Sunday, July 7, 2019

ആര്യൻ 5



ആര്യൻ കഥ പറഞ്ഞു തുടങ്ങി,നക്ഷത്ര കണ്ണുള്ള പെൺകുട്ടിയുടെ കഥ , എപ്പോളും നാട്ടിലേക്ക് വരുമ്പോൾ ബസിൽ കാണാറുള്ള അതെ സ്വപ്നം .

കുറച്ചു വര്ഷങ്ങൾക്ക് മുൻപുള്ള ഒരു അഷ്ടമി സമയം , പത്താം ഉത്സവ ദിവസം , നിങ്ങൾ രണ്ടുപേരും നേരത്തെ അമ്പലത്തിലേക്ക് പോയി , അച്ഛൻ ഓഫീസിൽ നിന്ന് വരാതിരുന്നതിനാൽ അമ്മയെ കൊണ്ടുപോകേണ്ട ചുമതല എനിക്കായി. ദർശനം കഴിഞ്ഞു ഞാനും അമ്മയും ചേർന്ന് വടക്കേ വാതിലിനടുത്തുള്ള ലക്ഷദീപം കത്തിക്കുന്ന സമയം , മത്സരിച്ചു വിളക്കു തെളിയിക്കുന്നതിനിടയിലാണ് ഐശ്വര്യയെ ആദ്യം കാണുന്നത്. യാദൃച്ഛികമായി ഞാനും അവളും ഒരേ വിളക്കു തെളിക്കാനായി തിരിക്കാൻ നീട്ടി. പരസ്പരം നോക്കിയ ശേഷം രണ്ടുപേരും ഒരു പോലെ കൈകൾ പിൻവലിച്ചു. ഒരു നിമിഷം കാത്തു നിന്ന ശേഷം അവൾ കൈ നീട്ടി വിളക്ക് കത്തിച്ചു. അവളുടെ നനവുള്ള കറുത്ത കണ്ണുകൾ , ലക്ഷദീപങ്ങളുടെ പ്രഭയിൽ ഒരായിരം നക്ഷത്രങ്ങളെ ഒരുമിച്ചു ചേർത്തപോലെ പ്രകാശിച്ചു. നെറ്റിയിൽ ഒരു ചെറിയ ചന്ദന കുറി , ചുണ്ടിനു മുകളിലായി ഇടതു വശത്തു ഒരു മറുക്. നീണ്ട മുടി മുൻപോട്ടു ഇട്ടിരിക്കുന്നു. കടുംചുവപ്പു നിറമുള്ള ധാവണിയിൽ ലക്ഷ്മി ദീപങ്ങളുടെ പ്രഭയിൽ അവളൊരു ദേവതയായി എന്റെ മനസ്സിലേക്ക് പ്രതിഷ്ഠിക്കപ്പെട്ടു."അഹ് " അവളെ തന്നെ നോക്കിയിരുന്നതിനാൽ തിരികത്തി തീർന്നു ചൂണ്ടുവിരൽ പൊള്ളിയപ്പോളാണ് ഞാൻ അമ്പലത്തിലാണ് എന്ന ബോധം വന്നത്. ഒരു പുഞ്ചിരിയോടെ അവൾ തിരക്കിനിടയിൽ മറഞ്ഞു. ഞാൻ അവളെ അമ്പലം മുഴുവനും തിരഞ്ഞെങ്കിലും കാണാൻ സാധിച്ചില്ല.

