Monday, August 5, 2019

803 ലെ ശ്യാമ 4


മുഖത്തു സൂര്യകിരണങ്ങൾ അടിച്ചപ്പോളാണ് നന്ദൻ ഉറക്കമുണർന്നത് .ഒരു വേള താൻ എങ്ങിനെ ഇവിടെ എത്തി എന്ന് അവൻ അത്ഭുതപ്പെട്ടു. മലർന്നു കിടന്നു കൈകൾ കൊണ്ട് സൂര്യനെ മറച്ചു അവൻ തലേ രാത്രിയിലെ കാര്യങ്ങൾ ആലോചിച്ചെടുത്തു. ശ്യാമയോടൊപ്പം അവിടെ ഇരുന്നു സംസാരിച്ചതും അവളുടെ മടിയിൽ തലവച്ചു കിടന്നതും, പിന്നെ അവളുടെ പാട്ടു കേട്ട് ഉറങ്ങിയതുമെല്ലാം. എന്നിട്ടു അവളെവിടെ ?രാത്രിയിലെ ഏതോ യാമത്തിൽ അവളുടെ ഇടുപ്പിലൂടെ കൈകൾ ഇട്ടു അവളുടെ വയറിൽ അമർന്നു കിടന്നതു അവൻ ഓർത്തെടുത്തു, അപ്പോളും ആ മതിലിൽ ചാരി ഇരുന്ന അവൾ തന്റെ തലമുടികളിൽ തഴുകുന്നുണ്ടായിരുന്നു..

നന്ദൻ എഴുന്നേറ്റിരുന്നു , ചുറ്റുപാടും നോക്കി . ആരും അടുത്തില്ല .. ഒരു പക്ഷെ അവൾ രാവിലെ എഴുന്നേറ്റു പോയി കാണും . അവൻ കുപ്പികളും പേപ്പറും പാത്രവുമെല്ലാം കവറിലാക്കി താഴേക്ക് പോയി. 803 അപ്പോളും പൂട്ടിയിരിക്കുകയ്യായിരുന്നു. അവൻ തന്റെ ഫ്ലാറ്റ് തുറന്നു അകത്തു കയറി. സമയം ഒൻപതു കഴിഞ്ഞിരിക്കുന്നു. ഉച്ചക്ക് മുൻപ് പഴയ റൂമിൽ ചെന്ന് ബുക്കുകളും ഡ്രസ്സ് ഉള്ള ബാഗും എടുക്കണം . അതിനു മുൻപ് അളിയന്റെ കാർ ചെക്ക് ചെയ്യണം . കാറിന്റെ ബാറ്ററി ഡൌൺ ആണെങ്കിൽ അതിനൊരു തീരുമാനം ഉണ്ടാക്കണം. അവൻ ഓടി ബാത്‌റൂമിൽ കയറി , പത്തു മിനിറ്റിനുള്ളതിൽ ബ്രെഷ് ചയ്തു ഫ്രഷ് ആയി പുറത്തു വന്നു.കാറിന്റെ കീ ബാഗിൽ നിന്നും എടുത്തു ടേബിളിൽ വച്ചു , അപ്പോളേക്കും കോളിംഗ് ബെല്ല് അടിച്ചു .

