Sunday, July 7, 2019

ആര്യൻ 1

   ആര്യൻ 1



നിർത്താതെയുള്ള മൊബൈലിന്റെ ബെല്ലടിയാണ് ആര്യനെ ഉണർത്തിയത്

"എസ് "

"മുജെ മേരെ കൽ കി ഫിക്ര് തോ ആജ് ഭി നഹി ഹേ

മുജെ മേരെ കൽ കി ഫിക്ര് തോ ആജ് ഭി നഹി ഹേ
പർ ഖ്വഹിഷ് തുജേ പാനെ കി കയാമത് തക് രഹേഗി "

"ജാൻ "

"...."

"ജാനൂ "

"...."

"ജാൻവി "

"എസ് ഡാർലിംഗ് .. ഗുഡ് മോർണിംഗ് .. "

"ഗുഡ് മോർണിംഗ് .. നിനക്ക് എന്റെ ആദ്യ വിളിയിൽ തന്നെ മറുപടി പറഞ്ഞാൽ എന്താ "

"അപ്പൊ എനിക്കെന്റെ ആരുവിന്റെ ദേഷ്യം കാണാൻ പറ്റില്ലല്ലോ "

ആര്യൻ പിന്നെയും കമ്പിളിക്കുള്ളിലേക്കു ചുരുണ്ടു കൂടി .

"നീ എന്നും വിളിച്ചു ഉണർത്തുന്നത് കൊള്ളാം , നിന്റെ ശായറിയും കൊള്ളാം , പക്ഷെ നിനക്ക് എന്നെ അറിഞ്ഞു കൂടെ "

"അറിയാം ആര്യൻ .. ഇപ്പോ അതിരാവിലെ വിളിച്ചത് .. ഇന്നാണ് നമ്മുടെ ഫ്ലാഷ് മൊബ്, പെട്ടന്ന് റെഡി ആയി ഓഫീസിലേക്ക് വാ , ഒരു ഫൈനൽ റിഹേഴ്സൽ "

"ഓക്കേ "

ആര്യൻ ഫോൺ കട്ട് ചെയ്തു ബെഡിൽ നിന്നും എഴുനേറ്റു. ഡോർ തുറന്നു പതിനൊന്നാം നിലയിലെ തന്റെ ബെഡ്റൂമിന്റെ ബാൽക്കണിയിലൂടെ താഴേക്ക് നോക്കി. കുറച്ചപ്പുറം റെയിൽവേ സ്റ്റേഷനിൽ നിന്നും ഏതോ ഒരു ട്രെയിൻ ഓടി തുടങ്ങുന്നു. ഇരയെടുത്ത പെരുമ്പാമ്പിനെ പോലെ അത് പതുക്കെ പതുക്കെ ഇഴഞ്ഞു മുൻപോട്ടു പൊയ്ക്കൊണ്ടിരുന്നു.

ആര്യൻ , ആര്യൻ കാർത്തികേയൻ . അവന്റെ തന്നെ ഭാഷയിൽ പറഞ്ഞാൽ , തിരുവിതാംകൂറിന്റെ വടക്കേയറ്റത്തു , ദക്ഷിണ കാശി എന്നറിയപ്പെടുന്ന , അന്നദാനപ്രഭുവിന്റെ സ്വന്തം നാടായ , മൂവാറ്റുപുഴയാറിന്റെ കൈവഴികളും വേമ്പനാട്ടു കായലും അതിർത്തി തീർക്കുന്ന സ്ഥലം , വൈക്കം . അവിടുത്തെ വെറുമൊരു നാട്ടിന്പുറത്തുകാരൻ . ജന്മം കൊണ്ട് മമ്മൂട്ടിയുടെ നാട്ടുകാരനാണെങ്കിലും കട്ട ലാലേട്ടൻ ഫാൻ. പുത്തൻപുരയിൽ കാർത്തികേയൻ സുകന്യ ദമ്പതികളുടെ രണ്ടാമത്തെ മകൻ . ചേട്ടൻ ആകാശ് , അച്ഛനെ പോലെ ഗവര്മെന്റ് ജോലിക്കാരൻ. ഭാര്യ സൗമ്യ അടുത്തുള്ള ഒരു പ്രൈവറ്റ് സ്കൂളിൽ പഠിപ്പിക്കുന്നു , പിന്നെ അവരുടെ മകൻ ആദിത്യൻ . ഇതാണ് കുടുംബം . എഞ്ചിനീയറിംഗ് ബിരുദധാരി, എല്ലാവരെയും പോലെ ഒരു ബാംഗ്ലൂർ ടെക്കി.

