Monday, August 5, 2019

803 ലെ ശ്യാമ 11


സാധാരണ ദിവസങ്ങളിൽ വൈകിട്ട് ഏഴു മണിയാകും വീട്ടിൽ എത്താൻ , അന്നേ ദിവസം ഫ്രഷേഴ്‌സ് ഡേ കഴിഞ്ഞു വീട്ടിൽ നേരത്തെ എത്തി. റാഗിങ്ങ് പേടിച്ചു ഫസ്റ്റ് ഇയർ ഹോസ്റ്റലിൽ നിന്നിരുന്നില്ല . ഒന്ന് കുളിച്ചു ഫ്രഷ് ആയി ഫുഡ് എല്ലാം കഴിച്ചു ഇരിക്കുമ്പോൾ ആയിരുന്നു നന്ദേട്ടനെ കുറിച്ച് ഓർത്തത്. ലക്ഷ്മിയോട് തന്നെ ചോദിക്കേണ്ടി വരും. ഫോൺ എടുത്തു വിളിച്ചു. നാളെ അമ്പലത്തിൽ വച്ചു വിശദമായി സംസാരിക്കാമെന്നു അവൾ പറഞ്ഞു.

അടുത്ത ദിവസം ശെനിയാഴ്ച രാവിലെ മേഘയുമായി അമ്പലത്തിൽ പോയി. ദർശനം കഴിഞ്ഞു ഗോപുര നടയിൽ ലക്ഷ്മിക്ക് വേണ്ടി കാത്തു നിന്നു , അരമണിക്കൂറിനു ശേഷം അവളെത്തി. ഓടിപ്പിടിച്ചൊരു ദര്ശനം നടത്തി അവൾ ഞങ്ങൾക്കരുകിലേക്കു വന്നു.

"എന്തുവാടി .. നീ എപ്പോൾ വരാൻ പറഞ്ഞതാ , ഒരു മണിക്കൂർ ആയി ഞങ്ങൾ ഇവിടെ " മേഘ ആകെ കലിപ്പിലാണ് .

"ആവശ്യക്കാർ ഇത്തിരി കാത്തു നില്ക്കേണ്ടി വരും. ഞാൻ വീട്ടീന്ന് ചാടാൻ എത്ര പാട് പെട്ടന്നോ , "

"അത് പോട്ടെ , ലക്ഷ്മി നന്ദേട്ടനെ പറ്റി പറയു. "

"തിരക്ക് കൂട്ടാതെ ദേവകി , നിനക്ക് എന്താണ് എന്റെ മുറച്ചെറുക്കന്റെ കാര്യങ്ങൾ അറിയാൻ ഇത്ര തിടുക്കം അത് പറയു. "

"അങ്ങിനെ ഒന്നും ഇല്ല.. അകെപ്പാടെ ഒരു പ്രശ്‍നം കാണുന്നു. എന്തോ മറയ്ക്കുന്നത് പോലെ. "

"കോളേജിൽ എത്ര ചെക്കൻമാരുണ്ട് , നീ എല്ലാവരുടെയും കാര്യം നോക്കി നടക്കാറില്ലല്ലോ. അതും അവിടെ ചേർന്ന് രണ്ടു മൂന്ന് ആഴ്ചക്കുള്ളിൽ. സത്യം പറയു , നീ എൻ്റെ നന്ദേട്ടനെ തട്ടിപറിച്ചെടുക്കുമോ "

എനിക്ക് സങ്കടം വന്നു തുടങ്ങി. ആദ്യമായി ഒരാളോട് ഒരു ഇഷ്ടം തോന്നി തുടങ്ങിയതേ ഉള്ളു. അപ്പോഴേക്ക് അതിനും അവകാശിയായിരിക്കുന്നു.

എന്റെ കണ്ണ് നിറയുന്നത് കണ്ടിട്ടാവാം മേഘ എൻ്റെ തോളിൽ മുറുകെ പിടിച്ചു അരുതെന്നു തലയാട്ടി. ലക്ഷ്മിയും അത് ശ്രദ്ധിച്ചിരുന്നു.