"ശ്യാമ മേഘമേ നീ .. രാവിലെ വന്നുവല്ലേ .." ഒരു മൂളിപ്പാട്ടോടെ നന്ദൻ വാതിൽ തുറന്നു . പക്ഷെ നിരാശയായിരുന്നു ഫലം .ജോലിക്കാരി ഭാഗ്യ ആയിരുന്നു മുൻപിൽ..
എന്തെല്ലാമോ തെലുങ്കിൽ പറഞ്ഞു അവൾ അകത്തേക്ക് കയറിപ്പോയി . ഇനി ഇവളുടെ വൃത്തിയാക്കൽ കഴിയാതെ പോകാൻ പറ്റില്ല , ഏതായാലും ബ്രേക്ക് ഫാസ്റ്റ് കഴിക്കാം എന്ന് മനസ്സിൽ വിചാരിച്ചു നന്ദൻ അടുക്കളയിലേക്കു കയറി . തലേ ദിവസം വാങ്ങിച്ച ദോശ മാവ് കുറച്ചു ഒരു പാത്രത്തിൽ കലക്കിയെടുത്തു , പെട്ടന്ന് മൂന്നു ദോശ ചുട്ടെടുത്തു. ഫ്രിഡ്ജിൽ നിന്നും പീനട്ട് ബട്ടർ എടുത്തു ദോശയിൽ തൂത്തു വച്ചു . സോസ്‌പാനിൽ വെള്ളം തിളപ്പിച്ച് തേയിലയും പാൽപൊടിയും ഇട്ടു ചായ റെഡി ആക്കി.

ദോശയും ചായയും ഡൈനിങ് ടേബിളിലേക്കെടുത്തു അടുക്കള ഭാഗ്യക്കൊഴിവാക്കി കൊടുത്തു. പിന്നെയും എന്തെല്ലാമോ തെലുങ്കിൽ അവൾ വിളിച്ചു പറയുന്നുണ്ടായിരുന്നു. കുറച്ചു കഴിഞ്ഞു സിങ്കിലെ പാത്രങ്ങൾ കഴുകി വേസ്റ്റുമായി അവൾ പുറത്തേക്കു പോയി . പോകുന്ന പോക്കിൽ ബിയർ കുപ്പി കാണിച്ചു ഒരു വളിച്ച ചിരിയും. ദൈവമേ ഇനി വേലക്കാരികളോടും സമാധാനം പറയേണ്ടി വരുമോ എന്ന് അവൻ മനസ്സിൽ ഓർത്തു.

ഭക്ഷണം കഴിച്ചു ഒരിക്കൽ കൂടി നിലക്കണ്ണാടിയുടെ മുൻപിൽ തല ചീകുമ്പോൾ അവിടെ വീണ്ടും മുല്ലപ്പൂവിന്റെയും ചന്ദനത്തിന്റെയും ഗന്ധം നിറയുന്നത് അവനറിഞ്ഞു.

"ശ്യാമ"

"ഹാ .. എന്താ നന്ദേട്ടാ .." അവൾ അവനു പുറകിലായി ബെഡിൽ വന്നിരുന്നു.

"നീ എപ്പോ വന്നു "

"ഒരല്പസമയമായി .. ഇങ്ങനെ വാതിൽ തുറന്നു ഇട്ടാൽ കള്ളൻമാർ കയറി ഉള്ളതെല്ലാം എടുത്തു കൊണ്ടുപോകും കേട്ടോ "

"ശെരി മാഡം .. അതിരിക്കട്ടെ ശ്യാമ എപ്പോളാ ടെറസിൽ നിന്നും പോയത് .. ഞാൻ അറിഞ്ഞില്ലല്ലോ "

" എന്തായിരുന്നു ഉറക്കം .. ഉണർത്തണ്ട എന്ന് കരുതി രാവിലെ താഴേക്ക് പോന്നു .. "

"രാവിലെ വരെ അവിടെ ഉണ്ടായിരുന്നോ ? അപ്പൊ നീ ശെരിക്കും ഉറങ്ങി കാണില്ലല്ലോ"

"ഹും .. രാത്രിയിൽ ഞാൻ ഒന്ന് ഉറങ്ങിവന്നപ്പോളാ അരയിൽ കൂടി ഒരു കെട്ടിപ്പിടുത്തം എന്നിട്ടു എന്റെ വയറിൽ മുഖം ചേർത്ത് ഒരു ഉറക്കം , ഒരു പെണ്ണായ ഞാൻ പിന്നെ എങ്ങനെ ഉറങ്ങും "

പുറമേ അപ്പോൾ തോന്നിയ ചമ്മൽ കാട്ടാതെ അവൻ വീണ്ടും ചോദിച്ചു.

