കോളിംഗ് ബെല്ലിന്റെ ശബ്ദം കേട്ടാണ് ഉണ്ണി ഉറക്കത്തിൽ നിന്നും ഉണർന്നത് , ഇടം കയ്യിലെ വാച്ചിൽ നിന്നും സമയം അഞ്ചു കഴിഞ്ഞു എന്ന് അവനു മനസ്സിലായി . കിടന്ന തഴപ്പായ അരികിലേക്ക് ചുരുട്ടി വച്ച് , ഉണ്ണി ഉമ്മറത്തേക്ക് നടന്നു. മുൻവശത്തെ കതക് തുറന്നപ്പോൾ വെളിയിൽ ജോൺ ആയിരുന്നു . വീടിന്റെ വെളിയിലുള്ള റെഡ് ഓക്സൈഡ് ഇട്ട ചെറിയ വരാന്തയിലേക്ക് അയാൾ ഇരുന്നു , തൊട്ടടുത്തായി ഉണ്ണിയും.
"ഉണ്ണി, ഇനി നാല് ദിവസങ്ങൾ മാത്രം, എന്താ പ്ലാൻ "
"എന്ത് പ്ലാൻ " ഉണ്ണി പുഞ്ചിരിയോടെ ജോണിന്റെ മുഖത്തേക്ക് നോക്കി.
"അനന്തൻ, പണിക്കർ "
മറുപടി ഒരു പൊട്ടിച്ചിരി ആയിരുന്നു .
"ഉണ്ണി, എനിക്ക് .. എനിക്ക് നിന്നോട് കുറച്ചു കാര്യങ്ങൾ ചോദിക്കാനുണ്ട്.."
"ഹ്മ്മ്, .. അതിനു മുൻപ് ജോൺ ഞാൻ പറയുന്നത് കേൾക്കണം "
"എന്ത് "
"ജോണേ , ഞാൻ ഒരു സിസ്റ്റത്തിന്റെ ഭാഗമാണ്, ഇന്ത്യൻ സിവിൽ സർവീസ്, അവിടെ പൊട്ടന്മാരല്ല ഉള്ളത്. നീയൊക്കെ കണ്ടിട്ടുള്ളത് , പത്താം ക്ളാസ് പോലും ജയിച്ചിട്ടില്ലാത്ത ഇവിടുത്തെ മന്ത്രിമാരെ സല്യൂട്ട് അടിക്കുന്ന, രാഷ്ട്രീയക്കാർ ഒട്ടും വില കൊടുക്കാത്ത സിവിൽ സർവീസ്കാരെയാണ് . എന്നാൽ അതിനൊക്കെ ഒത്തിരി മുകളിൽ ആണവർ. ജനാധിപത്യത്തിന്റെ ചില പോരായ്മകൾ കൊണ്ട് അർഹർ അല്ലാത്തവർക്ക് മുൻപിൽ തലകുനിക്കേണ്ടി വരുന്നു എന്ന് മാത്രം .. വെല്ലോം മനസ്സിലായോ"
ഉണ്ണി അവിടെ നിന്നും എഴുനേറ്റു ജോണിനെ നോക്കി. അയാൾ ഇല്ല എന്നർത്ഥത്തിൽ തല കുലുക്കി .
"എന്നാൽ പറയാം, കഴിഞ്ഞ പത്തു കൊല്ലമായി, അതായതു, ഈ മാമച്ചൻ എന്ന അഗസ്റ്റിൻ ജോസഫ് ഗൾഫിൽ നിന്നും വന്നത് മുതൽ ഞാൻ പുറകെ ഉണ്ട് . തെക്കൻ കർണാടകയിൽ സ്ഥലം വാങ്ങിയതും, പിന്നെ നാച്ചപ്പയുമായി വഴക്കുണ്ടായതും, ഒടുവിൽ ജ്ഞാനസുന്ദരം എന്ന പേരിൽ മേട്ടുപ്പാളയത്തു വന്നതുമെല്ലാം ഞാൻ അറിഞ്ഞിരുന്നു. പിന്നെ , നിനക്ക് ഇപ്പോഴും സംശയം ഉള്ള രണ്ടരക്കോടി, എനിക്കറിയാവുന്ന ഒരച്ചനുണ്ട് അങ്ങ് ബാംഗ്ലൂരിൽ , പുള്ളി അത് കുറേശ്ശേ വീതം വച്ചു ചില സ്ഥാപനങ്ങൾക്ക് കൊടുത്തു. ഇത്തിരി കൂടി ബാക്കി ഉണ്ട് . "
"പക്ഷെ ഉണ്ണി, നമ്മുടെ ബാക്കി കാര്യങ്ങൾ .."
