പൂങ്കാവ് അമ്പലത്തിനു കിഴക്കു വശത്തുള്ള അമ്പലക്കുളത്തിൽ അക്കരെ ഇക്കരെ നീന്തി, മുങ്ങി നിവർന്നു കയറിയപ്പോൾ തനിക്കു വല്ലാത്തൊരു ഉന്മേഷം വന്നുവെന്നു ഉണ്ണിക്ക് തോന്നി . കരയിൽ നിന്നും കാവിമുണ്ടെടുത്തു ഉടുത്തു , അരയിൽ ചുറ്റിയിരുന്ന ചുവന്ന തോർത്ത് പിഴിഞ്ഞെടുത്തു ശരീരത്തിലേക്കിട്ടു ലൂണാർ ചെരുപ്പ് കഴുകി കാലിലിട്ടു , അമ്പലകുളത്തിന്റെ പടികയറി വന്നപ്പോൾ അവൻ പഴയ പതിനെട്ടുകാരനായി. തന്നെ കാണാൻ വന്ന കൂട്ടുകാരനുമായി അമ്പലത്തിൽ എത്തിയതായിരുന്നു ഉണ്ണി. നനഞ്ഞ വസ്ത്രങ്ങൾ ഒരു കവറിൽ ഇട്ടു , അവന്റെ ബൈക്കിന്റെ ഹാന്റിലിൽ തൂക്കി ഉണ്ണി അമ്പലത്തിനുള്ളിലേക്ക് നടന്നു. വടക്കോട്ടു ദർശനമായി ഇരിക്കുന്ന ദേവിയുടെ നടയിൽ കൈകൂപ്പി നിന്ന് പ്രാർത്ഥിച്ചു , ചുറ്റമ്പലത്തിനുള്ളിൽ മൂന്നു വലതു വച്ച് , ചന്ദനവും കുങ്കുമവും ചേർത്ത് നെറ്റിയിലും നെഞ്ചിലും കുറിതൊട്ട് പുറത്തിറങ്ങിയ അവനെ നോക്കി നാട്ടുകാർ അടക്കം പറയാൻ തുടങ്ങി .
"നമ്മുടെ ഉണ്ണിയല്ലേ , ഇലഞ്ഞിക്കലെ സുഭദ്രയുടെ മകൻ "
"മറ്റേ , അമ്പലക്കുളത്തിൽ ചത്ത് പൊങ്ങിയ മഹാദേവന്റെ മകൻ "
"ഏതു , കടം കേറിയപ്പോൾ അമ്മയെയും കൊണ്ട് നാട് വിട്ട ... "
"ഇവൻ അല്ലെ , ആ ജോണിനൊപ്പം ഒളിച്ചോടിയ മറ്റവളുടെ ഭർത്താവ് "
"മിണ്ടല്ലേ, ഇവൻ പോലിസാ "
"ഇത്തവണ ഉത്സവം നടത്തുന്നത് ഇവരാ "
"കുറെ കാശ് ഉണ്ടായിട്ടു എന്ത് കാര്യം, പണ്ട് നാട്ടു കാരെ പറ്റിച്ചുണ്ടാക്കിയതല്ലേ "
അമ്പലത്തിൽ തൊഴാൻ വന്ന സ്ത്രീകളുടെ സംസാരം അതിരു വിട്ടപ്പോൾ ഉണ്ണി തെക്കേ വശത്തുള്ള ആൽത്തറയുടെ അടുത്തേക്ക് നടന്നു . അപ്പോഴേക്കും അവനെ കണ്ടു അമ്പല കമ്മറ്റി പ്രസിഡന്റും കുറച്ചു പേരും അങ്ങോട്ട് വന്നു .
"മോൻ തൊഴുതു ഇറങ്ങിയോ "
പ്രസിഡന്റിന്റെ മോൻ എന്ന വിളി ഉണ്ണിയുടെ മനസ്സിൽ പരിഹാസം ഉണ്ടാക്കിയെങ്കിലും , അത് മറച്ചു വച്ച് അവൻ പുഞ്ചിരിച്ചു .
