Monday, September 23, 2019

ശരത്കാലം 14





ദിവസങ്ങൾ കൊഴിഞ്ഞുപോയികൊണ്ടിരുന്നു . കുരിയാക്കൊസ് സാറിന്റെ കോളേജിൽ തന്നെ മൂവർക്കും അഡ്മിഷൻ കിട്ടി . അനിൽ ഫസ്റ്റ് ഗ്രൂപ്പും , ഡോക്ടർ ആകണമെന്ന വാശിയിൽ ഷേർളി സെക്കന്റ് ഗ്രൂപ്പും ആണ് എടുത്തത് . മാർക്ക് കുറവായിരുന്നതിനാൽ ഭാമ തേർഡ് ഗ്രൂപ്പും . കോളേജിലേക്കുള്ള മൂവരുടെയും പോക്കും വരവും സാറിന്റെ വണ്ടിയിൽ തന്നെ ആയിരുന്നു .

ശേഖരന്റെ അമ്മയുടെ അകന്ന ബന്ധത്തിൽ പെട്ട കുട്ടിയായിരുന്നു ഭാമ . കുട്ടികാലത്തെ അമ്മ മരിച്ചതോടെ , അച്ഛൻ വേറെ വിവാഹം കഴിക്കുകയും അവളെ ശേഖരന്റെ അമ്മയുടെ അമ്മ അവരുടെ കുടുംബ വീട്ടിലേക്കു കൊണ്ട് വരികയുമായിരുന്നു . പിന്നീടെപ്പോഴോ , ഭാമ ശേഖരന്റെ വീട്ടിൽ നിന്ന് പഠിക്കാൻ തുടങ്ങി.ഒരിക്കൽ പോലും അനാഥ എന്നൊരു രീതിയിൽ അവർ അവളെ കണ്ടിരുന്നില്ല എന്ന് മാത്രവുമല്ല അവളുടെ എല്ലാ ആവശ്യങ്ങളും അവർ സന്തോഷത്തോടെ പൂർത്തീകരിക്കുകയും ചെയ്തിരുന്നു.

ശേഖരൻ പലതവണയായി പത്താം ക്‌ളാസ് പരീക്ഷ എഴുതി തോൽവി അടഞ്ഞ യുവാവായിരുന്നു . ആ സമയത്തു ഇരുപത്തി രണ്ടോ ഇരുപത്തി മൂന്നോ വയസ്സ് പ്രായം . പക്ഷെ കച്ചവടത്തിൽ മിടുക്കനായിരുന്നു അവൻ . അതിലുപരി കുരിയാക്കോസ് സാറിന്റെ പറമ്പിലെ നാളികേരവും , റബറും കുരുമുളകുമെല്ലാം ശേഖരിച്ചു ചന്തയിൽ കൊണ്ട് പോയി വിൽക്കുന്നതും കണക്കു സൂക്ഷിക്കുന്നതും എല്ലാം അവനായിരുന്നു . മൂന്നോ നാലോ കൊല്ലം കൊണ്ട് , മികച്ചൊരു കാര്യസ്ഥനായി അവൻ മാറി. അവന്റെ ആത്മാർത്ഥത എടുത്തു പറയേണ്ട ഒന്നായിരുന്നു . 

പലപ്പോഴായി കുരിയാക്കോസ് സാറിനൊപ്പം മുണ്ടക്കയത്തു പോയിട്ടുള്ളതിനാൽ ശേഖരന് മുൻപേ തന്നെ അനിലിനെ അറിയാമായിരുന്നു .അത് കൊണ്ട് തന്നെ , കോട്ടയത്ത് വന്ന ശേഷം അവന്റെ ഏറ്റവും അടുത്ത ചങ്ങാതി ആയി ശേഖരൻ മാറി . ഒഴിവു സമയങ്ങളിൽ ശേഖരനൊപ്പം കറങ്ങുക എന്നതായിരുന്നു അനിലിന്റെ വിനോദം .അനിലിന്റെ അച്ഛനെ വൃദ്ധ സദനത്തിലേക്കു മാറ്റിയ ശേഷം , മുണ്ടക്കയത്തുള്ള അവന്റെ വീടും , അവിടുത്തെ എസ്റ്റേറ്റ് കാര്യങ്ങളും കുര്യക്കോസ് സാറിന്റെ അവിടുത്തെ കൃഷിക്കൊപ്പം ശേഖരനാണ് നോക്കിയിരുന്നത് . ശേഖരന് മനോജ് എന്നോരനിയൻ കൂടി ഉണ്ടായിരുന്നു . ഏകദേശം അനിലിന്റെ പ്രായമുണ്ടായിരുന്ന മനോജ് , പഠിത്തത്തിൽ തീരെ മോശമായിരുന്നതിനാൽ പുറം പണിക്കു പോവുകയായിരുന്നു പതിവ്. 

ഒന്നാം വർഷ ക്ലാസ്സുകൾ അവസാനിക്കാറായപ്പോഴേക്കും , അവരെല്ലാം തന്നെ ഉറ്റ ചങ്ങാതിമാരായിക്കഴിഞ്ഞിരുന്നു . ഷേർളിയും ഭാമയും ശേഖരനും അനിലും സൈമണും സിസിലിയും എല്ലാം . ഭാമയുടെ സൗന്ദര്യമോ ,അമ്മയില്ലാത്തവൾ എന്ന നിലയിൽ താൻ കടന്നു വന്ന സാഹചര്യങ്ങൾ അനുഭവിക്കുന്നവൾ എന്ന നിലയിലുള്ള സഹതാപമോ എല്ലാത്തിലും ഉപരി കൗമാര മനസ്സിന്റെ ചാപല്യമോ അവളുടെ മേൽ അനിലിൽ മോഹങ്ങൾ വളർത്തി . ഒരു പക്ഷെ ആത്മാർത്ഥ സ്നേഹം കൊണ്ടോ , അവളുടെ മറുത്തൊരു വാക്കു തന്നെ വേദനിപ്പിക്കുമെന്നുള്ള ചിന്ത കൊണ്ടോ , ആ സ്നേഹത്തെ ഭാമയോട് പറയാൻ അവനെ അനുവദിച്ചിരുന്നില്ല . തേരേഴത്തു വീടിനു വെളിയിൽ , പലപ്പോഴും , അവളുടെ നോട്ടത്തിനായി , സംസാരത്തിനായി അവൻ പല വഴികളിലും കാത്തു നിന്നിരുന്നു .

അവൻ കണ്ടിട്ടുള്ള തന്റെ അമ്മയുടെ പ്രതിരൂപമായാണ് ഭാമയെ കരുതിപ്പോന്നത് . അതിരാവിലെ കുളിച്ചു വിളക്ക് കൊളുത്തി , നെറ്റിയിൽ കുറി വരച്ചു , കുളിർപ്പിന്നൽ കെട്ടി തുളസിക്കതിർ വച്ച് , തന്നെ വിളിച്ചുണർത്തുന്ന അമ്മ . ആഹാരം തന്നു , സ്കൂളിൽ കൊണ്ട് പോകുന്ന , ഒരിക്കൽ പോലും ദേഷ്യപ്പെടാത്ത തന്റെ അമ്മ . ഭാമയെ നേരിൽ കാണുമ്പോഴെല്ലാം അവൻ ആ ഓർമ്മകളിൽ അലിഞ്ഞു പോകുമായിരുന്നു. ഭാമയുടെ സാമീപ്യം അത് കൊണ്ട് കൂടിയാകും അവൻ ആഗ്രഹിച്ചിരുന്നതും. ഏതൊരു പുരുഷനും തന്റെ അമ്മയെ , താൻ സ്നേഹിക്കുന്ന പെൺകുട്ടിയിൽ കണ്ടെത്തിയാൽ , അത് സാമീപ്യം കൊണ്ട് മാത്രമാണെങ്കിൽ പോലും അതിൽ പരം മറ്റൊരു സന്തോഷം അവനുണ്ടാകില്ല എന്നത് സത്യമാണ്‌.

"ശേഖരാ .. എനിക്കൊരു ഉപകാരം ചെയ്യുമോ .. "

ഒന്നാം വർഷ പരീക്ഷക്കു ശേഷം , മേടമാസത്തിലെ ഒരു നിലാവുള്ള രാത്രിയിൽ വീടിനടുത്തുള്ള മൊട്ടക്കുന്നിലെ പാറയിൽ മലർന്നു കിടന്നാണ് അവനാ സത്യം ശേഖരനോട് പറഞ്ഞത് .

"പറ ..നിനക്കെന്നാ വേണം ..."

കള്ളു കുപ്പി വായിലേക്ക് കമഴ്ത്തി മൂന്നോ നാലോ കവിൾ ഇറക്കി , തറയിലേക്ക് കുപ്പി തിരിച്ചു വച്ച്, ഷാപ്പിലെ തലക്കറിയിൽ മുക്കിയ ചെണ്ട മുറിയൻ കപ്പ കഷ്ണം വായിലേക്കിട്ടു ശേഖരൻ അവനെ നോക്കി.

"ഡാ .. എനിക്കവളെ വേണം.. പൊന്നു പോലെ നോക്കിക്കൊള്ളാം.. "

"ആരെ .. "

ശേഖരന്റെ മിഴികൾ വിടർന്നു . ഒരു രഹസ്യം കേൾക്കാനെന്ന വണ്ണം അവനരുകിലേക്കു ചേർന്നിരുന്നു .

"അവളെ, ഭാമയെ.. അവളുടെ പഠിപ്പു കഴിഞ്ഞു ഞാൻ കൊണ്ട് പൊയ്ക്കൊള്ളാം.. അങ്ങ് മുണ്ടക്കയത്തേക്കു.. "

"അതിനവൾക്കു സമ്മതമാണോ.... "

"അറിയില്ല .. അതാണ് ഞാൻ നിന്നോട് പറഞ്ഞത്.. നീ അവളോട് ചോദിക്കണം.. "

പാറയിലേക്കിരുന്നു അവൻ ശേഖരനെ നോക്കി . അന്നത്തെ നിലാവിന്റെ തെളിച്ചത്തിൽ , ശേഖരന്റെ തിളങ്ങുന്ന കണ്ണുകൾ കണ്ടു അവനു പരിഭ്രമമായി .

