Sunday, July 7, 2019

ആര്യൻ 16


"അത് .. അത് കേരളമല്ലാത്തതു കൊണ്ട് , അവിടെയുള്ളവർക്കു പഠിപ്പും വിവരവുമില്ലാത്തതു കൊണ്ട് "

ജാൻവിയുടെ സ്വരം മാറുന്നത് കേട്ടു ആര്യന് പരിഭ്രമമായി .

"അതെന്താ അങ്ങിനെ "

"ആര്യൻ, ഭയ്യാ വരുന്നു , ഞാൻ പിന്നെ വിളിക്കാം " ഫോൺ കട്ടായി.

ആര്യൻ അവളുടെ ഓർമകളിൽ , ഗന്ധത്തിൽ അലിഞ്ഞു ചേർന്ന് മയങ്ങിപ്പോയി

രണ്ടു ദിവസത്തിനു ശേഷം ജയ് തിരിച്ചു ഡൽഹിക്കു മടങ്ങിപ്പോയി. ജാൻവി ഓഫീസിൽ നിന്നും ആര്യനോടൊപ്പം അവന്റെ വീട്ടിലേക്കും. ഫ്ലൈറ്റിൽ കയറുന്നതിനു മുൻപ് ജയ് ആര്യനെ വിളിച്ചിരുന്നു

"ആര്യൻ, എന്റെ പെങ്ങളെ നിന്നോടൊപ്പം ഞാൻ പൂർണ മനസ്സോടെ വിടുകയാണ്. നീ വാക്കിന് വിലയുള്ള ഒരാൺകുട്ടി ആണെന്നു വിശ്വസിക്കുന്നു. "

"ഭയ്യാ, താങ്കൾക്ക് എന്നെ വിശ്വസിക്കാം"

ജാൻവി തിരിച്ചു വന്നെങ്കിലും , പിന്നീടുള്ള ദിവസങ്ങളിൽ ആര്യൻ മനഃപൂർവം അവളിൽ നിന്നൊരകലം സൂക്ഷിച്ചിരുന്നു. പക്ഷെ അവനെ ചൊടിപ്പിക്കാനായി പലപ്പോഴും , ജാൻവി അവനോടടുത്തു പെരുമാറി കൊണ്ടിരുന്നു. ടി വി കാണുമ്പോൾ സോഫയിൽ ചേർന്നിരുന്നു , അടുക്കളയിൽ ഒരുമിച്ചു ജോലി ചെയ്യുമ്പോൾ പുറകിലൂടെ കെട്ടിപിടിച്ചു, അതുമല്ലങ്കിൽ സൂര്യോദയത്തിനു ബാല്കണിയിൽ അവനോടു ചേർന്ന് നിന്ന് . അപ്പോഴെല്ലാം അവന്റെ ശരീരത്തിന് ഉണ്ടാകുന്ന വിറയൽ അല്ലങ്കിൽ മുഖത്തുണ്ടാകുന്ന പ്രത്യേക വികാരം അതെല്ലാം അവൾ ശെരിക്കും ആസ്വദിക്കുന്നുണ്ടായിരുന്നു. ശല്യം സഹിക്കാതെ വരുമ്പോൾ ഇടതു കൈ കൊണ്ട് അവളുടെ ഇരു കവിളുകളിലും പിടിച്ചു, കൂർത്തു വരുന്ന ചുണ്ടുകളിൽ വലതു കൈയുടെ തള്ളവിരലും ചൂണ്ടു വിരലും കൊണ്ട് ചെറുതായി തട്ടി അവൻ പറയും ,

"ഭയ്യക്ക് ഞാൻ വാക്ക് കൊടുത്തു പോയി , കല്യാണം കഴിഞ്ഞോട്ടെ എല്ലാം തീർത്തു തരാം

അത് കേൾക്കുമ്പോൾ അവൾ വീണ്ടും പുഞ്ചിരിക്കും, പിന്നെ ചുണ്ടുകൾ ചേർത്ത് വച്ച് ഉമ്മ വച്ച് കാണിക്കും, അപ്പോഴേക്കും ദേഷ്യത്തോടെ അവൻ വാതിൽ വലിച്ചടച്ചു അവന്റെ മുറിയിലേക്ക് പോകും.