പിന്നീട് ഒരിക്കലും അവളെ കാണാൻ സാധിക്കുമെന്ന് ഞാൻ കരുതിയതുമില്ല. എന്നാൽ എന്നെ വീണ്ടും മോഹിപ്പിച്ചു അവൾ വന്നു. അടുത്ത ദിവസം രാവിലെ അമ്പലത്തിലെ തിരക്കിൽ ദർശനം കഴിഞ്ഞു പനച്ചിക്കൽ ദേവിയെ തൊഴാൻ തെക്കു വശത്തേക്കു നടക്കുമ്പോൾ അമ്പലത്തിന്റെ കിഴക്കു തെക്കേ മൂലയിലെ നന്ദി പ്രതിഷ്ഠയുടെ ഒരു ചെവി അടച്ചു പിടിച്ചു മറുചെവിയിലൂടെ രഹസ്യം പറയുന്ന പാവടക്കാരി . പക്ഷെ ഇത്തവണ അവളെ വിട്ടുകളയാൻ എനിക്ക് മനസ്സ് വന്നില്ല. തലേ രാത്രിയിൽ എന്റെ ഉറക്കം കളഞ്ഞ പെണ്ണിനെ എനിക്കത്ര ഇഷ്ടമായിരുന്നു.

"ബാക്കി നാളെ പറയാം കുട്ടി. എല്ലാം കൂടി പുള്ളിക്ക് താങ്ങാൻ പറ്റില്ലല്ലോ."

എന്നെ നോക്കി കണ്ണുരുട്ടി കാണിച്ചു മുൻപോട്ടു പോയ പെൺകുട്ടിയുടെ പുറകെ ഞാനും കൂടി . പനച്ചിക്കൽ നടയിൽ നിന്ന് പരാതി പെട്ടി തുറക്കുന്ന അവളെ ഒരുപാടു നേരം നോക്കി നിന്നു , പിന്നെ തെക്കു പടിഞ്ഞാറേ മൂലയിലെ നന്ദിയെ കാണിച്ചു ഇതിലും രഹസ്യം പറയുന്നില്ലേ എന്ന് ചോദിച്ചു. അപ്പോളാണ് ആദ്യമായി എനിക്കൊരു പുഞ്ചിരി മറുപടിയായി കിട്ടിയത്. വീണ്ടും മുന്നോട്ട് നടന്ന അവൾ വടക്കേ വാതിലിനരുകിൽ , തലേ ദിവസം കത്തിച്ച വിളക്കിനരികിൽ നിന്നു വീണ്ടും പുഞ്ചിരിച്ചു. എന്റെ ഹൃദയത്തെ പറിച്ചെടുത്ത പുഞ്ചിരി.

"ഞാൻ ഐശ്വര്യ , ഗേൾസിൽ പ്ലസ് ടു വിനു പഠിക്കുന്നു. "

വലം കൈ നീട്ടി എന്നോട് പറഞ്ഞു

"ആര്യൻ , എഞ്ചിനീയറിംഗ് ലാസ്റ് ഇയർ "

"ഏട്ടാ , ഒറ്റക്കാര്യം . പേര് പറഞ്ഞു എന്ന് വിചാരിച്ചു , പ്രേമം ആണെന്നൊന്നും തോന്നരുതേ , എനിക്കെന്തോ പറയണമെന്ന് തോന്നി . അത്ര മാത്രം "

"ശെരി "

"ഇന്നലെ വിരൽ പൊള്ളിയായിരുന്നോ "

"ഇല്ല , ഇത്തിരി ചുവന്നതേ ഉള്ളു. "

"ഇനി വായിനോക്കി നിൽകുമ്പോൾ ഇതോർമ്മ വേണം "

"ഇനി ഞാൻ വേറെ ആരേ നോക്കാൻ "

"എങ്ങനെ"

"ഒന്നും ഇല്ല "

"അമ്മയുടെ പ്രിയ പുത്രനാണല്ലേ "

"ഇഹ് .. എങ്ങനെ മനസിലായി "

"ഇന്നലെ ഞാൻ കൂടെ ഉണ്ടായിരുന്നു, കുറച്ചു നേരം. അമ്മയുടെയും മകന്റെയും മുഴുവൻ സംസാരവും കേട്ടു "

"എന്നിട്ട് ഞാൻ കണ്ടില്ലല്ലോ "

"അതെങ്ങനാ അടുത്തുള്ളവരെ നോക്കാതെ അകലത്തേക്കു നോക്കി നില്കുവായിരുന്നല്ലോ "

