Thursday, August 13, 2020

കടലാഴങ്ങൾ -13

  കടലാഴങ്ങൾ 13 



പോലീസ് സ്റ്റേഷന്റെ  മതിൽകെട്ടിനുള്ളിലേക്കു പാഞ്ഞു കയറിയ ജീപ്പ് ആ കെട്ടിടത്തിന്റെ ഒരു വശത്തേക്ക് ചവിട്ട് നിർത്തി ഡ്രൈവർ സീറ്റിൽ നിന്നും അംബരീഷ് ചാടി ഇറങ്ങി . 

"ഡോ , അവനെ  എടുത്ത് സെല്ലിൽ ഇട്ടേക്ക് .. നാളെ വൈകിട്ട് വരെ അവിടെ കിടക്കട്ടെ .. "

അകത്തേക്ക് കയറി പോകുന്നതിനിടയിൽ ജീപ്പിനു പുറകോട്ടു നോക്കി അയാൾ വിളിച്ചു പറഞ്ഞു. അധികാരത്തിന്റെ ഗർവ്വോടെ തൊപ്പി ഒന്ന് കൂടി ഉറപ്പിച്ചു പാന്റ്സ് വലിച്ചു നേരെയാക്കി മുറിയിലേക്ക് കയറി ചെന്ന അംബരീഷ് പക്ഷെ തൻ്റെ  കസേരയിൽ ഇരിക്കുന്ന ആളെ കണ്ട് പരിഭ്രമിച്ചു . പിന്നെ കൈ നീട്ടി സല്യൂട്ട് അടിച്ചു 

""ജസ്റ്റിൻ ജേക്കബ് ഐ പി എസ് .."

ഒരു നിമിഷം കൊണ്ട് മുഖത്തെ ഭാവത്തെ  പുഞ്ചിരികൊണ്ടു അയാൾ മറച്ചു കളഞ്ഞു 

"സർ .. സർ എന്താണ് ഇതുവഴി .... "

"എന്തെ , സ്ഥലത്തെ ഡി എസ് പി ക്കു  ഇത് വഴി വരാൻ പാടില്ല എന്നുണ്ടോ .. "

ആ ചെറുപ്പക്കാരൻ കസേരയിൽ നിന്നും എഴുനേറ്റ് അയാളുടെ അടുത്തേക്ക് നടന്നു .

"ആരാടോ അത് ... "

ആ മുറിയുടെ പുറത്തെ ശബ്ദം കേട്ട് അംബരീഷിനെ കടന്നു ജസ്റ്റിൻ ഹാഫ് ഡോർ തുറന്നു പുറത്തേക്കിറങ്ങി .

"തല്ല് കേസാ സാറെ ..."

അംബരീഷ് ചെറിയൊരു പരിഭ്രമത്തോടെ അയാളുടെ പുറകിലെത്തി .

"ഹ്മ്മ് .. ഒറ്റക്കോ , ഇവനെന്താ സ്വയം തല്ലിയോ .. തല്ല് കൊണ്ടവർ എന്തിയെ "

"അല്ല സർ  , പഴയ ഒരു പരാതി ഉണ്ടായിരുന്നു , ഇപ്പോഴാ ഇവനെ കിട്ടിയേ , ഞങ്ങൾ ചെന്നപ്പോ ഓടാൻ നോക്കി അതാ .. "

"ആണോടോ .. "

അയാൾ ആദിയെ നോക്കി .

