Monday, August 5, 2019

803 ലെ ശ്യാമ 17 (അവസാന ഭാഗം)

മുഖത്ത് വീണ വെള്ളത്തുള്ളികൾ ആണ് നന്ദനെ ഉണർത്തിയത് , രാവിലെ കുളികഴിഞ്ഞിറങ്ങിയ ദേവകി മുൻപോട്ടു കുനിഞ്ഞു നിന്ന് മുടി തോർത്തുകയാണ്. സ്ഥാനം കിടക്കുന്ന സെറ്റ് സാരിയിൽ അവന്റെ കണ്ണുകൾ ഉടക്കി , പതുക്കെ കൈ നീട്ടി അവളെ കട്ടിലിലേക്ക് വലിച്ചിട്ടു. അയ്യോ എന്നലർച്ചയോടെ അവൾ നന്ദന്റെ ശരീരത്തിലേക്ക് വീണു. അതെ സമയം അടുക്കളയിൽ പാത്രം വീഴുന്നതിന്റെയും , രാധയുടെയും ശബ്ദവും അവർ കേട്ടു .

"അതെ നമ്മുടെ റൂമിന്റെ തോട്ടപ്പുറം ഹാളാണ് ,അതിനോട് ചേർന്ന് അടുക്കള. നീ ഇങ്ങനെ കൂവിയാൽ അവരെല്ലാം കൂടി ഓടിവരും "

"കൂവാതെ പിന്നെ , ഉറങ്ങിക്കിടക്കുന്ന ആള് പെട്ടന്നു എന്നെ കേറി പിടിക്കുമെന്നു ഞാൻ കരുതിയില്ല. എന്നെ വിട്ടേ.. ഞാൻ അടുക്കളയിലേക്കു ചെല്ലട്ടെ .. "

"ഇന്നലെയോ ഒന്നും നടന്നില്ല , ഇപ്പോളിങ്ങനെ സീൻ കാണിച്ചിട്ട് ഞാൻ വിടുന്നതെങ്ങനെയാ "

"വിട്ടില്ലങ്കിൽ ഞാൻ ഇനിയും കൂവും , അമ്മ ചിലപ്പോ ഓടിവരും "

നന്ദന്റെ കെട്ടിപിടുത്തതിന് ശക്തി കുറഞ്ഞെന്നു മനസ്സിലാക്കി പുഞ്ചിരിയോടെ അവൾ എഴുന്നേറ്റു. കയ്യിലിരുന്ന തോർത്ത് വച്ച് മുടി ചേർത്ത് കെട്ടി അലമാരയിൽ നിന്ന് മറ്റൊരു തോർത്ത് എടുത്തു അവന്റെ നേർക്കെറിഞ്ഞു.

"എഴുനേറ്റു പോയി കുളിച്ചു ഫ്രഷ് ആകൂ .. രാവിലെ ഒന്നമ്പലത്തിൽ പോയി വരം "

"ഇന്നോ .. അതിനാണോ തമ്പുരാട്ടി സെറ്റ് എല്ലാം ഉടുത്തു റെഡി ആയത് .. കൊള്ളാല്ലോ .. "

ദേവകി അടുക്കളയിൽ ചെല്ലുമ്പോൾ രാധ കാര്യമായ പാചകത്തിൽ ആയിരുന്നു. .

"ഭാമേച്ചി എന്തിയെ രാധമ്മേ "

"മോള് വന്നോ , ഭാമക്ക് ഇവിടെ നിന്നാൽ ഇരിപ്പുറക്കില്ല. അവൾക്കു അവിടുത്തെ അമ്മയെന്നു വച്ചാൽ ജീവനാ .. നമ്മളെയൊന്നും ഒരു വിലയുമില്ല. രാവിലെ എഴുനേറ്റു പോയതാ .. ഇനി അച്ഛനെയും അമ്മയെയും കുളിപ്പിച്ചു കഴുപ്പിച്ചു റെഡിയാക്കിയേ തിരിച്ചു വരൂ .. മോള് ചായ എടുത്തു കുടിക്ക് ."

"ശെരി അമ്മെ .. "

" അല്ല മോളെ രാവിലെ കുളിച്ചു റെഡി ആയി,അടുക്കളയിൽ കയറാൻ വന്നതാണോ .. ഇവിടെ അങ്ങിനെയൊന്നും ഇല്ല കേട്ടോ ..ദേവൂനു അതാണ് ശീലമെങ്കിൽ മാറ്റണ്ടാ "

"അല്ലമ്മാ .. ഞാൻ നന്ദേട്ടനെയും കൂട്ടി ഒന്നമ്പലത്തിൽ പോകാമെന്നു വിചാരിച്ചു .."