"ഡാ.. സത്യമായും ചതിക്കാനല്ല... ഞാൻ കൊണ്ട് പൊയ്ക്കൊള്ളാം, നോക്കിക്കൊള്ളാം .. നോക്ക്, ജോലി ആയില്ലേലും കഴിയാനുള്ള വക ഉണ്ട്. ഇനി അതല്ല, നേരിട്ട് നിന്റെ അച്ഛനോട് ചോദിക്കണേ ഞാൻ സാറിനോട് പറയാം.. എനിക്കവളില്ലാതെ പറ്റില്ല ശേഖരാ... അതീ അന്തിക്കള്ളിന്റെ മോളിൽ പറേണതല്ലടാ .."

കള്ള് നിറച്ചു വച്ചിരിക്കുന്ന മറ്റൊരു കുപ്പിയുടെ കോർക്ക് കടിച്ചു തുറന്നു അതുമായി അവിടെ നിന്നും എഴുനേറ്റു അനിൽ മുന്നോട്ടു നടന്നു.

"അത് വേണ്ട അനിലേ ..നീ ഇങ്ങനെ ധൃതി പിടിക്കാതെ ... ഞാൻ .. ഞാൻ ഒന്ന് ചോദിക്കട്ടെ അവൾക്കു സമ്മതമാണോ എന്ന് . അല്ലേൽ ഞാൻ പറഞ്ഞു സമ്മതിപ്പിക്കാം .. ഒന്നുമില്ലേലും നമ്മള് ചങ്ങാതിമാരല്ലേ .. "

"മതി .. അത് മതി .. നീ ഏറ്റാൽ മതി .. ഇവിടുന്നു മടങ്ങിപോകുമ്പോൾ അവൾ കൂടി വേണം .. എന്റെ കൂടെ . അന്ന് ആദ്യം കണ്ടപ്പോൾ മുതൽ സ്നേഹിച്ചു പോയി , ഒരുപാട് ആഗ്രഹിച്ചു പോയി .. "

"ഹ്മ്മ്.."

"ഈ അനാഥ ചെക്കന് ഒരാനാഥ പെണ്ണ് മതി.. "

"ഉം .. "

ഒന്ന് നീ മൂളി ശേഖരൻ തന്റെ കയ്യിലിരുന്ന കള്ളു കുപ്പി മുഴുവനായി വായിലേക്ക് കമഴ്ത്തി ..

"എന്നിട്ടു .... " 

അത് വരെ കഥപോലെ പഴയ കാര്യങ്ങൾ കേട്ടുകൊണ്ടിരുന്ന സൈമണിന്റെ ഭാര്യ നീന അയാളുടെ അടുത്തേക്ക് ചെന്നിരുന്നു . സൈമൺ, കൈനീട്ടി മേശയുടെ മുകളിൽ ഇരുന്ന ജാറിൽ നിന്നും വെള്ളം വായിലേക്ക് ഒഴിക്കാൻ തുടങ്ങി.

"എന്നിട്ടെന്നാ പറ്റിയെന്നു... അയാളെങ്ങനാ ഇവന്റെ അച്ഛനെ പറ്റിച്ചേ.. പിന്നെ ഈ കാര്യങ്ങൾ നിങ്ങളെങ്ങനാ അറിഞ്ഞേ .. നിങ്ങൾ എങ്ങനാ ഇവരുടെ ഇടയിൽ പെട്ടെ "

"പറയാം... "

സൈമൺ ജാർ താഴെവച്ചു ഒരു ദീര്ഘ നിശ്വാസമെടുത്തു കട്ടിലിൽ നിന്നും എഴുനേറ്റു . 

"അന്ന് ആ സംഭവത്തിനു ശേഷം, ഒരാഴ്ച കഴിഞ്ഞു കാണും, അനിലിന്റെ അച്ഛൻ മരിച്ചു. നേരത്തെ പറഞ്ഞില്ലേ അനിൽ അവർക്കു ഒത്തിരി വൈകി ഉണ്ടായ കുട്ടിയായിരുന്നു. അതിലുപരി അവരിരുവരും അസുഖക്കാരും. അച്ഛന്റെ മരണത്തോടെ അവൻ വല്ലാണ്ട് തകർന്നു പോയിരുന്നു. അവന്റെ മാതാപിതാക്കൾ അവരുടെ ബന്ധുക്കളുമായി അത്ര നല്ല സുഖത്തിലായിരുന്നില്ല, പിന്നെ .. "

"പിന്നെ.. "

"മകന് ഇരുപത്തി അഞ്ചു വയസ്സാകുന്നവരെ എല്ലാം നോക്കി ഏല്പിക്കാൻ നമ്മുടെ പാപ്പന് അധികാരം കൊടുത്തു രജിസ്റ്റർ ചെയ്തിട്ടുണ്ടായിരുന്നു .. അത് കൊണ്ട് തന്നെ, മരണശേഷവും അവന്റെ ബന്ധുക്കൾ എല്ലാം അവനിൽ നിന്നും അകലം പാലിച്ചു. "

അവരുടെ ഇടയിൽ കുറച്ചു നേരത്തേക്ക് നിശബ്ദത കടന്നു വന്നു . 

"പിന്നെ ഒരു മാസം, വെക്കേഷന് ഞാനും അമ്മച്ചിയും സിസിലിയും ഷേർളിയും എല്ലാം അവരുടെ എസ്റ്റേറ്റിൽ ആയിരുന്നു താമസം .. ഒരു വലിയ വീട്.. ഒന്നൊര രണ്ടു ഏക്കർ ഉണ്ടാകും.. കുറെ റബ്ബറും കുരുമുളകും ഏലവും അങ്ങിനെ.. കുറച്ചു പണിക്കാർ എപ്പോഴും കാണും.. ശേഖരനും ഉണ്ടായിരുന്നു കൂടെ ഭാമയും .."

നീന , ഇനി എന്തെന്നറിയാനായി സൈമണിനടുത്തേക്കു നടന്നു ചെന്നു .

"ഞങ്ങളുടെ അവിടുത്തെ താമസം അനിലിന് ഒരു പാട് ആശ്വാസമായിരുന്നു . ഇടയ്ക്കിടെ പഴയ ഓർമ്മകളിലേക്ക് പോയിരുന്നതൊഴിച്ചാൽ അവൻ ഒത്തിരി സന്തോഷത്തിൽ ആയിരുന്നു . അവൻ ഞങ്ങളെ , പ്രത്യേകിച്ചു ഭാമയെയും ഷേർളിയെയും വീടിന്റെയും പറമ്പിന്റെയും മുക്കും മൂലയും എല്ലാം ചുറ്റിക്കാണിക്കും , എന്നിട്ടു ഓരോ കഥകൾ പറഞ്ഞു തരും . മിക്കവാറും കഥകൾ അവസാനിക്കുന്നത് അവന്റെ അമ്മയിൽ ആയിരിക്കും .. എന്നിട്ടു അവൻ അവരുടെ മുഖത്തേക്ക് നോക്കും . ചിലപ്പോഴെല്ലാം അവൻ കരയും, അവരും . പിന്നെ പിന്നെ അവിടുത്തെ താമസം രസമായി മാറി . എല്ലാവരും ആയി മണിമലയാറിൽ കുളിക്കാൻ പോകും , കാട് കയറും , ഉണക്ക കപ്പയും ഉണക്ക ഇറച്ചിയും പണിക്കാര് പെണ്ണുങ്ങൾ ഉണ്ടാക്കി തരും . അവിടുത്തെ ആൾക്കാർക്ക് അനിലിനെ , അവന്റെ അച്ഛനെ വല്യ ബഹുമാനമായിരുന്നു . സ്കൂളും ആശുപത്രിയും എല്ലാം അവർ കുറച്ചു പേര് ചേർന്നുണ്ടാക്കിയതാണത്രെ .. "

"അവിടെ നിന്നും തിരിച്ചു വന്നതോടെ ഭാമക്ക് അനിലിനോടുള്ള സമീപനത്തിൽ ഒരു പാട് മാറ്റം വന്നിരുന്നു. പലപ്പോഴും അവരിരുവരും മാത്രമായി സംസാരിക്കാറുണ്ടായിരുന്നു. ചിലപ്പോഴെല്ലാം അവർ സംസാരിക്കാൻ തുടങ്ങിയാൽ ചുറ്റും ഞങ്ങൾ ഉണ്ടെന്ന കാര്യം അവർ മറന്നു പോകാറുണ്ട് എന്നെനിക്കു പലപ്പോഴും തോന്നിയിരുന്നു. ഇത് ഞാൻ മാത്രമല്ല, അമ്മച്ചിയും പാപ്പനും ഷേർളിയും സിസിലിയും എല്ലാം ശ്രദ്ധിച്ചിരുന്നു. "

"എന്നിട്ടു അവർ തമ്മിൽ ഇഷ്ടത്തിലായോ .. പിന്നെ എങ്ങനാ ശേഖരൻ ഭാമയെ കല്യാണം കഴിച്ചേ .."

(തുടരും)

Friday, September 20, 2019

ശരത്കാലം 13





തേരേഴത്തു വീടിന്റെ ഗേറ്റ് കടന്നു വന്ന ഇളം നീല നിറമുള്ള പ്രീമിയർ പദ്മിനി മുറ്റത്തു വന്നു നിർത്തിയപ്പോൾ ഉമ്മറ പടിയിൽ ഇരിക്കുകയായിരുന്ന മറിയ എഴുനേറ്റു . അതോടൊപ്പം അകത്തു നിന്നും ഒരാൺകുട്ടിയും പെൺകുട്ടിയും പുറത്തേക്കു ഓടി വന്നു , ഡ്രൈവർ സീറ്റിലെ ഡോർ പുറത്തു നിന്നും തുറന്നു കൊടുത്തു.

"പാപ്പാ ... "

ഡ്രൈവർ സീറ്റിൽ നിന്നും ഇറങ്ങിയ കറുത്ത കട്ടി ഫ്രെയിം ഉള്ള കണ്ണട വച്ച കുരിയാക്കോസ് , തന്റെ നീണ്ട ജൂബായുടെ പോക്കെറ്റിൽ നിന്നും കുറച്ചു മിട്ടായികൾ എടുത്തു അവർക്കു നേരെ നീട്ടി .

