Monday, August 5, 2019

803 ലെ ശ്യാമ 7

"ക്യാൻ ഐ ആൻസർ യു ടെസ്സ .. ഐ ആം ഹിസ് വൈഫ് . മിസ്സിസ് ദേവകി നന്ദൻ "

"ആഹാ " എല്ലാവരുടെയും മുഖത്തുനിന്ന് ഒരേ സ്വരം മാത്രം പുറത്തു വന്നു.

പക്ഷെ ശെരിക്കും ഞെട്ടിയതു നന്ദൻ ആയിരുന്നു. താഴെ വീഴാതിരിക്കാൻ ക്യൂബിക്കളിന്റെ സൈഡിൽ അവൻ ബലമായി പിടിച്ചു. ദേവകി അവിടെ നിന്നും ലിഫ്റ്റ് ലോബിയിലേക്കു നടന്നു. നന്ദൻ ദയനീയമായി ടെസ്സയെ നോക്കി . എന്നാൽ പോയ്കൊള്ളു എന്ന ഭാവത്തിൽ ടെസ്സ വലതു കൈപ്പത്തി മലർത്തി ചെറുതായി വീശികാണിച്ചു.

പാർക്കിംഗ് സ്ലോട്ടിൽ നിന്നും നന്ദൻ ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തു. ഒരക്ഷരം മിണ്ടാതെ അവൾ അവന്റെ പുറകിൽ കയറി കെട്ടിപിടിച്ചു ഇരുന്നു.

PG യുടെ മുൻപിൽ നന്ദൻ വണ്ടി നിർത്തിയപ്പോളാണ് താൻ എവിടെയാണ് എന്ന കാര്യം പോലും ദേവകി ഓർത്തെടുത്തത്‌.അവൾ അവന്റെ നെഞ്ചിലേക്ക് വീണു , അതുവരെ പിടിച്ചുവച്ച വിങ്ങൽ ഒരു പൊട്ടിക്കരച്ചിലായി മാറി.

"ദേവൂട്ടാ , നീ വൈഫ് എന്നെല്ലാം ... " ഒരു മിനിറ്റിന്റെ ഇടവേളയ്ക്കു ശേഷം അവൻ ചോദിച്ചു.

അവനിൽ നിന്നും വിട്ടകന്നു തന്റെ കുർത്തയുടെ ഉള്ളിൽ നിന്നും ഒരു മാല വലിച്ചെടുത്ത്‌ , അതിന്റെ കൊളുത്തിൽ കോർത്ത താലി കാണിച്ചു ദേവകി അവനോടു ചോദിച്ചു ..