"അല്ല സാർ , അഞ്ചാറ് കൊല്ലം കൂടി രണ്ടു ദിവസം മുന്നാ  നാട്ടിൽ വന്നേ, അതും പെങ്ങടെ കല്യാണത്തിന്..  ഈ പറഞ്ഞതൊന്നും എനിക്കറിയില്ല .. "

"ആഹാ അത് കൊള്ളാല്ലോ .. ആ പരാതി എന്തിയെ അംബരീഷേ .. "

"അത് സാർ .. "

"ഹ്മ്മ് .. താൻ നിന്ന് പരുങ്ങണ്ട ..ഡോ .. എന്നതാ കാര്യം .. "

ആദിയുടെ കയ്യിലെ കെട്ടഴിച്ചു അടുത്തുള്ള കസേരയിലേക്കിരുത്തി  അവനെ പിടിച്ചിരുന്ന പോലീസുകാരനോട് ജസ്റ്റിൻ ചോദിച്ചു.

"അത് .. "

അയാൾ പേടിയോടെ അംബരീഷിനെ  നോക്കി .

"ഇയാളോടൊപ്പം തനിക്കും വേണോ പണി .. "

"വേണ്ട സാർ , അത് .. ഞാൻ അംബരീഷ് സാറിനൊപ്പം ഉണ്ടായിരുന്നു എന്നെ ഉളളൂ , എനിക്കൊന്നും അറിയില്ല , സാറാണ് ഹോട്ടലിൽ ഫുഡ് കഴിച്ചു കൊണ്ടിരുന്ന ഇയാളെ പിടിച്ചു കൊണ്ട് വന്നത് , എനിക്ക് വേറെ ഒന്നും അറിയില്ല .. "

ജസ്റ്റിൻ ദേഷ്യത്തോടെ അംബരീഷിനു നേരെ തിരിഞ്ഞു .

"എന്തൊക്കെ ആണെടോ കാണിച്ചു വച്ചിരിക്കുന്നെ .. ആരുടെയും പരാതി ഇല്ലാതെ തന്നെ ഒരുത്തനെ ഇടിച്ചു പിഴിഞ്ഞ് കൊണ്ട് വന്നിരിക്കുന്നു , അതും താൻ ലീവിൽ ആയിരിക്കുമ്പോ .. ഇതെന്താ വടക്കേഇന്ത്യയോ.. തനിക്കു തോന്നുന്നത് കാണിക്കാൻ.. "

"ഞാൻ ലീവിൽ അല്ല സർ .. പിന്നെ...  പരാതി ഞാൻ കാണിക്കാം .."

"ഹാ .. അപ്പൊ താൻ ലീവിൽ അല്ലെ .."

"അല്ല , ഇന്ന് മുതൽ ഡ്യൂട്ടിക്ക് കേറി .. "

അംബരീഷ് അശ്വാസത്തോടെ പറഞ്ഞു .

"അത് നന്നായി , ഏതായാലും താൻ ഒരു കാര്യം ചെയ്യ് , കഴിഞ്ഞ എട്ടു കൊല്ലത്തെ സകല എഫ് ഐ ആറും എടുത്തു എസ് പി ഓഫീസിലേക്ക്  ചെല്ല് . അവിടെ ഡാറ്റാ  എൻട്രി ചെയ്യുന്നവർ  ഉണ്ടാകും , ഈ സ്‌റ്റേഷന്റെ പരിധിയിൽ കുറച്ചു പ്രശ്ങ്ങൾ ഉണ്ട് .. എല്ലാം ഒന്നു ഓഡിറ്റ് ചെയ്യണം "

 "അത് .. നാളെ എനിക്ക് .."

"സമയം ഇപ്പോൾ എട്ടു മണിയായി , ഒൻപത് മണി . തൻ്റെ റിപ്പോർട്ടിങ് ടൈം .. ഇട്സ് ആൻ ഓർഡർ ഫ്രം ഡി എസ് പി . "

ജസ്റ്റിൻ തന്റെ വാച്ചിലേക്ക് നോക്കി .

"ശരി സാർ . "

അംബരീഷ് ഫയലുകൾ വച്ചിരിക്കുന്ന റാക്കിനടുത്തേക്കു നടന്നപ്പോൾ ജസ്റ്റിൻ ആദിയുടെ തോളിൽ കൈ വച്ചു . 

