Tuesday, August 6, 2019

ശരത്കാലം 1



"രാഹുൽ പൂരം .... രേവതി തൃക്കേട്ട .. "

പോക്കറ്റിൽ നിന്നും വലതു കയ്യിലെടുത്തു പിടിച്ചിരുന്ന ഇരുപത് രൂപ നോട്ടു കൗണ്ടറിൽ കൊടുത്തു , അർച്ചനയുടെ രസീത് വാങ്ങി രാഹുൽ അമ്പല നടയിലേക്കു നടന്നു . നടയിലേക്കു മഞ്ഞ നിറത്തിലുള്ള ആ ചെറിയ പേപ്പറിന്റെ തുണ്ടുകൾ വച്ച് , കൈ കൂപ്പി തൊഴുതു , പോക്കറ്റിൽ നിന്നും തപ്പിയെടുത്ത ഒറ്റരൂപാ കോയിൻ ഭണ്ഡാര കുറ്റിയിലിട്ട് അവൻ പ്രദിക്ഷണം വയ്ക്കാൻ തുടങ്ങി . ഉപദേവതകളെ തൊഴുതു , വീണ്ടും നടയ്ക്കൽ എത്തിയപ്പോഴേക്കും പൂജാരി താലത്തിൽ അർച്ചന പ്രസാദവുമായി കാത്തു നിൽക്കുന്നുണ്ടായിരുന്നു . 

"രാഹുൽ .. "

"ഞാനാ തിരുമേനി .. "

അവൻ ഇടതു കൈ കൊണ്ട് കൈത്തണ്ടയിൽ പിടിച്ചു വലതു കൈ നീട്ടി , പൂജാരി കൊടുത്ത പുണ്യാഹം വാങ്ങി അല്പം കുടിച്ചു ബാക്കി നിറുകയിലേക്കു തൂവി.

"അർച്ചന നടക്കുമ്പോൾ നടയിൽ നിൽക്കണ്ടെ കുട്ടിയെ.. "

"അത്... സമയം ഇല്ല, കോളേജിൽ ഇന്ന് ആദ്യ ദിവസം ആണ്..അത് കൊണ്ടാ.. "

"ഇവിടെ നേരെത്തെ കണ്ടിട്ടില്ലല്ലോ .."

"ഇവിടെ പുതിയതാ തിരുമേനി .. "

"ഏതായാലും രാവിലെ വന്നതു നന്നായി, അതിരാവിലെ സരസ്വതിയും പിന്നെ ദുർഗ്ഗയുമാണ് ഇവിടുത്തെ പ്രതിഷ്ഠ. അമ്മ നല്ലതു വരുത്തട്ടെ .. "

അർച്ചന പ്രസാദം വാങ്ങി ഒരു ഇരുപതു രൂപാ നോട്ട് ആ താലത്തിലേക്ക് ഇട്ടു , തല കുനിച്ചു അനുഗ്രഹം വാങ്ങി രാഹുൽ പുറകോട്ടു മാറി നിന്ന് ഒരിക്കൽ കൂടി നടയിലേക്കു നോക്കി കണ്ണുകൾ അടച്ചു തൊഴുതു. പിന്നീട് , അമ്പലത്തിന്റെ വെളിയിലേക്കിറങ്ങി , പാതി അഴിച്ച നീല ഷർട്ട് മുഴുവനായി ധരിച്ചു , തറയിൽ വച്ചിരുന്ന ചെറിയ ഷോൾഡർ ബാഗ് കൈയിലെടുത്തു , അതിലെക്കു പ്രസാദം അടങ്ങിയ വാഴയില ചുരുട്ടി വച്ച് , ദൂരെ കാണുന്ന കോളേജിന്റെ കവാടം ലക്ഷ്യമാക്കി അവൻ നടന്നു തുടങ്ങി .

നവാഗതർക്ക് സ്വാഗതം എന്നെഴുതിയ ബാനറുകൾക്കു നടുവിലൂടെ കോളേജിന്റെ ഗേറ്റ് കടന്നു അകത്തേക്ക് കയറി ചെല്ലുമ്പോൾ ആദ്യം അവന്റെ ശ്രദ്ധയിൽ പെട്ടത് ഇടതു വശത്തു , വഴിയിൽ നിന്നും കുറച്ചകലെയായി കാണുന്ന ഒരു ചാപ്പലാണ്. കോളേജിൽ നിന്നും ഉയരുന്ന ബെല്ലടി ശ്രദ്ധിക്കാതെ അവൻ ചാപ്പലിനകത്തേക്ക് നടന്നു കയറുമ്പോൾ അവിടം ശൂന്യമായിരുന്നു. മാതാവിന്റെ രൂപക്കൂടിനു മുൻപിൽ ,അൽപനേരം തൊഴുകൈകളോടെ മുട്ടുകുത്തി നിന്നപ്പോൾ തന്റെ മനസ്സ് ശാന്തമാകുന്നത് പോലെയും ഒരു അപ്പൂപ്പൻ താടി പോലെ ഭാരമില്ലാതെയായി, ശൂന്യതയിൽ ഒഴുകിപ്പോകുന്നത് പോലെയും അവനു തോന്നി.

