Friday, August 23, 2019

ഉത്സവപ്പിറ്റേന്ന് 2




വർഷങ്ങൾക്കിപ്പുറം ഒരു പ്രഭാതം 


ട്രെഡ് മില്ലിൽ കലോറി നാനൂറ്റി അമ്പത് എന്ന് കാണിച്ചപ്പോൾ വിഷ്‌ണു വേഗത എട്ടിൽ നിന്നും ആറിലേക്കാക്കി, ഓട്ടം നിർത്തി നടക്കാൻ തുടങ്ങി. നാനൂറ്റി എൺപത്തി അഞ്ചു കടന്നപ്പോൾ വേഗത നാലിലേക്കാക്കി,പിന്നെ രണ്ടും. ഒടുവിൽ കലോറി അഞ്ഞൂറ് എന്ന സഖ്യ തൊട്ടപ്പോൾ പതുക്കെ ട്രെഡ്മിൽ ഓഫാക്കി താഴേക്കിറങ്ങി , കസേരയിലേക്കിരുന്നു. അടുത്തുകിടന്ന തോർത്തെടുത്തു മുഖം തുടച്ചു മൊബൈലിന്റെ ഇന്റർനെറ്റ് ഓണാക്കി. തന്റെ കാലുകൾ അപ്പോഴും ചലിക്കാൻ ശ്രമിക്കുന്നതായി അവനു തോന്നി.വാട്ട്സാപ്പിന്റെയും ഫേസ്ബുക്കി ന്റെയും പിന്നെ പേരറിയാത്ത ഒരുപാടു ഗെയിമുകളുടെയും മുന്നറിയിപ്പുകളും സന്ദേശങ്ങളും വലിയ ശബ്ദത്തോടെ ഫോണിൽ നിറയാൻ തുടങ്ങി. തോർത്തെടുത്തു തോളിലിട്ട് , കുപ്പിയിൽ നിന്നും വെള്ളവും കുടിച്ചു അവൻ ജിം റൂം പൂട്ടി ടെറസ്സിലേക്കിറങ്ങി. ധനുമാസത്തിലെ ചെറിയ തണുപ്പിലും തന്റെ ശരീരത്തിന് വല്ലാത്ത ചൂട് അനുഭവപ്പെടുന്നത് പോലെ അവനു തോന്നി. ടെറസ്സിലേക്ക് പരന്നു കിടന്ന മൂവാണ്ടൻ മാവിന്റെ ശിഖിരങ്ങളുടെ ചുവട്ടിലെ കസേരയിൽ ഇരുന്നു , കാലുകൾ അടുത്ത കസേരയിലേക്ക് വച്ച് വിഷ്ണു ഫോണിലെ മെസ്സേജുകൾ നോക്കാൻ തുടങ്ങി. പതിവുപോലെ പോലെ രാവിലെ ആറരക്ക് മക്കളെ വിളിച്ചുണർത്താൻ ശ്രമിക്കുന്ന ഭാര്യയുടെയും ഇത്തിരികൂടി ഉറങ്ങണമെന്നു പറയുന്ന കുട്ടികളുടെയും വഴക്കുകൾ ഉച്ചത്തിലായപ്പോൾ അവൻ അവിടെ നിന്നും എഴുനേറ്റു താഴേക്ക് നടന്നു . 