"അയ്യോ മോളെ , കല്യാണം കഴിഞ്ഞാൽ നാലാം കല്യാണത്തിന് പെണ്ണിന്റെ വീട്ടിൽ പോകുന്നത് വരെ വീടിന്റെ വെളിയിൽ പോലും പോകരുതെന്നാ .. ഇപ്പൊ അങ്ങിനെ ഒന്നും ഇല്ല , എന്നാലും മോൾക്ക് വിഷമമാകില്ലങ്കിൽ പിന്നെ എപ്പോഴെങ്കിലും അവനെയും കൂട്ടി പോകാം .. "

"അപ്പൊ രാവിലെ കുളിക്കാതെ അടുക്കളയിൽ കയറാം , അമ്മ അതങ്ങോട്ടു ഉറപ്പിച്ചോട്ടെ .."

"ആഹാ .. അത്രക്ക് മടിച്ചി ആണോ .. എനിക്ക് കുഴപ്പമില്ല , പിന്നെ നീ നിന്റെ കണവനോട് ചോദിക്കു "

"ശെരി രാധമ്മേ .. ഞാൻ ഈ സെറ്റ് സാരി മാറി വേറെ എന്തെങ്കിലും ഇട്ടുവരാം " രാധയുടെ കവിളിൽ പിടിച്ചു വലിച്ചു ദേവകി റൂമിലേക്ക് പോയി. റൂമിന്റെ വാതുക്കൽ ചെന്നപ്പോൾ അകത്തൊരനക്കം , നന്ദേട്ടനാകും ഇപ്പൊ അകത്തു ചെന്നാൽ ശെരിയാവില്ല എന്ന് മനസ്സിൽ പറഞ്ഞു അവൾ അടുക്കളയിലേക്കു തിരിച്ചു ചെന്നു .

"അമ്മെ ഇന്ന് എന്താ കാപ്പിക്ക് "

"ഇഡ്ഡലി... എന്തെ ഡ്രസ്സ് മാറീല്ലേ .. "

"ഇല്ല .. ഇത്തിരി കഴിഞ്ഞു മാറാം " ദേവകി അടുക്കളവാതിലിന്റെ കട്ടിളയിൽ നിന്നു .

"മതി , പതുക്കെ മാറിയാൽ മതി , പിന്നെ .. " രാധ അവളുടെ അടുത്ത് വന്നു ചെവിൽ രഹസ്യമായി പറഞ്ഞു

"രാവിലത്തെ നിലവിളി ഞാനേ കേട്ടുള്ളൂ .. അത് പതിവാക്കണ്ട കേട്ടോ. നാട്ടുകാര് ഓടി വരും , പിന്നെ അവര് പറയും ഞാൻ അമ്മായിഅമ്മപ്പോര് നടത്തുവാണെന്നു "

ദേവകി നന്നായി ചമ്മി , അവൾ നാക്ക് കടിച്ചു പിടിച്ചു ഒരു ഗ്ലാസിൽ ചായ പകർന്ന് വെളിയിലേക്കു നടന്നു.

"അച്ഛൻ എന്തിയെ "

"അങ്ങേരു ആ വടക്കേ പറമ്പിൽ കാണും , കല്യാണ പിറ്റേന്നു വീട്ടിൽ ഇരിക്കാൻ പറഞ്ഞാൽ കേൾക്കില്ല. രാവിലെ എക്സർസൈസ് ആണെന്ന് പറഞ്ഞു തൂമ്പയുമായി ഇറങ്ങിയതാ ..ആറു മാസം മുൻപ് ആ അമ്പതു സെൻറ് രാഹുൽ വാങ്ങി , വഴിയില്ലാത്തതു കാരണം വില കുറവായിരുന്നെ. ഇപ്പൊ അച്ഛൻ അതിൽ മുഴുവനും പാവലും പാടവലോം പയറും ഒക്കെ നട്ടിരിക്കുവാ . "

പാവം അമ്മ , മനസ്സിലൊന്നും ഇല്ല , എന്ത് പറഞ്ഞാലും ആദ്യം മുതലേ പറയാൻ തുടങ്ങും, അങ്ങിനെ ദേവകി വിചാരിച്ചു നിൽകുമ്പോൾ ആണ് ഒരു നനഞ്ഞ തോർത്ത് മുഖത്ത് വീണത് .