"ചെയ്യാം ജോണേ , സമയം ഒരുപാടുണ്ടല്ലോ. പക്ഷെ , നിനക്ക് ഞാനൊരു വാക്ക് തന്നിരുന്നു, അത് എനിക്ക് പാലിക്കാൻ പറ്റില്ല. പകരം നിനക്ക് ഞാൻ പള്ളിപ്പറമ്പ് തരാം, ഫ്രീ ആയി. നീ അവിടെ ഒരു വീട് പണിയൂ, എന്നിട്ടു അടുത്ത ജൂലൈ മൂന്നിന് , നമ്മുടെ ഇടവക പള്ളിയിലെ , തോറാന പെരുന്നാൾ ,നിന്റെ പേരിൽ നടത്തൂ .. കുഴിവെട്ടുകാരൻ പാപ്പിയുടെ മകന്റെ മുൻപിൽ പള്ളി പ്രമാണിമാർ മുട്ടുകുത്തട്ടെ , ഇപ്പൊൾ , ആ പ്രസിഡണ്ട് രാഘവൻ എന്നെ കാണുമ്പോൾ തൊഴുന്നതു കണ്ടില്ലേ അത് പോലെ ..."
"അത് വെറും മോഹം മാത്രമാണ് ഉണ്ണി, അയാളുടെ മരണം എന്റെ കൈകൊണ്ടു മാത്രമാണ് "
ജോൺ എഴുനേറ്റു ഉണ്ണിയുടെ അടുക്കലേക്കു നടന്നു .
"ജോൺ, വാക്ക് മാറ്റി പറയുന്നവൻ അല്ല ഈ ഉണ്ണി, പക്ഷെ, എനിക്ക് എത്രയും വേണ്ടപ്പെട്ട ഒരാൾക്ക് വേണ്ടി മാത്രം ,"
"നടക്കില്ല ഉണ്ണി "
ജോൺ ഉണ്ണിയുടെ തോളിൽ പിടിച്ചു തനിക്കു നേരെ നിർത്തി . ഉണ്ണി പുഞ്ചിരിച്ചു കൊണ്ട് തന്റെ ഫോൺ കയ്യിലെടുത്തു ആരെയോ വിളിച്ചു .
"അരെ ഭാഭിജി , സത് ശ്രീ ആകൽ ജി .... കഹാം പഹുജുഗയി .. ഓഹ് ഓക്കെ.. മേം ജോൺ ഭായ് കോ ഫോൺ ദേത്താ ഹും .. ഹാൻ മേരെ സാഥ് മെ ഹേ "
(ആ ചേടത്തി, നമസ്കാരം, എവിടെ എത്തി .. ജോണിന് ഫോൺ കൊടുക്കാം, എന്റെ അടുത്തുണ്ട്)
ജോൺ ഉണ്ണിയുടെ കയ്യിൽ നിന്നും ഫോൺ തട്ടിപ്പറിച്ചു മുന്നോട്ട് നടന്നു . അവൻ ഇരുകൈകളും കോർത്ത് പിടിച്ചു തലയുടെ പുറകിൽ അമർത്തി ഇരു വശത്തേക്കും ചരിച്ചു ജോണിന്റെ സംസാരം കേട്ടിരുന്നു .
കോൾ കട്ട് ചെയ്തു ജോൺ ഉണ്ണിയുടെ നേരെ നടന്നടുത്തു .
