Sunday, July 7, 2019

ആര്യൻ 18


തന്റെ മുൻപിൽ , നേരത്തെ ജാൻവിയുടെ അച്ഛനിരുന്ന സീറ്റിൽ തന്നേയും തുറിച്ചു നോക്കിയിരിക്കുന്ന രോഹിതിനെ അവൻ കണ്ടു. അവനോടൊപ്പം ഉറങ്ങിയ ജാൻവിയോ , അവളുടെ മാതാപിതാക്കളോ ഭയ്യയോ കാറിൽ ഇപ്പോൾ ഇല്ല എന്ന് ഒരു ഉൾഭയത്തോടെ അവൻ തിരിച്ചറിഞ്ഞു. വലതു വശത്തു ഹൈവേയിലൂടെ വലിയ ഹോണടി ശബ്ദത്തോടെ ചീറിപ്പാഞ്ഞു പോയ ഒരു ട്രക്ക് അവനെ യാഥാർഥ്യ ബോധത്തിലേക്ക് തിരിച്ചു കൊണ്ടുവന്നു.

"എന്താടാ മദ്രാസി നീ പേടിച്ചു പോയോ " രോഹിത് അവന്റെ പാൻ പരാഗ് ചവച്ചു കറ വീണ പല്ലുകൾ ഇളിച്ചു കാട്ടി ചോദിച്ചു. വലതു കാൽ ഉയർത്തി അവനെ ചവിട്ടാൻ ആര്യന് തോന്നിയെങ്കിലും , ഭാഷയും ദിക്കുമറിയാത്ത നാട്ടിൽ തന്റെ സുരക്ഷയെക്കാൾ അവൻ ജാൻവിയെ ഓർത്തു വീണ്ടും ചുറ്റും നോക്കി. ഹൈവേയുടെ സൈഡിലെ ഒരു വലിയ ആര്യവേപ്പ് മരത്തിന്റെ ചുവട്ടിലാണ് കാർ കിടക്കുന്നതെന്നു അവനു മനസ്സിലായി. മനസ്സിലേക്ക് ഒരായിരം ചിന്തകൾ തിരയടിച്ചു കയറവെ ഭയ്യയുടെ ശബ്ദം അവൻ കേട്ടു.കാറിന്റെ പുറകിലെ വെളുത്ത കർട്ടൻ മാറ്റി നോക്കുമ്പോൾ അല്പം ദൂരെ ഒരു ധാബയുടെ മുൻപിൽ നിന്ന് ഫോൺ ചെയ്യുന്ന ജയ്. അവൻ നടുക്കത്തെ സീറ്റ് മടക്കി വച്ച് സൈഡ് ഡോർ തുറന്നു പുറത്തിറങ്ങി. മറു വശത്തു കൂടി രോഹിതും.

"നീ ഇത്രയേ ഉള്ളൂ , എന്നോട് മുട്ടാൻ നില്കാതെ പൊയ്ക്കോ "

രോഹിതിനെ ഒന്ന് തുറിച്ചു നോക്കി ആര്യൻ ധാബയുടെ മുൻപിലേക്ക് വേഗത്തിൽ നടന്നു. വയ്ക്കോൽ കൊണ്ട് വെയില് മറയ്കുന്ന ഒരു ചെറിയ കൂരയുടെ കീഴെ ചണ കയറു പാകിയ ഒരു കട്ടിലിൽ ഇരിക്കുന്ന ജാൻവിയുടെ അച്ഛനെയും അമ്മയെയും അവൻ കണ്ടു

"മോനുണർന്നോ , ഉറക്കമായതിനാൽ വിളിക്കണ്ട എന്ന് വിചാരിച്ചു. പിന്നെ രോഹിത്താണ് പറഞ്ഞേ അവിടെ തണലത്തു വണ്ടിയിടാമെന്നും, അവൻ നിന്റെ കൂടെ ഇരുന്നോളാമെന്നും , ഇവിടെ ഇരിക്കൂ . " കൗസല്യ അടുത്ത് കിടന്ന ഒരു കട്ടിലിനു നേരെ വിരൽ ചൂണ്ടി.