"ഇതോന്നു വിരിച്ചിട്ടിട്ട് എൻ്റെ ചായ ഇങ്ങോട്ടു കൊണ്ടുവാ " നന്ദൻ അടുക്കള വാതിലിൽ നിന്ന് വിളിച്ചു പറഞ്ഞു.

"ഇതിപ്പോ പുതിയ ശീലമാണല്ലോ .. കല്യാണം കഴിഞ്ഞതിന്റെയാ .. ഏതായാലും നീ അങ്ങോട്ട് കൊടുത്തേക്കു മോളെ " ചായ കപ്പു നീട്ടി രാധ പറഞ്ഞു.

മനസ്സിൽ ചെറിയ ആധിയോടെ അവൾ ചായയുമായി റൂമിലേക്ക് ചെന്നു . ചായ കപ്പു ടേബിളിൽ വച്ച് തിരിഞ്ഞപ്പോളേക്കും മുൻപിൽ നന്ദൻ , അവൻ ഇടതു കൈ കൊണ്ട് അവളുടെ വായ്‌ മൂടി വലത് കൈ കൊണ്ട് അവളെ ചേർത്ത് പിടിച്ചു. പിന്നെ വായ്‌ മൂടിയ കൈ പതുക്കെ മാറ്റി ചെവിയിൽ പറഞ്ഞു,

"എന്തെ സാരി മാറാൻ വന്നിട്ട് തിരിച്ചു പോയത്. "

മറുപടിയായി അവന്റെ നഗ്നമായ നെഞ്ചിൽ അവൾ അമർത്തി ചുംബിച്ചു. നാണം കൊണ്ട് ചുവന്ന അവളുടെ മുഖം പിടിച്ചുയർത്തി നെറ്റിയിൽ അധരങ്ങൾ അമർത്തി അവളെ വിട്ടവനകന്നു .

" ഉച്ചവരെ ഇത് മതി , ബാക്കി അന്നേരം വാങ്ങിക്കോളാം .. നീ ഇപ്പൊ വീട്ടിൽ ഇടുന്ന എന്തെങ്കിലും ഡ്രസ്സ് എടുത്തിട് , ഇനിയും നിന്നെ ഇങ്ങനെ സാരിയിൽ കണ്ടാൽ ഞാൻ ചിലപ്പോ വെല്ല കടും കയ്യും ചെയ്യും. "
ചായയുമായി നന്ദൻ വെളിയിലേക്കിറങ്ങി.അൽപനേരം കഴിഞ്ഞപ്പോൾ ഭാമയും രാഹുലും വൈഷ്ണവും എത്തി.
ദേവകി പെട്ടന്ന് തന്നെ വൈഷ്ണവുമായി കൂട്ടായി , പിന്നെ രണ്ടുപേരും കൂടി ഓട്ടവും പിടുത്തവും കളിയും, ആകെ ബഹളം ആയി.

രാത്രിയിൽ രാധയും മാധവനും നേരത്തെ കിടന്നു. ഭാമയാകട്ടെ രാഹുലിന്റെ വീട്ടിലേക്കു തിരിച്ചു പോയി. മുൻപ് പലതവണ വളരെ നന്ദനോട് അടുത്ത് പെരുമാറിയിട്ടുണ്ടെങ്കിലും , ദേവുവിന്റെ പരിഭ്രമം ഒട്ടും കുറഞ്ഞിരുന്നില്ല .

"രാവിലെ സെറ്റ് സാരി ഉടുത്തു കൊതിപ്പിച്ചതല്ലേ , അത് കൊണ്ട് രാത്രിയിൽ അത് എടുത്തു ഉടുക്കു , ഞാൻ അഞ്ചു മിനിറ്റിൽ വരം. "

അത്താഴം കഴിഞ്ഞു പാത്രങ്ങൾ എല്ലാം എടുത്തു വച്ച് റൂമിലേക്ക് പോയ ദേവകിയോടു തുറന്നു വച്ചിരിക്കുന്ന ലാപ്ടോപ്പിൽ നിന്നും തല ഉയർത്തി നന്ദൻ പറഞ്ഞു.