" ഇതെന്താനെന്നു ഓർമ്മയുണ്ടോ, ആരു തന്നതാണെന്നും അപ്പോൾ പറഞ്ഞതെന്താണെന്നും ഓർമ്മയുണ്ടോ .. എന്നെ മറന്നയാൾക്കു , താൻ കൊടുത്ത താലി മറക്കാനാണോ പ്രയാസം... എനിക്ക് ഇത് തന്ന പ്രതീക്ഷ , സുരക്ഷിതത്വം അതെല്ലാം ... എന്റെ പ്രണയം പറഞ്ഞ അന്നുതന്നെ ഞാൻ നിങ്ങളുടേതായതാണ് . ഈ താലി തന്ന നിമിഷം മുതൽ നിങ്ങളുടെ ഭാര്യയും. അന്ന് തീരുമാനിച്ചതാണ് , ഇനി വേറൊരാളുടെയും മുൻപിൽ കഴുത്തു നീട്ടി കൊടുക്കുകില്ല എന്ന്, അന്ന് ഉപേക്ഷിച്ചു പോയപ്പോൾ ,നിങ്ങൾ തിരിച്ചു വന്നില്ല എങ്കിൽ ഈ താലിയുമായി ഒറ്റയ്ക്ക് ജീവിച്ചു തീർക്കുമെന്ന്. എന്നെപ്പോലൊരു പെൺകുട്ടിക്ക് താലി കഴുത്തിൽ കെട്ടിത്തരേണ്ട ആവശ്യമില്ല ഒരു നല്ല ഭാര്യയായി മാറാൻ. "
ഒരു നിമിഷത്തെ ഇടവേളയ്ക്കു ശേഷം അവൾ തുടർന്നു
"ഇത് വരെ ദൂരെ നിന്നും മാത്രം കണ്ടിരുന്ന നന്ദേട്ടൻ ഇന്നലെ എന്നെ തേടി വന്നപ്പോൾ അറിയാതെ എന്റെ മനസ്സിൽ മൂടിവച്ചിരുന്ന ആഗ്രഹങ്ങൾ പുറത്തു വന്നു പോയി . ഇന്ന് എല്ലാവരുടെയും മുൻപിൽ ഞാൻ ആരാണ് എന്ന ചോദ്യത്തിൽ അറിയാതെ മനസ്സ് തുറന്നു പോയി.നാല് വര്ഷം നന്ദേട്ടന്റെ ഓർമയിൽ മാത്രം ജീവിച്ച ഒരാളാണ് ഞാൻ ,പക്ഷെ ഇന്നലെ മുതൽ .... എന്നോട് ക്ഷെമിക്കണം ഏട്ടാ .. എല്ലാം കലങ്ങി തെളിയാൻ , കാത്തിരിക്കാൻ ഞാൻ തയ്യാറാണ്. പക്ഷെ ഇനിയും എന്നെ ഇനി ഉപേക്ഷിക്കരുത് . "

"ദേവു , .. എല്ലാം ശെരിയാക്കാനുള്ള ഓട്ടത്തിനിടയിൽ കൈവിട്ടു പോയതാണ് നിന്നെ .. ഒത്തിരി ആശിച്ചു ഒടുവിൽ എല്ലാം നഷ്ടപ്പെട്ട് എങ്ങോട്ടു പോകുമെന്നറിയാതെ ഒരു നാൽക്കവലയിൽ നിന്നപ്പോൾ , നീ എങ്കിലും രക്ഷപെടട്ടെ എന്ന് കരുതി .. ഒന്നിന് പുറകെ ഒന്നായി ദുഃഖങ്ങൾ മാത്രം വന്നപ്പോൾ , ശെരിയാണ് എനിക്ക് നിന്നെ കൂടെ കൂട്ടാൻ സാധിച്ചില്ല. നീ ഇപ്പോൾ കാണുന്ന നന്ദൻ .. ദേഷ്യത്തിന്റ മുഖംമൂടി അണിഞ്ഞ , ടാർഗെറ്റുകൾ മാത്രം മുൻപിൽ ഉള്ള , പ്രമോഷന് വേണ്ടി രാവും പകലും പണി ചെയ്യുന്ന മറ്റൊരാളാണ്. ശെരിയാണ് .. സൗകര്യപൂർവം എല്ലാം മറന്ന ഒരാളാണ് ഞാൻ .. കാലത്തിനു മാറ്റാനാവാത്തതായി ഒന്നുമില്ലെന്ന്‌ വിശ്വസിച്ചു .. എല്ലാം ജയിച്ചവന്റെ സന്തോഷമായിരുന്നു കഴിഞ്ഞ വർഷങ്ങളിൽ . പക്ഷെ നീ.... അവിടെയും എന്നെ തോൽപ്പിച്ചു. പക്ഷെ എന്റെ ഈ തോൽവിക്ക് ഒരു വിജയത്തിന്റെ മധുരമുണ്ട് ."

ഒരു മറുപടിക്കു കാത്തു നിൽക്കാതെ നന്ദൻ വണ്ടി ഓടിച്ചു ഫ്ലാറ്റിലേക്ക് പോയി .

