Sunday, July 7, 2019

ആര്യൻ 17


അവളുടെ ഹൃദയം വല്ലാതെ മിടിക്കുന്നതായി അവനു മനസ്സിലായി.നിറയെ ആൾക്കാർ ചുറ്റും നിന്നു നോക്കുന്നത് പോലെയും , തങ്ങൾക്കു എന്തോ ആപത്തു വരാൻ പോകുന്നത് പോലെയും അവനു തോന്നി. ഒരു വലിയ ട്രാവൽ ബാഗും വലിച്ചു പിന്നെ ഒരു ഷോൾഡർ ബാഗുമായി അവളുടെ കൈ മുറുകെ പിടിച്ചു തിരക്കിനിടയിലൂടെ അവൻ സ്റ്റേഷന്റെ മെയിൻ ഗേറ്റ് ലക്ഷ്യമാക്കി നടന്നു. പെട്ടന്ന് അവന്റെ തോളിൽ ഒരു കൈ വന്നു വീണു.

ആര്യൻ അമ്പരപ്പോടെ തിരിഞ്ഞു നോക്കി ,വെളുത്ത പൈജാമയും കാവി കുർത്തയുമണിഞ്ഞ ഒരു യുവാവ് . കഴുത്തിലൂടെ ഒരു വെളുത്ത ഷാൾ ചുറ്റിയിരിക്കുന്നു , വലം കയ്യിൽ ഒരു ചെമ്പിന്റെ ഇടിവള . കുറ്റിരോമങ്ങളും തീഷ്ണമായ നോട്ടവും അവന്റെ മുഖത്തെ കൂടുതൽ ക്രൂരമാക്കുന്നുണ്ടായിരുന്നു. ആര്യൻ മുഖം ചരിച്ചു ജാൻവിയെ നോക്കി , അവളുടെ മുഖം കാണാൻ പാടില്ലാത്തത് എന്തോ കണ്ട പോലെ ഇരുണ്ടു.

"രോഹിത് "

അവൾ മന്ത്രിച്ചു. അവൻ അതൊന്നും കേൾക്കാതെ ആര്യന്റെ കയ്യിൽ നിന്നും ട്രാവൽ ബാഗ് വാങ്ങി മുന്നോട്ടു നടന്നു. ആര്യനും ജാൻവിയും അയാളെ അനുഗമിച്ചു. വെളിയിൽ കിടന്ന ബൊലേറോയിൽ ബാഗ് വച്ചു കഴുത്തിൽ കിടന്ന ഷാൾ കൊണ്ട് മുഖം തുടച്ചു അയാൾ ഡ്രൈവിംഗ് സീറ്റിൽ കയറി ഇരുന്നു. അടുത്ത സീറ്റിൽ ആര്യനും നടുക്കത്തെ സീറ്റിൽ ജാൻവിയും .പോകുന്ന വഴിയിൽ ഹിന്ദി കലർന്ന ഒരു ഭാഷയിൽ അയാൾ ജാൻവിയോട് സംസാരിക്കുന്നുണ്ടായിരുന്നു. പലപ്പോഴും അത് തന്നെ കുറിച്ചാണെന്നു ആര്യന് തോന്നി. സംസാരം നിന്ന ശേഷവും അവന്റെ കണ്ണുകൾ മിററിലൂടെ അവളെ തേടിപോകുന്നതും അവൾ ദേഷ്യത്തോടെ മുഖം തിരിച്ചു വെളിയിലേക്കു നോക്കിയിരിക്കുന്നതും ആര്യൻ ശ്രദ്ധിച്ചു