"പിന്നൊന്നും കുത്തി പാട് പെടേണ്ട , അഴിക്കാൻ എനിക്ക് ബുദ്ധിമുട്ടാകും , എല്ലാം കഴിഞ്ഞു കീറി എന്നൊന്നും പറഞ്ഞു വന്നേക്കരുത്. "

കുറച്ചു കഴിഞ്ഞു നന്ദൻ അകത്തേക്ക് ചെന്നു . സെറ്റുടുത്തു നിലക്കണ്ണാടിക്ക് മുൻപിൽ തലമുടി ചീകിയൊരുക്കുന്ന ദേവകിയെ കണ്ണടച്ചു കാണിച്ചു ബാത്റൂമിലേക്കു കയറിപ്പോയി. തിരിച്ചു വന്നു തന്റെ കൈയ്യിലെ കവറിൽ ഇരുന്ന മുല്ലപ്പൂവ് അവളുടെ മുടിയിൽ ചാർത്തി. .

"ഇതെപ്പോൾ കൊണ്ട് വന്നു, വെളിയിൽ പോയില്ലല്ലോ "

"അളിയൻ എൻ്റെ ചങ്കാണ് പെണ്ണെ "

"അപ്പൊ ഭാമച്ചി "

"അവൾക്കു വേറെ വാങ്ങി കാണും "

"അതല്ല , ഭാമേച്ചിക്കു ഈ പൂവിന്റെ കാര്യം "

"അതല്ലേ അവള് നേരത്തെ വീട്ടിൽ പോയത് .. "

നന്ദൻ അവളുടെ മുടി മുൻപോട്ടു ഇട്ടു കഴുത്തിന്റെ പുറകിൽ ഉമ്മവച്ചു , ശേഷം അവളുമായി കട്ടിലിലേക്ക് മറിഞ്ഞു. ആ രാത്രിയിൽ അവർ മനസ്സുകൊണ്ടും ശരീരം കൊണ്ടും ഒന്നായി.

മൂന്നു ദിവസങ്ങൾക്കു ശേഷം നാലാം കല്യാണത്തിനായി നന്ദനും ദേവകിയും അവളുടെ വീട്ടിലെത്തി. ഉച്ച ഭക്ഷണം കഴിഞ്ഞു എല്ലാവരും ഉമ്മറത്ത് സംസാരിച്ചിരിക്കുമ്പോൾ ആയിരുന്നു ഭാഗീരഥി മേഘയുടെ കാര്യം പറഞ്ഞതു

"ദേവൂ , കഴിഞ്ഞ ദിവസം മേഘയുടെ അമ്മ ഇവിടെ വന്നിരുന്നു. അവർ കല്യാണത്തിന് വന്നിരുന്നില്ലല്ലോ. പറ്റുമെങ്കിൽ ഇന്ന് വൈകിട്ട് തന്നെ അവിടേം വരെയും ഒന്ന് പോകണം. നീ അങ്ങോട്ട് പോയിട്ട് എത്ര നാളായി. "

"പോകാം അമ്മെ .. "

വൈകിട്ട് മേഘയുടെ വീട്ടിൽ പോകാനായി ദേവകിയും നന്ദനും ഇറങ്ങി. തന്റെ കല്യാണം ഇതുവരെ നടക്കാത്തതിലും പിന്നെ ഒരു നായര് ചെക്കനെ കെട്ടുന്നതിലും ദുഃഖിതരായാ കുറച്ചു ബന്ധുക്കളുടെ വീടിന്റെ മുൻപിലൂടെ ആണ് അങ്ങോട്ട് പോകേണ്ടത് എന്നതിനാൾ കാറോ ബൈക്കോ വേണ്ടായെന്നും , നമുക്കു നടന്നു തന്നെ പോകണമെന്നും ഉള്ള ദേവകിയുടെ ആഗ്രഹത്തിൽ അവളുടെ കയ്യും പിടിച്ചു അവൻ നടന്നു. പോകുന്ന വഴി പകരം വീട്ടാനെന്ന ഭാവേന നന്ദനെ ചേർത്ത് പിടിച്ചു ദേവകി എല്ലാവര്ക്കും പരിചയപെടുത്തി.

അൽപ ദൂരം നടന്ന ശേഷം , ഒരു ചെറിയ ഗേറ്റ് കടന്നു അവർ മേഘയുടെ വീട്ടിലേക്കു കയറി. മുറ്റം മുഴുവനും പലതരത്തിലുള്ള ചെടികൾ , കുറ്റി മുല്ലകളാണ് കൂടുതലും എല്ലാം വാടി തുടങ്ങിയിരിക്കുന്നു. ഒന്നിലും പൂ മൊട്ടുകൾ ഒന്നും തന്നെയില്ല .