"ശ് .. ആ ."

അവൻ വേദനയോടെ തോൾ താഴ്ത്തി.

"താൻ ഒരു പരാതി എഴുതി  പോലീസ് കംപ്ലൈന്റ്  അതോറിറ്റിക്ക് കൊടുക്ക്, എന്നിട്ട് അതിന്റെ ഒരു കോപ്പി എസ് പി ഓഫീസിൽ തന്നാൽ മതി.  ഞാൻ അന്വേഷിക്കാം  .."

"പരാതി ഒന്നുമില്ല സർ , ഇതു അദ്ദേഹത്തിന് ആള് മാറിയതാകും   ..എന്നെ തിരികെ വിട്ടാൽ മതി "

"ഹ്മ്മ് .. വാ , ഞാൻ പോകുന്ന വഴി തന്നെ  തിരികെ വിട്ടേക്കാം .. "

ജസ്റ്റിൻ മുറിക്കകത്ത് കയറി തൻ്റെ ക്യാപ് തലയിൽ വച്ച് തിരികെ ഇറങ്ങി .

"ഡോ, ഇയാൾക്ക് മരുന്ന് മേടിക്കാനും ഉടുപ്പിനും ആയി കുറച്ചു കാശാകും.  അത് നാളെ ഞാൻ വാങ്ങിച്ചോളാം.. അപ്പൊ പറഞ്ഞപോലെ , ഒൻപതു മണിക്ക് ഓഫീസിൽ കണ്ടേക്കണം .. "

"ശരി സാർ .."

അംബരീഷ് ഒരിക്കൽ കൂടി അയാളെ നോക്കി സല്യൂട്ട് അടിച്ചു , കൂടെ മറ്റുള്ള പോലീസുകാരും .

ഒരുമണിക്കൂറിനു ശേഷം രാഘവന്റെ ചായക്കടയുടെ മുന്നിൽ ജസ്റ്റിൻ ജേക്കബിന്റെ കാറിൽ ആദി വന്നിറങ്ങുമ്പോൾ  അവൻ്റെ മുഖത്തു ബാൻഡേജ് ഒട്ടിച്ചിരുന്നു . ധരിച്ചിരുന്നത് പുതിയ ഡ്രെസ്സും .  പോലീസ് ജീപ്പിൽ പിടിച്ചു കൊണ്ട് പോയവനെ ഡി എസ് പി യുടെ കാറിൽ തിരികെ എത്തിച്ചത്  അവിടെ കൂടിയിരുന്നവരിൽ അത്ഭുതം ഉണ്ടാക്കി .

"എന്താണ് നിനക്ക് പരാതി ഇല്ലാത്തത്,  പേടിച്ചിട്ടാണോ ..അതോ.. "

ഒന്നും സംസാരിക്കാതെ  ഇറങ്ങി നടന്ന ആദിയോട് കാറിൽ നിന്നും ഇറങ്ങിയ ജസ്റ്റിൻ ശബ്ദം താഴ്ത്തി ചോദിച്ചു . മറുപടിയായി അയാളെ നോക്കി അവൻ പുഞ്ചിരിച്ചു . 

"ഡാ , എൻ്റെ ബുള്ളറ്റ് എന്തിയെ .. "

"ദോ അവിടുണ്ട് .. "

കടയുടെ ഓരത്തേക്കു ആദി വിരൽ ചൂണ്ടി .