"എന്റെ സാറെ .. ഒൻപതാം ക്ളാസ്സിലേക്കായെന്ന് ഒരു വിചാരോം ഇല്ല രണ്ടിനും , വഴക്കും കൂടി മരം കേറി നടക്കുവാ .. "

മറിയ , കുരിയാക്കൊസിനടുത്തേക്കു നീങ്ങി നിന്ന് , കുട്ടികളെ നോക്കി പരിഭവിച്ചു . 

"ആണോടാ പിള്ളേരെ... ചേച്ചി എന്തിയെ.. "

"ചേച്ചി മോളിലുണ്ട്.. ടെറസിൽ.. "

മറുപടി പറഞ്ഞത് സൈമൺ ആയിരുന്നു . അതെ സമയം സിസിലി , ചേച്ചി എന്ന് വിളിച്ചു വീടിനുള്ളിലേക്ക് ഓടിയിരുന്നു .

"സാറെ .. എന്തോ സമ്മാനം കൊണ്ട് വരും എന്ന് ഇന്നലെ വിളിച്ചപ്പോൾ പറഞ്ഞല്ലോ .. എന്താ ... "

"ആഹ്.. അത് മറന്നു പോയി... നാണിച്ചു ഇരിക്കാതെ , ഇറങ്ങി വാടാ മോനെ.. "

കറുത്ത ഷീറ്റ് ഓടിച്ചിരുന്ന കാറിന്റെ ഗ്ലാസ്സുകൾക്കുള്ളിലൂടെ അകത്തിരിക്കുന്നവരെ കാണുവാൻ പ്രയാസമായിരുന്നതിനാൽ , കുരിയാക്കോസ് ഡോർ തുറന്നു കാറിനകത്തേക്കു നോക്കി വിളിച്ചു പറഞ്ഞു.

എല്ലാവരെയും നോക്കി പുഞ്ചിരിച്ചു കൊണ്ട് , മറു വശത്തെ ഡോർ തുറന്നു ഒരു പൊടിമീശക്കാരൻ പുറത്തിറങ്ങി . 

"ഇങ്ങോട്ടു വാ.. "

അയാൾ കൈ ഉയർത്തി അടുക്കലേക്കു വിളിച്ചപ്പോൾ ഒന്ന് ശങ്കിച്ചു നിന്ന ശേഷം കയ്യിലിരുന്ന ബാഗ്‌ മുറുകെ പിടിച്ചു അവൻ അവരുടെ അടുക്കലേക്കു എത്തി . 

"മറിയെ, മനസ്സിലായോ നിനക്ക് .."

ഇല്ല എന്ന ഭാവത്തിൽ അവർ അവനെ അടിമുടി നോക്കികൊണ്ടിരുന്നു . 

"ഇത്, അനിൽ.. നമ്മുടെ ശങ്കുണ്ണി ചേട്ടന്റെ.. മുണ്ടക്കയത്തെ... "

"ആഹ്.. നീ അങ്ങ് വലുതായിപ്പോയല്ലോ... "

മറിയ അവന്റെ അടുത്തെത്തി കവിളിൽ തലോടി . 

"അവൻ പത്തു പാസ്സായി..ഡിസ്റ്റിങ്‌ഷൻ ഉണ്ട്.. ശങ്കുണ്ണി ചേട്ടൻ നമ്മുടെ കോളേജിൽ അഡ്മിഷൻ കിട്ടുവോന്നു ചോദിച്ചു, ഞാൻ അപ്പൊ തന്നെ കൂട്ടികൊണ്ടു പൊന്നു .."

"അത് നന്നായി .. "

"സൈമാ .. നീ ഇവനെ കൊണ്ട് പോയി ആ സ്റ്റെപ്പിന്റെ സൈഡിലെ മുറി കാട്ടി കൊട്.. ഹ്മ്മ് ചെല്ല് .. "

സൈമണിന്റെ മുഖഭാവം പെട്ടന്ന് മാറിയെങ്കിലും , അപ്പനെ ധിക്കരിക്കാനുള്ള മടി കൊണ്ട് അവൻ അനിലിന്റെ കൈ പിടിച്ചു അകത്തേക്ക് നടക്കാൻ തുടങ്ങി . അപ്പോഴാണ് അകത്തു നിന്നും ഓടി വന്ന ഒരു പെൺകുട്ടി അവരുടെ മുന്നിൽ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ വന്നു നിന്നത് . അനിലിന്റേയും ആ പെൺകുട്ടിയുടെയും കണ്ണുകൾ ഇടഞ്ഞ തൊട്ടടുത്ത നിമിഷത്തിൽ നില തെറ്റി അവൾ അനിലിന്റെ ശരീരത്തിലേക്ക് വന്നിടിക്കുകയും , രണ്ടു പേരും താഴേക്ക് വീഴുകയും ചെയ്തു . 

"ഈ പെണ്ണിനെ കൊണ്ട് ഞാൻ തോറ്റു.. പത്തു ജയിച്ചേ പിന്നെ നിലത്തു ചവിട്ടി അല്ല നടത്തം.. വന്നു കേറിയപ്പോഴേ ആ ചെക്കനെ ഉരുട്ടിയിട്ടു... "

മറിയ മുറ്റത്തു നിന്നും ഓടി വന്നു , അവരെ പിടിച്ചെഴുനേൽപ്പിക്കാൻ ശ്രമിച്ചു . 

"ഞാൻ അറിയാതെ.. "

നിലത്തു വീണ് കിടക്കുന്ന അനിലിന്റെ ശരീരത്തിൽ നിന്നും പിടഞ്ഞെഴുനേറ്റ ആ പെൺകുട്ടി തന്റെ വസ്ത്രങ്ങൾ ശെരിയാക്കി നേരെ നിന്നു , പിന്നെ , നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു അകത്തേക്ക് ഓടി . 

"ഡി മോളെ ..നിന്നോടല്ല.. ദേ ഈ പിശാശിനോടാ ... "

കൈകുത്തി , നിലത്തു നിന്നും എഴുനേറ്റു വന്ന അനിൽ മറിയ കൈ ചൂണ്ടിയ ദിക്കിലേക്ക് നോക്കിയപ്പോൾ , തന്നെ നോക്കി ചിരിച്ചു കാണിച്ചു കുരിയാക്കൊസിനടുത്തേക്കു ഓടിപ്പോകുന്ന ഒരു ചുരുളൻ മുടിക്കാരിയെ കണ്ടു . 

"ഷേർളി കുഞ്ഞേ... "

"പാപ്പാ ..."

"നീ അവളെ പിന്നേം കരയിപ്പിച്ചല്ലേ ... എന്നതായിരുന്നു രണ്ടും കൂടി മോളിൽ ... "

"അത് പാപ്പാ .. പേരക്ക പറിക്കുവായിരുന്നു.. അപ്പച്ചന് തരാൻ വേണ്ടി അവള് ഓടി വന്നതാ .. പുറകെ ഞാനും.. അപ്പൊ അറിയാണ്ട്.. "

ഷേർളി നിന്ന് പരുങ്ങി .. 

"ഹ്മ്മ് ചെല്ല് , തൊട്ടാവാടി , ഇനി അതും പറഞ്ഞു കരഞ്ഞു വെള്ള പൊക്കം ഉണ്ടാക്കേണ്ട..അവൾക്കു നമ്മളല്ലേ ഉള്ളൂ .."

"ഭാമേടെ കരച്ചില് മാറ്റാൻ ഒരു വഴിയുണ്ട്.. പാപ്പാൻ സമ്മതിക്കണം.. "

"എന്ത്... "

"ലാലേട്ടന്റെ പടം റിലീസ് ആയിട്ടുണ്ട്.. കൊണ്ട് പോകാവോ.."

"ഏതു പടം.. "

"താഴ്‌വാരം .. ഇതിപ്പോ റിലീസ് ആയിട്ടു മൂന്നാഴ്ചയായി.. കോട്ടയത്ത് തിരക്ക് കാണുകേല.. "

"ഹ്മ്മ് .. നാളെ ഞായർ അല്ലെ , ഫസ്റ്റിന് പോകാം.. "

"എന്നാ ശെരി.. അവളുടെ കരച്ചില് മാറ്റിട്ടു വിളിച്ചോണ്ട് വരാം.. "

അകത്തേക്ക് ഓടിപ്പോകാൻ തുടങ്ങിയ ഷേർളി ബ്രെക്കിട്ടപോലെ അനിലിന്റെ അടുത്ത് നിന്നു . 

"കൊള്ളാലോ ചെക്കൻ, വന്നപ്പോഴേ, ഞങ്ങടെ പെണ്ണിനെ കെട്ടിപിടിച്ചല്ലേ.. "

"ഞാൻ.. ഞാനല്ല.. അമ്മച്ചി.. ഞാനല്ല"

അനിൽ ഭീതിയോടെ അവളെ നോക്കി , പിന്നെ പുറകോട്ടു തിരിഞ്ഞു മറിയയെം .. 

"നീ പോടി അവിടുന്ന്.. വന്നു കേറിയപ്പോഴേ ചെക്കനെ പേടിപ്പിക്കാതെ.. അവള് ചുമ്മാ പറഞ്ഞതാ മോനേ... സൈമാ .. നീ ചേട്ടനെ വിളിച്ചോണ്ട് അകത്തേക്ക് ചെല്ല് .. "

സൈമണും അനിലും അകത്തേക്ക് പോയപ്പോൾ മറിയ പടികെട്ടിറങ്ങി മുറ്റത്തു നിൽക്കുന്ന കുരിയാക്കൊസിനടുത്തെത്തി ..

"സാറെ ..അനിൽ ..."