ദിവസങ്ങൾ കടന്നു പോയി. കല്യാണത്തിന്റെ കാര്യങ്ങൾ സംസാരിക്കുമ്പോഴെല്ലാം അവളുടെ മുഖത്തുള്ള പരിഭ്രമമം അവൻ പലപ്പോഴും കണ്ടില്ലന്നു നടിച്ചു. പകുതിയിൽ പറഞ്ഞു നിർത്തിയ എന്തോ ഒന്ന് അവളുടെ മനസ്സിൽ ഒരു കരടായി കിടക്കുന്നുണ്ടായിരുന്നു

രണ്ടാഴ്ചക്കപ്പുറം അവളിലെ സ്ത്രീയെ പരിപൂർണയാക്കുന്ന പോലെ വീണ്ടും ആദ്യം ഇടത്തെ കവിളിൽ ഒരു മുഖക്കുരു തെളിഞ്ഞു വന്നു , പിന്നീടടുത്ത ദിവസങ്ങളിൽ വേദനയും . ദിവസങ്ങളിൽ ഒന്നും ആവശ്യപ്പെടാതെ തന്നെ അര്യൻ അവളോടൊപ്പം കഴിഞ്ഞു. ഇടക്കെപ്പോഴോ എസ് പോലെ കിടക്കുന്ന അവളെ വലം കൈ കൊണ്ട് ചേർത്ത് പിടിച്ചു ഇടം കൈ കൊണ്ട് അവളുടെ മുടിയിൽ തലോടുകയായിരുന്നു അവൻ.

"ജാനൂ "

".."

"നിനക്കെന്തു പറ്റി "

"ആരൂ , എനിക്കെന്തോ പേടി പോലെ, ഇനി നീ ഇല്ലാതെ എനിക്ക് പറ്റില്ല. "

"ജാൻ, നിന്റെ മനസ്സിൽ എന്തുണ്ടങ്കിലും എന്നോട് പറയൂ, കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഞാൻ ശ്രദ്ധിക്കുന്നു, പലപ്പോഴും നീ എന്നിൽ നിന്ന് എന്തോ മറക്കുന്ന പോലെ "

അവൾ വലത്തോട്ട് തിരിഞ്ഞു മലർന്നു കിടന്നു , ആര്യൻ ഇടം കൈ മുട്ട് ബെഡിൽ കുത്തി തല ഉയർത്തി കിടന്നു. വലം കൈ വയറിൽ ചേർത്ത് പിടിച്ചിരുന്ന അവളുടെ ഇരുകൈകളിലും അമർന്നു. ഞാൻ നിന്നോടൊപ്പം ഉണ്ട് എന്ന് അവന്റെ കണ്ണുകൾ പറയാതെ പറഞ്ഞു. അവളുടെ ഇരു കണ്ണുകളും നിറഞ്ഞൊഴുകാൻ തുടങ്ങി