"അയാൾക്ക്‌ അന്വഷണ വിധേയമായി ഒരു സസ്പെൻഷൻ മേടിച്ചു കൊടുക്കാം. ആ സമയം കൊണ്ട് എന്താന്ന്  വച്ചാൽ പെട്ടന്ന് ആളറിയാതെ തീർത്തേക്കണം .. "

"വേണ്ടടാ .. എനിക്കങ്ങനെയൊരു ചിന്ത ഇപ്പോഴില്ല . ശനിയാഴ്ച വരെ അയാൾ എന്നെ ചൊറിയാതെ നോക്കിയാൽ മതി . പോയാൽ പിന്നെ  ഞാൻ ഉടനെ തിരികെ  വരില്ല .. "

"ഹ്മ്മ് .. നിന്റെ ഇഷ്ടം പോലെ. എന്നാലും അയാൾക്കുള്ളത് ഞാൻ വാങ്ങി കൊടുത്തോളം .. നീ ചെല്ല് .."

"ഹ്മ്മ് .. "

"സൊ മിസ്റ്റർ ആദിത്യ , ആള് മാറി ഉണ്ടായതാണ്. ഞാൻ അന്വഷിച്ചോളാം .. ഓക്കേ ..സോറി ഫോർ എവെരിതിങ് . ഒരു പ്രശ്‍നം ആക്കരുത് . "

കടയുടെ ഉള്ളിലേക്ക് ആദി കയറിയപ്പോൾ ജസ്റ്റിൻ ഉറക്കെ വിളിച്ചു പറഞ്ഞു.

"ശരി സർ , അയാളോടും കൂടി പറഞ്ഞേക്കൂ .. " 

തിരിഞ്ഞു നോക്കാതെ മറുപടി പറഞ്ഞു അവൻ ഒരു ബെഞ്ചിലേക്കിരുന്നു .

"അവർ ഉപദ്രവിച്ചോ മോനെ .."

രാഘവൻ അവന്റെ അടുത്ത ചേർന്നിരുന്നു . 

"ചെറുതായിട്ട് .."

ആദി തന്റെ കവിളിൽ പിടിച്ചു .

"ഹ്മ്മ് , ഇത്രയും ചെയ്തിട്ടും മോനോടുള്ള ദേഷ്യം അവനു തീർന്നില്ലല്ലോ .. നോക്കിക്കോ അനുഭവിക്കും അവൻ .. "

"അതൊക്കെ പോട്ടെ ചേട്ടാ ..ഇത്തിരി വെള്ളം തരാവോ "

അവൻ്റെ ദൈന്യത നിറഞ്ഞ നോട്ടം കണ്ടു കണ്ണുകൾ തുടച്ചു അയാൾ ഒരു ഗ്ലാസിൽ വെള്ളം നിറച്ചു ആദിക്ക് നേരെ നീട്ടി .

"ബെഞ്ചിന്റേം  മേശയുടെയും പൈസ ഞാൻ നാളെ തരാം .. എൻ്റെ ഹെൽമെറ്റും താക്കോലും മൊബൈലും പേഴ്സും എല്ലാം ഇങ്ങോട്ടു എടുത്തേ ..ഞാൻ വീട്ടിലേക്കു പോട്ടെ .. "

കുറച്ചു സമയത്തിന് ശേഷം ആദി ബെഞ്ചിൽ നിന്നും എഴുനേറ്റു കൗണ്ടറിനടുത്തേക്കു ചെന്നു. അംബരീഷ് അവനെ ചവിട്ടി നിലത്തിട്ടപ്പോൾ മേശപ്പുറത്തിരുന്ന പേഴ്സും മൊബൈലും എല്ലാം തെറിച്ചു പോയിരുന്നു .രാഘവേട്ടന്റെ കയ്യിൽ നിന്നും ഹെൽമെറ്റ് വാങ്ങി തലയിൽ വച്ച് അവൻ പുറത്തേക്കിറങ്ങി.

########################

ഏഴുമുറ്റത്തേക്കു ചെന്ന് കയറിയ ബുള്ളറ്റിന്റെ ശബ്ദം കേട്ട് മാധവൻ ശബ്ധമുണ്ടാക്കി .