"ഹ്മ്മ് .. അമ്മ മരിച്ചേപിന്നെ വല്യ കഷ്ട്ടമാ അവന്റെ കാര്യം . ശങ്കുണ്ണി ചേട്ടനു തീരെ മേലാ . ആ വലിയ വീടും അവനും , മേലാത്ത അച്ഛനും .. നല്ല കഴിവുള്ളവനാ , ഒറ്റയ്ക്ക് പഠിച്ചു അത്രേം മാർക് വാങ്ങീല്ലേ .. നിനക്ക് അവൻ ഇവിടെ നിൽക്കുന്നത് കൊണ്ട് എന്തേലും കുഴപ്പമുണ്ടോ "

"എന്ത് കുഴപ്പം സാറേ.. മൂന്നെണ്ണത്തിന് ഒപ്പം ഒരാൾക്ക് കൂടി വിളമ്പണം.. അതിനെന്താ.. "

"വയസ്സാം കാലത്ത് , ആറ്റു നോറ്റു ഉണ്ടായ കുട്ടിയല്ലേ .. ഞാൻ കൊണ്ട് പോരുവാ എന്ന് പറഞ്ഞപ്പോ വല്യ സങ്കടായിരുന്നു. പിന്നെ , അച്ഛനേം അമ്മേം പോലെ നോക്കിക്കോളാന്ന് പറഞ്ഞപ്പോ സമ്മതിച്ചു . "

"അപ്പൊ , ശങ്കുണ്ണി ചേട്ടൻ .."

"വീട് പൂട്ടിയിടാൻ പോകുവാ .. സ്ഥലം നോക്കാനും , കൃഷിക്കും എല്ലാം ഒരാളെ ഏൽപ്പിക്കണം , ചേട്ടനെ ആശുപത്രിയിലേക്ക് മാറ്റണം ... "

കുരിയാക്കോസ് ഒന്ന് നിർത്തി കാറിലേക്ക് ചാരി നിന്ന് , പോക്കെറ്റിൽ നിന്നും സിഗെരെറ് എടുത്തു കത്തിച്ചു .

"കുറെ കടപ്പാട് ഉണ്ട് മറിയെ എനിക്ക് മാടവന വീട്ടുകാരോട്. പണ്ട് മുണ്ടക്കയത്തു അപ്പൻ ചെന്നപ്പോൾ സഹായിച്ചത് ഈ ശങ്കുണ്ണി ചേട്ടന്റെ അച്ഛനാ.. പിന്നെ ശങ്കുണ്ണി ചേട്ടനും .. തീരെ വയ്യ.. അസ്മയോ , വാതമോ ഒന്നും പറയണ്ട.. ഇവിടെ തന്നെ ഒരു ഹോസ്പിറ്റലിലേക്ക് മാറ്റാൻ ഞാൻ ഏർപ്പാട് ചെയ്തിട്ടുണ്ട്.. "

"എന്നിട്ട് .. "

"എറണാകുളത്തു പുതിയൊരു ഏർപ്പാട് തുടങ്ങിയിട്ടുണ്ട്, ഈ വയസ്സായവരെ നോക്കുന്ന സ്ഥലം .. അമ്മാതിരി ഒരെണ്ണം കോട്ടയത്തും തുടങ്ങാൻ പിതാവിന് പ്ലാൻ ഉണ്ട്.. ആദ്യം കുറച്ചു പൈസ അടച്ചാൽ മതി. പിന്നെ ജീവിതകാലം മുഴുവൻ അവർ നോക്കിക്കൊള്ളും. "

മറിയ, പുതിയ അറിവ് കേട്ട ജിജ്ഞാസയോടെ കുരിയാക്കൊസിനെ നോക്കി കൊണ്ടിരുന്നു . 

"അവനു എപ്പോ വേണേലും പോയി കാണാം, പിന്നെ മരുന്നും ഡോക്ടറും എല്ലാം അവിടെ ഉണ്ടാകും .. പഠിത്തം കഴിഞ്ഞു സ്വന്തം കാലിൽ നില്കുമ്പോ, അവൻ തീരുമാനിക്കട്ടെ.. "

"പാവം കുഞ്ഞു... "

മറിയ , ഇടതു കൈ നെഞ്ജോട് ചേർത്ത് പിണച്ചു വച്ച് , വലതു കൈ മുട്ട് മടക്കി , ഇടതു കൈപ്പത്തിയിൽ വച്ച് , വലതു കൈ , തന്റെ വലതു കവിളോട് ചേർത്ത് വച്ചു . 

ഇതേ സങ്കട ഭാവത്തിൽ തന്നെ ആയിരുന്നു, അവരുടെ സംസാരം ശ്രദ്ധിച്ചു ടെറസ്സിൽ നിന്നിരുന്ന മൂന്നു പെൺകുട്ടികളും . 

"അമ്മേ.. അമ്മേ.. "

അമൂല്യ ഭാമയെ കുലുക്കി വിളിച്ചുകൊണ്ടിരുന്നു .. അടുക്കള പടിയിൽ പഴയ ഓർമ്മകളിൽ ഇരുന്ന ഭാമ , നിറ കണ്ണുകളോടെ മകളെ നോക്കി .

"രാഹുൽ പറഞ്ഞത് സത്യമാണോ അമ്മെ.. നിങ്ങൾ എല്ലാവരും ചേർന്ന് അവരെ, അവന്റെ അച്ഛനെ .. "

"അമ്മൂ... "

പറഞ്ഞു തീരും മുൻപേ ഭാമ ,തന്റെ കയ്യുയർത്തി അവളുടെ വായ മൂടി .

"ഞാൻ ആരെയും ചതിച്ചിട്ടില്ല മോളെ . അനിൽ .. അവനോടൊരിക്കൽ പോലും ഞാൻ അങ്ങിനെ പെരുമാറിയിട്ടില്ല . പക്ഷെ ... ഇത് ഞാൻ ഒന്നും അറിഞ്ഞിട്ടില്ല .. എനിക്കൊന്നും അറിയില്ല ... "

"ആഹാ .. കുറെ കാശുണ്ടന്നു കരുതി , എന്തും വിളിച്ചു പറയാമെന്നായോ അവനു "

അവൾ അമ്മക്കരുകിൽ നിന്നും എഴുനേറ്റു പുറത്തേക്കു നടക്കാനൊരുങ്ങിയെങ്കിലും , ഭാമ അവളുടെ വലതു കൈയ്യിൽ ബലമായി പിടിച്ചു നിർത്തി . 

"മോളെ .. അവനു നുണ പറയേണ്ട കാര്യം ഇല്ല എന്നാണ് എനിക്ക് തോന്നുന്നത് .. ഞാൻ അറിയാതെ എന്തെങ്കിലും നടന്നിട്ടുണ്ടങ്കിലോ .. അത്രയും പറഞ്ഞിട്ട് നിന്റെ അച്ഛൻ എന്തെങ്കിലും പറഞ്ഞോ ആ സമയത്തു ... "

"ഹ്മ്മ്.. "

എന്തോ ആലോചിച്ചെന്ന പോലെ അവൾ വീണ്ടും നിലത്തേക്ക് അമ്മയുടെ അരികിലേക്ക് ചേർന്നിരുന്നു.


ഇതേ സമയം , അടച്ചിട്ട മുറിയിൽ തന്റെ ഭാര്യയുടെ ചോദ്യങ്ങൾക്കു മറുപടി പറയാനാകാതെ തലകുനിച്ചിരിക്കുകയായിരുന്നു സൈമൺ .

(തുടരും)

Sunday, September 15, 2019

ശരത്കാലം 12






"അങ്ങോട്ടല്ല.. ഇങ്ങോട്ടു.. "

തേരേഴത്തു വീടിന്റെ മുൻപിൽ വന്നു നിർത്തിയ കാറിൽ നിന്നും ഇറങ്ങി മുഖം കുനിച്ചു ഔട്ട് ഹൌസിലേക്കു പോകാൻ തുടങ്ങിയ രാഹുലിന്റെ കൈ പിടിച്ചു വീടിന്റെ നേരെ അമ്മച്ചി നടന്നു . 

"ടോണി.. ഇവന്റെ എല്ലാ സാധനങ്ങളും അവിടുന്നു എടുത്തു അകത്തേക്ക് കൊണ്ട് പോരെ.. "

ഡ്രൈവർ സീറ്റിൽ നിന്നും ഇറങ്ങി നിന്ന ടോണിയെ നോക്കി അമ്മച്ചി പറഞ്ഞു . രാവിലെ, ഇവിടെ വരെ ഒന്ന് വരണം എന്ന് അമ്മച്ചി വിളിച്ചു പറഞ്ഞതനുസരിച്ചു വന്നതാണവൻ . പിന്നെ നടന്നതെല്ലാം ഒരു സ്വപ്നം പോലെ അവനു തോന്നി . അമ്മച്ചിയും സൈമണും ഒന്നും മിണ്ടാതെ കാറിൽ കയറിയതും , കോളേജിൽ എത്തി , എല്ലാവരുടെയും നാവടപ്പിച്ചു , രാഹുൽ തന്റെ ചെറുമകനാണെന്നു വിളിച്ചു പറഞ്ഞതുമെല്ലാം അവനെ അത്ഭുതപെടുത്തിയിരുന്നു . തന്റെ ചെറുപ്പത്തിൽ , എന്തോ പോലീസ് കേസ് ഉണ്ടായെന്നും , കുരിയാക്കോസ് സാറ് സൈമണിച്ചായനെ അമേരിക്കക്കു പറഞ്ഞു വിട്ടുവെന്നുമെല്ലാം അറിയാം .. എന്നാലും , ഇനി ഇങ്ങേരുടെ മകനാണോ രാഹുൽ. 

"ഡാ .. നിന്നോട് പറഞ്ഞത് കേട്ടില്ലേ.. എല്ലാം വാരി കെട്ടി അകത്തേക്ക് കൊണ്ട് വരാൻ.. "

അമ്മച്ചിയുടെ സ്വരം കേട്ടപ്പോൾ ഓർമ്മകളിൽ നിന്നും മുക്തമായി , ടോണി , രാഹുലിന്റെ കൈയിൽ നിന്നും താക്കോലും വാങ്ങി ഔട്ട് ഹൌസിലേക്കു നടന്നു . അപ്പോഴേക്കും , മുറ്റത്തേക്ക് ശേഖരന്റെ ബൈക്ക് പാഞ്ഞെത്തി . പുറകെ സ്കൂട്ടറിൽ അമൂല്യയും , ഭാമയും . 