"ആ രാഘവേട്ടാ, തൊഴുത്തിറങ്ങി. ഞാൻ വരാന്നു പറഞ്ഞതിലും രണ്ടു ദിവസം വൈകി , കാര്യങ്ങൾ എങ്ങനെ പോകുന്നു"
"നന്നായി പോകുന്നു , ആദ്യം ജോണാണ് പൈസ തരുന്നത് എന്ന് കേട്ട് എല്ലാവരും ഒന്ന് മുഖം തിരിച്ചു, പിന്നെയല്ലേ പറഞ്ഞത് അത് നമ്മുടെ ഉണ്ണിയുടെ സംഭാവന ആണെന്ന് , ഇവൻ നമ്മുടെ സ്വന്തം അല്ലെ "
അയാൾ ചുറ്റും നോക്കുകയും , എല്ലാവരും പ്രസിഡണ്ട് പറഞ്ഞത് ശെരിയാണ് എന്നർത്ഥത്തിൽ തലയാട്ടി ചിരിക്കുകയും ചെയ്തു.
"പിന്നെ മോനെ, ആ ഒരു ലക്ഷം കൊണ്ട്, അമ്പലം ഒന്ന് മോടി പിടിപ്പിച്ചു. ബാക്കി എല്ലാം പിരിവെടുത്തു നടത്താമെന്നു വിചാരിക്കുന്നു. "
"രാഘവേട്ടാ, നാളെ രണ്ടു ലക്ഷം കൂടി തരാം, ഉത്സവം ഭംഗിയായി നടക്കട്ടെ .. പിന്നെ "
ഉണ്ണി അവരോടു ചേർന്ന് നിന്ന് ശബ്ദം താഴ്ത്തി ...
"ഞാൻ പൈസ തരുന്ന കാര്യം ഇനി കൊട്ടിഘോഷിച്ചു നടക്കേണ്ട. രസീതും വേണ്ട.. ഒരു ഭക്തൻ .. അത് മതി.. അല്ലങ്കിൽ തന്നെ ഈ ഇൻകം ടാക്സ്കാര് നാലു വശത്തു നിന്നും നോക്കിയിരിക്കുവാ "
"മതി, മതി.. അങ്ങിനെ മതി, ആർക്കെങ്കിലും എതിരഭിപ്രായം ഉണ്ടോ"
പ്രസിണ്ടന്റിന്റെ ചോദ്യത്തിന് ഇല്ല എന്നർത്ഥത്തിൽ എല്ലാവരും ചുമലു കൂച്ചി .
അപ്പോഴാണ് ദർശനം കഴിഞ്ഞിറങ്ങിയ വിഷ്ണുവും ആതിരയും ചുറ്റമ്പലത്തിനു വെളിയിലൂടെ വലം വച്ച് അവർക്കരുകിലൂടെ വന്നത് .
"മോനെ ഒരു മിനിറ്റേ, നമ്മുടെ പണിക്കരുടെ മോനാ.. ഇത്തിരി അഹങ്കാരിയാ.. ഞങ്ങൾ സംഭാവന ചോദിച്ചു ചെന്നപ്പോൾ കളിയാക്കി വിട്ടതാ. അവനോടു രണ്ടെണ്ണം പറയണം, നീയും വാ .."
പ്രസിഡന്റ് എല്ലാവരെയും ഒന്ന് നോക്കി വിഷ്ണുവിന്റെ അടുത്തേക്ക് നടന്നു. പുറകെ ഉണ്ണിയും.
"വിഷ്ണു, ഇത് ഉണ്ണി, നമ്മുടെ ഇലഞ്ഞിക്കലെ.. ഇത്തവണത്തെ ഉത്സവത്തിനുള്ള പൈസ ഇവനാ തരുന്നേ , ജോൺ അല്ല, പിന്നെ തൂക്കവും ഇവരുടെ വീട്ടീന്നാ "
വിഷ്ണു ചിരിച്ചു കൊണ്ട് ഉണ്ണിയെ നോക്കി .