ഫോണിൻറെ മറു വശം , ജാൻവി താക്കൂർ , ഉത്തർ പ്രദേശിലെ ജാൻസിക്കടുത്തുള്ള ലളിത്പൂർ ആണ് സ്വദേശം. രാജപുത് രക്തം സിരകളിൽ ഓടുന്ന താക്കൂറാണി ജാൻവി , അവൾ സ്വയം വിശേഷിപ്പിക്കുന്നത് അങ്ങിനെയാണ്. അത് ഏറെക്കുറെ ശെരിയാണ് താനും . അവളോട് നേരിട്ട് മുട്ടാൻ, പറഞ്ഞു ജയിക്കാൻ ഇത്തിരി പാടാണ് . സാധാരണ നോർത്ത് ഇന്ത്യൻസിനെ പോലെ ജാൻവിക്കും മദ്രാസികളോട് അത്രക്ക് അടുപ്പമുണ്ടായിരുന്നില്ല , ആര്യനെ കാണുന്നത് വരെ. രണ്ടുവര്ഷങ്ങള്ക്കു മുൻപ് ഫ്ലോറിൽ വച്ച് നടന്ന ഒരു പ്രോഗ്രാമിൽ ഇരുവരും ഒന്നുരസി. നിന്റെ സിരകളിൽ രാജപുത് രക്തമാണെങ്കിൽ പെരുമ്പടപ്പ് സ്വരൂപത്തെ വെല്ലുവിളിച്ച , ടിപ്പുവിനോട് പോരാടാൻ തയ്യാറായ തിരുവിതാംകൂറിലെ പടത്തലവന്മാരുടെ രക്തമാണ് എന്നിലെന്നു പറഞ്ഞു അവളോട് വാക്കുകൾ കൊണ്ട് ഏറ്റുമുട്ടി.

പക്ഷെ അവന്റെ സ്പുടതയുള്ള ഹിന്ദി സംസാരത്തിൽ , ഡാൻസിലും പാട്ടിലും എല്ലാം അവൾ അലിഞ്ഞുപോയി. ഒടുവിൽ , തന്റെ കൂട്ടുകാർ പോലും വെറുക്കുന്ന ശായറികൾ ആര്യന് ഇഷ്ടമാണെന്നു അറിഞ്ഞപ്പോൾ മുതൽ , സ്നേഹം പ്രണയത്തിനു വഴിമാറി. പിടികൊടുക്കാൻ തയ്യാറാകാത്ത ആര്യന് വേണ്ടി അവൾ എന്നും രാവിലെ പുതിയ ശായറികൾ സൃഷ്ടിച്ചുകൊണ്ടിരുന്നു. താക്കൂറാണി തന്റെ പടത്തലവന് വേണ്ടി മോഡേൺ ഡ്രെസ്സുകൾ ഉപേക്ഷിച്ചു നീളൻ കുർത്തയിലേക്കും സ്ലീവുകൾ ഉള്ള ഡ്രെസ്സുകളിലേക്കും കൂടു മാറി. വലിയ ഹാങ്ങിങ് ഇയർ റിങ്ങുകൾ മാറ്റി സ്റ്റഡ് വച്ച ചെറിയ കമ്മലുകൾ വാങ്ങിക്കൂട്ടി.പക്ഷെ , മനസ്സ് പിടിച്ചടക്കാനാകാതെ കുറച്ചു മാസങ്ങൾക്കു മുൻപ് അവൾ ആയുധം വച്ച് കീഴടങ്ങി, ഇപ്പോൾ ആര്യന്റെ ഏറ്റവും അടുത്ത സുഹൃത്താണവൾ . ഒരു പക്ഷെ എന്നെങ്കിലും തന്നെ , തൻ്റെ പ്രണയത്തെ ആര്യൻ തിരിച്ചറിയുമെന്നുള്ള പ്രതീക്ഷയിൽ.
വെള്ളിയാഴ് , ഫ്ളഷ് മൊബ് കഴിഞ്ഞു കഫെറ്റീരിയയിൽ വിശ്രമിക്കുകയായിരുന്നു അവർ. ജാൻവിയും മറ്റുചിലരും ചേർന്ന് ഓഫീസിൽ തന്നെയുള്ള ബിഗ് ബസാറിന്റെ ഔട്ലെറ്റിലേക്കു ജ്യൂസ് വാങ്ങിക്കാനായി പോയി.