"നീ വലിയ കരാട്ടെക്കാരി അല്ലെ , പിന്നെ എന്തിനാ പേടി..അല്ലങ്കിൽ തന്നെ എന്നെ വിളിച്ചുണർത്താമായിരുന്നില്ലേ "


"അത് പിന്നെ .. ആ ഉറക്കം കണ്ടിട്ട് അങ്ങിനെ തോന്നിയില്ല " അവനു മിഴികൊടുക്കാതെ അവൾ ബാൽക്കണിയിലേക്കു നടന്നു കൊണ്ട് പറഞ്ഞു .

"പിന്നെ നന്ദേട്ടാ, ഇന്നു എന്റെ കൂടെ മഡിവാള അയ്യപ്പൻറെ അമ്പലത്തിൽ വരുമോ "

"അമ്പലത്തിൽ പോകാനാണെങ്കിൽ ഇവിടെ എത്ര അമ്പലങ്ങൾ ഉണ്ട് അത്രയും ദൂരം ട്രാഫിക്കിൽ പോണോ "

"ഇങ്ങനെ ഒരു മനുഷ്യൻ , ഒരു പെൺകുട്ടി തന്റെ കൂടെ അത്രയും ദൂരം വരുന്നതിൽ ഒരു സന്തോഷവുമില്ലേ?"

"ഓഹോ അങ്ങിനെ , കൊണ്ടുപോയേക്കാം "

"അങ്ങിനെ ചുമ്മാ കൊണ്ടുപോയാൽ പോരാ , നല്ല കുളിച്ചു കുട്ടപ്പനായിട്ടു പൌഡർ ഒക്കെ ഇട്ടു നിന്നോണം , ഒരു സർപ്രൈസ് ഉണ്ട് . "

"എന്ത് സർപ്രൈസ് "

"സർപ്രൈസ് .. സർപ്രൈസ് ആണ് , അതിപ്പോൾ പറയാൻ പറ്റില്ല .. അപ്പൊ വൈകിട്ട് നാലരക്ക് റെഡി ആയി നിൽക്കണം , പിന്നെ രണ്ടു ഹെൽമറ്റ് എടുത്തോണെ.. ഞാൻ ഇപ്പൊ പോകുവാ. "

നന്ദൻ എന്തെങ്കിലും പറയുന്നതിന് മുൻപ് ശ്യാമ വെളിയിലേക്കു പോയി ..

"എത്ര ആലോചിച്ചിട്ടും ഇവളുടെ മനസ്സ് പിടുത്തം കിട്ടുന്നില്ലല്ലോ , അവളെ കുറിച്ച് ഒന്ന് സംസാരിക്കാൻ പോലും തയ്യാറാകുന്നില്ല .. ഇന്നലെ വൈകിട്ട് മുതൽ കുറെ വർഷങ്ങളായുള്ള പരിചയം പോലാണ് സംസാരം .. എന്തും പറയാൻ സാധിക്കുന്ന വളരെ അടുത്ത സുഹൃത്തിനെ പോലെ "

അവൻ ആത്മഗതം പോലെ പറഞ്ഞു നിർത്തി .. അപ്പോളാണ് അന്ന് ചെയ്തു തീർക്കേണ്ട കാര്യങ്ങളെ കുറിച്ച് അവൻ ഓർത്തത് . ചെറുതാണെങ്കിലും വലുതാണെങ്കിലും ചെയ്യേണ്ട കാര്യങ്ങൾ അപ്പോൾ തന്നെ തീർക്കണം . അവൻ വേഗം കാറിന്റെ കീ എടുത്തു ഫ്ലാറ്റ് പൂട്ടി താഴേക്കിറങ്ങി .പാർക്കിംഗ് സ്ലോട്ടിൽ എത്തി , ബുള്ളറ്റ് മാറ്റി വച്ച് കാറിന്റെ കവർ മാറ്റി , ഒരു വെളുത്ത സ്വിഫ്റ്റ് .