ബൈക്കിൽ നിന്നും ചാടി ഇറങ്ങിയ ശേഖരൻ , വേഗത്തിൽ മുന്നോട്ടു നടന്നു വന്നു രാഹുലിന്റെ ഷർട്ടിന്റെ കോളറിൽ ചേർത്തു പിടിച്ചു ഭിത്തിയിലേക്കു ചാരി നിർത്തി . 

"ചള്ള് ചെക്കാ.. നീ എന്നെ പറ്റിക്കാൻ നോക്കി അല്ലെ.. "

രാഹുൽ, തന്റെ വലതു കൈ കൊണ്ട് ശേഖരന്റെ ഇരു കൈകളും തട്ടി മാറ്റി പുറകോട്ടു ഉന്തി , ഇടതു കാലുയർത്തി അയാളുടെ നെഞ്ചിലേക്ക് ആഞ്ഞു ചവിട്ടി . ആ ചവിട്ടിന്റെ ശക്തിയിൽ പുറകോട്ടു ആഞ്ഞു പോയ ശേഖരൻ ബൈക്കിലേക്കു കൈകൾ ഉപയോഗിച്ച് പിടിച്ചു നിൽക്കാൻ ശ്രമിച്ചെങ്കിലും , ബൈക്കും പുറകെ അയാളുമായി താഴേക്ക് മറിഞ്ഞു വീണു . അവരെ തടയാനായി മുന്നോട്ടു വന്ന സൈമൺ , രാഹുലിന്റെ കണ്ണിലെ പക കണ്ടു പുറകോട്ടു മാറി .

"ഇനി എന്റെ അച്ഛനെ തൊട്ടാലുണ്ടല്ലോ.. നിനക്ക് എന്ത് യോഗ്യത ഉണ്ടടാ എന്റെ അച്ഛനെ തല്ലാൻ.. നീ തന്നെ അല്ലെ എന്നെ കെട്ടിക്കൊണ്ടു പോകാം എന്ന് വെല്ലു വിളിച്ചത്.. ഇങ്ങനെ ആണോ നീ ആണത്തം കാണിക്കുന്നേ .. വല്ലടിത്തും പിഴച്ചുണ്ടായവൻ.. "

നിലത്തു വീണു കിടക്കുന്ന ശേഖരനെ വീണ്ടും ചവിട്ടാനായി മുന്നോട്ടു ചെന്ന അവന്റെ മുൻപിലേക്ക് അമൂല്യ കയറി നിന്നു . ദേഷ്യം കൊണ്ട് അവന്റെ മുഖം വലിഞ്ഞു മുറുകി, കണ്ണുകൾ ചുവന്നു വരുന്നത് കണ്ടിട്ടും അവൾ പതറിയില്ല..

"നീ .. നീ വെറും പെണ്ണ്, ഒന്നുമറിയാത്ത പെണ്ണ്.. അത് കൊണ്ട് മാത്രം, ഇത്രയും പറഞ്ഞിട്ടും നിന്നെ വെറുതെ വിടുന്നു.. "

അവളെ കടന്നു മുന്നോട്ടു പോയ രാഹുൽ സ്റ്റാൻഡിൽ ഇട്ടിരുന്ന അവളുട സ്കൂട്ടർ , കൈകൾ കൊണ്ട് വലിച്ചെടുത്തു മുറ്റത്തും നിന്നും താഴേക്ക് മറിച്ചിട്ടു. 

"ഒരിക്കൽ നിന്നോടൊരു തെറ്റ് ചെയ്തു. അതിന്റെ പ്രായശ്ചിത്തം , അത് മാത്രമാണ് നിനക്ക് വച്ച് നീട്ടിയ ജീവിതം. പിന്നെ എന്റെ യോഗ്യത, നിന്റെ ഈ പളപളാ മിനുങ്ങണ ഉടുപ്പ് .."

തിരിഞ്ഞു അമൂല്യക്കു നേരെ നടന്നടുത്തു തോളിൽ പിടിച്ചു , അവളുടെ ധരിച്ചിരുന്ന ചുരിദാറിന്റെ ടോപ്പിൽ , ചൂണ്ടു വിരലും , തള്ള വിരലും ചേർത്ത് പിടിച്ചുയർത്തി അവൻ പറഞ്ഞു നിർത്തി . പിന്നെ മറിഞ്ഞു കിടക്കുന്ന സ്കൂട്ടറിലേക്കു രാഹുൽ വിരൽ ചൂണ്ടി ..

"ദോ .. ആ താഴേക്കു വീണു കിടക്കുന്ന നിന്റെ ശടകം പോലും എന്റെ കാശാ, എന്റെ അച്ഛന്റെ കാശ്.. അതെങ്ങെനെ ഉണ്ടായെന്നു നിനക്കറിയണോ .. "

താഴെ വീണു കിടക്കുന്ന ശേഖരനെ പിടിച്ചുയർത്താൻ ശ്രമിക്കുന്ന ഭാമയുടെ ഇടതു കൈമുട്ടിൽ പിടിച്ചു വലിച്ചു കൊണ്ട് വന്നു അമൂല്യയുടെ മുന്നിലേക്ക് അവൻ പിടിച്ചു നിർത്തി .

"ഇവരെ .. ഇവരെ കാണിച്ചു , എന്റെ അച്ഛനെ പറ്റിച്ചു നിന്റെ ഈ ശേഖരൻ ഉണ്ടാക്കിയതാടി .. ഇനി പറയടി , ഞാനാണോ പിഴച്ചുണ്ടായത് . അതോ , ഭാര്യയാവാൻ പോകുന്ന പെണ്ണിനെ കൂട്ടിക്കൊടുക്കാൻ നോക്കിയ ഇവനുണ്ടായ നീയോ .. "

"മോനെ.. "

ദയനീയമായ ഒരു വിളി ഭാമയിൽ നിന്നും ഉയർന്നു വന്നു ..

"എല്ലാം എനിക്കറിയാം.. പറഞ്ഞത് സത്യമല്ലങ്കിൽ , നിങ്ങള്ക്ക് എന്നെ എന്തും ചെയ്യാം .. ഞാൻ ...ഇങ്ങോട്ടു വന്നത് ഒന്നിനും വേണ്ടിയിട്ടല്ല.. പക്ഷെ, എന്റെ അമ്മയുടെ പത്തു വർഷത്തെ ജയിൽ ജീവിതം .. എനിക്ക് നഷ്‌ടമായ എന്റെ ബാല്യം, എന്റെ അച്ഛൻ.. പറഞ്ഞു തുടങ്ങിയാൽ നഷ്ടം എനിക്ക് മാത്രമാണ് . തീർക്കാൻ തുടങ്ങിയാൽ ഒരുപാടു കണക്കുകൾ എനിക്ക് മിച്ചമുണ്ട് .."

അവൻ പറഞ്ഞു നിർത്തി അമ്മച്ചിയെ നോക്കി .. 

"എനിക്കൊന്നും അറിയില്ലായിരുന്നു മോനെ... "

നിറകണ്ണുകളോടെ അവനെ നോക്കി അത്രയും പറഞ്ഞു അവർ താഴെക്കിരുന്നു .

"മാടവന ശങ്കുണ്ണി നായരും തേരേഴത്തു കുര്യക്കോസും .. ആ കഥ, ആ ശങ്കുണ്ണി നായരുടെ മകന്റെ കഥ അമ്മച്ചിക്കറിയാല്ലോ അല്ലെ... "

എന്ത് പറയണം എന്നറിയാതെ അവനെ നോക്കി അവർ കണ്ണുനീർ വാർത്തുകൊണ്ടിരുന്നു .

"ശേഖരാ.. മറന്നിട്ടില്ല, ഞാനും അമ്മയും.. നിനക്ക് പോയത് നിന്റെ കൂടെപ്പിറപ്പും കൂട്ടുകാരനും ആയിരുന്നെങ്കിൽ , അതിന്റെ പകരം വീട്ടാൻ ആണ് നിന്റെ ഉദ്ദേശം എങ്കിൽ .. "

താഴെ വീണു കിടക്കുന്ന ശേഖരന് നേരെ ഒരിക്കൽ കൂടി രാഹുൽ പാഞ്ഞടുത്തു .. 

"മാറി നിൽകടീ .. "

മുന്നിലേക്ക് നിന്ന അമൂല്യയുടെ ശിരസ്സിന്റെ ഇടതു വശത്തു കൂടി തന്റെ ഇടതു കൈ ചേർത്ത് വലതുവശത്തേക്കു തള്ളി മാറ്റി അവൻ മുന്നോട്ടു ചെന്നു , ശേഖരന് നേരെ തന്റെ വലതു ചൂണ്ടു വിരൽ നീട്ടി കൈ മുകളിലേക്കും താഴേക്കും ചലിപ്പിച്ചു കൊണ്ടിരുന്നു ...

"മോനെ ശേഖരാ .. പഴയ കൂട്ടുകാരനെ നിനക്ക് ഓർമ്മയുണ്ടല്ലോ , പിന്നെ , കേറിപിടിക്കാൻ വന്ന ചെക്കന്മാരെ വെട്ടി നുറുക്കിയ രേവമ്മയെ നിനക്ക് ഓർമ്മയുണ്ടല്ലോ , അവരുടെ മകനാ .. കത്തിക്കും ഞാൻ .. പച്ചക്ക് കത്തിക്കും .. "

രാഹുൽ തിരിഞ്ഞു നടന്നു ഭാമയുടെ അടുത്തെത്തി .. 

"കെട്ടിയവനെ വിളിച്ചോണ്ട് പോയി ചോറ് കൊടുത്തു ശക്തി ഉണ്ടാക്ക്.. ഞാൻ .. ഞാൻ ഇവിടെ തന്നെ കാണും.. ഈ തേരേഴത്തു വീട്ടില് ... എല്ലാ കണക്കും നമുക്ക് തീർക്കാം ... "

വീണു കിടക്കുന്ന ശേഖരനെ നോക്കി പറഞ്ഞിട്ട് അവൻ സൈമണിന് നേരെ നടന്നടുത്തു 

"സൈമാ .. നിന്നോടും കൂടിയാ.. "

രാഹുൽ വീടിന്റെ പടിക്കെട്ടുകൾ കയറി അകത്തേക്ക് നടന്നു . 