"ജാൻവി " ആര്യന്റെ കണ്ണുകൾ അപ്പോഴും അവളെ തേടുകയായിരുന്നു. ജഗദീഷ് കാണിച്ചു കൊടുത്ത ദിക്കിലേക്ക് നോക്കിയ ആര്യൻ ദൂരെ ചെമ്മരിയാട്ടിൻ കുട്ടികളോടൊപ്പം കളിക്കുന്ന ജാൻവിയെ കണ്ടു . അവൻ അവിടേക്കു നടന്നു ചെന്ന് അവളുടെ കയ്യിൽ പിടിച്ചു തന്റെ നെഞ്ചിലേക്ക് ഇട്ടു. ഒട്ടും പ്രതീക്ഷിക്കാതിരുന്നതിനാൽ, വേറെ ആരോ ആണെന്ന ഭീതിയോടെ അവൾ അഴിഞ്ഞുലർന്നു മുഖത്തെക്കു വീണു കിടന്ന മുടിയിഴകൾ ഒതുക്കി വച്ച് തല ഉയർത്തി നോക്കി. അത് ആര്യൻ ആണെന്ന അറിവ് അവളെ സന്തോഷിപ്പിച്ചു. പക്ഷെ അവന്റെ കണ്ണുകളിൽ കണ്ട ഭയം അവളെ പരിഭ്രാന്തയാക്കി.

"ആരൂ , എന്ത് പറ്റി നിനക്ക് " തന്റെ മാതാപിതാക്കളും സഹോദരനും അടുത്തുണ്ട് എന്നു പോലും ഓർമിക്കാതെ അവൾ അവന്റെ ശരീരത്തിൽ കൈകൾ ചുറ്റി നെഞ്ചിലേക്ക് ചേർന്ന് നിന്നു .

"നീ എന്തെ പറയാതെ പോയത് . ഒരു നിമിഷം നിന്നെ അരികത്തു കാണാതെ ഞാൻ പിടഞ്ഞു പോയി. ഇനി അങ്ങനെ ചെയ്യരുത്. " അവൻ അവളുടെ മുടിയിഴകളിൽ ചുണ്ടുകൾ ചേർത്തു .
അവന്റെ സ്നേഹം നിറഞ്ഞ വാക്കുകൾ കേട്ട് അവളുടെ കണ്ണുകൾ നിറഞ്ഞു

"ദിൽ കി കിതാബ് മേ ഗുലാബ് ഉൻകാ ഥാ
രാത് കി നീദോം മേ ഖ്വാബ് ഉൻകാ ഥാ
കിത്നാ പ്യാർ കർതെ ഹോ ജബ് ഹംനെ പൂഛാ
മർ ജായെംഗെ തുമ്ഹരെ ബിനാ യഹ് ജവാബ് ഉൻകാ ഥാ "

(എന്റെ ഹൃദ്യയമാകുന്ന പുസ്തകത്തിലെ പനിനീർ പുഷ്പം അവനായിരുന്നു ,എന്റെ രാത്രികളിലെ സ്വപ്നങ്ങളിൽ അവനായിരുന്നു 
എന്നെ എത്ര സ്നേഹിക്കുന്നുവെന്ന ചോദ്യത്തിന് അവന്റെ മറുപടി , നീയില്ലാതെ എനിക്ക് ജീവിക്കാൻ കഴിയില്ല എന്നായിരുന്നു )

അവരുടെ നിൽപ് കണ്ടു കൗസല്യയും ജഗദീഷും പുഞ്ചിരിച്ചു.

"ഞാൻ പറഞ്ഞില്ലേ ആര്യന് അവളെ അത്രക്ക് ഇഷ്ടമാണെന്ന് , അവനൊരിക്കലും അവളെ വേദനിപ്പിക്കാൻ സാധിക്കില്ല " ജയ് ഫോൺ കട്ട് ചെയ്തു അടുത്ത് കിടന്ന കട്ടിലിൽ ഇരുന്നു.
ജാൻവിയും ആര്യനും അവരുടെ അടുത്തേക്ക് വന്നു.

"ജാൻവി , ആര്യൻ വന്നില്ലേ, ഇനി നിനക്ക് പ്രാതൽ കഴിക്കാമല്ലോ " ജയ് കൈ നീട്ടി ധാബയിലെ ജോലിക്കാരനെ വിളിച്ചു.