കൊള്ളാം അളിയാ .. അളിയാനാണളിയാ അളിയൻ

ഈ അളിഞ്ഞ സാധനത്തെ ആണോ അളിയൻ എന്ന് വിളിക്കുന്നതു എന്ന സിനിമാ ഡയലോഗ് പണ്ട് ഭാമയോട് ചോദിച്ച നിമിഷത്തെ വെറുത്തു കൊണ്ട് അവൻ വണ്ടിയിൽ കയറി .. താക്കോലിട്ടു തിരിച്ചപ്പോൾ തന്നെ സ്റ്റാർട്ട് ആയി .. ഭാഗ്യം ബാറ്ററി ഓക്കെ ആണ് .
നന്ദൻ സെക്യൂരിറ്റിയെ വിളിച്ചു .അവൻ തികഞ്ഞ ഭവ്യതയോടെ ഓടി വന്നു ,

"പൂരാ ക്‌ളീൻ കരോ "
"ജീ സാബ് "

ഫോൺ എടുത്തു നന്ദൻ കാർത്തിക്കിനെ വിളിച്ചു . പഴയ റൂമിലെ സഹ മുറിയൻ

"മച്ചാ .. നീ എങ്കെ "

"ഡായ് .. നീ എങ്കടാ ഇരുക്കു .. നേരത്തു കൂപ്പിട്ടതെയില്ല .@#$% !@##$"

"സോറിഡാ കാർത്തിക് .. ഒരു ചിന്ന വേല .. അതില് ബിസി .. ഞാൻ ഒരു തേർട്ടി മിനുട്സിൽ വരും നീ എല്ലാ ബോക്‌സും കീഴെ എടുത്തിട്ട് വാ "

അറിയാവുന്ന തമിഴും മലയാളവും മിക്സ് ചെയ്തു അവൻ പറഞ്ഞൊപ്പിച്ചു .

നന്ദൻ കാർ എടുത്തു ഓടിച്ചു പോയി . പഴയ റൂമിന്റെ കീഴെ എത്തിയപ്പോളേക്കും കാർത്തിക്കും കൂട്ടുകാരും ചേർന്ന് എല്ലാം മൂന്നാം നിലയിൽ നിന്നും താഴെ എത്തിച്ചിരുന്നു. ചെറിയ റോഡിന്റെ ഇരുവശവുമായി തീപ്പെട്ടി കൂടു അടുക്കി വച്ചപോലത്തെ വീടുകൾ , വാടകക്ക് മാത്രമായി പണിഞ്ഞവ . അത് കൊണ്ട് തന്നെ പാർക്കിങ് ഒരു പ്രശനവുമാണ് . വേഗത്തിൽ അവർ പെട്ടികളും ബാഗും കാറിലിട്ടു. കാർത്തിക് ചാടി വണ്ടിയിൽ കയറി .

"നീ "

"നല്ല ബാക് പെയിൻ , മരുന്ന് വാങ്ങണം , പക്കത്തിലെ ബാറില് വിട്ടാ പോതും "

കാർത്തികിനെ ബാറിലിറക്കി നന്ദൻ തിരിച്ചു പോയി. പോകുന്നവഴി ലഞ്ച് കഴിച്ചു. അപ്പാർട്‌മെന്റിലെത്തി. ബാഗും ബോക്സുകളും ലിഫ്റ്റ് വഴി റൂമിലെത്തിച്ചു. ബാഗിലിരുന്ന ഡ്രസ്സ് എല്ലാം അടുക്കി വച്ച് വീണ്ടും ബെഡിൽ കയറി കിടന്നു. ശ്യാമയുടെ സർപ്രൈസിനെ കുറിച്ചോർത്ത് ഒരു ചെറു പുഞ്ചിരിയോടെ നാല് മണിക്ക് അലാറം സെറ്റ് ചെയ്തു ഒന്ന് മയങ്ങി.