വീട്ടിലേക്കു അടുക്കുംതോറും തന്റെ മനസ്സ് ശക്തമായി മിടിക്കുന്നു പോലെ നന്ദന് തോന്നി. ദേവകിയെ കണ്ടതും മേഘയുടെ അമ്മ ഓടിവന്നു അവളെ കെട്ടിപ്പിടിച്ചു. അവരുടെ ക്ഷീണിതമായ കണ്ണുകൾ അവനെ പരിഭ്രാന്തനാക്കി. അവളെ കെട്ടിപിടിച്ചു കരയുന്നതിനിടയിൽ അവർ അവനെ നോക്കുന്നുണ്ടായിരുന്നു. ഇടക്കെപ്പോളോ അവർ തന്റെ ശോഷിച്ച വലതു കരം ഉയർത്തി അവന്റെ കവിളിൽ തലോടി. നന്ദൻ ഇതെല്ലം കണ്ടും അനുഭവിച്ചും അസ്വസ്ഥനായി.

"മക്കൾ അവളുടെ മുറിയിലേക്ക് ചെല്ലൂ .. ഞാൻ കുടിക്കാൻ എന്തെങ്കിലും എടുക്കാം, ആദ്യം ചന്ദ്രേട്ടനോട് പറയട്ടെ , പിന്നെ മഹേഷിനെ വിളിച്ചു പറയാം . "

അവർ അവളെ വിട്ടു മാറി നിന്നു ഒരു നിമിഷം ചിന്തിച്ച ശേഷം അടുക്കളയിലേക്കു പോയി. ദേവകിയുടെ കണ്ണുകളും നിറഞ്ഞിരിക്കുന്നത് നന്ദൻ ശ്രദ്ധിച്ചു. പെട്ടന്ന് തന്നെ ദേവകി അവന്റെ കൈ പിടിച്ചു വലിച്ചു കൊണ്ട് മുകളിലേക്ക് പോയി.

സ്റ്റെപ് കയറി ചെല്ലുമ്പോൾ കാണുന്ന ആദ്യത്തെ മുറി പ്രിയപ്പെട്ടവരാരോ ഉണ്ടെന്ന പോലെ അവൾ തള്ളി തുറന്നു. അവിടെ മുഴുവൻ മുല്ലപ്പൂവിന്റെയും ചന്ദനത്തിന്റെയും ഗന്ധം നിറയാൻ തുടങ്ങി. അവൾ അകത്തു കയറി ബാൽക്കണിയിലേക്കു തുറക്കുന്ന വാതിൽ തുറന്നു കർട്ടൻ നീക്കി. സായാന്ഹ സൂര്യന്റെ വെളിച്ചത്തിൽ അവൻ ഭിത്തിയിലെ ആ ഫോട്ടോയിലെ പെൺകുട്ടിയെ കണ്ടു. അവളുടെ വെള്ളാരം കല്ലുകൾ പോലുള്ള കണ്ണുകളിലെ കുസൃതിയും.... ഓർമ്മകൾ ഒന്നിന് പുറമെ ഒന്നായി നന്ദന്റെ മനസ്സിലേക്ക് ഒഴുകിയെത്താൻ തുടങ്ങി . ഒരു കൈ സഹായത്തിനായി ഉയരമുള്ള ആ തടി കട്ടിലിന്റെ കാൽ ഭാഗത്തുള്ള ഉരുളൻ തടി കഷണത്തിൽ പിടിച്ചു. ഒരു വാക്ക് പുറത്തേക്കു വരാനാകാത്ത വിധം തൊണ്ട വരണ്ടിരിക്കുന്ന പോലെ ..

"അവൾ മേഘ . എന്റെ ഏറ്റവും അടുത്ത കൂട്ടുകാരി, എന്റെ മനസാക്ഷി സൂക്ഷിപ്പുകാരി .. ഞങ്ങളെ വിട്ടു പോയി ആറു മാസം മുൻപ് ."

ദേവകി അവിടെയിരുന്ന മര അലമാരയുടെ മുകളിൽ നിന്നും ഒരു താക്കോൽ തപ്പിയെടുത്തു . ഒന്ന് അമാന്തിച്ച ശേഷം ആ അലമാര തുറന്നു.