"നീ ഉറങ്ങീല്ലേടാ .. "

ഇല്ലെന്നർത്ഥത്തിൽ അവൻ തലയാട്ടിയപ്പോൾ ആദി പടികൾ കയറി, താക്കോൽ കൊണ്ട് വാതിൽ തുറന്നു വീടുള്ളിലേക്കു കയറി . ശേഷം വാതിൽ അകത്തു നിന്നും പൂട്ടി പടികൾ കയറി മുകളിലേക്ക് പോയി .

ധരിച്ചിരുന്ന വസ്ത്രം മാറി അവൻ കട്ടിലിലേക്ക് കിടന്ന് മൊബൈൽ ഓണാക്കി . ഒന്നിന് പുറകെ ഒന്നായി നോട്ടിഫിക്കേഷനുകളുടെ പ്രളയം . ഓരോന്നും നോക്കി വരുമ്പോഴാണ് വാട്ട്സാപ്പിലെ ഒരു മെസ്സേജിൽ അവൻ്റെ കണ്ണുടക്കിയത് .  

"അഞ്ജലി ..."

പലതവണ ആ പേരവനുരുവിട്ടു കൊണ്ട് മെസ്സേജിലൂടെ കണ്ണോടിച്ചു കൊണ്ടിരുന്നു. 

"ഹായ് .. "

തിരികെ മെസ്സേജ് അയക്കണമോ എന്നുള്ള വിചാരത്തിൽ അവനല്പനേരം ചിന്തയിലാണ്ടൂ ..പിന്നെ ചുണ്ടിൽ ഒരു പുഞ്ചിരിയോടെ മെസ്സേജ് ടൈപ്പ് ചെയ്തു .

"ഹായ് , ഗുഡ് ഈവെനിംഗ് ..ഹൂ ഈസ് ദിസ് .."

അടുത്ത നിമിഷം തന്നെ ആ മേസേജിനു നേരെ രണ്ടു നീല വരകൾ തെളിയുന്നതും മറു വശത്തു നിന്നും ടൈപ്പ് ചെയ്യാൻ പോകുന്നതായും അവൻ കണ്ടു .പക്ഷെ മറുപടി വരാൻ പിന്നെയും കുറച്ചു സമയം എടുത്തു ..

"ദിസ് ഈസ് അഞ്ജലി .. യുവർ നൈബർ ."

"ഓഹ് , അഞ്ജലി  .. പറയൂ ."

"ഏഹ് , പെട്ടന്ന് ലീവിൽ പോയത് കൊണ്ട് .. "

"ലീവിൽ പോയത് കൊണ്ട്  ..."

"അല്ല , എന്താണ് എന്നറിയാൻ വേണ്ടി .."

"അപ്പൊ എന്നെ കണ്ടില്ലങ്കിൽ തിരക്കാൻ  ആളുണ്ടല്ലേ .. "

"അതല്ല .. വന്നപ്പോൾ ആളെ കണ്ടില്ല , ഓഫീസിൽ പറയുന്നത് കേട്ടു എന്തോ അത്യാവശ്യത്തിനു നാട്ടിൽ പോയതാണെന്ന് .. "

"ആ .. ചെറിയൊരാവശ്യം .."

"ഓക്കേ .. കഴിച്ചോ .."

"?"

"സോറി , ആവശ്യം കഴിഞ്ഞോ എന്ന് .."

"ആ .. ഇല്ല നാളെയാണ് .. "

"എന്താണ് ..പറയാൻ പറ്റുന്ന കാര്യമാണോ .."

"ആ.. അതിനെന്താ .. നാളെയാണ് കല്യാണം .. അതിനു വന്നതാ .."

കുറച്ചു നേരത്തേക്ക് മറുപടി ഒന്നും വരാതിരുന്നത് കൊണ്ട് തന്നെ അഞ്ജലിയുടെ മനസ്സിലെന്തായിരിക്കുമെന്ന് ആദി ഊഹിച്ചിരുന്നു .

"ഹലോ .. എന്ത് പറ്റി ..."