പതിനഞ്ചു മിനിറ്റുകൾക്ക് ശേഷം ജീപ്പ് ഒരു വലിയ വീടിന്റെ ഗേറ്റ് കടന്നു അകത്തേക്ക് കയറി. ജാൻവി വണ്ടിയിൽ നിന്ന് ചാടി ഇറങ്ങി വാതിൽ പടിയിൽ നിന്ന സ്ത്രീയെ കെട്ടിപിടിച്ചു. അപ്പോഴേക്കും മുൻപ് രോഹിത് അവരുടെ ബാഗുകൾ എടുത്തു വെളിയിൽ വച്ച് ജീപ്പ് വളരെ വേഗത്തിൽ വെളിയിലേക്കു ഓടിച്ചു പോയി

"മാ , ദിസ് ഈസ് ആര്യൻ " ജാൻവി അവനെ അമ്മക്ക് പരിചയപ്പെടുത്തി. ആര്യൻ മുന്നോട്ടു ചെന്ന് അവരുടെ കാലുകളിൽ തൊട്ടു .

"ഹിന്ദി ഓർ ഇംഗ്ലീഷ് " അവർ സംശയത്തോടെ ജാൻവിയെ നോക്കി .

"മാ ഹിന്ദിയിൽ പറഞ്ഞോളൂ, ആരുവിനു മനസ്സിലാകും , ആരൂ , ഇത് എന്റെ അമ്മ ഡോകട്ർ കൗസല്യ "

"കയറി വരൂ " പുഞ്ചിരിച്ചു കൊണ്ട് ആര്യന്റെ കയ്യിൽ പിടിച്ചു സ്ത്രീ മുന്നോട്ടു നടന്നു. അരികിൽ നിന്ന ജാൻവി വലതു കയ്യുടെ തള്ള വിരലുയർത്തി അവനെ കണ്ണടച്ച് കാണിച്ചു. വിശാലമായ ഹാളിലെ സോഫയിൽ അവർ ഇരുന്നു. അപ്പോൾ ജാൻവി രോഹിത്തിനോട് സംസാരിച്ച പോലെ ഹിന്ദി കലർന്ന ഭാഷയിൽ അമ്മയോട് കയർത്തു സംസാരിക്കുന്നുണ്ടായിരുന്നു. ഒന്നും മനസ്സിലാകാതെ ഇരുന്ന ആര്യനെ നോക്കി കൗസല്യ ജാൻവിയോട് പറഞ്ഞു.

"ജാൻവി , നീ ആര്യന് മുകളിലെ മുറി കാണിച്ചു കൊടുക്ക് , എന്നിട്ടു രണ്ടു പേരും ഫ്രഷ് ആയി വാ ,അപ്പോഴേക്കും ഡോക്ടർ വരും എന്നിട്ടു അത്താഴം കഴിക്കാം. "

ജാൻവി ആര്യനുമായി മുകളിലേക്ക് പോയി. അവിടെ ആദ്യം കണ്ട റൂം അവനായി തുറന്നു കൊടുത്തു

"പെട്ടന്ന് ഫ്രഷ് ആയി താഴേക്ക് വാ, എനിക്ക് നല്ല വിശപ്പുണ്ട് " ഒരു മറുപടിക്കു കത്ത് നില്കാതെ അവൾ താഴേക്ക് ഓടി.

ഡിസംബറിലെ തണുപ്പിൽ ചൂട് വെള്ളത്തിൽ ഒന്ന് കുളിച്ചപ്പോഴേക്കും ആര്യനു ഒരു ഉന്മേഷം കിട്ടി. അവൻ താഴേക്ക് ഇറങ്ങി ചെല്ലുമ്പോൾ വീണ്ടും അതെ ബെലോറോ ജീപ്പ് വീടിനു മുൻപിൽ എത്തി . ജാൻവി പാപ്പാ എന്ന് വിളിയോടെ വെളിയിൽ വന്നിറങ്ങിയ വ്യക്തിയെ ഓടി വന്നു കെട്ടിപിടിച്ചു. അവളെയും ചേർത്ത് പിടിച്ചു അകത്തേക്ക് വന്ന അദ്ദേഹത്തിന്റെ കയ്യിൽ നിന്നും ബാഗ് കൗസല്യ വാങ്ങി വച്ചു .