"അല്ല മോളെ, ഇന്നലെ ഉത്സവത്തിന് കൊടികേറീട്ടു ഇതുവരെ അനന്തൻ സാറു വന്നില്ലല്ലോ, സാധാരണ ഏഴു ദിവസവും ഇവിടെ ഉണ്ടാകാറുള്ളതാണല്ലോ , എവിടെപ്പോയി. "
"അത് രാഘവേട്ടാ , അച്ഛൻ സായി ഭക്തൻ ആണെന്ന് അറിയാല്ലോ , പെൻഷൻ പറ്റിയെ പിന്നെ ഇടയ്ക്കിടയ്ക്ക് ഒരൊറ്റ പോക്കാ .. പിന്നെ രണ്ടോ മൂന്നോ ആഴ്‌ച കഴിഞ്ഞു നോക്കിയാൽ മതി . ഷിർദിയിൽ പോയി ധ്യാനം നടത്തി പതുക്കെ വരൂ. വിളിക്കുക പോലും ഇല്ല "
"ഹ്മ്മ് ..നല്ലതാ .. "
ആ സമയത്തു ഉണ്ണി വിഷ്ണുവിന്റെ കൈപിടിച്ച് മുന്നോട്ടു നടന്നു .
"വിഷ്ണു.. അന്ന് ആശുപത്രിയിൽ നടന്നതിന് ക്ഷമ ചോദിക്കുന്നു. അവളുടെ ആ അവസ്ഥയിൽ നിന്റെ ചോദ്യം എനിക്ക് താങ്ങാൻ പറ്റിയില്ല. നിനക്കറിയാമല്ലോ എന്നെ. അവളെ വിധിച്ചത് എനിക്കായിരിക്കും, ഒരു പെണ്ണിന്റെ പേരിൽ നമ്മൾ തമ്മിൽ ഒരു യുദ്ധം വേണ്ടാ, പ്ളീസ്. "
വിഷ്ണുവിന്റെ കണ്ണുകളിലേക്കു നോക്കി ഉണ്ണി പറഞ്ഞു.
"എനിക്ക് മനസ്സിലാകും ഉണ്ണി, നീ എനിക്ക് വച്ചുനീട്ടിയതു നിന്റെ ജീവനായിരുന്നു. അത് ഒരു വല്ലാത്ത നിമിഷത്തിൽ എനിക്ക് ഉപേക്ഷിക്കേണ്ടി വന്നു, എന്തിന്റെ പേരിലായാലും തെറ്റ് തെറ്റ് തന്നെയാണ്. അത് തിരിച്ചറിഞ്ഞപ്പോൾ അവളെ തേടി ഒരുപാടു അലഞ്ഞു. പിന്നീട് , ജോൺ വന്നു , ഒടുവിൽ നീയും . നീയാണ് അവളുടെ ഭർത്താവു എന്നറിഞ്ഞപ്പോൾ ആദ്യം സന്തോഷിച്ചു, പിന്നെ ദുഃഖം, ദേഷ്യം .. അറിയില്ല .. ഇപ്പോൾ ഒന്നും എന്റെ മനസ്സിൽ ഇല്ല, നിങ്ങൾ സുഖമായി ജീവിക്കൂ. "
വിഷ്‌ണു ഉണ്ണിയെ ചേർത്ത് പിടിച്ചു . അവൻ തന്റെ പഴയ കൂട്ടുകാരനായി മാറിയതായി ഉണ്ണിക്ക് മനസ്സിലായി .
"വിഷ്ണു .. ജോണും , ദേവുവും മഠത്തിൽ തറവാട്ടിൽ വന്നു വഴക്കുണ്ടാക്കിയതൊന്നും എന്റെ അറിവോടെ അല്ല. പിന്നെ അവർക്കു നിന്റെ അച്ഛനോട് ദേഷ്യം കാണും , പക്ഷെ എനിക്കില്ല .. നിന്റെ അച്ഛൻ കാരണം ഞാനും അമ്മയും ചേച്ചിയും കുറച്ചു നാൾ പട്ടിണി കൂടാതെ ജീവിച്ചിട്ടുണ്ട് .. മറക്കില്ല ഞാൻ , ഒന്നും , ഒരിക്കലും "
വിഷ്ണുവിനെ ചേർത്ത് പിടിച്ചു മുഖത്തേക്ക് ഇരച്ചു വന്ന ദേഷ്യം ഉള്ളിലൊതുക്കി ഉണ്ണി പറഞ്ഞു നിർത്തി .
"എന്ത് പറ്റി രണ്ടാളും "
അവരുടെ അടുത്തേക്ക് പ്രസിഡന്റും ആതിരയും നടന്നെത്തി .
"ഹേ, ഞങ്ങൾ പഴയ കൂട്ടുകാർ ആയിരുന്നു , ഇടക്കൊരു ചെറിയ പിണക്കം വന്നു, അത് പറഞ്ഞു തീർത്താണ് "
ഉണ്ണി അവരെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.