"ഞാൻ ഒരു കഥ പറയാം. വര്ഷങ്ങള്ക്കു മുൻപ് ഒരിടത്തൊരിടത്തു ഒരു കൗമാരക്കാരൻ ഉണ്ടായിരുന്നു. പഠിക്കുവാൻ ഒത്തിരി ഇഷ്ടമുണ്ടായിരുന്ന അവൻ , തന്റെ ഗ്രാമത്തിൽ സൗകര്യങ്ങൾ കുറവായതിനാൽ ദൂരെയുള്ള സിറ്റിയിൽ നിന്നായിരുന്നു ഹൈസ്കൂൾ മുതൽ പഠിച്ചിരുന്നത്. മിടുക്കനായിരുന്നതിനാൽ പ്രീ യൂണിവേഴ്സിറ്റിയും കഴിഞ്ഞു അവനു അവിടെ തന്നെ മെഡിക്കൽ കോളേജിൽ അഡ്മിഷനും കിട്ടി. വര്ഷത്തിൽ ഒരിക്കൽ മാത്രം വീട്ടുകാരെ കാണാൻ വരാറുണ്ടായിരുന്ന അവൻ ആദ്യ വര്ഷം ഹോളിയുടെ അവധിക്കു നാട്ടിൽ എത്തി. നാട്ടിലെ ഗോതമ്പും , ചനയും (കടല) , മട്ടറും (ഗ്രീൻ പീസ്) വിളഞ്ഞു കിടക്കുന്ന പാടത്തിനരുകിലൂടെ രാവിലത്തെ യാത്ര അവനു ഇഷ്ടമായിരുന്നു. ഗാവിലെ (വില്ലജ്) തൊഴിലാളികൾ അവനു ചുട്ട ചനയും ചായയും കൊടുക്കും. ഗാവിലെ ആദ്യത്തെ ഡോട്ടർ (ഡോക്ടർ) സാബിനെ എല്ലാവര്ക്കും അത്രക്ക് ഇഷ്ടവും ബഹുമാനവും ആയിരുന്നു. അങ്ങിനെ ഒരു ദിവസം രാവിലെ വെളിയിൽ കറങ്ങാൻ പോയ അവൻ തിരികെ വന്നില്ല. അന്വഷിച്ചു പോയവർക്ക് അവന്റെ സൈക്കിൾ മാത്രം കിട്ടി. പോലീസ് ഥാന (സ്റ്റേഷൻ) യിലെ ബഡാ സാബ് ( എസ് ) പറഞ്ഞത് പേടിക്കാനൊന്നും ഇല്ല , രണ്ടു ദിവസം കഴിയുമ്പോൾ എത്തുമെന്നാണ്. എങ്കിലും അവന്റെ അമ്മയും അച്ഛനും രണ്ടു സഹോദരങ്ങളും കഴിയാവുന്നത്ര അന്വഷിച്ചു. ഒടുവിൽ മൂന്നാം ദിവസം സാബ് പറഞ്ഞ പോലെ അവൻ വന്നു കൂടെ ഒരു ചെറിയ പെൺകുട്ടിയും. പുറകെ ഒരു ട്രാക്റ്റർ നിറയെ വീട്ടു സാധനങ്ങൾ. പിന്നെ ഒരു ട്രാക്റ്ററിൽ കുറെ പശുക്കളും. അതിനു പുറകിൽ ഒരു കുതിര വണ്ടിയിൽ പെൺകുട്ടിയുടെ അച്ഛനും സഹോദരന്മാരും. എന്താണ് നടക്കുന്നത് എന്നറിയാതെ പകച്ചു നിന്ന അവന്റെ വീട്ടുകാരോട് പെൺകുട്ടിയുടെ അച്ഛൻ കാര്യങ്ങൾ എല്ലാം വിശദീകരിച്ചു. തന്റെ മകൾക്കു ഒരു ഡോക്ടറെ വിവാഹം കഴിച്ചു കൊടുത്തതാണ് അച്ഛൻ , വിദ്യാഭ്യാസം തൊട്ടു തീണ്ടിയിട്ടില്ലാത്ത തന്റെ കുടുംബത്തിലെ ഏറ്റവും കൂടുതൽ വിദ്യാഭ്യാസമുള്ള ഒൻപതാം ക്ളാസ്സുകാരിക്കു ഒരു ഡോക്ടറെ തന്നെ കല്യാണം കഴിപ്പിച്ചു കൊടുത്തു. പിന്നെ സ്വയമനസ്സാലെ ചെറുക്കൻ വരാൻ തായ്യാറാകാത്തതു കൊണ്ട് തട്ടിക്കൊണ്ടു പൊകേണ്ടി വന്നുവെന്നും, താലികെട്ടാൻ വേണ്ടി രണ്ടു പൊട്ടിച്ചുവെന്നും അയാൾ അഭിമാനത്തോടെ പറഞ്ഞു. പിന്നെ തിരിഞ്ഞു നിന്ന് തന്റെ മരുമോനോട് പറഞ്ഞു, ഇനി ഇവൾ നിന്റെയാ , തല്ലുവോ കൊല്ലുവോ എന്ത് വേണേലും ചെയ്തോളാൻ. അടുത്ത ഗ്രാമത്തിലെ ശക്തനായാ ജമീന്ദാരോട് എതിർക്കാനുള്ള കെൽപ് ഇല്ലാതിരുന്ന അവനും കുടുംബവും ഒടുവിൽ കല്യാണം അംഗീകരിച്ചു.