അഡ്വക്കേറ്റ് മഠത്തിൽ വിശ്വനാഥപണിക്കർക്ക് മൂന്ന് മക്കളാണ് , മൂത്തയാൾ വിഷ്ണു , അച്ഛനെ പോലെ തന്നെ വക്കീൽ ആണ് . ഭാര്യ ആതിര , അടുത്ത് തന്നെയുള്ള സഹകരണ ബാങ്കിൽ മാനേജർ ആണ്. മക്കൾ ഒൻപതു വയസ്സുള്ള വീണയും ആറ് വയസ്സുള്ള വേദും . രണ്ടാമത്തെയാൾ വിദ്യ , ഭർത്താവ് അഡ്വക്കേറ്റ് അശോക് , കോടതിയിൽ പണ്ടൊരു കേസിൽ വിശ്വനാഥ പണിക്കർക്ക് എതിരായി വാദിക്കാൻ വന്നതാണ്. തന്നെക്കാൾ കൂർമ്മബുദ്ധിയുള്ള ആളായത് കൊണ്ടു , ഉടനെ തന്നെ അശോകിനെ തന്റെ മരുമകനാക്കി. മക്കൾ പത്തു വയസ്സുകാരി അഞ്ജലിയും , ആറു വയസ്സുകാരി അനന്യയും. അശോകിന്റെ അനിയത്തിയാണ് ആതിര. ഒരു മാറ്റക്കല്യാണം എന്ന് വേണമെങ്കിൽ പറയാം . അവർ ഒരുകിലോമീറ്റർ അപ്പുറമാണ് താമസം. വിശ്വനാഥ പണിക്കർ ഇപ്പോൾ അങ്ങിനെ കോടതിയിൽ പോകാറില്ലെങ്കിലും എന്നും രാവിലെ അശോക് അയാളെ കാണാൻ വരും , കേസുകളെ കുറിച്ച് സംസാരിക്കും , വേണ്ട നിര്ദശങ്ങളും അഭിയപ്രായങ്ങളും തേടും. ഫസ്റ്റ് ക്ലാസ് കോർട്ടിലും ജില്ലാ കോർട്ടിലും പുലികളാണ് വിശ്വനാഥപണിക്കരും അശോകും എങ്കിൽ അവിടുത്തെ സിംഹം ആണ് വിഷ്ണു. പക്ഷെ , അച്ഛനും ഏട്ടനും താത്പര്യമുള്ള ഒരു കേസിലും വിഷ്ണു ഇടപെടാറില്ല , അതുപോലെ തിരിച്ചും. ഒരു പര്സപര ധാരണ എന്ന് വേണമെങ്കിൽ പറയാം. അശോക് ഇടപെടുന്ന കേസുകൾ മുഴുവനും ക്രിമിനലുകൾക്ക് വേണ്ടി ആയതു കൊണ്ട് സ്വന്തമായി തല്ലാനും കൊല്ലാനും ഒരു സേനതന്നെയുണ്ടയാൾക്ക്. അത് പോലെ രാഷ്ട്രീയത്തിൽ നല്ല പിടിപാടും.


ഇളയ ആൾ വൈശാഖ് , ഇവരുടെ വഴിയേ സഞ്ചരിക്കാത്ത, വിശ്വനാഥപണിക്കരുടെ ഭാഷയിൽ പറഞ്ഞാൽ പിഴച്ചുപോയ സന്തതി. എംസിഎ കഴിഞ്ഞു ബാംഗ്ലൂരിൽ ആയിരുന്നു ജോലി. അങ്ങിനെയാണ് ഇളയ മകന് തറവാട് എന്ന നിലയിൽ വിഷ്ണു അടുത്ത് തന്നെ വൈഷ്ണവം എന്ന പേരിൽ ഒരു ഇരുനില വീട് വച്ചത്. പക്ഷെ, അവരുടെ ആഗ്രഹങ്ങളെ തള്ളിക്കളഞ്ഞു വൈശാഖ് കൂടെ ജോലി ചെയ്തിരുന്ന ഒരു പാലക്കാരി അച്ചായത്തിയെ കെട്ടി. വൈശാഖിന്റെ ജനനത്തിനു മൂന്നു വർഷങ്ങൾക്കിപ്പുറം അമ്മ മരിച്ചു പോയിരുന്നു. അത് കൊണ്ട് തന്നെ കൂടുതൽ ശ്രദ്ധയും കൊഞ്ചലും എറ്റു വളർന്നിട്ടാണ് അവൻ അങ്ങിനെയായതു എന്ന് പഴിച്ചു വിശ്വനാഥപണിക്കർ അവനെ തറവാടിന് പുറത്താക്കി. അതോടെ വൈശാഖ് ഭാര്യ ജീനയുമൊത്തു യു സ് ലേക്ക് കുടിയേറി. ഇപ്പോൾ വർഷത്തിലൊരിക്കൽ പാലായിൽ വരുമ്പോൾ അച്ഛനറിയാതെ ചേട്ടനെയും ചേച്ചിയെയും കാണാനെത്തും. മകൻ നാലുവയസ്സുകാരൻ ആദവ് . 