ആകെ ഭ്രാന്ത് പിടിക്കുന്ന ഒരവസ്ഥയിൽ ആയിരുന്നു നന്ദൻ . തന്നെ വിശ്വസിച്ചു ഇതുവരെ കാത്തിരുന്ന ഒരു പെൺകുട്ടി , അവളെ മറന്നു പുതിയ ഒരു ജീവിതം സ്വപ്നം കണ്ട താൻ . ആരോടെങ്കിലും എല്ലാം ഒന്ന് തുറന്നു പറഞ്ഞിരുന്നെങ്കിൽ ഒരു പക്ഷെ ഒരല്പം ആശ്വാസം കിട്ടിയേനെ .. ആരോട് സംസാരിക്കും , ശ്യാമ , അവളുടെ നമ്പർ പോലുമില്ല ,ഭാമ..

പക്ഷെ അവൻ ആഗ്രഹിച്ചപോലെ ഫോൺ ബെല്ലടിക്കാൻ തുടങ്ങി .

"ഭാമ കാളിങ് "

"ഭാമേച്ചി "

"എന്ത് പറ്റിയെടാ എന്റെ നന്ദുവിന്‌ . നിനക്കെന്താ വിഷമം"

ഭാമ നന്ദനെക്കൽ രണ്ടു വയസ്സ് മൂത്തതാണ് , എങ്കിലും അവൻ ഭാമയെന്നെ വിളിക്കു. പക്ഷെ ഒരു വിഷമം വന്നാൽ ഭാമേച്ചിയെന്നും , ആ വിളിയിൽ അവൾക്കറിയാം നന്ദൻ വല്ലാതെ ബുന്ധിമുട്ടിലാണെന്നു.
അവർ തമ്മിൽ എന്നും വിളിക്കാറില്ല , പക്ഷെ എല്ലാ കാര്യങ്ങളും പരസ്പരം അറിഞ്ഞു സംസാരിക്കും. ചെറുപ്പത്തിലേ ഒരു പാട് പക്വത വന്ന സഹോദരങ്ങൾ .

നന്ദൻ തലേ ദിവസം ദേവകിയെ കണ്ടത് മുതലുള്ള എല്ലാ കാര്യങ്ങളും ഭാമയെ പറഞ്ഞു കേൾപ്പിച്ചു.

"നന്ദു , ഞാനും ഒരു പെണ്ണാണ് , ഈ പറഞ്ഞ എല്ലാ അവസ്ഥയിലൂടെയും സഞ്ചരിച്ച ഒരാൾ. നീ കൊടുത്ത വാക്കിൽ നിന്നെയും കാത്തിരുന്ന അവളെ ഇനി വിഷമിപ്പിക്കരുത് "
"ഒരിക്കലും ഇല്ല ഭാമേച്ചി , എനിക്കവളെ ഇനി വിട്ടുകളയാൻ സാധിക്കില്ല ... പക്ഷെ ഞാൻ കൊടുത്ത താലിയുമായി എനിക്ക് വേണ്ടി കാത്തിരുന്ന അവളോട് ഞാൻ എന്ത് പറയണം .. ആലോചിക്കും തോറും എനിക്ക് ഭ്രാന്തു പിടിക്കുന്നു. "
"ഒന്നും ഇല്ല മോനെ , നീ നേരിട്ട പരീക്ഷണങ്ങളിൽ അവസാനത്തേതാണെന്നു കരുതിയാൽ മതി. "

"ശെരി .. ചേച്ചി ഇപ്പൊ ആരോടും ഒന്നും പറയണ്ട , ചേട്ടനോട് പോലും . ഞാൻ ഈ വീക്കെൻഡ് നാട്ടിൽ പോകുന്നുണ്ട് .. എല്ലാം സംസാരിച്ചു തീർക്കാം "

ഭാമയുടെ കാൾ കട്ട് ചയ്തു ഫോണിൽ നോക്കിയപ്പോളേക്കും എട്ടു മിസ് കോളുകൾ , എല്ലാം ദേവുവിന്റെ .ആദ്യ റിങ്ങിൽ തന്നെ അവൾ ഫോൺ എടുത്തു .അവളും നന്ദന്റെ അവസ്ഥ കണ്ടു ആകെ ഭയന്നിരുന്നുവന്നു സംസാരത്തിൽ നിന്നും മനസ്സിലായി. ഭാമയോടും ദേവകിയോടും മനസ്സ് തുറന്നു സംസാരിച്ചപ്പോളേക്കും നന്ദന് ആശ്വാസമായി.