"കൊള്ളാല്ലോ മോളെ , കണ്ടിട്ട് ഇത് അസ്ഥിക്ക് പിടിച്ചപോലായ തോന്നുന്നേ. എടി പെണ്ണെ , എന്റെ മുറച്ചെറുക്കൻ ഒക്കെ തന്നെ , പക്ഷെ ഞങ്ങള് തമ്മിൽ നീ ഉദ്ദേശിച്ച പോലുള്ള ഒരു ബദ്ധവും ഇല്ല, മാത്രവുമല്ല എൻ്റെ ഏറ്റവും അടുത്ത ഫ്രണ്ട് ആണവൻ , തിരിച്ചും. എന്തും തുറന്നു പറയാൻ സാധിക്കുന്ന അത്രക്ക് അടുപ്പമുള്ള സുഹൃദ് ബന്ധം . എന്നാലും അവന്റെ കാര്യമറിയുന്നതിനു മുൻപ് നീ എന്തിനിതു അന്വഷിക്കുന്നു എന്ന് പറയു. "

എനിക്കൊരല്പം ആശ്വാസമായി. ഞാൻ ആദ്യദിവസം മുതൽ തലേന്ന് വരെയുള്ള കാര്യങ്ങൾ അവളോട് പറഞ്ഞു. മേഘ എല്ലാം കേട്ട് വണ്ടറടിച്ചു ഇരിക്കുകയാണ്.

"അപ്പൊ അതാണ് .. കൊള്ളാം മോളെ .. , നന്ദൻ .. ഞാൻ അങ്ങനെയാ വിളിക്കുന്നെ , അവനൊരു പാവമാണ് , നല്ല കെയറിങ് ആണ് .. ഒരു പക്ഷെ നിൻറെ മനസ്സിൽ ഇങ്ങനെ ഒരു കാര്യം തോന്നിയത് അവനു അറിയുക പോലും ഉണ്ടാവില്ല. നീ അവനു ചേരും. അവൻ്റെ കാര്യങ്ങൾ പറയുന്നതിന് മുൻപ് ഈ പൂര്‍ണ്ണത്രയീശ നടയിൽ വച്ച് സത്യം ചെയ്യ് അവനെ ചതിക്കില്ല എന്ന്. "

പരസ്പരം ഇഷ്ടമാണെന്നു പറഞ്ഞിട്ടില്ലങ്കിലും , ഒരിക്കലും നന്ദേട്ടനെ തനിച്ചാക്കില്ല എന്ന് ഞാൻ അവൾക്കു വാക്ക് കൊടുത്തു. ലക്ഷ്മി നന്ദേട്ടൻറെ കഥ പറഞ്ഞു തുടങ്ങി, വീട് പണിതതും അമ്മയുടെ അപകടവും , പഠിച്ചു കൊണ്ട് ജോലിക്കു പോകുന്നതും എല്ലാം. പറഞ്ഞു തീർന്നപ്പോൾ എന്നേക്കാൾ കരഞ്ഞത് മേഘയായിരുന്നു . ഞങ്ങൾ കണ്ടത് നന്ദേട്ടനോട് പറയരുതെന്ന് ഞാൻ ലക്ഷ്മിയോട് പരന്നിരുന്നു. അടുത്ത ദിവസം ഞാൻ കോളേജിൽ എത്തിയത് വലിയ സന്തോഷത്തോടെയായിരുന്നു. എന്ത് വന്നാലും നന്ദേട്ടനോട് കൂടുതൽ അടുക്കുക എന്ന ലക്ഷ്യത്തോടെയും. ആദ്യമെല്ലാം നിരാശയായിരുന്നു ഫലം , ഇങ്ങോട്ടു വന്നു സംസാരിക്കാത്തതിനാൽ പല ദിവസങ്ങളിലും ബ്രേക്ക് സമയങ്ങളിൽ ഞാൻ ഇവരുടെ ഗ്രൂപ്പ് സ്ഥിരമായി നിൽക്കുന്ന ലാബിന്റെ സൈഡിലോ അല്ലങ്കിൽ ജീപ്പിനടുത്തോ പോകും. നന്ദേട്ടനൊഴിച്ചു ബാക്കി എല്ലാവര്ക്കും എൻ്റെ ഉദ്ദേശം അറിയാവുന്നതിനാൽ ആരും ഒന്നും പറഞ്ഞിരുന്നില്ല , മാത്രവുമല്ല നല്ല പ്രോൽസാഹനവുമായിരുന്നു. ഇടക്കവരെല്ലാം ഞങ്ങളെ തനിയെ വിട്ടു മാറിക്കളയും. അപ്പോളാണ് പാവത്തിന്റെ മുഖം കാണേണ്ടത് , വിളറി വെളുത്തു . ഞാൻ എന്തേലും ചോദിച്ചാൽ പിന്നെ വിക്കി വിക്കി ഉള്ള മറുപടിയും. പക്ഷെ ആ കണ്ണ് പൊത്തി കളി അധിക ദിവസം നീണ്ടു നിന്നില്ല.