"ആര്യൻ, ഇവൾ നീ ഉണർന്നിട്ടു കഴിക്കാമെന്നു വാശി പിടിച്ചിരിക്കുകയായിരുന്നു. നീ ഇപ്പോഴെങ്ങാനും ഉണർന്നില്ലായെങ്കിൽ എല്ലാം പാക്ക് ചെയ്യേണ്ടി വന്നേനെ. "

ആര്യൻ ഇടം കണ്ണിട്ടു അടുത്തിരിക്കുന്ന ജാൻവിയെ നോക്കി. അവൾ നാണത്തോടെ മുഖം കുനിച്ചു

"അപ്പൊൾ ആര്യൻ, നിനക്കെന്താണ് വേണ്ടത്, പലതരത്തിലുള്ള പറാത്തകൾ കിട്ടും, ആലു, ഗോപി, പ്യാജ് , പനീർ അല്ലങ്കിൽ പ്ലെയിൻ , പിന്നെ പൊഹയും ജിലേബിയും ഉണ്ട്. "

"ഒരു പനീർ പറാത്ത മതി ഭയ്യാ, "

"നിനക്കോ ജാൻവി "

"എനിക്കൊരെണ്ണം , ബട്ടർ ഇടാതെ .. പിന്നെ പൊഹയും ജിലേബിയും "

"രോഹിത് "

"അവൻ രാവിലെ തന്നെ കഴിച്ചു , ആര്യൻ "

ഭക്ഷണം വരുന്നത് വരെ ആര്യൻ തന്റെ വീട്ടുകാരെ കുറച്ചു അവർക്കു വിശദമായി പറഞ്ഞു കൊടുത്തു.

പ്രാതൽ കഴിച്ചു അവർ വീണ്ടും യാത്ര തുടങ്ങി. ഇത്തവണ രോഹിതനാണ് ഡ്രൈവ് ചെയ്തത്. ജഗദീഷ് അവനൊപ്പം ഫ്രണ്ട് സീറ്റിൽ , നടുക്ക് കൗസല്യയും ജാൻവിയും , പുറകിൽ ആര്യനൊപ്പം ജയ്.

കുറച്ചു കഴിഞ്ഞപ്പോഴേക്കും ചരിത്ര സ്മരണകൾ ഉണർത്തുന്ന ഓർച്ചയിലെ കൊട്ടാരങ്ങൾ കാണാറായി. പെട്ടന്ന് തന്നെ വണ്ടി മെയിൻ റോഡ് വിട്ടു മറ്റൊരിടവഴിയിലേക്കു കയറി. റോഡിന്റെ ഇരു വശങ്ങളിലും മോട്ടോർ വാഹനങ്ങളെക്കാൾ കൂടുതൽ കുതിര വണ്ടിയും കാള വണ്ടിയും പിന്നെ ട്രാക്റ്ററും

"ആരൂ, സ്ഥലം കേരളത്തിനേക്കാൾ ഒരു മുപ്പതു വര്ഷമെങ്കിലും പുറകിലാണെ " ജാൻവി പുറകോട്ടു ആര്യനെ നോക്കി കണ്ണിറുക്കി.

"മോളെ, നമ്മൾ എത്താറായി, നീ ഷാൾ ഇട്ടോളൂ " കൗസല്യ തന്റെ സാരി കൊണ്ട് തലമുടി മൂടി, ഒരു ഷാൾ അവൾക്കു നേരെ നീട്ടി. അവൾ അതെടുത്തു തലയിൽ ചുറ്റി കുർത്തയുടെ മുകളിലൂടെ ഇട്ടു.

