ ലാംപ് തെളിച്ചു. പിന്നെ , എന്തോ ഓർത്തെന്ന പോലെ ലൈറ്റ് അണച്ച്, മേശയുടെ വലിപ്പുകളിലൊന്നു തുറന്നു.. അതിൽ കുറച്ചു നോട്ട് ബുക്കുകൾ .. അതിലൊന്നെടുത്തു അവൻ കട്ടിലിനരുകിലേക്കു നടന്നു. വിരികൾ മാറ്റി , ജാലക വാതിലുകൾ തുറന്നു അവൻ ബെഡിലേക്കു മലർന്നു കിടന്നു , കയ്യിലിരുന്ന നോട്ട് ബുക്ക് തുറന്നു നോക്കി അതിൽ മനോഹരമായി എഴുതിയിരുന്നത് വായിക്കാൻ തുടങ്ങി.

"അനിൽ കുമാർ എസ് , c/o കുരിയാക്കോസ് , തേരേഴത്തു .. "

പിന്നെ ബുക്ക് താഴേക്കിട്ടു , മനസ്സിലിൽ അവൻ മനസ്സിൽ കഥ പറഞ്ഞു തുടങ്ങി , അച്ഛൻ പറഞ്ഞു തന്ന , അമ്മ പറഞ്ഞുറപ്പിച്ച ആ പഴം കഥ .. മാടവന ശങ്കുണ്ണി നായരുടെ മകൻ അനിൽ കുമാർ , കുരിയാക്കോസ് സാറിന്റെ മകനായ കഥ , പിന്നെ മുണ്ടക്കയംക്കാരി രേവതിയെ കണ്ട കഥ , കല്യാണം കഴിച്ച കഥ .. ഒടുവിൽ ..

(തുടരും)


No comments:

Post a Comment