"നീ പർമീന്ദറിനെ ഇതിനിടിയിൽ എന്തിനാ കൊണ്ട് വന്നേ ? "
"ജോൺ , ഞാൻ പറഞ്ഞല്ലോ, പണിക്കരെ നിനക്ക് തരാൻ പറ്റില്ല എന്ന്. .. പിന്നെ , നീ ഇതിലൊന്നും ഇടപെടേണ്ട , തത്കാലം ഭാഭിയും കുട്ടികളും ആയി ഉത്സവം കൂട്. അവരൊന്നും ഇതൊന്നും കണ്ടിട്ടില്ലല്ലോ. "
ഉണ്ണി വരാന്തയിലേക്ക് കയറി , വെളിയിൽ നിന്നും കതകു അടച്ചു കുറ്റിയിട്ടു , താക്കോലുമായി പുറത്തേക്കു നടന്നു .
"വാടോ ജോണേ , അവര് ഇപ്പോൾ എത്തും, സതീന്ദർ ഭായ് കൂടെ ഉള്ളതല്ലേ, ഒന്നിനും ഒരു കുറവും പാടില്ല. "
വരാൻ മടിച്ചു നിന്ന ജോണിന്റെ കൈ പിടിച്ചു ഉണ്ണി മുൻപേ നടന്നു.
"ഉണ്ണി, നമ്മൾ വിട്ടു പോയ ഒരാൾ അനന്തൻ, അയാളെ .. "
"പുള്ളി ധ്യാനത്തിന് പോയിരിക്കുവല്ലേ, അയാളുടെ ഒടുക്കത്തെ ..."
"അപ്പൊൾ അയാളെയും നീ .. "
"ഹ്മ്മ് .. രണ്ടു ദിവസത്തെ എക്സ്ട്രാ പണി അതല്ലായിരുന്നോ "
ഉണ്ണി മുറ്റത്തിന് താഴെ വഴിയിൽ കിടന്ന ജോണിന്റെ വണ്ടിയിലേക്ക് ചാടിക്കയറി .
"ചലോ മേരെ ഭായ് , ആജ് തോ മസ്തി കരേംഗേ "
########################
ഏഴാം ഉത്സവദിവസം , കുംഭ ഭരണി , പൂങ്കാവ് ഗ്രാമം ഉത്സവത്തിന്റെ ആനന്ദത്തിൽ ആറാടുകയാണ് . നാടിൻറെ നാനാഭാഗത്തു നിന്നും മേളങ്ങളുടെ അകമ്പടിയോടെ താലപ്പൊലികളും , അമ്മൻ കുടവും , ഗരുഡൻ തടികളും ദേവിക്ക് നേർച്ചയായി വന്നു കൊണ്ടിരുന്നു.
ഇതേ സമയം തന്നെ ഇരുപതു ചെണ്ടക്കാരുടെ അകമ്പടിയോടെ , ഗരുഡന്മാർ മേച്ചേരിൽ വീടിന്റെ മുറ്റത്തു പറന്നു നടക്കുകയാണ് . ചെണ്ട മേളത്തിന്റെ ആവേശം കണ്ടു നില്കുന്നവരിലേക്കും പടർന്നു കഴിഞ്ഞു . അസുര വാദ്യം അതിന്റെ പൂർണ്ണ രൂപമെടുക്കുമ്പോൾ കാഴ്ച്ചക്കാരുടെ കൈകളും കാലുകളും അതിനൊപ്പം ഇളകാൻ തുടങ്ങി. ഒന്നരമണിക്കൂർ നേരത്തെ പയറ്റിനൊടുവിൽ ഗരുഡന്മാരും ഇറങ്ങിയും കയറിയുമുള്ള കൊട്ടിന് ശേഷം ചെണ്ടക്കാരും മുറ്റത്തു നിന്നും പിന്മാറി. ആ സമയത്തു , ഗരുഡൻ പയറ്റ് കാണാൻ വന്നവർക്കുള്ള സദ്യ വിളമ്പാൻ തുടങ്ങി. പിന്നെയുള്ള ഒരു മണിക്കൂർ കഴിഞ്ഞാൽ ഗരുഡന്മാരുടെ അമ്പലത്തിലേക്കുള്ള പുറപ്പാടാണ്.
"ഉണ്ണി .."