രണ്ടോ മൂന്നോ ആഴ്ചക്കു ശേഷം , എഞ്ചിനീയറിംഗ് ഗ്രാഫിക്സ് ക്ലാസ്സിൽ പഠിപ്പിച്ചു കൊണ്ടിരിക്കുന്നു. അടുത്തിരുന്നവൾ എന്നെ തോണ്ടി ജനലിലേക്കു കണ്ണ് കൊണ്ട് ആഗ്യം കാണിച്ചു .ക്ലാസ്സിന് വെളിയിൽ നന്ദേട്ടൻ , കോറിഡോറിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയാണ് , കൂടെ വാലുകളും ഉണ്ട്.. ഞാൻ പുരികമുയർത്തി എന്താ എന്ന് അലക്സേട്ടനോട് ചോദിച്ചു. കടിച്ചു പിടിച്ച ഒരു ചിരിയായിരുന്നു മറുപടി. ക്‌ളാസ് തീർന്നു സർ മുൻപിലത്തെ ഡോറിലൂടെ പുറത്തേക്കു പോയതും നന്ദേട്ടൻ പുറകിലെ ഡോറിലൂടെ അകത്തു കയറി എന്റെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് പോയി. വിടു , എല്ലാവരും നോക്കുന്നു എന്നൊക്കെ പറഞ്ഞിട്ട് ആരു കേൾക്കാൻ നേരെ കൊണ്ടേ നിർത്തിയത് വാകമരത്തിന്റെ ചുവട്ടിൽ. സംഭവം കളർ ആയിരുന്നു.മരത്തിന്റെ ചുവട്ടിൽ മുഴുവൻ പൂക്കൾ മെത്ത വിരിച്ചിരിക്കുന്നു. അവിടെ ഞാനും നന്ദേട്ടനും മാത്രം. കുറച്ചു ദൂരെ ഞങ്ങളെ നോക്കി അലക്സേട്ടനും ടീമും.

"ദേവകി , ഞാനൊരു കാര്യമറിഞ്ഞു. എല്ലാവരുടെയും വിചാരം നമ്മൾ തമ്മിൽ പ്രണയത്തിലാണെന്നാണ് "

"അത് കൊണ്ട് "

"സത്യമായിട്ടും ഞാൻ അറിഞ്ഞ കാര്യമല്ല. അതാ ഞാൻ ക്ലിയർ ചെയ്യാൻ വിളിച്ചു കൊണ്ട് വന്നത് "

"കൊള്ളാം , എന്റെ ക്ലാസ്സിൽ കയറി കയ്യിൽ പിടിച്ചു എല്ലാവരുടെയും മുന്നിലൂടെ ഇവിടം വരെ കൊണ്ട് വന്നിട്ട് നമ്മൾ പ്രണയത്തിൽ അല്ല എന്ന് പറഞ്ഞാൽ ആര് വിശ്വസിക്കും. "

"ശ്ശെ .. ഇനിയിപ്പോ എന്തോ ചെയ്യും "

"അതെന്നോടാണോ ചോദിക്കുന്നെ , ദേ .. ഇങ്ങോട്ടു എന്റെ കണ്ണിലേക്കു നോക്കി പറയു എന്നെ ഇഷ്ടമല്ലന്നു "

"അത് ഞാൻ "

"ഓവർ ഡീസന്റ് ആയി കുളമാക്കണ്ട .. പിന്നെ ഉള്ള കാര്യം പറയാമല്ലോ ..എനിക്ക് നന്ദേട്ടനെ ഇഷ്ടമാണ്.. ഏതായാലും ഇങ്ങോട്ടു ഒരു പ്രൊപോസൽ കിട്ടില്ല എന്നറിഞ്ഞിട്ടാണ് അങ്ങോട്ട് പറയുന്നേ. പിന്നെ എന്നെ കുറിച്ച് നിനക്കൊന്നും അറിയില്ല എന്നൊക്കെയുള്ള സെന്റി ഡയലോഗ് വേണ്ട . ഞാൻ എല്ലാം അറിഞ്ഞിട്ടു തന്നെയാണ് പറയുന്നത്. " അത്രയും പറഞ്ഞു ഞാൻ തിരികെ ക്ലാസിലേക്കു പോന്നു.