"എങ്ങോട്ടാ.. "

ഉമ്മറ വാതിലിൽ സിസിലി അവന്റ വഴി മുടക്കി നിന്നു. 

"അതിന് മറുപടി അമ്മച്ചി പറയും.. പിന്നെ , പണ്ട് നീ കാശ് കെട്ടു വച്ച് തന്ന ഏഴു വയസ്സുകാരനല്ല ഞാൻ.. അത് ഓർമ്മ വേണം .. "

അമ്മച്ചി ഇതല്ലാം എപ്പോൾ നടന്നു എന്ന അത്‌ഭുതത്തിൽ അവരെ മാറി മാറി നോക്കി .

"ഈപ്പാ.. നിനക്കും ഇവൾക്കും പറ്റുമെങ്കിൽ ഇവിടെ നിൽകാം.. ഇല്ലേൽ ഇപ്പൊ ഭാര്യേം പുള്ളേരേം കൊണ്ട് ഇറങ്ങിക്കോണം... സൈമാ.. നിന്നോടും കൂടിയാ പറഞ്ഞെ... "

അമ്മച്ചി തറയിൽ നിന്ന് എഴുനേറ്റു രാഹുലിന്റെ കൈപിടിച്ച് അകത്തേക്ക് നടന്നു . 

മുകളിലേക്കുള്ള കോണിപ്പടിയുടെ ഇടതു വശത്തുള്ള ഒരിക്കലും രാഹുൽ തുറന്നു കണ്ടിട്ടില്ലാത്ത മുറിയുടെ മുന്നിലേക്കാണ് അമ്മച്ചി അവനെ കൊണ്ട് പോയത് . സാരിയുടെ തുമ്പിൽ നിന്നും താക്കോൽ കൂട്ടമെടുത്തു വാതിൽ തുറന്നു ആദ്യം അമ്മച്ചി ആ മുറിയിൽ കയറി പുറകെ രാഹുലും . അകത്തേക്ക് കയറിചെന്നപ്പോഴേ അതാരുടെ മുറിയായിരുന്നുവെന്നു അവനു മനസ്സിലായി . ഒരിക്കൽ പോലും അവനതു തുറന്നു കണ്ടിട്ടില്ലെങ്കിലും , ആ മുറി വൃത്തിയായി സൂക്ഷിച്ചിട്ടുണ്ടായിരുന്നു . വലതു വശത്തു ജാലകത്തോട് ചേർന്ന് കിടക്കുന്ന വിശാലമായ കട്ടിലിൽ ഒട്ടും ചുളിവുകൾ വരാതെ മനോഹാരമായ ഒരു ബെഡ് ഷീറ്റു വിരിച്ചിരുന്നു . മറു വശത്തു ഒരു മേശയും രണ്ടു കസേരകളും . മേശയുടെ മുകളിൽ ഒരു ടേബിൾ ലാമ്പും ഒരു അലാറവും , നിറയെ പേനകളും പെൻസിലുകളും നിറഞ്ഞ ഹോൾഡറും . ഭിത്തിയിൽ മോഹൻലാലും അമിതാബ് ബച്ചനും സച്ചിനും സ്ഥാനം പിടിച്ചിട്ടുണ്ട് .. ഡ്രസിങ് ടേബിളോടു കൂടിയ വാർഡ്രോബ്സും , അതിനോട് ചേർന്ന് അറ്റാച്ഡ് ബാത്ത് റൂമിലേക്കുള്ള ഡോറും . അവൻ അതുഭുതത്തോടെ ചുറ്റും നോക്കി കൊണ്ടിരുന്നു .

"അവൻ വരുമെന്ന് കരുതി എല്ലാം സൂക്ഷിച്ചു വച്ചിരുന്നു. പിന്നെ ആ കാത്തിരിപ്പ് നിനക്കും നിന്റെ അമ്മയ്ക്കും വേണ്ടിയായി . അവള് ജയിലിൽ പോയപ്പോ , എല്ലാം ഇട്ടെറിഞ്ഞു, നിങ്ങളു തമിഴ് നാട്ടിൽ പോയെന്നാ സാറു പറഞ്ഞിരുന്നേ.. ഇല്ലേൽ.."

അമ്മച്ചി പറഞ്ഞു നിർത്തി അവനെ നോക്കി ... 

"ഇല്ലേലും, എനിക്ക് അന്വഷിച്ചു വരുന്നതിനു ഒരു പരിധി ഇല്ലേ മോനെ... "

അവർ അടുത്തേക്ക് ചെന്ന് രാഹുലിന്റെ കവിളിൽ തലോടി . 

"രാവിലെ, നീ കോളേജിൽ പോയി കഴിഞ്ഞു സൈമൺ വന്നു പറഞ്ഞപ്പോൾ, ഞാൻ ഞെട്ടിപ്പോയി.. എന്റെ മോനെ , എനിക്ക് തിരിച്ചറിയാൻ സാധിച്ചില്ലല്ലോ... ഇനി.. ഇനി മുതൽ ഈ മുറി നിന്റേതാ.. നിന്റെ അച്ഛന്റെ മുറി.. ശങ്കുണ്ണി നായരുടെ മോൻ, അനിലിനെ മുറി .. "

അമ്മച്ചി , പുറത്തേക്കു ഇറങ്ങി വാതിൽ ചാരിയപ്പോൾ രാഹുൽ മേശയുടെ അരികിലേക്ക് ചെന്ന് , കസേരയിലേക്കു ചാരി ഇരുന്നു ടേബിൾ ലാംപ് തെളിച്ചു. പിന്നെ , എന്തോ ഓർത്തെന്ന പോലെ ലൈറ്റ് അണച്ച്, മേശയുടെ വലിപ്പുകളിലൊന്നു തുറന്നു.. അതിൽ കുറച്ചു നോട്ട് ബുക്കുകൾ .. അതിലൊന്നെടുത്തു അവൻ കട്ടിലിനരുകിലേക്കു നടന്നു. വിരികൾ മാറ്റി , ജാലക വാതിലുകൾ തുറന്നു അവൻ ബെഡിലേക്കു മലർന്നു കിടന്നു , കയ്യിലിരുന്ന നോട്ട് ബുക്ക് തുറന്നു നോക്കി അതിൽ മനോഹരമായി എഴുതിയിരുന്നത് വായിക്കാൻ തുടങ്ങി.

"അനിൽ കുമാർ എസ് , c/o കുരിയാക്കോസ് , തേരേഴത്തു .. "

പിന്നെ ബുക്ക് താഴേക്കിട്ടു , മനസ്സിലിൽ അവൻ മനസ്സിൽ കഥ പറഞ്ഞു തുടങ്ങി , അച്ഛൻ പറഞ്ഞു തന്ന , അമ്മ പറഞ്ഞുറപ്പിച്ച ആ പഴം കഥ .. മാടവന ശങ്കുണ്ണി നായരുടെ മകൻ അനിൽ കുമാർ , കുരിയാക്കോസ് സാറിന്റെ മകനായ കഥ , പിന്നെ മുണ്ടക്കയംക്കാരി രേവതിയെ കണ്ട കഥ , കല്യാണം കഴിച്ച കഥ .. ഒടുവിൽ ..

(തുടരും)


Monday, September 9, 2019

ശരത്കാലം 11





അകത്തെ മുറിയിലൂടെ അടുക്കളയിലേക്കു ചെന്ന് , അവിടെ അരിഞ്ഞു വച്ച പച്ചക്കറികൾ, അടുപ്പിലിരുന്ന വലിയൊരു അലൂമിനിയപാത്രത്തിലേക്ക് ഇട്ടുകൊണ്ടിരുന്ന സ്ത്രീയുടെ പുറകിലെത്തി , അവരുടെ വലതു ചെവിയിലേക്ക് മുഖം ചേർത്തു വച്ച് അവൻ വിളിച്ചു ..

"അമ്മാ .. " 

ആ സ്ത്രീ ഞെട്ടി തിരിഞ്ഞു നോക്കി .. പിന്നെ , ഇരു കൈകളും തോളിൽ കിടന്ന ചെറിയ തുണിയിൽ തുടച്ചു , തന്റെ വലതു കൈ കൊണ്ട് രാഹുലിന്റെ ഇടതു കവിളിൽ തലോടി. സന്തോഷം കൊണ്ട് അവരുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

"രേവമ്മ... "

രാഹുൽ , തന്റെ വലതു കയ്യിയർത്തി , അവരുടെ കണ്ണുനീർ തുടച്ചു , തോളിൽ കൂടി കയ്യിട്ടു അടുക്കള വാതിൽ വഴി പുറത്തേക്കു നടന്നു .

"ചേട്ടത്തി.. കറി ഒന്ന് നോക്കണേ... "

അടുക്കള മുറ്റത്തേക്കിറങ്ങിയ രേവതി , അവിടെ നിന്നിരുന്ന പ്രായമായ സ്ത്രീയോട് പറഞ്ഞു

"ഹ്മ്മ്.. മോൻ വന്നല്ലേ.. ഞാൻ നോക്കിക്കൊള്ളാം.. നിങ്ങൾ സംസാരിക്ക് .. "

രാഹുലിന്റെ കവിളിൽ തലോടി അവർ അകത്തേക്ക് പോയി . രേവതിയും രാഹുലും , അടുക്കളത്തോട്ടം കടന്നു ആ വലിയ വീടിന്റെ വടക്കു വശത്തുള്ള മാവിൻ ചുവട്ടിൽ ഇരുന്നു. ആ വലിയ മാവിൽ ചാരി കാലുകൾ നീട്ടി ഇരുന്ന രേവതിയുടെ മടിയിൽ തലവച്ചു രാഹുൽ കിടന്നു . അമ്മയുടെ വിരലുകൾ അവന്റെ തലമുടിയിൽ തലോടി തുടങ്ങിയപ്പോൾ അവൻ കണ്ണുകൾ അടച്ചു . അമ്മയും മകനും മാത്രമുള്ള സമയങ്ങളിൽ അവരുടെ ശീലമായിരുന്നു അത് . കുട്ടിക്കാലത്തു അങ്ങിനെ ഒന്ന് കിടക്കാൻ ഒരു പാട് ആഗ്രഹിച്ചിരുന്ന കാര്യം അവനോർത്തു .