അത് വരെയും ആൾക്കൂട്ടത്തിനിടയിൽ നിന്നിരുന്ന വിഷ്ണുവും ആതിരയും കുട്ടികളും വീട്ടിനകത്തേക്ക് കയറി വന്നു .
"ആ വിഷ്ണു .. വരൂ.. ദേവൂ ഒന്നിങ്ങോട്ടു വരൂ ..."
അവരെ ഹാളിലിൽ കിടന്ന സോഫയിലേക്കിരുത്തി ഉണ്ണി അടുത്ത റൂമിലേക്ക് നോക്കി വിളിച്ചു.
മൂത്ത മകന്റെ കയ്യിൽ പിടിച്ചു ദുർഗ്ഗ അവരുടെ അടുത്തേക്ക് പതുക്കെ നടന്നു വന്നു .
"നീ വന്നല്ലോ വിഷ്ണു , ഏതായാലും അത് നന്നായി. ഇനി പിണക്കമൊന്നും ഇല്ല എന്ന വിശ്വാസത്തിൽ ഞങ്ങൾക്ക് തിരിച്ചു പോകാമല്ലോ .. അല്ലെ ദേവൂ. "
ദുർഗ്ഗ അവരെ നോക്കി പുഞ്ചിരിച്ചു .
"ആതിര, ഇങ്ങനെ വീണ്ടും കാണുമെന്നു കരുതിയതല്ല, അന്ന് വീട്ടിൽ വന്നു പറഞ്ഞതെല്ലാം മറന്നു കളയണെ.. ഒരു പാട് വിഷമം കൊണ്ട് പറഞ്ഞതാ "
ആതിരയുടെ കൈകളിൽ പിടിച്ചു ദുർഗ്ഗ പറഞ്ഞു .
അപ്പോഴേയ്ക്കും , വിഷ്ണുവിന്റെ ഫോൺ ബെല്ലടിക്കാൻ തുടങ്ങി . അവൻ അതുമായി പുറത്തേക്കിറങ്ങി . അല്പസമയത്തിനു ശേഷം തിരിച്ചു വന്ന വിഷ്ണുവിന്റെ മുഖത്ത് പരിഭ്രമം നിറഞ്ഞിരുന്നു, ഉണ്ണിയുടെ മുഖത്ത് പുഞ്ചിരിയും.
"ഉണ്ണി .. അത് വിദ്യയാണ് വിളിച്ചത്, അശോകന് എന്തോ ഒരു സുഖമില്ലായ്മ പോലെ, ഒന്ന് അവിടം വരെ ചെല്ലാമോ എന്ന്. എന്നാൽ ഞങൾ ഇറങ്ങട്ടെ "
"ഭക്ഷണം "
"അത് കുഴപ്പമില്ല, എനിക്ക് ഇവളെ , ഇവരുടെ വീട്ടിൽ ആക്കിയിട്ടു വേണം പോകാൻ .. തീരെ സമയം ഇല്ല. നിങ്ങളെല്ലാവരും നാളെ ഉച്ചക്ക് പോകും എന്നാണ് കേട്ടത്, അങ്ങിനെ ആണെങ്കിൽ, നാളെ പോകും മുൻപ് വീണ്ടും വരാം."
"അപ്പോൾ പണിക്കർ സാർ .."
"അച്ഛൻ കുറച്ചു നാളായിട്ടു മഠത്തിൽ ഒറ്റക്കാണ് .. ഭക്ഷണം ഞങൾ കൊണ്ട് പോയി കൊടുക്കും അത്ര തന്നെ, എന്ത് ചെയ്യാനാ, വയസ്സാകുമ്പോൾ വാശിയും കൂടിയാൽ "
വിഷ്ണു , ആതിരയും കുട്ടികളുമായി വേഗത്തിൽ പടികൾ ഇറങ്ങി നടന്നകന്നു .