"പാപ്പാ , ഇത് ആര്യൻ " മുൻപിൽ നിൽക്കുന്ന ആര്യനെ ചൂണ്ടി അവൾ പറഞ്ഞു. സമയത്തു വലിയ ശബ്ദത്തോടെ വെളിയിൽ കിടന്ന വണ്ടി പുറത്തേക്കു പോയി. അവൾ നേരിയ ഞെട്ടലോടെ തിരിഞ്ഞു നോക്കി. അതു ശ്രദ്ധിക്കാതെ അയാൾ ആര്യന് നേരെ കൈകൾ നീട്ടി .

"ഡോക്ടർ ജഗദീഷ് താക്കൂർ"

"ആര്യൻ .. ആര്യൻ കാർത്തികേയൻ"

"ശെരി, നിങ്ങൾ ഡിന്നറിനായി ഇരുന്നോളൂ, ഹോസ്പിറ്റലിൽ നിന്ന് വന്നതല്ലേ , ഒന്ന് കുളിച്ചിട്ടു പെട്ടന്ന് വരാം"

വിശാലമായ ഹാളിന്റെ മറുവശത്തുള്ള നീണ്ട ഡൈനിങ്ടേബിളിൽ അവർ ഇരുന്നു , ആര്യനും ജാൻവിയും ഒരു വശത്തും , മറു ഭാഗത്തായി കൗസല്യയും. അല്പം കഴിഞ്ഞു ജഗദീഷും അവരോടൊപ്പം ചേർന്നു

"സോറി ആര്യൻ, നാളെ മുതൽ ഒരു ആഴ്ച ഞങ്ങൾ ലീവ് ആയതിനാൽ കുറച്ചു കാര്യങ്ങൾ ഹോസ്പിറ്റലിൽ ചെയ്തു തീർക്കാനുണ്ടായിരുന്നു. അതാണ് സ്റ്റേഷനിലും വരാതിരുന്നത്. "

"അത് കുഴപ്പമില്ല "

" ഇന്ന് രാത്രിയിൽ ജയ് വരും , എന്നിട്ട് നാളെ രാവിലെ നമ്മൾ പുറപ്പെടും ഓർച്ചയിലേക്ക്. അവിടെയാണ് ഞങ്ങളുടെ കുടുംബം. നിങ്ങളുടെ കാര്യങ്ങൾക്കു അവരുടെ കൂടെ അനുവാദം ഉണ്ടങ്കിൽ വളരെ നന്നായിരുന്നു. അതിനാണീ യാത്ര. "

"എനിക്ക് മനസ്സിലാകും .."

"ആര്യന് എന്നെ പാപ്പാ എന്ന് വിളിക്കാം അല്ലങ്കിൽ അങ്കിൾ. ഇവളെ പോലെ പാപ്പാ എന്ന് വിളിക്കുന്നതാണെനിക്കിഷ്ടം "

"ശെരി പാപ്പാ "

"പിന്നെ , ഓർച്ചയിൽ ഒരു പക്ഷെ തനിക്കിഷ്ടപെടാത്ത സംസാരങ്ങൾ പെരുമാറ്റങ്ങൾ എല്ലാം ഉണ്ടായേക്കാം, പഴയ മനസ്സാണ് അവരുടേത് "

"എനിക്ക് മനസ്സിലാകും പപ്പാ .. പക്ഷെ ഞാൻ ഒന്ന് ചോദിച്ചാൽ സത്യം പറയുമോ "

"ചോദിക്കൂ "

"ജാൻവിയെ എനിക്ക് തരുന്നതിൽ നിങ്ങൾക്ക് രണ്ടുപേർക്കും എന്തെങ്കിലും എതിർപ്പുണ്ടോ "

ചോദ്യം പ്രതീക്ഷിക്കാതിരുന്നതു പോലെ ജാൻവി വിക്കി. ജഗദീഷും കൗസല്യയും പരസ്പരം നോക്കി പുഞ്ചിരി തൂകി

"എതിർത്തിരുന്നങ്കിലോ "

" ഞങ്ങൾ രജിസ്റ്റർ വിവാഹം കഴിച്ചേനെ " മറുപടി ജാൻവിയാണ് പറഞ്ഞത്.