"അപ്പോൾ വിഷ്ണു, ആതിര, ഉത്സവം കഴിഞ്ഞു പിറ്റേന്ന് ഞങ്ങൾ ഡൽഹിക്കു തിരിച്ചു പോകും, പിന്നെ അടുത്ത ഉത്സവത്തിനെ ഉണ്ടാകൂ. ഇത്തിരി പോന്ന നമ്മുടെ ഈ ജീവിതത്തിൽ വാശിയും വൈരാഗ്യം ഉണ്ടാകാതെ സന്തോഷമായി ജീവിക്കാം. "
ഉണ്ണി വിഷ്ണുവിന്റെ തോളിൽ തട്ടി ആൽ തറയിലേക്ക് തിരിച്ചു നടന്നു .
"പാവം ഉണ്ണി, ചെറുപ്പത്തിലേ അച്ഛൻ മരിച്ചു പോയി, പിന്നെ എങ്ങനെയൊക്കെയോ കഷ്ടപ്പെട്ടു ജീവിച്ചു. ഇപ്പൊ കണ്ടോ, ജനിച്ചനാടും, നമ്മുടെ ദേവിയെയും മറന്നില്ല, അതിന്റെ ഐശ്വര്യം അവനു ഏപ്പോഴും കിട്ടും."
പ്രസിഡണ്ട് ഉണ്ണിയെ നോക്കി അവരോടു പറഞ്ഞിട്ട് പടിഞ്ഞാറേ നടയിലുള്ള കമ്മറ്റി ആഫിസിലേക്കു കയറി.
#############
മേച്ചേരിയിൽ നിന്നും ഉച്ചയൂണും കഴിച്ചു , ഇലഞ്ഞിക്കൽ വീട്ടിൽ എത്തി ,തന്റെ പഴയ മുറിയിൽ താഴെ വിരിച്ചിരുന്ന തഴപ്പായയിൽ കിടക്കുകയായിരുന്നു ഉണ്ണി. അവന്റെ മനസ്സിലേക്ക് ആതിര പറഞ്ഞ കാര്യങ്ങൾ കയറിവന്നു .
"അത് രാഘവേട്ടാ , അച്ഛൻ സായി ഭക്തൻ ആണെന്ന് അറിയാല്ലോ , പെൻഷൻ പറ്റിയെ പിന്നെ ഇടയ്ക്കിടയ്ക്ക് ഒരൊറ്റ പോക്കാ .. പിന്നെ രണ്ടോ മൂന്നോ ആഴ്‌ച കഴിഞ്ഞു നോക്കിയാൽ മതി . ഷിർദിയിൽ പോയി ധ്യാനം നടത്തി പതുക്കെ വരൂ. വിളിക്കുക പോലും ഇല്ല "
രണ്ടു ദിവസം മുൻപ് , ചൊവ്വാഴ്ച രാവിലെ ബാംഗ്ലൂർ സിറ്റി ജംഗ്ഷൻ എന്ന മജെസ്റ്റിക് റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയതാണ് അനന്തൻ . അവിടെ നിന്നും യെശ്വന്ത്പൂരിൽ പോയി , രാവിലെ ഏഴരക്കുള്ള യെശ്വന്ത്പൂർ - ഷിർദി എക്സ്പ്രസ്സിൽ കയറുക എന്നതാണ് ലക്‌ഷ്യം. മജെസ്റ്റിക് റെയിൽവേ സ്റ്റേഷന് വെളിയിലുള്ള മെയിൻ ബസ്റ്റാന്റിലേക്ക് അണ്ടർ പാസ്സ് വഴി നടക്കുമ്പോഴാണ് തോളിൽ എന്തോ കടിച്ചപോലെ അയാൾക്ക് തോന്നിയത് . പിന്നെ ഓർമ്മ വരുമ്പോൾ ഏതോ ഒരു ഇരുട്ട് മുറിയിലും .