വണ്ടി വിശാലമായി കിടക്കുന്ന ഗോതമ്പ് പാടങ്ങൾക്കിടയിലൂടെയുള്ള ചെമ്മൺ പാത താണ്ടി ക്രീം കളർ പെയിന്റടിച്ച പഴയ ഒരു വീടിന്റെ മുറ്റത്തെത്തി

"ഇതാണ് ഡോക്ടർ സാബിന്റെ വീട് " കൗസല്യ ഡോർ തുറന്നിറങ്ങിക്കൊണ്ടു ആര്യനോട്പറഞ്ഞു. അവൻ കാറിന്റെ സൈഡിലുള്ള ചില്ലിലൂടെ വീടിനെ കൗതുകത്തോടെ നോക്കി കണ്ടു. രണ്ടു നിലയുള്ള ഒരു പഴയ വീട്. കുമ്മായം പലയിടത്തും അടർന്നിരിക്കുന്നു. മുകളിൽ വിശാലമായ ഒരു ബാൽക്കണി കാണാം.നീല കളർ അടിച്ച ജാലകങ്ങളും തടി വാതിലുകളും.

കാർ വന്നു നിന്ന ശബ്ദം കേട്ടിട്ടാകാം അകത്തു നിന്ന് കുറച്ചു പേർ വെളിയിലേക്കിറങ്ങി വന്നു. ജഗദീഷും കൗസല്യയും അവരെ നോക്കി തൊഴുതു അകത്തേക്ക് കയറി. പുറകെ ജയ് യും ജാൻവിയും. ഏറ്റവും ഒടുവിലായി ആര്യനും. ജഗദീഷ് തിരിച്ചു വന്നു ആര്യനെ അവർക്കു ജയ് യുടെ കൂട്ടുകാരൻ എന്ന് പരിചയപ്പെടുത്തി. അവിടെ ഉണ്ടായിരുന്നവർ ജഗദീഷിൻറെ ചേട്ടൻ ജഗ് മോഹനും ഭാര്യ ഭാനുവും മകൻ ഭാവേഷും , അവരുടെ മൂത്ത മകൾ ഭാവന വിവാഹത്തിന് ശേഷം അടുത്തു തന്നെയുള്ള ഗ്രാമത്തിലാണ് താമസം. ജഗ് മോഹനും ഭാവേഷും പാരമ്പര്യമായി കിട്ടിയ ഭൂമിയിൽ കൃഷി ചെയ്തു ജീവിക്കുന്നു. ഭാവേഷ് ഡിഗ്രി വരെ പഠിച്ചതാണ്, അത് കൊണ്ട് തന്നെ എന്തെങ്കിലും ഗവർമെന്റ് ജോലിക്കായി ശ്രമിക്കുന്നുമുണ്ട് . പിന്നെ ജഗദീഷിൻറെ അനിയൻ ജഗ്ജീവൻ ഒരു ബാങ്ക് ജീവനക്കാരൻ ആണ് . ജഗദീഷിൻറെ നിർബന്ധം കാരണമാണ് അവൻ പഠിച്ചതും അത് മൂലം ജോലി കിട്ടിയതും. ഇഷ്ടം അയാൾക്ക്ചേട്ടനോട് ഉണ്ട്. ഏതു കാര്യത്തിലും അയാൾ ചേട്ടനോട് അഭിപ്രായം ചോദിക്കും. ജോലി ആയ ശേഷം കുട്ടികളുടെ പഠിപ്പിനായി ഓർച്ചയിൽ തന്നെ ആണ് താമസം. ഭാര്യ ഗീത , മക്കൾ ഗായത്രിയും ഗോകുലും . ഗായത്രി ഡിഗ്രിക്കും ഗോകുൽ സ്കൂളിലും പഠിക്കുന്നു. എല്ലാവരെയും പരിചയപെട്ടു ആര്യൻ അകത്തേക്ക് കയറി. അവിടെ കസേരയിൽ ഒരു വൃദ്ധ ദമ്ബതികൾ ഇരിപ്പുണ്ടായിരുന്നു.

"ആര്യൻ , ഇത് ദാദായും ദാദിയും " ജയ് അവരെ നോക്കി പറഞ്ഞു. ആര്യൻ കുനിഞ്ഞു അവരുടെ കാലുകളിൽ തൊട്ടു .

"ജീതേ രഹോ ബേട്ടാ , അപ്പോൾ ഇതാണോ നീ പറഞ്ഞ ചെറുക്കൻ " വൃദ്ധൻ തന്റെ മകനോട് ചോദിച്ചു.

"അതെ , ജയ് യുടെ കൂട്ടുകാരൻ ആണ്, പിന്നെ അവന്റെ വീട്ടുകാർ പെണ്ണ് ചോദിച്ചു വന്നു, അങ്ങിനെ .."