"ഒരിക്കലുമില്ല പാപ്പാ , എനിക്ക് നിങ്ങളും എന്റെ പേരെന്റ്സും ഒരു പോലെ തന്നെയാണ് , നിങ്ങളെ വിഷമിപ്പിച്ചൊരു തീരുമാനം ഞാൻ എടുക്കില്ല" അത് പറഞ്ഞു തീർന്നതും ആര്യന്റെ നിലവിളി ഉയർന്നതും ഒരുപോലെ ആയിരുന്നു. ആര്യന്റെ തുടയിൽ ജാൻവി അമർത്തി നുള്ളിയതായിരുന്നു കാരണം

"എന്നാൽ ഞാൻ ഒരു കാര്യം പറയാം. ജാൻവി ആര്യന്റെ കാര്യം ഞങ്ങളോട് പറയുന്നതിന് മുൻപേ , ഗ്വാളിയാറിൽ നിന്ന് നിന്റെ ചന്ദ്രൻ മാമൻ ജാൻവിയെ പെണ്ണ് ചോദിച്ചു വന്നിരുന്നു. അങ്ങിനെയാണ് ഇല്ലാത്ത സെമിനാറിന്റെ കാര്യം പറഞ്ഞു ജയ് അവിടെ വന്നത് . പിന്നെ എന്റെ രണ്ടു മക്കൾക്കും ഇഷ്ടപെട്ട ഒരാളെ ഞങ്ങൾ എങ്ങനെയാ വേണ്ടാന്ന് വയ്ക്കുക" ആര്യന്റെയും ജാൻവിയുടെയും മുഖത്ത് സന്തോഷം വിടർന്നു.

ഭക്ഷണം കഴിഞ്ഞു മുകളിലേക്ക് പോയ ആര്യന്റെ റൂമിലേക്ക് രാത്രിയിൽ കുടിക്കാനുള്ള വെള്ളം കൊടുക്കാനെന്ന ഭാവത്തിൽ ജാൻവിയും പോയി. റൂമിൽ കയറിയതേ അവനെ ബെഡിൽ തള്ളിയിട്ടു അവന്റെ വയറിൽ കയറിയിരുന്നു ശരീരത്തിൽ തല്ലാനും മാന്താനും തുടങ്ങി.

"അച്ഛനുമമ്മയും സമ്മതിച്ചില്ലെങ്കിൽ നീ വേണ്ടാന്ന് വയ്ക്കും അല്ലേടാ "

ഒരു ചെറു പുഞ്ചിരിയോടെ അവൻ സ്നേഹത്തോടെയുള്ള അവളുടെ തല്ലും മാന്തുമെല്ലാം ഏറ്റു വാങ്ങി. അവൾ ഒന്നടങ്ങിയപ്പോൾ ശരീരത്തിൽ നിന്ന് അവളെ ബെഡിലേക്കു മറിച്ചിട്ടു മുഖത്തോടു മുഖം നോക്കി കിടന്നു.