വൈശാഖ് പോയതോടെ ഒറ്റക്കായ അച്ഛനൊപ്പം വിഷ്ണുവും കുടുംബവും താമസം തുടങ്ങി. ആറ് മാസങ്ങൾക്കു മുൻപ് ചെറിയ ക്ഷീണം തോന്നിയപ്പോഴാണ് ഡോക്ടറുടെ നിർദ്ദേശപ്രകാരം വിഷ്ണു ഫുൾ ബോഡി ചെക്കപ്പ് നടത്തിയത്. ഒരു ശരാശരി മലയാളിയെ പോലെ ആവശ്യത്തിൽ കൂടുതൽ കൊളെസ്ട്രോൾ ശരീരത്തിൽ കണ്ടതിനെ തുടർന്ന് ഡോക്ടറുടെ നിർദ്ദേശപ്രകാരം സ്വന്തമായി ഒരു ചെറിയ ജിം വൈഷ്ണവത്തിന്റെ മുകളിൽ സ്ഥാപിച്ചു തുടങ്ങിയതാണ് രാവിലത്തെ വ്യായാമം.


വിഷ്ണു മഠത്തിൽ തറവാട്ടിലേക്കെത്തി പത്രവുമായി സോപാനത്തിലേക്കിരുന്നു. 


"ആതി .. ചായ "


അവിടെയിരുന്നു വിഷ്ണു തെക്കേ മുറിയിലെ അച്ഛന്റെ ഓഫീസിലേക്ക് നോക്കി. ചെറിയൊരു പരിഭ്രമത്തോടെ വിശ്വനാഥപണിക്കർ അവിടെയുള്ള പേപ്പർ കെട്ടുകൾ തിരിച്ചും മറിച്ചും നോക്കിയും ചില പേപ്പറുകളിൽ നിന്നും എന്തൊക്കെയോ ഒരു വെള്ള പേപ്പറിലേക്കു എഴുതുകയും ചെയ്യുന്നുണ്ട് . മുഖത്തെ പരിഭ്രമത്തിൽ നിന്നും ഏതോ പ്രധാനപ്പെട്ട കേസിന്റെ വാദം ഇന്നുണ്ട് എന്ന് അവനു മനസ്സിലായി. 


"അതെ, രാവിലെ വേണുവിന്റെയൊപ്പം ഡിസ്കഷൻ ഒന്നും ഇല്ലല്ലോ, കുട്ടികളെ ഒന്ന് റെഡി ആക്കൂ "


ആതിരയുടെ കയ്യിൽ നിന്നും ചായ കപ്പു വാങ്ങി അവൻ വീണ്ടും പേപ്പറിലേക്കു തല താഴ്ത്തി . 


"വിഷ്ണുവേട്ടാ , ഞാൻ പറഞ്ഞത് കേട്ടോ. അമ്മിണിഅമ്മ പറഞ്ഞാലൊന്നും അവർ കേൾക്കത്തില്ല.എനിക്കിന്ന് ബാങ്കിൽ ഓഡിറ്റിങ് ഉണ്ട് , രാവിലെ പോണം "


ആതിര തിരിഞ്ഞു അകത്തേക്ക് നടക്കുന്നതിനിടയിൽ തിരിഞ്ഞു നിന്നു . ഇനിയും താൻ എഴുനേറ്റില്ലങ്കിൽ കുടുംബ പ്രശ്‍നം ഉണ്ടാകും എന്ന തിരിച്ചറിവിൽ വിഷ്ണു പേപ്പർ സോപാനത്തിലേക്കു ഇട്ടു അകത്തേക്ക് നടന്നു. 


"വലിയ വക്കീലാണെന്നു പറഞ്ഞിട്ടെന്തു കാര്യം, സന്തോഷകരമായ കുടുംബ ജീവിതത്തിനു വിട്ടു വീഴ്‌ച ചെയ്തേ പറ്റൂ " ആത്മഗതം പറഞ്ഞു അവൻ കുട്ടികളുടെ റൂമിലേക്ക് കയറി.


എട്ടുമണിയോട് കൂടി ആതിര രണ്ടു കുട്ടികളുമായി വെളിയിലേക്കു ഇറങ്ങുമ്പോൾ അവരുടെ ഡ്രൈവർ ഗോപി അങ്ങോട്ട് ഓടി വന്നു .