###############
സമയം പതിനൊന്നു കഴിഞ്ഞിരുന്നു . ഗരുഡൻ തൂക്കം അമ്പലമുറ്റത്തേക്കു കടന്നപ്പോൾ ദുർഗ്ഗ ഉണ്ണിയുടെയും അമ്മയുടെയും കൈപിടിച്ച് വീട്ടിലേക്കു നടന്നു . ആരോഗ്യം ഇത് വരെയും മെച്ചപ്പെടാത്തതിനാൽ അധികം നേരം അവിടെ നിൽക്കുന്നതും , പൊടി ശ്വസിക്കുന്നതും എല്ലാം അവളെ അലോരസപ്പെടുത്തികൊണ്ടിരുന്നു. കുട്ടികളെ ജോണിനെയും , അമ്ബലത്തിലെ കാര്യങ്ങൾ എല്ലാം രാമൻ നായരെയും ദത്തനെയും ഏല്പിച്ചു അവർ മൂവരും പതുക്കെ അമ്പലമുറ്റത്തു നിന്നും പുറത്തേക്കു നടന്നു. പക്ഷെ അവർ ചെന്നെത്തിയത് മഠത്തിൽ തറവാട്ടിൽ ആയിരുന്നു .
വാതിലിലെ ആദ്യ മുട്ടലിൽ തന്നെ അവർക്കു മുൻപിൽ ആ വീടിന്റെ വലിയ വാതിൽ തുറന്നു ഒരാൾ പുറത്തിറങ്ങി. അകത്തു കടന്ന ഉണ്ണിയെ ഹാളിന്റെ തെക്കു വശത്തെ മുറി ചൂണ്ടി കാണിച്ചു അയാൾ പുറത്തേക്കു പോയി . ഈ സമയം നല്ല ഉറക്കത്തിലായിരുന്നു പണിക്കർ . അകത്തേക്ക് കടന്ന ഉണ്ണി വലതു കൈ കൊണ്ട് പണിക്കരുടെ വായ് ചുറ്റി പിടിച്ചു ഇടതു കൈകൊണ്ട് അയാളെ പിടിച്ചു വലിച്ചു പുറത്തേക്കു കൊണ്ട് വന്നു . എന്താണ് നടക്കുന്നത് എന്നറിയാതെ പണിക്കർ കുതറി മാറാൻ ശ്രമിച്ചു കൊണ്ടിരുന്നു . ഹാളിലേക്ക് കൊണ്ട് വന്ന വന്ന പണിക്കരെ ഉണ്ണി അവിടെ കിടന്ന സോഫയിലേക്ക് തള്ളിയിട്ടു . ഹാളിലെ വെളിച്ചത്തിൽ , മുന്നിൽ നിൽക്കുന്ന ഓരോരുത്തരെയും അയാൾ ഞട്ടലോടെ തിരിച്ചറിഞ്ഞു .
"സുഭദ്ര .. ദുർഗ്ഗ .. ഉണ്ണി .. "
ഈ സമയത്തു നേരെത്തെ അവർക്കു വേണ്ടി വീടിന്റെ വാതിൽ തുറന്നു കൊടുത്തയാൾ വെളിയിൽ നിന്നും വാതിൽ അടച്ചു പുറത്തു കാവൽ നിന്നു.
"നിങ്ങള്ക്ക് എന്താ വേണ്ടേ .. "
അടഞ്ഞു പോയ വാതിലിനു നേരെ നോക്കി പേടിയോടെ പണിക്കർ അവരോടു ചോദിച്ചു .
"ചോദിച്ചാൽ തരാൻ പറ്റുവോ .. "
"ഹ്മ്മ്"
"എന്റെ ഭർത്താവിനെ , സഹോദരനെ, ഞങ്ങള്ക്കു നഷ്ടമായ നല്ല ജീവിതത്തെ , എന്റെ മാനത്തെ .. "
സുഭദ്ര വിറച്ചു കൊണ്ട് പറഞ്ഞു . പണിക്കർ പരിഭ്രമത്തോടെ ചുറ്റിലും നോക്കി.
"ഞാൻ പറഞ്ഞില്ലേ പണിക്കരെ , നിന്റെ അവസാനം കുറിച്ചിട്ടേ ഞാൻ ഇവിടുന്നു പോകു എന്ന്. "
ദുർഗ്ഗ മുന്നോട്ടു വന്നു അയാളുടെ ഇരു കവിളുകളിലും മാറി മാറി അടിച്ചു.