വഫാ കാ ദരിയാ കഭി രുക്താ നഹി
ഇഷ്ക് മേ പ്രേമി കഭി ജുക്താ നഹി 
ഖാമോശ് ഹേ ഹം കിസികെ ഖുശി കെ ലിയേ 
നാ സൊചോ കെ ഹമാരാ ദിൽ ദുഖഃതാ നഹീ 

(വിശ്വാസത്തിന്റെ നദി ഒരിക്കലും വറ്റാറില്ല, പ്രണയത്തിൽ കമിതാവ് ഒരിക്കലും തോൽക്കാറില്ല 
നിന്റെ സന്തോഷത്തിനായി ഞാൻ നിശ്ശബ്ദയാണ് , പക്ഷെ അതുകൊണ്ടു എന്റെ ഹൃദയം വേദനിക്കാറില്ലന്ന് മാത്രം നീ കരുതരുത് )

"ജാനൂ, ആരാണീ രോഹിത്, എന്താ നിനക്കും അവനും തമ്മിലുള്ള പ്രശ്നം "

"ഓഹോ അതുമാലോചിച്ചാണോ ഇത്രയും നേരം ഇരുന്നത്. അവൻ ,എന്റെ കസിൻ ആണ്. അമ്മയുടെ സഹോദരന്റെ മകൻ. ഇവിടെ ഹോസ്പിറ്റലിൽ ഡ്രൈവർ ആയി ജോലി ചെയ്യുന്നു. പിന്നെ അച്ഛനുമമ്മക്കും സഹായിയായി ഇവിടെ അങ്ങിനെ "

"നിങ്ങൾ തമ്മിൽ "

"എന്നെ കല്യാണം കഴിക്കണം എന്ന് പറഞ്ഞു നടക്കുന്ന ഒരുത്തൻ, അത്രേയുള്ളൂ. പിന്നെ ഞങ്ങൾ സംസാരിച്ചത് നിന്നെക്കുറിച്ചു തന്നേ ആയിരുന്നു , മദ്രാസിയെ കിട്ടിയുള്ളോ എന്ന ചോദ്യത്തിന് നിന്റെ പെങ്ങളെ കെട്ടിച്ചു കൊടുക്കണ്ട എന്ന് പറഞ്ഞു . "

"ഇതൊന്നും എനിക്ക് മനസ്സിലായില്ലല്ലോ "

"അതെ , ഞങ്ങൾ സംസാരിച്ചത് ഹിന്ദിയിലല്ല , ബുന്ദേൽഖണ്ഡി എന്ന ഭാഷയാണ്. ഇവിടെ സാധാരണക്കാർ ഉപയോഗിക്കുന്ന ഭാഷ അതാണ് .. പിന്നെ നിന്റെ അച്ഛൻ എന്റെ അഡ്രെസ്സ് വാങ്ങിയത് വെറുതെയല്ലല്ലേ "

"എനിക്കറിയില്ല ജാനൂ , പക്ഷെ ഏതായാലും അത് നന്നായില്ലേ "

ജാൻവി പോകാനായി ബെഡിൽ നിന്നും എഴുനേറ്റു. ആര്യൻ അവളെ വീണ്ടും തന്റെ ശരീരത്തിലേക്ക് വലിച്ചിട്ടു

"ആരൂ, എന്നെ വിടൂ , താഴെ അച്ഛനുമമ്മയും ഉണ്ടാകും "

"വിടാം , അതിനു മുൻപ്, ഇനി മൂന്നാലു ദിവസത്തേക്ക് അടുത്ത് കിട്ടില്ല എന്നുറപ്പുള്ളതു കൊണ്ട് ഇത് വാങ്ങിച്ചിട്ടു പൊയ്ക്കോളൂ "

മറുപടി പറയുന്നതിന് മുൻപ് ആര്യന്റെ ചുണ്ടുകൾ അവളെ കവർന്നെടുത്തു. അമ്മയുടെ വിളിയാണ് ജാൻവിയെ അവനിൽ നിന്നും വേർപെടുത്തിയത്. ഒന്നും മിണ്ടാതെ നാണത്തോടെ അവൾ മുറിവിട്ടു താഴേക്ക് പോയി. ആര്യൻ മൊബൈൽ എടുത്തു സമയം നോക്കി , ഒരു മണിയാകാൻ മുപ്പതു മിനിറ്റ് കൂടി. താഴെ ഹാളിൽ അപ്പോഴും വിളക്കണഞ്ഞിട്ടില്ലായിരുന്നു. ഒരു പക്ഷെ ജയ് യുടെ വരവിനായി കാത്തിരിക്കുന്നതാകാം