വലതു തോളിൽ ഒരു കൈത്തലം അമർന്നപ്പോഴാണ് അവൻ വർത്തമാനകാലത്തിലേക്കു തിരികെ വന്നത് . പരിഭ്രമത്തോടെ തല ഉയർത്തിനോക്കിയപ്പോൾ അടുത്തു നിന്നിരുന്നത് പ്രായമേറിയ ഒരു കന്യാസ്ത്രീ ആയിരുന്നെന്നു അവൻ തിരിച്ചറിഞ്ഞു. ആ ശുഭ്ര വസ്ത്രത്തിൽ ഒരു മാലാഖയെപ്പോലെ പോലെ തോന്നിയ അവരുടെ , തന്റെ തോളിൽ അമർന്ന വലതു കൈ ചുണ്ടോടു ചേർത്ത് അവൻ എഴുനേറ്റു .

"അമ്മ .. സിസ്റ്റർ .. സോറി .. ഞാൻ അറിയാതെ .. കോളേജിലെ പുതിയ അഡ്മിഷൻ "

നിറഞ്ഞ കണ്ണുകളെ ഇരു കൈകളാലും തുടച്ചു മാറ്റി , നിലത്തു നിന്നും ബാഗ് തോളിലേക്കിട്ടു അവൻ മുഖത്ത് പുഞ്ചിരി വരുത്തി. 

"അമ്മ .. അങ്ങിനെ തന്നെ വിളിച്ചോളൂ .. "

"ഹ്മ്മ് .. "

തിരിഞ്ഞു നോക്കാതെ ചാപ്പലിൽ നിന്നും പുറത്തിറങ്ങി , അഴിച്ചു വച്ചിരുന്ന നീല ഹവായ് ചെരുപ്പ് ധരിച്ചു, കോളേജിലെ ഒന്നാം നിലയിലുള്ള പ്രിൻസിപ്പലിന്റെ ഓഫീസിലേക്ക് അവൻ നടന്നു.

"അഗസ്റ്റിൻ കൊട്ടാരത്തിൽ "

പ്രിൻസിപ്പലിന്റെ ഓഫീസിനു മുൻപിൽ ഒരു നിമിഷം നിന്ന് , പേരെഴുതിയ ബോർഡ് വായിച്ചു നോക്കി , ഒരു ദീർഘ നിശ്വാസം എടുത്തു ഹാഫ് ഡോറിൽ വിരൽ കൊണ്ട് മുട്ടി .

"ഫാദർ .. മേ ഐ.. "

"യെസ് .. "

പരുക്കൻ ശബ്ദവും , അതെ മുഖഭാവവും . 

"യെസ്...എന്ത് വേണം "

മുന്പിലെ ഫയലിൽ നിന്നും കണ്ണെടുക്കാതെ പ്രിൻസിപ്പലച്ചൻ പറഞ്ഞു .

"ഞാൻ രാഹുൽ.. പുന്നത്തറ അച്ചൻ പറഞ്ഞിട്ട്.. അഡ്മിഷൻ .. "

ബാഗിൽ നിന്നും എടുത്ത വെളുത്ത കവർ അവൻ അച്ചന് നേരെ നീട്ടി . മൂക്കിന്റെ തുമ്പത്തു ഇരിക്കുന്ന കണ്ണാടയുടെ ലെൻസിനു മുകളിലൂടെ അവനെ നോക്കി അച്ചൻ ആ കവർ വാങ്ങി , അതിൽ നിന്നും വലിച്ചെടുത്ത പേപ്പർ നിവർത്തി പിടിച്ചു വായിച്ചു. 