"ആക്സിഡന്റ് ആയിരുന്നു. അവളുടെ സ്കൂട്ടറിൽ ഒരു ബസ്. .. കുറച്ചു നാൾ കോമയിൽ കിടന്നു .. പിന്നെ പോയി. ഞാൻ കാണാൻ വന്നില്ല , അതിനു ശേഷം ഇന്നാണ് ഇവിടെ ഞാൻ വരുന്നത്. എനിക്ക് കാണാനുള്ള ശക്തി ഇല്ലായിരുന്നു , ആശുപത്രിയിലും ഇവിടെയും .. "

ആ അലമാരയിലെ ഓരോ വസ്തുവും എടുത്തു ഉമ്മവച്ചു അവൾ തിരിച്ചു വച്ചു . അപ്പോളും അവിടെ വീശുന്ന കാറ്റിന് മുല്ലപ്പൂവിന്റെയും ചന്ദനത്തിന്റെയും ഗന്ധമായിരുന്നു.

തേങ്ങൽ കേട്ടാണ് അവർ വാതിലിലേക്ക് നോക്കിയത് , മേഘയുടെ അച്ഛൻ .

"അച്ഛൻ .. "

അവരെ നോക്കി ദുഃഖം അമർത്തി ചെറിയ ചിരി മുഖത്ത് വരുത്തി അദ്ദേഹം അകത്തേക്ക് കയറി വന്നു.

"സുഖമല്ലേ മോളെ .. " അദ്ദേഹത്തിന്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ വെളിയിലേക്കു വന്നു.

"മോളെ .. നീ താഴെക്കു ചെല്ലാമോ... നീ അടുത്തുണ്ടങ്കിൽ അവൾക്കിത്തിരി ആശ്വാസം കിട്ടും ."

"ശെരി അച്ഛാ " ദേവകി താഴേക്കിറങ്ങിപ്പോയി.

തുറന്നു കിടന്ന ആ അലമാരയിലെ ഉൾ ഭാഗത്തുള്ള അറയിൽ നിന്നും ഒരു ബുക്കെടുത്തു നന്ദനെ ഏല്പിച്ചു.

"ഇവിടെ നന്ദൻ വരുന്ന ഒരു ദിവസം ഉണ്ടാകുമെന്നും അന്ന് തരണമെന്നും അവൾ പറഞ്ഞിരുന്നു. "

മേഘയുടെ അച്ഛൻ നിന്ന് വിതുമ്പി. നന്ദൻ ആ ബുക്ക് മറിച്ചു നോക്കാൻ തുടങ്ങി ...


" ഒരച്ഛൻ പറയാൻ പാടുള്ളതാണോ എന്നറിയില്ല , എങ്കിലും എന്റെ മോൾക്ക് വേണ്ടി നന്ദൻ ഇതറിയണം .. ഒരിക്കലും നേരിട്ട് കണ്ടിട്ടില്ലെങ്കിലും , ചെറുപ്പം മുതലേ ലക്ഷ്മിയിൽ നിന്ന് മോനെ പറ്റി അറിഞ്ഞിരുന്നു. . തുടക്കത്തിൽ എല്ലാം കേട്ട് ഒരുതരം ആകർഷണം പിന്നെ എപ്പോളോ .. ഒരുപാടു ഇഷ്ടമായിരുന്നു മോനെ അവൾക്കു , ഒടുവിൽ ഉറ്റ കൂട്ടുകാരിക്ക് വേണ്ടി മാറി കൊടുത്തു. "


"ഞാൻ .. എന്നെ ... അച്ഛാ .... എനിക്കൊന്നും അറിയില്ലായിരുന്നു. "

"അവസാന ദിവസം അണയാൻ പോകുന്ന തിരി ആളി കത്തുന്ന പോലെ , ഞങ്ങൾക്ക് പ്രതീക്ഷകൾ തന്നു അവൾക്കു ബോധം തെളിഞ്ഞു. ആ സമയത്തു എന്നോട് മാത്രം പറഞ്ഞതാണിത്. എല്ലാ രഹസ്യങ്ങളും പങ്കു വയ്ക്കുന്ന ദേവുവിൽ നിന്ന് പോലും അവൾ ഇത് മറച്ചു വച്ചു "