@@@@@@

രാവിലെ ആരോ തന്റെ രജായിക്കുള്ളിൽ വലിഞ്ഞു കയറുന്നതുപോലെ തോന്നിയപ്പോഴാണ് ആര്യൻ ഉണർന്നത്

"ഗുഡ് മോർണിംഗ് , ആരൂ "

"ഗുഡ് മോർണിംഗ്, ജാൻ "

"നീ എന്താ ഇവിടെ

"ഭർത്താവിനെ രാവിലെ വിളിച്ചുണർത്തേണ്ടത് ഭാര്യ എന്ന നിലയിൽ എന്റെ കടമയല്ലേ "

".. നല്ല തണുപ്പ് ജാൻ "

"ഹം .. ആരൂ സമയം ഒൻപതു ആകാറായി , നീ കുളിച്ചു റെഡി ആയി താഴോട്ട് വാ , ചായ കുടിച്ചിട്ട് നമുക്ക് പോകണം "

"ഭയ്യാ "

"അവനെ എഴുനെല്പിച്ചിട്ടാ ഞാൻ ഇങ്ങോട്ടു വന്നത് , പെട്ടന്ന് വാ , പിന്നെ നിന്റെ ഡ്രസ്സ് ഞാൻ ഒരു ചെറിയ ബാഗിൽ ആക്കി താഴെ വച്ചിട്ടുണ്ട് , നമ്മുടെ രണ്ടുപേരുടേയും ഡ്രെസ് ഒരുമിച്ചു കൊണ്ട് പോകേണ്ടാ "

ജാൻവി ചാടി തുള്ളി റൂമിനു പുറത്തേക്കു പോയി

കുറച്ചു സമയത്തിനു ശേഷം ആര്യൻ താഴേക്കെത്തി. ഒരു കപ്പു ചായയും ബാഗും അവനെ ഏല്പിച്ചു ജാൻവി അവളുടെ ബാഗുകളുമായി വന്നു . ചായ കുടിച്ചു കഴിഞ്ഞു പുറത്തേക്കു ഇറങ്ങിയപ്പോൾ അവർക്ക് പോകാനുള്ള ഇന്നോവ റെഡി ആയിരുന്നു. ഡ്രൈവർ സീറ്റിൽ നിന്നും ജയ് അവനെ വിഷ് ചെയ്തു. ബാഗുകൾ മുകളിൽ പൊതിഞ്ഞു കെട്ടുമ്പോൾ തന്റെ ഇടിവള കൈയിലേക്ക് കയറ്റി ഇട്ടു രോഹിത് ആര്യനെ ക്രൂരമായി ഒന്ന് നോക്കി.അതിനു മറുപടിയായി തന്റെ താടി ഒന്ന് തടവി , മീശ ചെറുതായി പിരിച്ചു ജാൻവിയുടെ കൈ പിടിച്ചു അവൻ പുറകിലെ സീറ്റിലേക്കിരുന്നു. നടുക്കായി അച്ഛനുമമ്മയും ഇരുന്ന ശേഷം ഡോർ അടച്ചു രോഹിത് ജയ്ക്കൊപ്പം മുൻപിലെ സീറ്റിൽ കയറി. നൂറു കിലോമീറ്ററിനപ്പുറം ബത്വാ നദിക്കരയിൽ ചരിത്രമുറങ്ങുന്ന ഓർച്ച ലക്ഷ്യമാക്കി NH 44 ലൂടെ വെളുത്ത ഇന്നോവ മുന്നോട്ട് ഓടിത്തുടങ്ങി