"എന്നിട്ടെന്തു തോന്നി "

"നല്ലതു തോന്നി , അതല്ലേ പേര് പറഞ്ഞെ "

"ഹം "

"കൃഷ്ണന്റമ്പലത്തിൽ പോകണ്ടേ , നമുക്ക് നടന്നാലോ "

"നടക്കാം "


കിഴക്കേ ഗോപുര നടയിൽ നിന്നും ലേഡി ബേഡ് ഉന്തി അവൾ എന്നോടൊപ്പം കൃഷ്ണന്റെ അമ്പലത്തിലേക്ക് നടന്നു.
ദർശനം കഴിഞ്ഞിറങ്ങിയപ്പോൾ ഒരധികാരം പോലെ അവൾ മോതിരവിരൽ നീട്ടി എന്റെ നെറ്റിയിൽ കുറി വരച്ചു.

"അമ്പലത്തിൽ വന്നിട്ട് ചന്ദനം തൊടാതെയാണോ തിരിച്ചു പോകുന്നത് "

"അത് .. ഞാൻ... ഉത്സവം കഴിഞ്ഞു തിങ്കളാഴ് രാവിലെ കോളേജിലേക്ക് പോകും , ഇനി എന്നാണ് കാണാൻ പറ്റുക"

"ഞാൻ എല്ലാ ഞായറാഴ്ചയും അമ്പലത്തിൽ വരും , രാവിലെ എട്ടു മണിക്കു"

" അങ്ങിനെ ആണെങ്കിൽ വരുന്നതിന്റെ അടുത്ത ആഴ്ച്ച ഇനിയും കാണാം "

അവൾ എന്തോ വിരലിൽ എണ്ണി , എന്നിട്ട് സൈക്കിളിൽ കയറി.

" ദിവസം ഞാൻ വരില്ല , അതിന്റെ അടുത്ത ആഴ്ച കാണാം "

നാണത്താൽ പകുതി അടഞ്ഞ കണ്ണുകളാൽ എന്നെ നോക്കി പുഞ്ചിരി തൂകി അവൾ സൈക്കിൾ ചവിട്ടി മുന്നോട്ടു പോയി.

അങ്ങിനെ ഞങ്ങൾ വീണ്ടും കണ്ടു , ഒരിക്കൽ അല്ല പലവട്ടം . ഇടക്കെപ്പോളോ അവളെന്നോട് ഫോൺ നമ്പർ ചോദിച്ചു. പിന്നീട് ആഴ്ചയിൽ ഒന്ന് അവൾ എന്റെ മൊബൈലിൽ വിളിക്കും ,ഏതെങ്കിലും ബൂത്തിൽ നിന്ന്. ഞാൻ ഹോസ്റ്റലിൽ നിന്ന് വരുന്ന ദിവസങ്ങൾ അനുസരിച്ചു ഞങ്ങൾ അമ്പലത്തിൽ വച്ച് കാണും. മാസങ്ങൾ കഴിഞ്ഞുപോയി. എന്റെ കോഴ്സ് കഴിഞ്ഞു വീട്ടിലെത്തി , ജോലി നോക്കി നടക്കുന്ന സമയം. അവൾ ഡിഗ്രിക്ക് ചേർന്നു .

ഇതിനിടയിൽ പലവട്ടം കണ്ടെങ്കിലും ഒരിക്കൽ പോലും അവൾക്കെന്നെ ഇഷ്ടമാണെന്നു പറഞ്ഞിരുന്നില്ല. ഒടുവിൽ ഒരു ഓണക്കാലത്ത് ഞാനാണ് അമ്പലം ഒന്ന് മാറ്റിപിടിച്ചാലോ എന്നോ ചോദിച്ചത് . വൈക്കത്തു നിന്നും അക്കരക്കു ഒരു ബോട്ട് യാത്ര , ഇരുപതു മിനിറ്റ് അങ്ങോട്ടും , ഇരുപതു മിനിറ്റ് ഇങ്ങോട്ടും , അങ്ങിനെ ഇങ്ങനെ ഒരു മണിക്കൂർ കിട്ടും. എന്തോ അവളും സമ്മതിച്ചു.