"ഇതെന്താ നിന്റെ കയ്യിൽ.. "

അപ്പോഴാണ്‌ രേവതി അവന്റെ കയ്യിൽ ഇരുന്ന ഫോൾഡർ ശ്രദ്ധിച്ചത് .

"നമ്മുടെ ഇതുവരെയുള്ള ജീവിതത്തിന്റെ ആകേ കൂലി.. "

അവൻ കണ്ണുകൾ തുറന്നു പുച്ഛത്തോടെ ആ ഫോൾഡർ രേവതിക്ക് നേരെ നീട്ടി ..

"എന്ന് വച്ചാൽ.. "

"അയാള് , മുണ്ടക്കയത്തെ എസ്റ്റേറ്റും, പഴയ വീടും എന്റെ പേരിൽ എഴുതിയതിന്റെ പേപ്പറുകൾ .. പിന്നെ, എന്റെ പേരിൽ ബാങ്കിൽ ഇട്ട പൈസയുടെ രേഖകളും .. "

"ആര് കുരിയാക്കോസ് സാറോ... "

രേവതി നിലത്തുനിന്നും ഒരു പിടച്ചിലോടെ എഴുനേറ്റു . ഇത്രയും വർഷം കഴിഞ്ഞിട്ടും അമ്മയ്ക്ക് അയാളോടുള്ള പേടിയോ ബഹുമാനമോ കുറഞ്ഞിട്ടില്ല എന്നോർത്ത് രാഹുലിന് അത്ഭുതമായി .

"ഹ്മ്മ്.. അയാളാണത്രെ എന്നെ ഇവിടെ എത്തിക്കാൻ പുന്നത്തറ അച്ചനെ അയച്ചത്. .. എന്നിട്ടു ഇതെല്ലം ചെയ്തിട്ട് അച്ചന്റെ കൈയ്യിൽ കൊടുത്തൂന്നു.. അയാളുടെ മകനെ രക്ഷിച്ചതിനുള്ള കൂലി അല്ലാണ്ടെന്താ.. "

"... "

"നമുക്കിതൊന്നും വേണ്ടമ്മേ.. എല്ലാം പുന്നത്തറയച്ചൻ എടുത്തോട്ടെ .. പഠിത്തം കഴിഞ്ഞു ഒരു ജോലി ആകുന്നത് വരെ എങ്ങനെ എങ്കിലും ഒന്ന് പിടിച്ചു നില്ക്കു, എന്നിട്ടു ഞാൻ അമ്മയെ കൊണ്ടുപോയ്ക്കോളാം.. "

തന്റെ മകന്റെ വാക്കുകളിൽ വന്ന ആത്മവിശ്വാസത്തിൽ രേവതിക്ക് സന്തോഷം തോന്നി .. 

"അത് നല്ലതാണു.. പക്ഷെ, നമുക്കിതെല്ലാം വേണം മോനെ.. നിന്റെ പേരിൽ ഉള്ള പണവും, ആ സ്ഥലങ്ങളും എല്ലാം.. നിന്റെ അമ്മയുടെ വാശിയാണെന്നു കൂട്ടിക്കോ... "

രാഹുൽ നിലത്തു നിന്നും എഴുനേറ്റു അമ്മയെ നോക്കി ..

"വേണം മോനെ.. എല്ലാം നിന്റെ കയ്യിൽ കൊണ്ട് വരണം.. ഒരു ദിവസം എങ്കിൽ ഒരു ദിവസം എനിക്കാ എസ്റ്റേറ്റിൽ ആരെയും പേടിക്കാതെ കഴിയണം.. "

".."

"എന്നിട്ടു നീ പറഞ്ഞ പോലെ നമ്മുടെ മാത്രമായ എങ്ങോട്ടെങ്കിലും പോകാം.. എല്ലാം അച്ചനെ ഏല്പിക്കാം.. "

"ഹ്മ്മ് . പിന്നെ .. ഞാൻ സൈമണിനെ കണ്ടിരുന്നു ... ഒറ്റയ്ക്ക് .. "

"എന്നിട്ടു .. അയാള് നിന്നെ തിരിച്ചറിഞ്ഞോ. .. "

"ഹ്മ്മ് .. ഞാൻ ആരാണെന്നു അയാളോട് പറഞ്ഞു .. എന്തിനു വന്നതാണെന്നും .. "

" എന്നിട്ടു.."

"അയാൾ എനിക്ക് വേണ്ടി എന്തു വേണമെങ്കിലും ചെയ്യാമെന്നു പറഞ്ഞു എന്റെ കയ്യിൽ പിടിച്ചു മാപ്പു പറഞ്ഞു.. ഒന്നും അറിയില്ലായിരുന്നുവത്രെ.. "

"ഹാ .. "

അമ്മയുടെ മുഖത്തു വിരിയുന്ന ഭാവം പുച്ഛമാണോ അതോ ദേഷ്യമാണോ എന്നറിയാതെ അവൻ കുഴങ്ങി .

"സൂക്ഷിക്കണം മോനെ.. ചതിയന്മാരാ.. എല്ലാവരും..പറഞ്ഞു പറ്റിക്കും നിന്നെ.. "

അവരവന്റെ കയ്യിൽ ബലമായി പിടിച്ചു .. 

"ഞാൻ , നോക്കിക്കോളാം അമ്മെ.. "

രാഹുൽ രേവതിയെ ചേർത്ത് പിടിച്ചു തിരികെ നടന്നു .

********************************

ക്രിസ്തുമസ് അവധിക്കു ശേഷം , കലാലയത്തിലെ ആദ്യ ദിനം. ഐസക്കിനും അഭിലാഷിനുമൊപ്പം ക്ലാസ്സിലേക്ക് പോകുമ്പോഴായിരുന്നു , ലാബിനു മുൻപിൽ നിന്നും സംസാരിച്ചു കൊണ്ടിരുന്ന അമൂല്യയെയും അര്ജുനനെയും അവരുടെ സുഹൃത്തുക്കളെയും രാഹുൽ കാണുന്നത് . 

"നിങ്ങള് നടന്നോ.. ഞാൻ ഇപ്പൊ വരാം.. "

രാഹുൽ അവരോടായി പറഞ്ഞു കൊണ്ട് , ക്ലാസ്സിന്റെ വരാന്തയിൽ നിന്നും താഴേക്കു ചാടി . 

"ഡാ.. അവന്മാർ ഉണ്ട് അവിടെ.. ചുമ്മാ ഒരു പ്രശനം ഉണ്ടാക്കണോ.. "

"കണക്കുകൾ ആണുങ്ങൾക്ക് തീർക്കാനുള്ളതാണ്.. ചുമ്മാ ഇടയിൽ കയറി വന്നേക്കരുത് .."

അവർക്കു നേരെ തന്റെ ബാഗ് എറിഞ്ഞു കൊടുത്തു അവൻ അമൂല്യയുടെ നേർക്ക് നടന്നു .

"അമ്മൂ.. ഒരു മിനിറ്റ്, ഒരു കാര്യം പറയാനുണ്ട്.. "

അമ്മുവിൻറെ അടുത്തെത്തി , മുണ്ടിന്റെ മടക്കി കുത്തു അഴിച്ചിട്ടു അവൻ വലതു കൈ നീട്ടി അവളെ വിളിച്ചു. 

"എനിക്കൊന്നും പറയാനില്ല .. നീ ക്ലാസ്സിലേക്കു പോ... "

അർജുനെ നോക്കി , ചെറിയൊരു പേടിയോടെ അവൾ പറഞ്ഞു .

"ഒരു മിനിറ്റു.. ഒറ്റ കാര്യം പറയാനാ.. "

"അവള് പറഞ്ഞില്ലേ ഒന്നും പറയാനില്ലന്ന് .. പിന്നെ, നീ സീനിയേഴ്‌സിനെ പേരാണോടാ വിളിക്കുന്നെ.. "

മുന്നോട്ട് വന്നു മറുപടി പറഞ്ഞത് അർജുൻ ആയിരുന്നു .

" നോക്ക് .. ഇത് ഞങ്ങളുടെ കാര്യം ആണ്, പേര് വിളിക്കണോ, വേറെ വെല്ലോം വിളിക്കണോ എന്ന് ഞാനാ തീരുമാനിക്കുന്നെ... "

"ഞങ്ങടെ കാര്യോ.. "

അർജുൻ വലതു കൈകൊണ്ടു അവനെ ശക്തമായി പുറകോട്ടു തള്ളി . ഭിത്തിയിൽ പോയി ഇടിച്ചു നിന്ന രാഹുൽ , തന്റെ നേരെ കൈ വീശി പാഞ്ഞു വന്ന അർജുന്റെ മുന്നിൽ നിന്നും വേഗത്തിൽ ഒഴിഞ്ഞു മാറി. രാഹുലിനെ തല്ലാനാകാതെ , ഓടി വന്ന ശക്തിയിൽ വീണു പോയ അർജുനെ നോക്കി , മുണ്ടു മടക്കി കുത്തി ചിരിച്ചു കൊണ്ട് നിൽക്കുന്ന രാഹുലിന് ചുറ്റും അപ്പോഴേക്കും മൂന്നു പേർ നിരന്നു നിന്നു . അവരുടെ പുറകിലായി , താഴെ നിന്നും എഴുനേറ്റു വന്ന അർജുനും . ഒരിടി കാണാനുള്ള സന്തോഷത്തിൽ ചുറ്റും കുട്ടികൾ കൂടുകയും , അവർ രാഹുൽ വാങ്ങി കൂട്ടാൻ പോകുന്ന തല്ലിന്റെ കണക്കെടുക്കാൻ തുടങ്ങുകയും ചെയ്തു . 