പിന്നീടെപ്പോളോ നന്ദേട്ടൻ എന്നോട് ഹൃദയം തുറന്നു. ഞങ്ങളുടെ പ്രണയം ആ കലാലയത്തിലെ പരസ്യമായ രഹസ്യമായി. മാസങ്ങൾ കഴിഞ്ഞു. നന്ദേട്ടൻ നാലാം വർഷവും ഞാൻ രണ്ടാം വര്ഷവുമായി.ഞങ്ങൾ പിണങ്ങിയും അതിലേറെ ഇണങ്ങിയും മുന്നോട്ട് പോയി.

ദേവകി പറഞ്ഞു നിർത്തി.

"അപ്പൊ ഈ കല്യാണം " ടെസ്സയും ബേബിച്ചായനും ഒരുപോലെ ചോദിച്ചു.

കല്യാണം ....

നന്ദൻ പറഞ്ഞു തുടങ്ങി

ഞങ്ങളുടെ പ്രണയത്തെ ഒരിക്കലും ഒരു കൗമാര ചാപല്യമായി കാണരുത് എന്ന് ഞങ്ങൾ രണ്ടു പേരും അതിയായി ആഗ്രഹിച്ചു. അതുപോലെ ഒരിക്കലും പഠനത്തെ ബാധിക്കരുതെന്നും. എന്നും കാണാൻ സാധിച്ചില്ലെങ്കിലും ഫോണിലൂടെ നിറയെ സംസാരിക്കുമായിരുന്നു. എല്ലാ കാമുകി കാമുകന്മാരും നീ ഇല്ലാത്ത കോളേജ്‌ദിവസങ്ങൾ എന്നൊക്കെ പറഞ്ഞു പൈങ്കിളി പറയുമ്പോൾ, ഞങ്ങളുടെ ഡിസ്കഷൻ ചിലപ്പോൾ ജാവയെക്കുറിച്ചായിരിക്കും അല്ലങ്കിൽ പായസത്തെക്കുറിച്ചായിരിക്കും അതുമല്ലങ്കിൽ മാത്യുച്ചായന്റെ പുതിയ ക്ളയിന്റിനെ കുറിച്ചായിരിക്കും. .

എനിക്കിവളോടുള്ളത് പ്രണയമായിരുന്നോ അതോ ആരാധനയായിരുന്നോ എന്നെനിക്കറിയില്ലായിരുന്നു. എൻ്റെ എല്ലാ കാര്യങ്ങളുമറിഞ്ഞു എന്നോടൊപ്പം ജീവിക്കാൻ എത്തിയ ഒരു പെൺകുട്ടിക്ക് , ഒരിക്കൽ പോലും ഒന്നും ആവശ്യപ്പെടാത്തവൾക്കു എന്ത് കൊടുക്കും എന്നൊരു ചിന്തയിൽ നിന്നാണ് ഒരു വേളാങ്കണ്ണി ഓട്ടം കഴിഞ്ഞു വന്നപ്പോൾ കിട്ടിയ കാശു കൊണ്ട് കുഞ്ഞു താലി വാങ്ങി നൽകിയത്. ഒരു പക്ഷെ അത് നല്കിയപ്പോളായിരുന്നു ഞാൻ എൻ്റെ കാമുകിയെ തിരിച്ചറിഞ്ഞത്. അപ്പോൾ അത് താലി എന്നതിൽ കവിഞ്ഞു എൻ്റെ ജീവന്റെ പാതിയാക്കാമെന്നുള്ള , ജീവനുള്ളിടത്തോളം കാലം കൈക്കുള്ളിൽ ചേർത്ത് പിടിച്ചോളാമെന്നുള്ള , നിന്നെ ആർക്കും വിട്ടു കൊടുക്കില്ലന്നുള്ള വാഗ്ദാനമായിരുന്നു.

പിന്നീട് ... ഞാൻ തന്നെ തള്ളി പറഞ്ഞ എൻ്റെ പൊള്ളയായ വാഗ്ദാനം . ..

പെട്ടന്ന് നന്ദന്റെ മുഖം മാറി , കുഞ്ഞു കുട്ടികളെ പോലെ ദേവകിയുടെ കൈകളിൽ മുഖം ചേർത്ത് അവൻ പൊട്ടി കരയാൻ തുടങ്ങി.

ക്ഷമിക്കണം എന്ന് പല തവണ അവൻ്റെ മനസ്സ് പറയുന്നതായി അവൾക്കു തോന്നി.മുൻപിൽ ടെസ്സയും ബേബിച്ചായനും ഉള്ള കാര്യം മറന്നുകൊണ്ട് അവളവനെ തൻ്റെ നെഞ്ചോടു ചേർത്ത് മൂർദ്ധാവിൽ പലതവണ ഉമ്മ വച്ചു .


(തുടരും)

No comments:

Post a Comment