നന്ദൻ ബെഡിൽ കിടന്നു ബാൽക്കണിയിലൂടെ ആകാശത്തു നിലാവുപൊഴിക്കുന്ന ചന്ദ്രനെ നോക്കി ,പഴയ ഓർമകളിലേക്ക് ഊളിയിട്ടു .

ഗ്രൗണ്ടിലെ വാകമരത്തിന്റെ വേരുകൾക്കിടയിൽ ചാരി ഇരിക്കുകയാണ് നന്ദൻ. നന്ദൻ തോളിൽ തല ചേർത്തു നെഞ്ചിൽ കൈകൾ ഓടിച്ചു ദേവകിയും.

"അയ്യോ .. എന്റെ നെഞ്ചിലെ രോമം മുഴുവൻ പറിച്ചെടുക്കുമല്ലോ .. നല്ല വേദനയുണ്ട് മോളെ"

"എടാ കരടി കുട്ടാ .. ഇത് മുഴുവൻ ഞാൻ പറിച്ചെടുക്കും .. നാല് ദിവസമായി ഒന്ന് കണ്ടിട്ട് , സംസാരിച്ചിട്ട് .. എനിക്ക് എത്ര വിഷമമായെന്നു അറിയാമോ .. ഇപ്പൊ വരാമെന്നു പറഞ്ഞു പോയതാ . പിന്നെയാ അറിയുന്നേ വേളാങ്കണ്ണിയിലാണെന്നു .. അത്ര ദൂരം ഡ്രൈവ് ചെയ്തു എന്ന് കേട്ടപ്പോഴേ എന്റെ പകുതി ജീവൻ പോയി . അമ്പലത്തിൽ എത്ര നേര്ച്ച നേർന്നെന്നു നന്ദേട്ടന് അറിയാമോ "

"അലക്സ് പറഞ്ഞപ്പോൾ , അവന്റെ ചേട്ടന്റെ കൊച്ചിന് അവിടെ പോയി തലമുടി മൊട്ടയടിക്കണമെന്നു ,അവിടം വരെ അവരുടെ വണ്ടി ഓടിച്ചു പോകാൻ വിശ്വസിക്കാവുന്ന ഒരാളും വേണം .. അങ്ങിനെ പോയതാ .. പിന്നെ ഫ്രീ ആയിട്ടു മാതാവിനെ ഒന്ന് കാണാനും പറ്റും "

"സുഹൃത്തു പറഞ്ഞിട്ട് .. അല്ലാതെ കാശിനു വേണ്ടിയല്ലേ ... മംഗലത്തു മാധവൻ നായരോട് കുറച്ചു ചോദിക്കാനുണ്ട് ,എന്തിനു മകനെ ഇങ്ങനെ കഷ്ടപെടുത്തുന്നതു എന്ന് "

"അച്ഛനെ വെറുതെ വീട് മോളെ , പാവം ഇതൊന്നും അറിയുന്നു പോലും ഉണ്ടാവില്ല .. അലക്സ് നമ്മുടെ ഫ്രണ്ട് അല്ലെ .. അവൻ അങ്ങിനെ ചോദിക്കുമ്പോൾ എങ്ങനെ പോകാതിരിക്കും. പിന്നെ നല്ല പുതു പുത്തൻ ഇന്നോവ , ഹൈവേയിൽ ഇങ്ങനെ പറക്കുവല്ലേ , ഇതൊക്കെ ഓടിക്കാനും ഒരു ഭാഗ്യം വേണ്ടേ ?"

"പൊട്ടി പെണ്ണ് ,എല്ലാം ഞാൻ വിശ്വസിച്ചു ,പോരെ . അതിരിക്കിട്ടെ അവിടം വരെ പോയിട്ട് എനിക്ക് ഒന്നും കൊണ്ടുവന്നില്ലല്ലോ , ഒരു കല്ല് മാല പോലും ?"ദേവകി ചിണുങ്ങി .