അയാൾ കയ്യുയർത്തി എല്ലാവരോടും പൊയ്ക്കോളാൻ പറഞ്ഞു. മുറിയിൽ ജഗദീഷും പിന്നെ അയാളുടെ മാതാപിതാക്കളും മാത്രമായി

"അവൻ , എങ്ങിനെയുണ്ട്, നല്ല പയ്യനാണോ. "

"അതെ ബാബാ , ഞാൻ അന്വഷിച്ചു. പിന്നെ അവൾക്കും ഇഷ്ടവുമാണ്. അത് കൊണ്ട് ..."

"നീ എല്ലാം തീരുമാനിച്ചിട്ടു പിന്നെ എന്തിനാ എന്റെ അനുവാദം ചോദിക്കുന്നത്. "

"ബാബാ , നിങ്ങളുടെ അനുഗ്രഹം എന്റെ മക്കൾക്ക് എപ്പോഴും വേണം , പക്ഷെ എനിക്കുണ്ടായ പോലൊരു അനുഭവം എന്റെ മക്കൾക്ക് ഉണ്ടാകാൻ ഞാൻ സമ്മതിക്കില്ല. " അയാളുടെ മുഖം വല്ലാതാകുന്നത് വൃദ്ധൻ ശ്രദ്ധിച്ചു.

"നീ അതെല്ലാം മറക്കൂ മോനെ. എനിക്കറിയാം നിനക്കിപ്പോഴും അവരോടു വെറുപ്പാണെന്നു , അത് കൊണ്ടല്ലേ രണ്ടു ദിവസത്തിൽ കൂടുതൽ നീ ഇവിടെ നിൽകാത്തത്. എന്റെ ചെറുമക്കളെ ഇവിടെ കൊണ്ടുവരാത്തതു. "

"ബാബാ .. ഒരിക്കൽ കൂടി ഞാൻ അതൊന്നും ഓർക്കാൻ ആഗ്രഹിക്കുന്നില്ല. എന്റെ മകളെ അവൾക്കിഷ്ടപെട്ട, അവളെ സങ്കടപെടുത്തില്ലാന്നുറപ്പുള്ള ഒരാളുടെ കയ്യിൽ ഏൽപ്പിക്കുമ്പോൾ നിങ്ങളുടെ സാന്നിധ്യം , അനുഗ്രഹം അവിടെ വേണം . " ജഗദീഷ് തിരിഞ്ഞു മുറിക്കു പുറത്തേക്കു പോയി

ജയ് ക്കും ആര്യനും മുകളിൽ ഭാവേഷിന്റെ മുറിയാണ് കൊടുത്തത് . അടുത്ത റൂമിൽ ഗായത്രിയും ജാൻവിയും. ജാൻവി വന്നതറിഞ്ഞു അവളോടൊപ്പം താമസിക്കാൻ എത്തിയതാണു ഗായത്രി. അതിനടുത്ത മുറിയിൽ ജഗദീഷും കൗസല്യയും . ഭാവേഷ് തത്കാലം ഹാളിൽ കിടക്കാമെന്നു തീരുമാനിച്ചു. രോഹിത് അവരെ വിട്ടിട്ട് സ്വന്തം വീട്ടിലേക്കും പോയി

വൈകുന്നേരം എല്ലാവരും ചേർന്ന് ബാല്കണിയിൽ ഇരുന്നു വർത്തമാനം പറയുമ്പോഴായിരുന്നു വീടിന്റെ മുറ്റത്തേക്ക് ഒരു പഴയ മോഡൽ കമാൻഡർ ജീപ്പ് ഇരച്ചെത്തിയത് . അതിൽ നിന്നിറങ്ങിയ ആളുകളെ കണ്ടു കൗസല്യയുടെയും ജഗദീഷിന്റെയും മുഖം ഇരുണ്ടു. ആരും അങ്ങോട്ട് വരണ്ട എന്ന് പറഞ്ഞു അവർ രണ്ടു പേരും ജഗ് മോഹനുമായി താഴേക്ക് പോയി.

(തുടരും



No comments:

Post a Comment