"ഡാ ആര്യാ .. നീ ഇങ്ങനെ പെണ്ണിനെ ഇട്ടു കളിപ്പിക്കാതെ ഇഷ്ടമാണെന്നു പറഞ്ഞു കൂടെ. " റിജോ , അവന്റെ ടീം മേറ്റ് ആണ് ചോദിച്ചത്.

"നിന്നോട് എത്ര തവണ ഞാൻ പറഞ്ഞു റിജോ , അവളുടെ സ്നേഹം അതെനിക്ക് മനസ്സിലാക്കാൻ കഴിയും . നീ യൊക്കെ സ്ഥിരമായി പറയുന്ന അവളുടെ ഗോതമ്പു നിറത്തേക്കാളും , ചെമ്പൻ കണ്ണുകളെക്കാളും നീണ്ട മുടിയേക്കാളുമെല്ലാം അവളുടെ സ്വഭാവമുണ്ടല്ലോ. ആരോടും ഏറ്റുമുട്ടാൻ നോക്കുന്ന , എന്നെ സ്നേഹിച്ചു കൊല്ലുന്ന സ്വഭാവം അതെനിക്ക് ഇഷ്ടമാണ്. പക്ഷെ .. "

"എന്ത് പക്ഷെ .. നിനക്ക് വയസ്സ് ഇരുപത്തിയാറു കഴിഞ്ഞു അവളുടേത്ഏകദേശം ഇരുപത്തിനാലു,നമുക്കു ആലോചിക്കാടാ .. "

"അതൊന്നുമല്ല പ്രശനം "

"പിന്നെ .. അവളുടെ അപ്പൻ താക്കൂറിനെ പേടിച്ചോ .. മോനെ ഇരിട്ടിയിൽ നല്ല കാടുകൾ ഉണ്ട് ,അവിടെ നിന്നും നിനക്കു മൂന്നാറിലേക്കോ മംഗലാപുരത്തേക്കോ റോട്ടിൽ ഇറങ്ങാതെ പോകാനുള്ള വഴിയുമുണ്ട്. നീ അവളെയും വിളിച്ചോണ്ട് വാ , ഒരൊറ്റ താക്കൂർമാരും തൊടാതെ ഞാൻ നോക്കിക്കൊള്ളാം .. നീ ഇനിയും വൈകിയാൽ അവൾ കൈവിട്ടു പോകും"

"അതൊന്നുമല്ലടാ .. വേറെ കുറെ കാര്യങ്ങൾ ഉണ്ട്. "

ആര്യൻ അവിടെ നിന്നും എഴുനേറ്റു.

"ജാൻവി , ഞാൻ ഇന്ന് നാട്ടിൽ പോകുന്നു , എന്നെ മടിവാളയിൽ ഡ്രോപ്പ് ചെയ്യാമോ "

അവരുടെ അടുത്തേയ്ക്കു വന്ന , അവളുടെ കയ്യിൽ നിന്നും ഒരു ജ്യൂസിന്റെ ബോട്ടിൽ വാങ്ങി അവൻ പറഞ്ഞു.

"മൈ പ്ളേഷർ ..ഡിയർ"

ഒരു ഫ്ലയിങ് കിസ്സ്കൊടുത്തു അവൾ ഓടിപ്പോയി.

ജ്യൂസുമായി അവൻ കഫെറ്റീരിയയുടെ അറ്റത്തേക്കുപോയി , ഏഴാം നിലയിൽ നിന്നും ഔട്ടർ റിങ് റോഡിലൂടെ പായുന്ന വാഹനങ്ങളെ നോക്കി നിന്നു .

(തുടരും )

No comments:

Post a Comment