"ആതിര കുഞ്ഞേ, ഞാൻ കൊണ്ടേ വിടാം"


"വേണ്ട ഗോപിയേട്ടാ , എനിക്ക് രാവിലെ ബാങ്കിൽ പോണം. അവരെ സ്കൂളിൽ വിട്ട് ഞാൻ അത് വഴി പോയ്കോളാം "


ആതിര തന്റെ കാറിൽ രണ്ടുപേരെയും കേറ്റി വെളിയിലേക്കു ഓടിച്ചു പോകുമ്പോൾ എതിർ ദിശയിൽ നിന്നും വീട്ടിലേക്കു ഒരു XUV ഇരച്ചെത്തി . അതിൽ നിന്നും അശോകും പിന്നെ മുടി നീട്ടി വളർത്തിയ ഒരാളും ഇറങ്ങി വിഷ്ണുവിനെ കൈപൊക്കി കാണിച്ചു വിശ്വനാഥപണിക്കരുടെ ഓഫീസിലേക്ക് നടന്നു. കാശു കിട്ടിയാൽ എന്തും ചെയ്യുന്ന ആളാണ് അശോക് എന്നറിയാവുന്ന കൊണ്ട് വന്നത് ഏതോ ഗുണ്ടയാണെന്നു വിഷ്ണുവിന് മനസ്സിലായി. അവർ വരുന്നത് കണ്ടതോടെ വിശ്വനാഥപണിക്കർ ഒരു വെളുത്ത പേപ്പറുമായി പുറത്തേക്കിറങ്ങി.


"അശോകാ, അപ്പൊ എങ്ങിനെയാ ഇന്നത്തെ കാര്യം "


"അച്ഛാ, ആ ദേവകി തള്ള മാത്രമേ ഇനി ഒപ്പിട്ടു താരം ഉള്ളു. അവർക്കു വേണ്ടി ആരും ഹാജരാകത്തുമില്ല. "


വിശ്വനാഥപണിക്കർ തല ഉയർത്തി എന്ത് എന്നർത്ഥത്തിൽ അശോകിനെ നോക്കി.


"എന്ന് വച്ചാൽ, ഇവിടുന്നു ഒരു വക്കീലും അവർക്കു വേണ്ടി വാദിക്കില്ല. പിന്നെ ഇവൻ കുറച്ചു പിള്ളേരെ അവിടെ ഇട്ടിട്ടുണ്ട്. ആരേലും വെളീന്നു വന്നാൽ ഇവൻ നോക്കിക്കൊള്ളും , ഏതായാലും അതിനുള്ള കപ്പാസിറ്റി അവർക്കില്ല"


അശോക് തന്റെ കയ്യിലിരുന്ന പേപ്പർ കേട്ട് കൊണ്ട് താടി ചുരണ്ടി . 


"അതേതായാലും നന്നായി. അവര് കൂടി പോയിട്ട് വേണം റോഡിന്റെ സൈഡിൽ ഉള്ള ആ സ്ഥലത്തൊരു ഷോപ്പിംഗ് കോംപ്ലെക്സ് പണിയാൻ. ഹൈവേ എങ്ങാനും ഇത് വഴി വന്നാൽ കോടികളുടെ മുതലാ അത്. "


അവരുടെ സംസാരം കേട്ട വിഷ്ണുവിന് കാര്യങ്ങൾ ഏതാണ്ടെല്ലാം മനസ്സിലായി . അടുത്ത് തന്നെ തങ്ങളുടെ ഗ്രാമത്തിൽ കൂടി പോകുന്ന റോഡ് ഹൈവേ ആയി പ്രഖ്യാപിക്കുമെന്നും അങ്ങിനെ നാലു വരി പാത ആയാൽ അതിന്റെ ചുറ്റുപാടും ഉള്ള സ്ഥലത്തിന് വിലകൂടും എന്നും MLA കഴിഞ്ഞതവണ അച്ഛനോട് പറഞ്ഞത് അവനോർത്തു. തന്റെ ജൂനിയർ ആയ രമേശിനോട് ഇന്നത്തെ കേസിന്റെ കാര്യങ്ങൾ എല്ലാം തയ്യാറാക്കി വയ്ക്കാൻ പറഞ്ഞു മെസ്സേജ് ഇട്ടു അവൻ അകത്തേക്ക് പോയി. 


പത്തു മണിയോടെ വിഷ്ണു റെഡിയായി വന്നപ്പോഴേക്കും അച്ഛനും അശോകേട്ടനും കോടതിയിലേക്ക് പോയെന്നു അവനു മനസ്സിലായി. തന്റെ കോട്ടു കാറിലേക്കിട്ടു അവനും വെളിയിലേക്കു ഓടിച്ചു പോയി.