"പണിക്കരെ , ഒരു പാട് ആൾക്കാരെ പ്രതികൂട്ടിൽ കയറ്റി വാദിച്ചിട്ടുള്ളതല്ലേ. അത് കൊണ്ട് തന്നെ , നിന്റെ വിധി നടപ്പാക്കന്നതിനു മുൻപ് അത് എന്തിനാണെന്ന് നീ അറിഞ്ഞിരിക്കണ്ടേ .. എന്റെ അമ്മാവന് വേണ്ടി , അച്ഛന് വേണ്ടി, എന്റെ അമ്മക്ക് വേണ്ടി, ഇതിനെല്ലാം ഉപരി, നിങ്ങൾ കാരണം കഷ്ടപ്പെടേണ്ടി വന്ന ഈ ഗ്രാമത്തിലെ ഓരോരുത്തർക്കും വേണ്ടി .."
ഉണ്ണി മുന്നോട്ടു നടന്നു പണിക്കരുടെ കഴുത്തിലൂടെ കയ്യിട്ടു അയാളെ വടക്കു വശത്തെ കുളിമുറിയിലേക്ക് കൊണ്ട് പോയി . ഉണ്ണിയുടെ ബലിഷ്ഠമായ കൈക്കുള്ളിൽ ഒന്ന് അലറിക്കരയാൻ പോലും ആകാതെ അയാൾ പിടഞ്ഞു കൊണ്ടിരുന്നു . കുളിമുറിയിലെ മൂലയിലേക്ക് അയാളെ തള്ളിയിട്ടു , അവിടെ ഇരുന്ന വലിയ ചെമ്പിന്റെ പാത്രത്തിൽ ടാപ് തുറന്നു അവൻ വെള്ളം നിറക്കാൻ തുടങ്ങി. തന്നെ ഒന്നും ചെയ്യരുത് എന്ന അപേക്ഷയുടെ ഭാവത്തിൽ കൈകൂപ്പി അയാൾ അവനെ നോക്കി. വെള്ളം നിറഞ്ഞു കഴിഞ്ഞപ്പോൾ പണിക്കരുടെ രണ്ടു കൈകളും കൂട്ടിപ്പിടിച്ചു അതിനടുത്തേക്കു അയാളെ വലിച്ചിഴച്ചു കൊണ്ടുവന്നു. ഇടം കൈ കൊണ്ട് അയാളുടെ കൈകൾ പിടിച്ചു , വലം കൈകൊണ്ടു പണിക്കരുടെ തല മുഴുവനായതും അതിലേക്കു ബലമായി താഴ്ത്തിപ്പിടിച്ചു. കുറച്ചു നിമിഷത്തിനു ശേഷം അയാളുടെ തല, ഉണ്ണി പിടിച്ചുയർത്തി. പണിക്കർ ചുമച്ചു കൊണ്ട് ശ്വാസം എടുക്കാൻ തുടങ്ങി.
"അമ്മേ .. ഞാൻ പറഞ്ഞ വാക്ക് പാലിച്ചു .. "
അങ്ങോട്ട് വന്ന അമ്മയെ നോക്കി പറഞ്ഞിട്ട് ഉണ്ണി ഇരു കൈകള്കൊണ്ടും പണിക്കരുടെ മുഖം വെള്ളത്തിലേക്ക് ചേർത്ത് വച്ചു .
"സുഭദ്രേ .. അരുതു, എന്നെ ഒന്നും ചെയ്യരുത് എന്ന് ഉണ്ണിയോട് പറയൂ.. എന്നെ വിടാൻ പറയൂ ..."
പണിക്കർ വിറയ്ക്കുന്ന സ്വരത്തിൽ പറഞ്ഞു കൊണ്ടിരുന്നു .