ആ സമയത്തു അവന്റെ മനസ്സിൽ പണ്ടെങ്ങോ കേട്ട് മറന്ന ഒരു വാചകം ഓടിയെത്തി

"ഇതെല്ലം അറിയുന്ന ഒരു ദിവസം അടുത്ത് തന്നെ വരും , അത് വരെ ഇതെല്ലം രഹസ്യങ്ങൾ തന്നെ ആയിരിക്കട്ടെ... തിരിച്ചു വരണമെന്നോ ഒരിക്കൽ കൂടി ഇത്ര അടുത്ത് കാണണമെന്നോ കരുതിയതല്ല. പക്ഷെ നന്ദേട്ടന്റെ വേദന അതെന്നെ പോകാൻ അനുവദിക്കുന്നില്ല.കാരണം ഞാൻ അത്രയേറെ നന്ദേട്ടനെ സ്നേഹിച്ചു പോയി ,ദേവൂട്ടിയെ സ്നേഹിച്ചു പോയി. നിങ്ങളുടെ വേർപാടിൽ നിങ്ങളെക്കാൾ ഏറെ വേദനിച്ചു "

പലപ്പോളും മേഘ തന്റെ കാര്യങ്ങൾ അറിയാൻ ശ്രമിച്ചിരുന്നതായി ലക്ഷ്മി പറഞ്ഞിട്ടുണ്ട് , പക്ഷെ അതിനെല്ലാം പിന്നിൽ ഇങ്ങനെ ഒന്ന് .. എന്തോ , തല പൊളിയുന്നത് പോലെ ..

നന്ദൻ ആ ബുക്കിലെ താളുകൾ ഓരോന്നായി മറിച്ചു നോക്കി, നിറയെ അപൂർണ്ണമായ പെൻസിൽ ഡ്രോയിങ്ങുകൾ , ഒരു ആൺകുട്ടിയുടെ .. പല പ്രായത്തിലുള്ളവ .. കുറച്ചു പേജുകൾക്കപ്പുറം ഓർക്കുട്ടിലെ തന്റെ ഫോട്ടോ , പിന്നെ ഫേസ്ബുക്കിൽ അപ്‌ലോഡ് ചെയ്‌തവ . അതിനു ശേഷം പിന്നെയെല്ലാം ദേവുവിനൊപ്പമുള്ളത്. അവൻ ബുക്ക് കട്ടിലിൽ വച്ച് കണ്ണടച്ചിരുന്നു... അവന്റെ മനസ്സിലേക്ക് കാറ്റത്തു പറക്കുന്ന നീളൻ മുടി ഒതുക്കി വയ്ക്കാൻ വയ്ക്കാൻ കഷ്ടപ്പെടുന്ന ആ പെൺകുട്ടിയുടെ ഓർമ്മകൾ വീണ്ടും വന്നു കൊണ്ടിരുന്നു.
അവൻ കട്ടിലിൽ നിന്നും എഴുനേറ്റു ബാൽക്കണിയിലേക്കു നടന്നു. അസ്തമിക്കാൻ വെമ്പി നിൽക്കുന്ന സൂര്യനെയും ഉദിച്ചുയർന്നു നിൽക്കുന്ന ചന്ദ്രനെയും നോക്കി.

"'അവൾ, മേഘ , എന്റെ , അല്ല ഞങ്ങളുടെ കൂടെയുണ്ട് , ഞാൻ പല തവണ അറിഞ്ഞതാണ്. പക്ഷേ ഞങ്ങളുടെ വേദന അവൾ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടു തന്നെ .. ഈ ബുക്ക് , ഇതൊന്നും ദേവൂ കാണണ്ട , ഒന്നും അറിയുകയും വേണ്ട , ഒരു പക്ഷെ അവൾക്കു ബുദ്ധിമുട്ടായാലോ .. ഇതല്ലാം ഇവിടെ തീരട്ടെ .. "

താഴെ ദേവകി , അമ്മയുടെ കൈ പിടിച്ചു ആ പൂന്തോട്ടത്തിലൂടെ നടന്നു വീടിനുള്ളിലേക്ക് വരുന്നത് നോക്കി നന്ദൻ പറഞ്ഞു.

"നമുക്ക് താഴേക്ക് പോകാം "

അച്ഛന്റെ മറുപടിക്കു കാത്തു നില്കാതെ അവൻ പെട്ടന്ന് അവിടെ നിന്ന് താഴേക്ക് പൊന്നു. അപ്പോളേക്കും മേഘയുടെ സഹോദരൻ മഹേഷും അവിടെ എത്തിയിരുന്നു.
ദേവികയുടെയും നന്ദന്റെയും കുറച്ചു സമയത്തെ സാമീപ്യം തന്നെ അവരെ ഒരളവുവരെ പഴയ ജീവിതത്തിലേക്ക് കൊണ്ടു വന്നു. മാസങ്ങൾക്കിപ്പുറം അവരുടെ മുഖങ്ങളിൽ പുഞ്ചിരി വിടർന്നു. അത് കൊണ്ട് തന്നെ വല്ലപ്പോഴും അവരെ കാണാൻ വരണമെന്ന മേഘയുടെ സഹോദരൻ മഹേഷിന്റെ ആവശ്യം അവർ സന്തോഷത്തോടെ സമ്മതിച്ചു.
********************************************************************************************
വർഷങ്ങൾക്കിപ്പുറം ഒരു രാവിലെ ,