ഒരുൾ വിളിപോലെ നാലുമണിക്ക് മുൻപ് തന്നെ അവൻ ഉണർന്നു .കുളി കഴിഞ്ഞു ഈറൻ മാറുമ്പോഴാണ് വെളിയിൽ നിന്നും നന്ദേട്ടാ എന്നൊരു വിളികേട്ടതു . അവൻ ഒരു ടി ഷർട്ടുമിട്ടു ഫ്ലാറ്റിന്റെ വാതിൽ തുറന്നു .
വെളിയിൽ ശ്യാമ നില്കുന്നു ..

"ആഹാ , മിടുക്കൻ കറക്റ്റ് സമയത്തു തന്നെ റെഡി ആയല്ലോ . "

അവൾ ഫ്ലാറ്റിലേക്ക് കയറി.

"നന്ദേട്ടൻ ഏതു ഡ്രെസ്സാണിടുന്നെ ?”

"ഏതെങ്കിലും ഇടാം "

"പോരല്ലോ .. ആ നീല ചെക്ക് ഷർട്ട് ഇട് . പിന്നെ നീല കരയുള്ള മുണ്ടും "

കഴിഞ്ഞ ഓണത്തിന് ഭാമ വാങ്ങിത്തന്നതാണ്. പക്ഷെ ഇതൊക്കെ ഇവൾക്കെങ്ങനെ അറിയാം , നന്ദൻ ആകെ ആലോചനയിലായി .

"അതെ ഇപ്പൊ കൺഫ്യൂഷന്റെ കാര്യമില്ല , ഭാമേച്ചി എന്നോട് പറഞ്ഞിട്ടുണ്ട് നന്ദേട്ടൻ അത് സൂക്ഷിച്ചു വച്ചിരിക്കുന്ന കാര്യം , പെട്ടന്നാകട്ടെ.. പിന്നെ ഒരു കാര്യം ഞാൻ വെളിയിലോട്ടു ഇറങ്ങുവാ . ആ ജംഗ്ഷനപ്പുറം ഞാൻ നിൽക്കുന്നുണ്ടാകും . ഇനി ഇവിടുന്നു നന്ദേട്ടന്റെ വണ്ടിയിൽ കേറി വന്നിട്ട് ഒരു പ്രശനം വേണ്ട"

അതും പറഞ്ഞു അവൾ ഇറങ്ങിപ്പോയി ..കുറച്ചു മിനിട്ടുകൾക്ക് ശേഷം അവനും താഴേക്കിറങ്ങി ചെന്ന് ബുള്ളറ്റെടുത്തു വെളിയിലേക്കു പോയി . അവൾ പറഞ്ഞപോലെ ജംഗ്ഷനപ്പുറം അവൾ കാത്തു നില്പുണ്ടായിരുന്നു. രണ്ടാമത്തെ ഹെൽമറ്റ് അവൻ അവൾക്കു നീട്ടി. അവൾ അത് വാങ്ങിയെങ്കിലും കയ്യിൽ പിടിച്ചതെയുള്ളൂ.

"നീ അല്ലെ പറഞ്ഞത് ഹെൽമറ്റ് വേണമെന്ന് , എന്നിട്ടു എന്തെ തലയിൽ വയ്കാത്തെ "

"ചുമ്മാ .. ഇതിന്റെ ആവശ്യം കുറച്ചു കഴിഞ്ഞു വരും... പിന്നെ.. ഞാൻ ഫ്ലാറ്റിൽ നിന്നും വണ്ടിയിൽ കയറാഞ്ഞത് എന്താണെന്നു ചേട്ടന് തോന്നുന്നുണ്ടോ ?.. കഴിഞ്ഞ തവണ ഞങ്ങളെ കാണാൻ കുറച്ചു ഫ്രണ്ട്‌സ് , ബോയ്സ് വന്നിരുന്നു . അന്ന് അസോസിയേഷൻ സെക്രട്ടറി ചുമ്മാ ഡയലോഗ് അടിച്ചു. ഇനി അങ്ങിനെ ഒരു സീൻ വേണ്ട എന്ന് കരുതി"

നന്ദന് പിന്നെയും അത്ഭുതമായി ..