പറയുന്നതിനിടയിൽ ആര്യന്റെ മൊബൈൽ ബെല്ലടിക്കാൻ തുടങ്ങി

"ജാനൂ .."

"നീ കുടിച്ചിട്ടുണ്ടോ "

"ഉണ്ടെങ്കിൽ "

"ഗഹരി ഥി രാത് , ലേകിൻ ഹം ഖോയെ നഹി ,
ദർദ് ബഹുത് ഥാ ദിൽ മേ , ലേകിൻ ഹം റോയെ നഹി,
കോയി നഹി ഹമാരാ ജോ പൂഛെ ഹംസേ ,
ജാഗ് രഹെ ഹോ കിസി കെ ലിയേ , യാ കിസി കെ ലിയേ സോയെ ഹി നഹി"

(രാത്രി ഒരുപാടു പിന്നിട്ടിട്ടും ഞാൻ സ്വയം നഷ്ടപെട്ടിരുന്നില്ല 

മനസ്സിൽ ഒരുപാടു ദുഃഖമുണ്ടായിരുന്നിട്ടും ഞാൻ കരഞ്ഞിരുന്നില്ല

ആർക്കു വേണ്ടിയാണു നീ ഉണർന്നിരിക്കുന്നത് അല്ലങ്കിൽ ആരെ ഓർത്താണ് നീ ഉറങ്ങാത്തതു എന്ന് ചോദിക്കാൻ എനിക്കാരുമുണ്ടായിരുന്നില്ല .)


"ജാൻ "

".."

"ജാൻവി "

മറു വശത്തു ഫോൺ കട്ട് ചെയ്തതാണെന്ന് മനസ്സിലാക്കി ആര്യൻ തന്റെ മൊബൈൽ അടുത്തിരുന്ന ടീപ്പോയിലേക്കു വച്ചു .

"ഇതാണോ അമ്മ പറഞ്ഞ ഹിന്ദിക്കാരി " ആകാശ് ചെറു ചിരിയോടെ ചോദിച്ചു.

"അതെ , ജാൻവി "

"ജാൻവി , ജാൻ , ജാനൂ .. അങ്ങിനെ " ആകാശിന്റെ പുഞ്ചിരി പൊട്ടിച്ചിരിക്ക് വഴിമാറി

"എന്താ ആകാശേട്ടാ "

"അല്ല അമ്മ പഴയ പ്രീഡിഗ്രി ആണേ , അതോ ഇനി ഹിന്ദി സീരിയൽ കാണാറുണ്ടോ എന്നറിയില്ല , ഏതായാലും അമ്മ വിചാരിച്ചിരിക്കുന്നെ , ജാൻ ജാനൂ എല്ലാം ഭാര്യാഭർത്താക്കന്മാർ അല്ലങ്കിൽ കമുകി കാമുകന്മാർ വിളിക്കുന്നതെന്നാ , വൈകിട്ട് എന്നെ പിടിച്ചു നിന്റെ മനസ്സറിയാൻ വിട്ടിരിക്കുവാ , പറ്റുമെങ്കിൽ നിന്റെ ജാനുവിന്റെ ഫോട്ടോയും "

"അവളൊരു പാവമാ .. എന്നെ ഒരുപാടിഷ്ടമാണ് .. പക്ഷെ ഐഷു , അവളെ മറക്കാൻ എനിക്ക് കഴിയില്ലല്ലോ "

"എന്നിട്ടു ബാക്കി പറയു , ബോട്ട് യാത്ര നടന്നോ "

ആര്യൻ കസേരയിൽ നിന്ന് എഴുനേറ്റു മുന്നോട്ടു നടന്നു,പാൽ നിലാവ് പൊഴിക്കുന്ന ചന്ദ്രനെ നോക്കി പുഞ്ചിരിച്ചു.

(തുടരും )

No comments:

Post a Comment