പക്ഷെ , വിദ്യാഭ്യാസമുള്ളതു കൊണ്ടോ, ചെറിയ പെൺകുട്ടിയുടെ നിസ്സഹായാവസ്ഥ കണ്ടിട്ടോ ,അതോ സ്വന്തം വീട്ടിൽ ഒരു അടുക്കളക്കാരിയാക്കണ്ട എന്നോർത്തിട്ടോ അവൻ തിരികെ പൊരുമ്പോൾ വീടിന്റെ മൂലയിൽ അമ്പരന്നു നിന്ന അവളെയും ഒപ്പം സിറ്റിയിലേക്ക് കൂട്ടി. മകളുടെ ചിലവിനു മാസം ഒരു തുകയും സിറ്റിയിൽ സഹായിക്കാൻ ഒരു സ്ത്രീയെയും അവളുടെ അച്ഛൻ അവനു ഏർപ്പാടാക്കി . ഒരിക്കലും പെൺകുട്ടിയെ ഭാര്യയായി കരുതാതെ അവളെ സിറ്റിയിലെ സ്കൂളിൽ പഠിപ്പിച്ചു , പിന്നീട് താൻ പഠിച്ച അതെ കോളേജിൽ അവളെ മാനേജ്മെന്റ് കോട്ടയിൽ എം ബി ബി എസിനും ചേർത്തു . അതിനായി തന്റെ പേരിലുള്ള സ്ഥലം അവൻ വിറ്റു . കാരണം മകളെ കെട്ടിച്ചയച്ചത് ശേഷം പിന്നെയൊന്നും അവൾ സ്വന്തം വീട്ടിൽ നിന്ന് പ്രതീക്ഷിക്കരുത്.എന്നിട്ടും ദാനം പോലെ പ്രീ യൂനിവെഴ്സിറ്റി വരെ പഠിപ്പിച്ച കണക്കു അവളുടെ അച്ഛൻ പറഞ്ഞത് അവനു സഹിക്കാവുന്നതിനപ്പുറമായിരുന്നു. ഒടുവിൽ അവൻ ജനറൽ മെഡിസിന് എംഡി യും അവൾ എംബിബിസും പാസ്സായി. പിന്നെ ചെറിയ ആശുപത്രികളിൽ പ്രാക്ടീസ് തുടങ്ങി. പെൺകുട്ടി വളർന്നു വലുതായി ഒരു ഡോക്ടർ ആയപ്പോഴും ദൈവത്തെ പോലെ കണ്ട തന്റെ ഭർത്താവിനോട് ഒന്ന് മാത്രമേ ആവശ്യപ്പെട്ടുള്ളു , ഇനി ഒരിക്കലും തന്നെ നശിച്ച നാട്ടിലേക്ക് കൊണ്ട് പോകരുതേ എന്ന്. ഒരു പക്ഷെ ഇത് തന്നെ ആകും യുവ ഡോക്ടറും ചിന്തിച്ചിരിക്കുക. ഇതിനിടയിൽ എപ്പോഴോ അവർ ദമ്പതികളായി ജീവിക്കാൻ തുടങ്ങി , അവർക്കു ആദ്യം ഒരു ആൺകുട്ടിയും പിന്നെ ഒരു പെൺകുട്ടിയും പിറന്നു. ഇടക്കെപ്പോഴെങ്കിലും അയാളുടെ അച്ഛനുമമ്മക്കുമൊപ്പം കുട്ടികൾ അയാളുടെ വീട്ടിൽ പോകാറുണ്ടായിരുന്നു. പക്ഷെ ഹൈസ്കൂൾ എത്തിയ ശേഷം അവരെ രണ്ടു പേരെയും നാട്ടിലേക്ക് വിട്ടിട്ടില്ല. ഡോക്ടറമ്മക്കും അച്ഛനും തങ്ങളുടെ മക്കളുടെ മേൽ അവരുടെ വീട്ടുകാരുടെ തെറ്റായ ഒരു നോട്ടം പോലും വീഴുന്നത് ഇഷ്ടമല്ലായിരുന്നു. "

ജാൻവി പറഞ്ഞു നിർത്തി. ആര്യൻ അവളെ തന്റെ നേരെ തിരിച്ചു കിടത്തി അവളുടെ നെറ്റിയിൽ ചുണ്ടുകൾ അമർത്തി. കുഞ്ഞിക്കിളി അമ്മക്കിളിയുടെ ചിറകിൽ ഒതുങ്ങുന്ന പോലെ അവൾ അവന്റെ നെഞ്ചിൽ മുഖമമർത്തി ചേർന്ന് കിടന്നു