"നിനക്കെന്താ പെണ്ണേ മനസ്സ് വായിക്കാനുള്ള കഴിവുണ്ടോ "

"ഉണ്ടെന്നു കരുതിക്കോ "

നന്ദന്റെ തോളിൽ കൈകൾ അമർത്തി അവൾ അവനോടു ചേർന്നിരുന്നു .

അടുത്ത ബ്ലോക്കിൽ വച്ച് അവൻ വീണ്ടും തന്റെ സർപ്രൈസിനെ കുറിച്ച് ചോദിച്ചു.

"ശെരി, ഇനി പറയാം .. നന്ദേട്ടൻ പറഞ്ഞ എല്ലാ ഗുണങ്ങളുമുള്ള ഒരു പെൺകുട്ടിയെ കണ്ടു പിടിച്ചു . ഇന്ന് അവളെ കാണാനാണു നമ്മൾ പോകുന്നത് . "

"അതാരാണാവോ "

"നന്ദേട്ടനെ ഒത്തിരി സ്നേഹിക്കുന്ന നന്ദേട്ടന് വേണ്ടി ജീവിക്കുന്ന ഒരു സുന്ദരി "

"ഞാൻ അറിയാതെ"

"അതെ .. അറിയാൻ തീരെ വഴിയില്ലല്ലോ .. വീട്ടിലും , കോളേജിലും ,ജോലി സ്ഥലതുമെല്ലാം നേരെ നോക്കി നടക്കുന്ന നന്ദൻ ചുറ്റുപാടുകളിൽ ഉള്ളതൊന്നും ശ്രദ്ധിച്ചിട്ടില്ലല്ലോ. പിന്നെ എങ്ങനെ അറിയും ?"

"നീ ടെൻഷൻ അടിപ്പിക്കാതെ ആരാണെന്നു പറ "

"കാത്തിരിപ്പിനു ഒരു സുഖം ഉണ്ട് നന്ദേട്ടാ , അത് സ്നേഹിക്കുന്നവർക്ക് വേണ്ടിയാകുമ്പോൾ ഇത്തിരി സുഖം കൂടും . അതുകൊണ്ടു മോൻ കുറച്ചു നേരം കൂടി വെയിറ്റ് ചെയ്യ് "
അമ്പലത്തിന്റെ പുറകിലെ റോഡിൽ വണ്ടി ഒതുക്കി നന്ദൻ ഹെൽമറ്റ് ഊരാൻ തുടങ്ങി.

"ഇപ്പൊ ഹെൽമറ്റ് ഊരല്ലേ , ആ കുട്ടി വന്നോട്ടെ , ചിലപ്പോ നന്ദേട്ടനെ കണ്ടാൽ ഓടിപോയാലോ "

"ശെരി.. ശെരി "

"പിന്നെ ഒരു കാര്യം , അവിടെ , കാണുമ്പോൾ തന്നെ ദേഷ്യപ്പെടരുത് , കെട്ടിപ്പിടിക്കുകയും ചെയ്യരുത്. കുറച്ചൊക്കെ റൊമാന്റിക് ആയി ഫിലിമിലെ പോലെ ഡീൽ ചെയ്യണം "

"നീ വരില്ലേ , എന്റെ കൂടെ "

"ഞാൻ ഇല്ല , തന്നെ പോയാൽ മതി "

"അതല്ല , ഒരു ബലത്തിന് "

"പിന്നെ ബലം.. എനിക്ക് അമ്പലത്തിൽ കയറാറായിട്ടില്ല ചേട്ടാ "

"ഓ അങ്ങിനെ .. " നന്ദൻ അവളെ നോക്കി ഒന്ന് അമർത്തി ചിരിച്ചു .