"ദേവൂ .. ദേവൂ .. നീ ഒന്ന് വാ , പെട്ടന്ന് , സമയം പോയി "

നന്ദൻ സിറ്റ് ഔട്ടിൽ നിന്ന് വിളിക്കുകയാണ്. നന്ദനും ദേവകിയും ഇപ്പോൾ കൊച്ചിയിലാണ് വർക്ക് ചെയ്യുന്നത്. അത് കൊണ്ട് തന്നെ അവർ നാട്ടിലേക്കു ഷിഫ്റ്റ് ആയി.

"ഡി ദേവൂ ..മര്യാദക്ക് വരുന്നുണ്ടോ "
"ഡി ദേവൂ ..മര്യാദക്ക് വരുന്നുണ്ടോ "
"ഡി ദേവൂ ..മര്യാദക്ക് വരുന്നുണ്ടോ "

തന്റെ സൗണ്ടിനു എക്കോ വന്നോ എന്നർത്ഥത്തിൽ നന്ദൻ ആദ്യം തൊണ്ട തടവി ,പിന്നെ പരിഭ്രമത്തോടെ ചുറ്റും നോക്കി . എവിടെ നിന്നാണ് ആ സൗണ്ട് വന്നത് എന്നത് കണ്ടതോടെ പിന്നെ അതൊരു പുഞ്ചിരിയായി മാറി. അവരുടെ മക്കൾ അഞ്ചു വയസ്സുള്ള മേഘയും രണ്ടര വയസ്സുള്ള ശ്യാമയും , അവർ അച്ഛനോടൊപ്പം അമ്മയെ വിളിച്ചതാണ്. പെട്ടന്ന് ദേവകിയെ കണ്ടു രണ്ടു പേരും ഓടി അച്ഛമ്മയുടെ പുറകിൽ ഒളിച്ചു.

"ദേ എല്ലാത്തിനിട്ടും ഒരു ചവിട്ടു വച്ച് തരും ഞാൻ .. എനിക്ക് ഓടിപ്പിടിച്ചു വരാൻ പറ്റില്ലാന്ന് അറിയാവുന്നതല്ലേ "

"അയ്യോ .. അമ്മെ " ദേവകി നിറവയറു തടവി അവിടെ കിടന്ന കസേരയിൽ ഇരുന്നു.

"വയറ്റീന്നു വരുന്നതിനു മുൻപേ നീയും അച്ഛന്റെ സൈഡ് ആണോ .. "

"എന്ത് പറ്റി ദേവൂ .. "

" എന്ത് പറയാനാ , എനിക്ക് ചവിട്ടു കൊള്ളനല്ലേ വിധി . അന്ന് പാർക്കിൽ വച്ച് മൂന്നു എന്ന് പറഞ്ഞപ്പോൾ ഞാൻ വിചാരിച്ചില്ല , ഇതിപ്പോ ഇതിനു മാത്രമല്ലേ സമയം ഉള്ളൂ .. എല്ലാത്തിനെയും എങ്ങനെ കെട്ടിച്ചു വിടും നിങ്ങള് " ദേവൂ നന്ദന്റെ കവിളിൽ പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു.

"ദൈവം തന്നതല്ലേ , എന്തെങ്കിലുമൊക്കെ വഴി കാണുമതിന് , ആദ്യം അവര് പഠിച്ചു വലുതാകട്ടെ , എന്നിട്ടല്ലേ കെട്ടിച്ചു വിടൽ "

"നിന്ന് കൊഞ്ചാതെ പോകാൻ നോക്ക് രണ്ടു പേരും , ഒമ്പതാം മാസത്തെ സ്കാൻ ആണ് .. പെട്ടന്ന് ചെല്ല് "

രാധമ്മ അവരെ യാത്രയാക്കി. അങ്ങിനെ നന്ദനും ദേവകിയും തങ്ങളുടെ മൂന്നാമത്തെ കുഞ്ഞിനായി കാത്തിരുന്നു.

(അവസാനിച്ചു. )

No comments:

Post a Comment