"കല്ല് മാല .. നിനക്ക് .. ഈ നന്ദൻ നിനക്ക് തരുന്ന ആദ്യത്തെ ഗിഫ്റ് അത് കുറച്ചു വ്യത്യസ്തമായിരിക്കും , ഇതു കണ്ടോ "

പാന്റിന്റെ പോക്കറ്റിൽ നിന്നും വിയർപ്പു പടർന്ന ഒരു ചുമന്ന കടലാസ്സ് പൊതി എടുത്തു ദേവകിക്കു നേരെ നീട്ടി. അവൾ പതുക്കെ ആ പൊതി തുറന്നു നോക്കി. ഒരു താലി ..

അവൾ ഷർട്ടിനിടയിലൂടെ നെഞ്ചിലേക്ക് സ്നേഹത്തോടെ മുഖം പൂഴ്ത്തി ..

" ഇപ്പോൾ ഇത് വാങ്ങാനുള്ള ആസ്തിയെ എനിക്കുള്ളൂ. . അതിരിക്കട്ടെ ,മാമ്പുള്ളി കോവിലകത്തെ ദേവകി തമ്പുരാട്ടിക്കു ഈ നന്ദനെ വിവാഹം കഴിക്കുന്നതിൽ എന്തെങ്കിലും എതിർപ്പുണ്ടോ "

"ഇല്ല , ഒരിക്കലുമില്ല .. എത്രയും വേഗം ഒരു മഞ്ഞ ചരട് വാങ്ങി ഇതൊന്നു കെട്ടി തരാമോ "

അവൾ ഷർട്ടിനുള്ളിലൂടെ നന്ദന്റെ നെഞ്ചിൽ ചുണ്ടുകൾ അമർത്തി.

"അതിനു സമയമാകട്ടെ ദേവു .. എനിക്കൊരു ജോലി കിട്ടട്ടെ , എന്നിട്ടു ഞാൻ വരാം .നിന്റെ അച്ഛനോനോട് പെൺ ചോദിയ്ക്കാൻ , ഇല്ലങ്കിൽ വിളിച്ചിറക്കി കൊണ്ടുവരാൻ . അതുവരെ എന്റെ ഉറപ്പിന് വേണ്ടി നീ ഇത് സൂക്ഷിച്ചു വയ്കു . ഇനി നമ്മൾ ഒരുമിച്ചു ശ്രീ പൂർണ്ണത്രയീശ്വരന്റെ നടയിൽ ചെല്ലുമ്പോൾ ഈ താലി നിന്റെ കഴുത്തിൽ ഉണ്ടാകും ."

"അപ്പൊ , അലക്സിന്റെ പപ്പയിൽ നിന്നും കാശും മേടിച്ചു രാവിലെ വാങ്ങി കൊണ്ടുവന്നതാണല്ലേ , ഈ പൈസ വേറെ എന്തിനെങ്കിലും ഉപയോഗിക്കില്ലായിരുന്നോ "

" ഇപ്പോൾ വേറെ എന്തിനേക്കാൾ പ്രധാനം നീയാണ് , എന്റെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു നിനക്കുള്ള ഈ താലി. നിനക്ക് സന്തോഷമായില്ലേ "

മറുപടിയായി അവന്റെ മിഴികളിൽ അവളുടെ ചുണ്ടുകൾ ചേർന്നു..

വര്ഷങ്ങള്ക്കു ശേഷം ഒരിക്കൽ കൂടി നന്ദന്റെ തലയണ വീണ്ടും കണ്ണുനീരിൽ കുതിർന്നു.അന്ന് ദേവുവിനെ നഷ്ടപെട്ടത് കൊണ്ടായിരുന്നെങ്കിൽ ഇന്നതു അവളെ തിരികെ ലഭിച്ച സന്തോഷത്തിലായിരുന്നു.


(തുടരും )

No comments:

Post a Comment