"പിന്നെ ഒരു കാര്യം കൂടി , തിരിച്ചു വരുമ്പോൾ ഞാൻ ഇവിടെ കാണില്ല , 5.30 നു ബസ് ഉണ്ട് .നാട്ടിലേക്കു പോകും , എന്റെ കസിൻ ഇപ്പൊ വരും . അവൾ ഇനി ഏട്ടനെ കാണണ്ട , ചുമ്മാ വേണ്ടാത്ത ചോദ്യങ്ങൾ ചോദിക്കും "

"അപ്പൊ ഇനി.. "
"വീണ്ടും ഒരു സർപ്രൈസുമായി നമുക്ക് കണ്ടുമുട്ടാം നന്ദേട്ടാ "

ഒരു നിമിഷത്തെ ഇടവേളയ്ക്കു ശേഷം ശ്യാമ രണ്ടു പെൺകുട്ടികളുടെ നേർക്കു കൈകൾ ചൂണ്ടി .

"അവരെ കണ്ടോ , അതിൽ ആ പിങ്ക് അനാർക്കലി ആണ് ചേട്ടന്റെ പെണ്ണ് "

"അനാർക്കലിയോ , അപ്പൊ ഹിന്ദുവല്ലേ "

"എന്റെ ബാബുവേട്ടാ , നിങ്ങള് പാട് പെടും "

"ആരാ ബാബുവേട്ടൻ "

"എന്റെ അച്ഛൻ .. "

കണ്ണ് മിഴിച്ചു നിൽക്കുന്ന നന്ദനെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.

"ആ ഡ്രെസ്സിന്റെ പേരാണ് അനാർക്കലി അല്ലാതെ പെണ്ണിന്റെ പേരല്ല. ഇനി വേറെ ഒന്നും നോക്കാനില്ല , മോൻ പെട്ടന്ന് ആ പിങ്കിന്റെ പുറകെ വിട്ടോ .. ഓൾ ദി ബെസ്റ്റ് " തള്ള വിരലുയർത്തി അവൾ പറഞ്ഞു

നന്ദൻ ഹെൽമറ്റ് ഊരി , മുടി ഒന്നുകൂടി ശെരിയാക്കി അമ്പലത്തിലേക്കു നടന്നു . ആ പെൺകുട്ടികൾ വഴിപാട് കൗണ്ടറിന്റെ മുൻപിൽ നില്കുന്നത് അവൻ കണ്ടു . മുഖം കാണാൻ സാധിക്കുന്നില്ല .അവൻ ഒരല്പം മുൻപോട്ടു നടന്നു . കിളി പോയ പെണ്ണാണ് ശ്യാമ,അവൾ പറഞ്ഞത് മുഴുവൻ വിശ്വസിക്കരുത് .അത് കൊണ്ട് ഒറ്റയടിക്ക് അവരുടെ മുൻപിൽ ചെന്ന് ചാടണ്ട . അവൾ ആരാണെന്നു അറിയണം , പിന്നെ തന്നെ ഇഷ്ടമാണോ എന്നും.
അമ്പലത്തിലെ ഒരു തൂണിനു പുറകിൽ കയ്യെത്തും ദൂരത്തു അവൻ മറഞ്ഞു നിന്നു.അപ്പോൾ വഴിപാട് കൗണ്ടറിൽ നിന്നും അവൻ കേട്ട ആ ശബ്‌ദം പരിചയമുള്ളതു പോലെ അവനു തോന്നി .

"ഒരു നെയ്‌വിളക്ക് പിന്നെ ഒരർച്ചനയും "

അവിടെ നിന്നും നെയ്‌വിളക്കുമായി അമ്പലത്തിലേക്ക് കയറി പോകുന്ന ആ പെൺകുട്ടിയെ കണ്ടു നന്ദൻ അമ്പരന്നു.അവിടുത്തെ കൽത്തൂണിൽ ചാരിനിന്നു അവളെ ആദ്യമായി കാണുന്നപോലെ കണ്ണ് നിറയെ കണ്ടു . അവന്റെ ഉള്ളിൽ അപ്പോൾ ഒരു പഞ്ചാരി മേളം കൊട്ടി കയറാൻ തുടങ്ങി …



തുടരും 

No comments:

Post a Comment