പെട്ടന്ന് തന്നെ അയാൾ നിലത്തും നിന്നും പിടഞ്ഞെഴുനേറ്റു. മുറിയിൽ നിന്നും ശബ്ദം കേട്ടതോടെ അവിടെ തൂക്കിയിരുന്ന ലൈറ്റ് തെളിഞ്ഞു. അതിന്റെ വെളിച്ചത്തിൽ കണ്ണടഞ്ഞു പോയ അനന്തൻ വലതു കൈ വിടർത്തി നെറ്റിയിൽ ചേർത്ത് ചുറ്റും നോക്കി . അപ്പോൾ ആ മുറിയുടെ വാതിൽ തുറന്നു രണ്ടു പേർ അകത്തേക്ക് കയറി വന്നു .
"ആരാ , എന്താ, എന്തിനാ എന്നെ ഇവിടെ കൊണ്ട് വന്നേ , ഞാൻ ആരാണെന്നു നിങ്ങൾക്കറിയാമോ "
അനന്തൻ അവരോടായി ദേഷ്യത്തിൽ ചോദിച്ചു .
"നിർത്തി നിർത്തി ചോദിക്കു അനന്തൻ സാറെ .. എല്ലാത്തിനും ഞാൻ മറുപടി പറയാം "
അയാളുടെ അടുത്തേക്ക് കസേര വലിച്ചിട്ടു തുടർന്നു
"ഞാൻ രുദ്രൻ , നമ്മളൊരു നാട്ടുകാരാ, എന്നിട്ടിങ്ങനെ ചോദിച്ചാൽ എങ്ങനെയാ.. "
ഉണ്ണി അയാളെ അടിമുടി ഒന്നും നോക്കി.
"എന്നെ എന്തിനാ ഇവിടെ കൊണ്ട് വന്നേ, ഞാൻ ആരാണെന്നു അറിയാമോ"
ഇരുന്ന ഇരുപ്പിൽ തന്നെ അടിവയറിനൊരു ചവിട്ടായിരുന്നു അതിനുള്ള ഉണ്ണിയുടെ മറുപടി . അനന്തൻ തന്റെ ഇരു കൈകളും കൊണ്ട് ചവിട്ടു കൊണ്ട ഭാഗത്തു അമർത്തി പിടിച്ചു കുനിഞ്ഞിരുന്നു ..
"നീയാരാ ..എന്തിനാ എന്നോട് .. ഈ വയസ്സാം കാലത്തു .."
"അത് കൊള്ളാം.. വയസ്സാം കാലം അല്ലെ.. "
ഉണ്ണി കസേരയിൽ നിന്നും എഴുനേറ്റു വലതു കാലുയർത്തി അയാളുടെ തോളിൽ ചവിട്ടി ഭിത്തിയോട് ചേർത്ത് നിർത്തി . ഇടതു കൈകൊണ്ടു അയാളുടെ വലതു കൈപ്പത്തി ഉയർത്തി പിടിച്ചു .
"നല്ല കൈ ആണല്ലോ അനന്താ ഇത്. ഈ കൈ കൊണ്ട് എന്തെല്ലാം തെറ്റ് ചെയ്തിട്ടുണ്ട് എന്ന് നീ ഓർക്കുന്നുണ്ടോ "
അയാൾ ഭീതിയോടെ ഉണ്ണിയെ നോക്കി.
"നീ എന്തെല്ലാം ചെയ്തിട്ടുണ്ട് എന്ന് ചോദിച്ചാൽ പറയാൻ പ്രയാസമാണല്ലേ, എന്നാൽ എനിക്കോർമ്മയുള്ളതു പറയാം.. വര്ഷങ്ങള്ക്കു മുൻപ് മഠത്തിൽ തറവാട്ടിൽ വച്ച് അടുക്കളയിൽ പണിതു കൊണ്ടിരുന്ന , ഭർത്താവു മരിച്ച ഒരു സ്ത്രീയുടെ ഇടുപ്പിൽ ചുറ്റിയ കയ്യല്ലേ ഇത്. കട്ടിലിലേക്ക് എറിയപെട്ട ആ സ്ത്രീയെ ബോധം മറയും വരെ തല്ലിയ, അവരുടെ വസ്ത്രങ്ങൾ ഓരോന്നായി കീറിയെറിഞ്ഞ, ഒടുവിൽ എല്ലാം കഴിഞ്ഞു കിടക്കവിരി ചുറ്റി കരഞ്ഞു കൊണ്ടിരുന്ന അവരുടെ മുഖത്തേക്കു നൂറിന്റെ രണ്ടു നോട്ടുകൾ എറിഞ്ഞു കൊടുത്തിട്ടു, നിന്റെ പതിനേഴു തികയാത്ത മകളെ കൊണ്ടുവന്നാൽ ദേ ഇത് തരാം എന്ന് പറഞ്ഞു അഞ്ഞൂറിന്റെ നോട്ടുകൾ കാണിച്ച കൈ ... "
"സുഭദ്ര .. "
"അതെ .. സുഭദ്ര.. നീയൊക്കെ കൂടി കൊന്നു കളഞ്ഞ മഹാദേവന്റെ ഭാര്യ, സഹദേവന്റെ ചേച്ചി .. എന്റെ അമ്മ "
അയാൾ ദയനീയമായി ഉണ്ണിയെ നോക്കി .