രോഹിത്തിന്റെ നോട്ടവും ആര്യന്റെ മറുപടിയും കണ്ടു പരിഭ്രമത്തിലായ ജാൻവിയുടെ വലത് കൈ ആര്യൻ തന്റെ ഇരുകൈകൾ കൊണ്ടും ചേർത്ത് പിടിച്ചു , എല്ലാം ശെരിയാകും എന്ന അർത്ഥത്തിൽ ചെറിയ കുസൃതിയോടെ ഇരു കണ്ണുകളും അടച്ചു കാണിച്ചു . റോഡിനിരുവശവും പുറകോട്ടു പോകുന്ന മഞ്ഞ കളറുള്ള വരണ്ട ഭൂമിയിൽ അങ്ങിങ്ങായി കാണുന്ന കഴുത കൂട്ടങ്ങളും ഇഷ്ടിക ഫാക്ടറികളും , പിന്നെ കുറച്ചു ദൂരം പിന്നിട്ടു ശേഷം നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന ഗോതമ്പു പാടങ്ങളും എല്ലാം അവനു ആദ്യ കാഴ്ചകളായിരുന്നു

ഒടുവിൽ മഞ്ഞു മാറി ചെറിയ ചൂട് തുടങ്ങിയപ്പോൾ , തന്റെ തോളോട് ചേർന്ന് മയങ്ങുന്ന ജാൻവിയുടെ മുടിയിഴകളിൽ ആരും കാണാതെ ചുണ്ടുകൾ ചേർത്തു അവനും കണ്ണടച്ചു . അവന്റെ കണ്ണുകൾക്ക് മുൻപിൽ അപ്പോൾ ഒരു വിവാഹ പന്തൽ ഉയർന്നു വന്നു. അതിൽ ഡ്രെസ്സുകൾ പരസ്പരം കൂട്ടിക്കെട്ടി മന്ത്രോച്ചാരങ്ങൾക്കിടയിലൂടെ അഗ്നികുണ്ഡത്തിനു വലം വയ്ക്കുന്ന ഒരു ചെറുക്കനും പെണ്ണും.പക്ഷെ അവരുടെ മുഖം മൂടിയിരുന്നതിനാൽ ആരാണെന്നു മാത്രം അവനു മനസ്സിലായില്ല.ചുറ്റും മുഖം വ്യക്തതമല്ലാത്തവർ എന്തെല്ലാമോ പറയുന്നുമുണ്ട്. ആൾക്കൂട്ടത്തിനിടയിൽ അവൻ പരിചയമുള്ള ഒരു മുഖം കണ്ടു. അവനു തന്റെ മുഖവുമായി സാമ്യമുള്ള പോലെ .. അല്ല അത് താൻ തന്നെയാണ്. അപ്പോൾ വിവാഹം .. എന്തോ ദുസ്വപ്നം കണ്ടപോലെ അവൻ ഞെട്ടി എഴുനേറ്റു .. 

തന്റെ മുൻപിൽ , നേരത്തെ ജാൻവിയുടെ അച്ഛനിരുന്ന സീറ്റിൽ തന്നേയും തുറിച്ചു നോക്കിയിരിക്കുന്ന രോഹിതിനെ അവൻ കണ്ടു. അവനോടൊപ്പം ഉറങ്ങിയ ജാൻവിയോ , അവളുടെ മാതാപിതാക്കളോ ഭയ്യയോ കാറിൽ ഇപ്പോൾ ഇല്ല എന്ന് ഒരു ഉൾഭയത്തോടെ അവൻ തിരിച്ചറിഞ്ഞു. വലതു വശത്തു ഹൈവേയിലൂടെ വലിയ ഹോണടി ശബ്ദത്തോടെ ചീറിപ്പാഞ്ഞു പോയ ഒരു ട്രക്ക് അവനെ യാഥാർഥ്യ ബോധത്തിലേക്ക് തിരിച്ചു കൊണ്ടുവന്നു.
(തുടരും)

No comments:

Post a Comment