"പണിക്കരെ, വർഷങ്ങൾക്കു മുൻപ് ഒരു വൈകുന്നേരം, അനന്തന്റെ കയ്യിൽ കിടന്നു പിടയുമ്പോഴും ഞാൻ ഇത് തന്നെ അല്ലെ പറഞ്ഞു കരഞ്ഞത്. നിങ്ങളുടെ ഇളയ കുഞ്ഞിനെ , മൂത്തമകളെ , അവരെ എല്ലാം ഒരു അമ്മയെ പോലെ നോക്കിയതിനു , നിങ്ങൾ എനിക്ക് തന്ന ശിക്ഷ... അന്ന് താൻ എന്റെ കരച്ചിൽ കേട്ട് പൊട്ടിച്ചിരിക്കുകയല്ലായിരുന്നോ .. "
സുഭദ്ര മുന്നോട്ട് വന്നു തന്റെ മെല്ലിച്ച കൈകൾ കൊണ്ട് പണിക്കരുടെ മുഖം ആ പാത്രത്തിലെ വെള്ളത്തിലേക്ക് അമർത്തി പിടിച്ചു. അയാളുടെ ശരീരത്തിലെ അവസാന ചലനവും നിന്ന ശേഷം ഒരു വിങ്ങലോടെ അവർ കുളിമുറിയിൽ നിന്നും പുറത്തേക്കു ഇറങ്ങിപ്പോയി. ഉണ്ണി അയാളെ പുറത്തേക്കു വലിച്ചെടുത്തു മൂക്കിലേക്ക് വിരൽ ചേർത്തു. ചെറിയ ശ്വാസം പുറത്തേക്കു വരുന്നതായി അവനു തോന്നി. അയാളെ മലർത്തിക്കിടത്തി വയറ്റിൽ ഞെക്കി കുറച്ചു വെള്ളം പുറത്തേക്കു കളഞ്ഞു. പിന്നെ , അല്പം ജീവൻ മാത്രമുള്ള ആ ശരീരത്തെ പൊക്കി തോളിലിട്ട് വീടിനു വെളിയിലേക്കു നടന്നു. അതെ സമയം, അമ്പലത്തിൽ, വലിയ കുരുതിക്കു ശേഷം ഏഴു ദിവസത്തേക്ക് നട അടച്ചതായുള്ള അറിയിപ്പോടെ കതിനകൾ മുഴങ്ങിക്കൊണ്ടിരുന്നു.
##############
അടുത്ത ദിവസം, ഉത്സവപ്പിറ്റേന്ന് , ഉച്ചയോടെ , പൂങ്കാവിൽ നിന്നും രണ്ടു കാറുകൾ എയർ പോർട്ടിലേക്കു യാത്രയായി , ഒന്നിൽ ജോണും കുടുംബവും മറ്റൊന്നിൽ ഉണ്ണിയും ദുർഗ്ഗയും അമ്മയും കുട്ടികളും . വണ്ടികൾ അമ്പലത്തിനു അരികിൽ എത്തിയപ്പോൾ അവരെ യാത്രയാക്കാനായി കമ്മറ്റിക്കാർ കൂടി നിൽക്കുന്നുണ്ടായിരുന്നു .
"ഒത്തിരി സന്തോഷമായി ഉണ്ണി , ഇത്തവണത്തെ ഉത്സവം പൊടി പൊടിച്ചു ..അപ്പോൾ ഇനി എന്നാണ് തിരിച്ചു "
ഡോർ തുറന്നു പുറത്തിറങ്ങിയ ഉണ്ണിയുടെ കൈകളിൽ പിടിച്ചു അയാൾ ചോദിച്ചു. അപ്പോഴേക്കും ജോണും അവരുടെ അടുത്തേക്ക് നടന്നു വന്നു.