"ഹ്മ്മ് .. ബി എസ് സി ഫിസിക്സ് .. മര്യാദക്കൊക്കെ പഠിച്ചോളണം ..ചുമ്മാ പുന്നത്തറ അച്ചന്റെ പേര് ചീത്തയാക്കരുത് "

"ഇല്ല.. ഞാൻ പഠിച്ചോളാം.. "

"ഉം.. എന്നാൽ ക്ളാസിലേക്ക് പൊയ്ക്കോ.. "

വേട്ടക്കാരന്റെ മുന്നിൽ നിന്നും രക്ഷപെട്ട ഇരയെപ്പോലെ , രാഹുൽ വേഗം പുറത്തേക്കു നടക്കാനൊരുങ്ങി. 

"നിന്നെ .. നീ എവിടാ താമസം .. "

"അത്.. അച്ചാ.. ഞാൻ, ഇവിടെ ഒരു അമ്മച്ചീടെ വീട്ടിലാ.. പുന്നത്തറ അച്ചൻ പറഞ്ഞിട്ട്.. "

അവൻ താഴേക്ക് നോക്കി പറഞ്ഞു .

"ഹ്മ്മ്.. അപ്പൊൾ ഭക്ഷണം, വട്ടച്ചിലവ് .. "

"ഭക്ഷണം അവിടുന്ന് തന്നെ.. വേറെ ചെലവ്.. നോക്കണം.. "

മുഖം തുടക്കനെന്ന വ്യാജേന മുണ്ടിന്റെ തുമ്പു കൊണ്ട് നിറഞ്ഞ വന്ന കണ്ണ് തുടച്ചു അവൻ ഹാഫ് ഡോർ തുറന്നു. 

"ഉം .. നാളെ , കോളേജ് കഴിഞ്ഞു പള്ളി മേടയിൽ വാ.."

"ശെരി .. "

അവിടെ നിന്നും പുറത്തിറങ്ങി , ഒന്നാം വർഷ ബിരുദം , ഫിസിക്സ് ക്‌ളാസ് മുറി അന്വഷിച്ചു എത്തിയപ്പോഴേക്കും , കയ്യിലെ കറുത്ത സ്ട്രാഫിൽ കുരുങ്ങികിടന്ന ആ പഴയ വാച്ചിൽ സമയം പത്തു മുപ്പതു കാണിച്ചിരുന്നു . പ്ലസ് ടു പരീക്ഷയിൽ ജയിച്ചതിനു വിജയൻ സാറിന്റെ സമ്മാനം . 

"സർ .. മേ ഐ ... "

ക്ലാസിനു മുൻപിൽ നിന്നും അകത്തേക്ക് നോക്കി അവൻ വിളിച്ചു ചോദിച്ചു. 

"എന്താ .. "

കയ്യിലിരുന്ന തടിയൻ പുസ്തകം മേശയിൽ വച്ച് നരകയറിയ ആ അദ്ധ്യാപകൻ അവനെ നോക്കി .

"സർ.. രാഹുൽ.. പുതിയ അഡ്മിഷൻ.. "

"ഓഹ് .. ആ മഹാൻ താനായിരുന്നോ.. ക്‌ളാസ്സു തുടങ്ങി ഒരു മാസമായല്ലോ.. ഇപ്പോഴാണോ വരാൻ തോന്നിയെ .."

"സോറി സർ .. പ്രിൻസിപ്പൽ അച്ചനെ കണ്ടിരുന്നു.. "

"ഹ്മ്മ് .. അച്ചനു കോളേജിന്റെ ചുമതല, എനിക്ക് ഈ ക്‌ളാസ്സിന്റെ ചുമതല.. മനസ്സിലായോ... "

രാഹുൽ എല്ലാം മനസ്സിലായപോലെ തലയാട്ടി . 

"ന്നാ കേറിപ്പോ.. "

ക്‌ളാസ്സിനകത്തേക്കു കയറി, ഏറ്റവും ഒടുവിലെ ഒഴിഞ്ഞ ബെഞ്ചിലേക്ക് നടന്നടുക്കുമ്പോൾ , തമാശ പറയുന്ന സാറിനെയോ അത് കേട്ട് ഒരു വിചിത്ര ജീവിയെ പോലെ തന്നെ നോക്കി ആർത്തലച്ചു ചിരിക്കുന്ന മറ്റു കുട്ടികളെയോ അവൻ ശ്രദ്ധിച്ചില്ല. കാരണം, അല്പം മുൻപ് മാതാവിന് മുൻപിൽ വച്ച് ശാന്തമായ ഒരു തടാകം പോലെയായിരുന്ന അവന്റെ മനസ്സ് ആ സമയത്തു പ്രക്ഷുബ്ധമായ ഒരു സമുദ്രമായി മാറിയിരുന്നു.

(തുടരും)

No comments:

Post a Comment