"നിനക്ക് ഈ കൈ വേണ്ട അനന്താ.. അമ്മക്ക് വേണ്ടി ഞാൻ ഇതെടുക്കുവാ.."
ഉണ്ണിയുടെ വലതു കയ്യിലിരുന്ന കൊടുവാൾ ഉയർന്നു താഴുകയും , ഉണ്ണിയുടെ മുഖത്തേക്ക് ചോര തെറിക്കുകയും ചെയ്തു. അനന്തന്റെ വലതു കൈ , ഉണ്ണിയുടെ ഇടതു കയ്യിൽ തൂങ്ങിക്കിടന്നു . അയാളുടെ മുറിവിൽ നിന്നും ചോര ഒഴുകാൻ തുടങ്ങി.
"രുദ്രൻ .. "
തോളിൽ നിന്നും കാലെടുത്തു , അനന്തന്റെ മുഖത്തേക്ക് തുപ്പി , അയാളുടെ കൈ ദൂരേക്ക് എറിഞ്ഞു അവൻ ദേഷ്യത്തോടെ പുറകിലേക്ക് തിരിഞ്ഞു നോക്കി.
"നാച്ചപ്പ .. ചതിക്ക് മറുപടി ചതി എന്നാണ് രുദ്രൻ പഠിച്ചിരിക്കുന്നതു , അത് വീടിനു വേണ്ടിയായാലും , രാജ്യത്തിന് വേണ്ടിയായാലും .. നീ ചോദിച്ചത് ഞാൻ തന്നു , പകരം നീ എനിക്കിവനെയും .. എനിക്കറിയാം വാളെടുത്തവൻ വാളാലെന്നു .. കാലം എനിക്കായും എന്തെങ്കിലും എഴുതിവച്ചിട്ടുണ്ടാകും "
അയാളുടെ ബോധം മറഞ്ഞപ്പോൾ കൊടുവാൾ താഴേക്കിട്ടു ഉണ്ണി പുറത്തേക്കിറങ്ങി .
"നാച്ചപ്പാ ... തൂക്കിയെടുത്തു ട്രാക്കിലിട്ടേക്കു .. ഒരു ഐഡൻറ്റിറ്റി പോലും വേണ്ട .. അനാഥ ശവം , അത് മതി. "
വെളിയിൽ കിടന്ന XUVഇൽ കയറുന്നതിനു മുൻപ് അവൻ വിളിച്ചു പറഞ്ഞു.
"സർ .. എങ്ങോട്ടു " ഡ്രൈവർ പേടിയോടെ , അതിശയത്തോടെ ഉണ്ണിയെ നോക്കി
"നാച്ചപ്പയുടെ ഔട്ട് ഹൌസ് ... ഒന്ന് കുളിക്കണം, എന്നിട്ടു ഓഫീസിൽ പോണം "
പുറകിലിരുന്ന രണ്ടരക്കോടിയുടെ പെട്ടിയിൽ തഴുകി ഉണ്ണി പുഞ്ചിരിച്ചു ,ക്രൂരത നിറഞ്ഞ പുഞ്ചിരി.
(തുടരും)
കുറിപ്പ് :-
1 . വയലൻസ് കൂടുതൽ ആണെന്നറിയാം , പ്രതികാര കഥയാണ് അത് കൊണ്ട് മാത്രം.
2 . ഉണ്ണി വില്ലനാണോ നായകനാണോ എന്നു നിങ്ങൾ വായനക്കാർ തീരുമാനിക്കുക .
3 . നല്ലതാണെങ്കിലും ചീത്തയാണെങ്കിലും അഭിപ്രായം അറിയിക്കുക .
No comments:
Post a Comment