രാഹുൽ പുറകോട്ടു നടക്കുന്തോറും അവരും അവനു നേരെ നടക്കാൻ തുടങ്ങി. പെട്ടന്ന് തന്നെ വലതു വശത്തു നിന്നവൻ , കൈ ചുരുട്ടി രാഹുലിന്റെ മുഖത്തേക്ക് ഇടിക്കാൻ ശ്രമിച്ചെങ്കിലും , അത് മുൻകൂട്ടി അറിഞ്ഞെന്നപോലെ തന്റെ ഇടതു കൈ കൊണ്ട് അവനെ തടുത്തു , പെട്ടന്ന് മുഖം കുനിച്ചു ചുരുട്ടി പിടിച്ച വലതു കൈ ഇടതു വശത്തു നിന്നവന്റെ വയറിലേക്ക് ശക്തമായി ചേർത്തു . അവൻ വയറിൽ ഇരു കൈകളും ചേർത്ത് താഴേക്ക് കുനിഞ്ഞിരുന്നു . പെട്ടന്നുള്ള രാഹുലിന്റെ പ്രത്യാക്രമണത്തിൽ പകച്ചു പോയ അവർക്കു മറ്റൊരവസരം നൽകാതെ , അവൻ മുന്നൊട്ടു വന്നു , നടുക്ക് നിന്നവന്റെ കഴുത്തിൽ പിടിച്ചു താഴേക്ക് കുനിച്ചു അവന്റെ മുതുകിലൂടെ ഇടതു വശത്തു നിന്നും വലത്തേക്ക് ഉരുണ്ടു , വലതു കാൽ കൊണ്ടു അവന്റെ പുറകിൽ നിന്ന അർജുന്റെ ഇടതു കവിളിൽ ചവിട്ടി , അതെ സ്പീഡിൽ കറങ്ങി വന്നു ഇരു കാലുകളും അവന്റെ വലതു വശത്തു നിന്നവന്റെ തോളിലേക്ക് പതിപ്പിച്ചു അവനെ ദൂരേക്ക്‌ തെറിപ്പിച്ച ശേഷം നേരെ നിന്നു .പിന്നീടു, അപ്പോഴും കുനിഞ്ഞു നിൽക്കുകയായിരുന്ന നടുക്ക് നിന്നവന്റെ കോളറിൽ , ഇടതു കൈ കൊണ്ട് പിടിച്ചു നേരെ നിർത്തി , വലതു കൈ ഉയർത്തി ഒന്ന് ആഞ്ഞു വീശി. എന്താണ് സംഭവിക്കുന്നത് എന്നറിയാതെ അവൻ തെറിച്ചു ദൂരേക്ക്‌ വീണു . പിന്നെ ഞൊടിയിടയിൽ ഓടി ചെന്ന് താഴെ വീണു കിടക്കുകയായിരുന്ന അർജുന്റെ ഷർട്ടിൽ പിടിച്ചുയർത്തി , മുഖത്തിനിരുവശവും മാറി മാറി തല്ലി , പിന്നെ താഴേക്കിട്ടു . രാഹുലിനെ പിടിച്ചു മാറ്റാൻ പലരും ആ സമയത്തു മുന്നോട്ടു വന്നെങ്കിലും , ക്രൂരമായ അവന്റെ മുഖഭാവം കണ്ടു എല്ലാവരും പിന്തിരിഞ്ഞു . 

"ഞാൻ , രാഹുൽ രേവതി... രേവതി എന്റെ അമ്മ.. അഭിമാനം പണയം വയ്ക്കാതെ ജീവിച്ച സ്ത്രീ ... ഇനിയും എന്തെങ്കിലും നിനക്കൊക്കെ അറിയണോ... നിങ്ങൾക്കാർക്കെങ്കിലും അറിയണോ "

മുണ്ടു ഒരിക്കൽ കൂടി മടക്കി കുത്തി , വലതു ചൂണ്ടു വിരൽ അര്ജുന് നേരെ നീട്ടി , പിന്നെ ആ കൈ വിരൽ അവിടെ കൂടി നിന്ന ഓരോരുത്തരുടെയും നേരെ നീട്ടി അവൻ തന്റെ ക്ലാസ്സിലേക്ക് നടന്നു . ആ മറുപടിയിൽ അവിടം വളരെ വേഗത്തിൽ ശാന്തമായി. 

അടുത്ത ദിവസം രാവിലെ , പ്രിൻസിപ്പൽ ഓഫീസിനു മുൻപിൽ ഒരു സൈഡിൽ അർജുനും , കൂട്ടുകാരും അവരുടെ മാതാപിതാക്കളും നിരന്നു നിന്നു, മറു വശത്തു രാഹുലും നടുക്ക് കൊട്ടാരത്തിലച്ചനും.

"ഞാൻ .. ഞാൻ എന്ത് ചെയ്യണം നിന്നെ.. നിന്നെ ഇങ്ങോട്ടു വിട്ട പുന്നത്തറ അച്ചന്റെ പേര് കളഞ്ഞല്ലോ നീ.."

എല്ലാവരുടെയും മുന്നിൽ വച്ച് പ്രിൻസിപ്പലച്ചൻ അവനു നേരെ ആക്രോശിച്ചുകൊണ്ടിരുന്നു . 

"അച്ചോ.. അനാഥാനാണ് എന്നൊന്നും, ഞങ്ങള് നോക്കുകേല കേട്ടോ.. ചെക്കന്റെ കയ്യും കാലും തല്ലിയൊടിക്കും.. "

"ആ... എങ്ങനെ കൊണ്ട് നടന്ന കുഞ്ഞുങ്ങളാണെന്നു നോക്കിക്കേ, അവൻ തല്ലി പതം വരുത്തി കളഞ്ഞു "

അവിടെ കൂടി നിന്ന അവരുടെ മാതാപിതാക്കൾ രാഹുലിനെ നോക്കി പല്ലിറുമ്മി ...

"ചെക്കനെ ഇനി ഇവിടെ പഠിപ്പിക്കാൻ ഞങ്ങള് സമ്മതിക്കുകേലാ കേട്ടാ... "

"പിന്നെ നിങ്ങളോലത്തും ... "

ആ ശബ്ദം കേട്ട് അവിടം നിശബ്ദമായി .. 

"മറിയ ചേട്ടത്തി... "

അടുത്ത് നിന്ന അറ്റൻഡർ ആത്മഗതം പറഞ്ഞത് ഉറക്കെയായിപ്പോയി . അമ്മച്ചി അവരുടെ അടുക്കലേക്കു എത്തി , പുറകെ സൈമണും . 

"നിന്നെയൊന്നും അമ്മച്ചിമാര് തല്ലിയിട്ടില്ല ആല്ല്യോടാ... "

അർജുന്റെ കവിളിൽ വിരലോടിച്ചു അമ്മച്ചി ചോദിച്ചു ..

"തല്ലാനോ.. ഞാനോ.. "

"ആഹ്ഹ .. അതാ .. മക്കള് നല്ലോണം വളർന്നില്ലേ തല്ലണം .. ഇനി അതല്ല , വീട്ടീന്ന് കിട്ടിയില്ലേ .. ദാ ഇതുപോലെ നാട്ടീന്നു കിട്ടും , പിന്നെ ഇങ്ങനെ പട്ടി മോങ്ങണ പോലെ നിന്നിട്ടു കാര്യമില്ല .. "

അവർ എല്ലാവരുടെയും ഇടയിലൂടെ നടന്നു രാഹുലിന്റെ അടുത്തെത്തി ..

"ഇത് രാഹുൽ .. രാഹുൽ രേവതി.. എന്റെ മോന്റെ മോൻ , എന്റെ ചെറുമകൻ ... "

അത് കേട്ട് അവിടെ കൂടി നിന്നവരെല്ലാം ഞെട്ടി അമ്മച്ചിയുടെ മുഖത്തേക്ക് നോക്കി .

"എവിടേലും ഉള്ള ഒരുത്തനെ പിടിച്ചു അങ്ങനെ പറയേണ്ട കാര്യം എനിക്കില്ല , മനസ്സിലായല്ലോ എല്ലാവര്ക്കും .. പിന്നെ , ഇനി ഇവിടെ ഏതേലും ചെറ്റകള് ഇവൻ അനാഥനാണ് എന്നും പറഞ്ഞു അവനെ വേദനിപ്പിപ്പിക്കാൻ നോക്കിയാൽ .. ഹാ.. "

"എന്നാലും അമ്മച്ചി.. ഇവൻ.. "

പ്രിൻസിപ്പലച്ചൻ അവരുടെ അരികിലെത്തി..

"അച്ചനോന്നും മിണ്ടണ്ട.. എനിക്കറിയാം ഇവിടെ നടന്ന കാര്യങ്ങൾ ഒക്കെ , റാഗിങ്ങിന് കേസ് കൊടുക്കണോ .. ആ .. പിന്നെ ദേ നിന്നോട്.. "

അമ്മച്ചി നടന്നു അർജുന്റെ അരികിലെത്തി കുനിഞ്ഞിരുന്ന അവന്റെ മുഖം തന്റെ കയ്യാലെ ഉയർത്തി ..

"ഇവന്റെ അമ്മ .. രേവതി .. കേറി പിടിക്കാൻ വന്ന രണ്ടെണ്ണത്തെ വെട്ടി കൊന്നിട്ട് വിയ്യൂര് പത്തു കൊല്ലം കെടന്നവളാ .. അപ്പൊ, ആ അമ്മയുടെ ഉശിരു ഇവനും കാണും .. ഇനി മേലാൽ ആ വഴിക്കെങ്ങാനും ചെന്നാൽ മോൻ നല്ലോണം മേടിച്ചോണ്ടേ പോകൂ .. "

അവിടെ കൂടി നിന്നവരുടെ മുഖത്ത് വിരിയുന്ന ഭാവ വ്യത്യാസങ്ങൾ അവൻ കണ്ടു , ഒപ്പം, അമ്മച്ചിയേയും തന്നെയും മാറി മാറി നോക്കി ഒരു മൂലയിൽ നിൽക്കുന്ന അമൂല്യയെയും .

"അച്ചോ , എന്നാ ഞങ്ങള് പോകുവാ , നാളെ ചെക്കൻ പഠിക്കാൻ വന്നോളും .. സൈമാ , നോക്കി നില്കാതെ അവനെ വിളിച്ചോണ്ട് വാടാ .. "

പ്രിൻസിപ്പലച്ചനെ നോക്കി തല കുലുക്കി , അമ്മച്ചി മുന്നേ നടന്നു , രാഹുലിന്റെ കൈപിടിച്ച് സൈമൺ പുറകെയും. 

(തുടരും)