"അത് .. പറ്റുമെങ്കിൽ ഉടൻ .. നമ്മുടെ ജോണിന്റെ കുറച്ചു സ്ഥലം പണിക്കരുടെ കയ്യിലുണ്ട്. അത് നിങ്ങൾ എല്ലാവരും ചേർന്ന് വാങ്ങി തരമെങ്കിൽ, പറയുന്ന കാശ് കൊടുക്കാം .. അങ്ങിനെ ആണെങ്കിൽ , അടുത്ത പള്ളി പെരുന്നാൾ ഈ ജോണിന്റെ വക "
"ആഹാ.. പണിക്കരോ, പറഞ്ഞ പോലെ അയാളെ ഇന്നലെ രാത്രി മുതൽ കാണാനില്ല. അത്താഴം കൊടുത്തു വിഷ്ണു പുറത്തേക്കു പോയതാ , രാവിലെ വന്നു നോക്കിയപ്പോൾ ഡോർ തുറന്നു കിടക്കുന്നു , ഇയാള് ഈ വയസ്സാം കാലത്തു ആ ചെറുക്കനെ ബുദ്ധിമുട്ടിക്കാനായി എവിടെ പോയതാണോ "
"ഓഹ് ... എന്തെങ്കിലും ആകട്ടെ, പറ്റുമെങ്കിൽ നിങ്ങൾ ഈ ജോണിന് ആ സ്ഥലം ശെരിയാക്കി കൊടുക്ക്. എന്നിട്ട് നമുക്കൊരുമിച്ചു പള്ളി പെരുന്നാളും നടത്താം.. എന്തെ ? "
"അപ്പോൾ അങ്ങിനെ ആകട്ടെ, നമുക്ക് വേണ്ടത് ഉടനെ ചെയ്യാം, എന്തെ .." പ്രസിഡണ്ട് ചുറ്റുമുള്ളവരെ നോക്കി. എല്ലാവരും ശെരി എന്ന മട്ടിൽ തലയാട്ടി.
ഉണ്ണി ചിരിച്ചു കൊണ്ട് തലയാട്ടി കാറിലേക്ക് കയറി , പുറകിലെ കാറിൽ ജോണും. രണ്ടു കാറുകളും മുന്നോട്ടു ഓടിക്കൊണ്ടിരുന്നപ്പോൾ ഉണ്ണിയുടെ ഫോൺ റിങ് ചെയ്യാൻ തുടങ്ങി .
"എന്താ ജോണേ "
"നീ അയാളെ .. ഞാനില്ലാതെ .."
"ഹ്മ്മ്.."
മുഖത്തു വിരിഞ്ഞ ക്രൂരത നിറഞ്ഞ പുഞ്ചിരി പുറത്തു കാട്ടാതെ , ഫോൺ കട്ടാക്കി പുറത്തേക്കു തലയിട്ടു, പുറകിൽ അമ്പലകുളത്തിനരുകിൽ തങ്ങളെ യാത്രയാക്കാൻ നിന്നവരെ നോക്കി ഉണ്ണി , തന്റെ കൈ വീശി.
(അവസാനിച്ചു)
പീയാർ
കുറിപ്പ് :- അങ്ങിനെ ഈ കഥ അവസാനിക്കുകയാണ് . എല്ലാ കഥാപാത്രങ്ങങ്ങൾക്കും ആവശ്യമായ സ്പേസ് കൊടുത്തു എന്ന് തന്നെയാണ് എന്റെ വിശ്വാസം. പിന്നെ ഓരോ കഥാപാത്രങ്ങൾക്കും മുഖങ്ങൾ കൊടുത്തു , എന്റെ മുൻപിൽ നടക്കുന്നത് പോലെ എഴുതുന്നത് കൊണ്ടാണ് , സംഭാഷണങ്ങളെക്കാൾ സാഹചര്യങ്ങൾ കഥയിൽ മുന്നിട്ടു നില്കുന്നത്.
ഒരല്പം കഷ്ടപ്പെട്ട് എഴുതിയതാണ് , ഇനി ഇതുപോലുള്ള എടുത്താൽ പൊങ്ങാത്ത സംഭവങ്ങളിൽ തല വയ്ക്കില്ല.സത്യം . വായിക്കുക , അഭിപ്രായം പറയുക ഒരു വരിയെങ്കിലും (ഇമോജി വേണ്ട )
Top 100+ Best Iron-Powered Stainless Steel
ReplyDeleteIron-Powered Stainless Steel Stainless Steel Spires - titanium plumbing Stainless titanium hammer Steel Spires. All Spire-Powered titanium fishing pliers Stainless Steel Spires - Stainless Steel Spires. All spire-Powered Stainless titanium hair trimmer Steel Spires. All spire-Powered Stainless ford titanium Steel Spires