വൈകുന്നേരം തിരിച്ചെത്തിയ വിഷ്ണു കണ്ടത് ദേഷ്യത്തിൽ ഓഫീസ് റൂമിലെ പേപ്പറുകൾ മുഴുവനും വലിച്ചെറിഞ്ഞു കണ്ണുകൾ ചുവപ്പിച്ചു നിൽക്കുന്ന വിശ്വനാഥപണിക്കരെയാണ്. മുൻപിൽ കുറ്റം ചെയ്ത കൊടും കുറ്റവാളിയെപ്പോലെ തലതാഴ്ത്തി കൈകൾ കെട്ടി അശോകും. അങ്ങോട്ട് നടക്കാൻ തുടങ്ങിയ വിഷ്ണുവിനെ ആതിര പുറകിൽ കൂടി കൈപിടിച്ച് വലിച്ചു അകത്തേക്ക് കൂട്ടി കൊണ്ടുപോയി . 


"എന്ത് പറ്റി .. ആതി "


"അറിയില്ല വിഷ്ണുവേട്ടാ .. ഞാൻ വന്നപ്പോൾ മുതൽ രണ്ടു പേരും ഇങ്ങനെ നില്പുണ്ട് , എന്താ എന്ന് ചോദിച്ചതിന് എന്നെയും കുറെ ചീത്ത വിളിച്ചു . കുട്ടികളെ മുറിയിലാക്കി ഏട്ടൻ വരാൻ നോക്കി നിൽക്കുകയായിരുന്നു ഞാൻ "


"വിഷ്ണൂ .. ഇങ്ങോട്ടു വന്നേ ... "


അപ്പോഴേക്കും വിശ്വനാഥപണിക്കർ അവനെ അങ്ങോട്ട് വിളിച്ചു . ഓഫീസിലേക്ക് പോകുന്ന വിഷ്ണുവിനെ നോക്കി പേടിയോടെ അവൾ വാതിലിന്റെ പുറകിൽ നിന്നു . 


"എന്താ അച്ഛാ .. "


"ഒരു കേസ് .. ഒരു കേസ് നീ വാദിക്കണം എനിക്ക് വേണ്ടി.. "


"ഏതു കേസ് .. എന്താ പറ്റിയത് എന്ന് പറയു "


"ഇവൻ , ഇവന്റെ വാക്കും കേട്ടു ഇന്ന് കോടതിയിൽ പോയതാ , കക്ഷിക്ക്‌ വേണ്ടി ആരും വരില്ല എന്നും പറഞ്ഞു ചെന്നിട്ടു , സമയമായപ്പോൾ ഹൈക്കോടതിയിൽ നിന്നും വക്കീൽ വന്നു വാദിച്ചു തിരിച്ചു പോയി. ആദ്യമായിട്ട് ഞാൻ നാണം കെട്ടു , അശോകാ എവിടെപ്പോയി നിന്റ ഉണ്ടകളെല്ലാം .."


വിശ്വനാഥപണിക്കർ നിന്ന് വിറക്കാൻ തുടങ്ങി.


"അച്ഛൻ അവിടെ ഇരിക്ക്, നമുക്ക് നോക്കാം, ആദ്യം കേസ് എന്താണെന്നു പറയു, അതിന്റെ ഡീറ്റെയിൽസ് ഒക്കെ എനിക്ക് താ , ഞാൻ ഒന്ന് പഠിക്കട്ടെ "


അശോകൻ തന്റെ കയ്യിലിരിക്കുന്ന വലിയൊരു ഫയൽ അവനു നേരെ നീട്ടി . അപ്പോൾ ആ വീട്ടു മുറ്റത്തേക്ക് പൊടി പറത്തി ഒരു വെളുത്ത ഫോർച്യൂണർ കയറി വന്നു . DL രെജിസ്ട്രേഷൻ ഉള്ള ആ വണ്ടിയുടെ ഡ്രൈവിംഗ് സീറ്റിൽ നിന്ന് ഇറങ്ങി വന്ന ആളെ കണ്ടു വിശ്വനാഥപണിക്കരും അശോകനും വിഷ്ണും ഞെട്ടി. 


(തുടരും)

No comments:

Post a Comment