"ജാനൂ , നീ ആരുടെ കഥയാണ് പറഞ്ഞതെന്ന് മനസ്സിലായി. എനിക്ക് ജീവനുള്ളിടത്തോളം ഞാൻ നിന്നെ വേറെ ആർക്കും വിട്ടുകൊടുക്കില്ല "

"നീ ഇല്ലങ്കിൽ പിന്നെ ഞാനും ഇല്ല ആരൂ "

************
ഭോപ്പാലിലെ രാജാ ഭോജ്എയർപോർട്ടിൽ ഏകദേശം രണ്ടു മണിക്കൂർ യാത്രക്ക് ശേഷം വൈകിട്ട് നാലരയോടെ ഇൻഡിഗോ എയർ ബസിൽ ചെന്നിറങ്ങുമ്പോൾ ഇളം മഞ്ഞ നിറങ്ങളിൽ കിടക്കുന്ന പുൽമേടുകളും ചുവന്ന കുന്നുകളും അവൻ ചുറ്റും കണ്ടു . അവിടെ നിന്നും റെയിൽവേ സ്റ്റേഷനിലേക്കുള്ള പതിനാല് കിലോമീറ്ററോളം ദൂരം ടാക്സിയിൽ പോകുമ്പോൾ അവിടുത്തെ ചില നല്ല കാഴ്ചകൾ ക്യാമറ കണ്ണുകളിൽ ഒപ്പിയെടുക്കാൻ അവൻ മറന്നില്ല . ഒടുവിൽ ബഡാ താലാബിന്റെ കരയിലൂടെ പോകുമ്പോൾ അവന്റെ കൈകൾ കൂട്ടി പിടിച്ചു അവൾ ദൂരേക്ക്കൈ ചൂണ്ടി. കല്യാണം കഴിഞ്ഞു നമുക്കിവിടെ വരണം. അച്ഛന്റെ ഒത്തിരി കൂട്ടുകാർ ഇവിടെ ഉണ്ട്. കുറച്ചേറെ കാണാനുള്ള സ്ഥലങ്ങൾ ഇവിടെചുറ്റിലും ഉണ്ട്. അവളുടെ തോളിൽ മുഖമമർത്തി അവൻ മറുപടി നൽകി

ഭോപ്പാലിൽ നിന്നും ലളിത്പൂരിലെക്കുള്ള ഇരുന്നൂറോളം കിലോമീറ്റർ ദൂരത്തിൽ ട്രെയിൻ കുതിച്ച പായുമ്പോൾ ജാൻവിയുടെ മനസ്സ് ചഞ്ചലമാകുന്നതായി ആര്യന് തോന്നി. മൂന്നു മണിക്കൂർ ട്രെയിൽ യാത്രക്ക് ശേഷം , രാത്രി പത്തു മണിക്ക് ലളിത് പൂരിൽ ട്രെയിൻ ഇറങ്ങുമ്പോൾ , അവന്റെ വലതു കയ്യിൽ തന്റെ ഇടതു കൈ ചേർത്തു

"ആരൂ , നമുക്ക് രജിസ്റ്റർ വിവാഹം കഴിഞ്ഞിട്ട് വന്നാൽ മതിയായിരുന്നു "

അവളുടെ ഹൃദയം വല്ലാതെ മിടിക്കുന്നതായി അവനു മനസ്സിലായി.നിറയെ ആൾക്കാർ ചുറ്റും നിന്നു നോക്കുന്നത് പോലെയും , തങ്ങൾക്കു എന്തോ ആപത്തു വരാൻ പോകുന്നത് പോലെയും അവനു തോന്നി. ഒരു വലിയ ട്രാവൽ ബാഗും വലിച്ചു പിന്നെ ഒരു ഷോൾഡർ ബാഗുമായി അവളുടെ കൈ മുറുകെ പിടിച്ചു തിരക്കിനിടയിലൂടെ അവൻ സ്റ്റേഷന്റെ മെയിൻ ഗേറ്റ് ലക്ഷ്യമാക്കി നടന്നു. പെട്ടന്ന് അവന്റെ തോളിൽ ഒരു കൈ വന്നു വീണു

(തുടരും)

No comments:

Post a Comment