"ഒന്നുമില്ല .. ഞങ്ങളെ വിളിക്കാതിരുന്നത് മോശമായിപ്പോയി .."

"ഓഹ് , സോറി കേട്ടൊ .. ഞാൻ തന്നെ അറിഞ്ഞത് ഞായറാഴ്ചയാണ് .. "

"ഏഹ് .. "

"ആ , എല്ലാം പെട്ടന്നായിരുന്നു , അവിടെ വന്നിട്ട് എല്ലാവർക്കും ചിലവ് ചെയ്യാം .."

മറുപടി പറയാതെ മറുവശത്തു നിന്നുള്ള ആൾ ഓഫ്‌ലൈൻ ആയതറിഞ്ഞു ആദി  പുഞ്ചിരിയോടെ ഫോൺ നെഞ്ചോടു ചേർത്തു.

"നീ എന്തിനാ ഇങ്ങനെ വിഷമിക്കുന്നെ.. "

ഫോൺ കട്ടിലിലേക്കെറിഞ്ഞു ബാൽക്കണിയിലേക്ക്  പോയ അഞ്ജലിയുട പുറകെ ദിയ ചെന്നു .

"എന്ത് വിഷമം ദിയ..  അങ്ങനെ ഒന്നും ഇല്ലാ..  എനിക്കിത്തിരി നേരം ഒറ്റക്ക് നില്കണം ..അത്രെ ഉള്ളൂ. "

"ഡി പെണ്ണെ , അങ്ങേരു പോണേ പോട്ടെ , നമുക്ക് വേറെ ആളെ നോക്കാടി , ഏതായാലും ഇനി നിനക്ക് അപ്പന്റെ മുന്നിൽ പേടിക്കാതെ പോകാല്ലോ. "

"അങ്ങനെ പറഞ്ഞു കൊടുക്ക് മിഥൂ . നല്ല അച്ചായന്മാര് വരിവരി ആയി നിക്കുമ്പോഴാണോ നീ ഇങ്ങനെ ടെൻഷൻ ആകുന്നെ .. "

"ദേ രണ്ടും എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കരുത് . ഞാൻ ഇവിടെ കെട്ടാൻ മുട്ടി നിക്കുവാണന്നാണോ നിന്റെ വിചാരം . "

"പിന്നെ എന്താണ് നിന്റെ പ്രശ്നം .."

"ഡി , ആദ്യായിട്ടാ ഒരാളോട് ഇഷ്ടം തോന്നിയെ , അയാൾക്ക്‌ വേണ്ടി അപ്പനെയും അമ്മയെയും വരെ ഉപേക്ഷിക്കേണ്ടി വരും എന്ന് വരെ വിചാരിച്ചതാ , അപ്പോഴാ അങ്ങേര്  വേറെ കെട്ടാൻ പോകുവാ  എന്ന് കേൾക്കുന്നത് . അതെല്ലാം പോകട്ടെ , നമ്മൾ ഇത്രയും അടുത്ത് പെരുമാറിയതല്ലേ , എന്നിട്ട് അയാള് ഇങ്ങനെ ഒരു കാര്യം പറഞ്ഞില്ലല്ലോ .."

"നിനക്കത്രെ ഇമ്പോർട്ടന്റൻസ് അങ്ങേരു കൊടുത്തു കാണൂ .. ചിലപ്പോൾ നിന്നോട് ഒരു  ഫ്രണ്ട് എന്നുള്ള രീതിയിൽ പെരുമാറിയതാകും , നമ്മൾ തെറ്റിദ്ധരിച്ചതായാലോ .. "

"എനിക്കറിയാൻ മേലാ ..ഇതിപ്പോ ഞാൻ ചമ്മി , ശെരിക്കും ചമ്മി .. "

"എന്തിനു ..."

"മിഥൂ ,  ഞാൻ ഇപ്പൊ മെസ്സേജ് അയച്ചില്ലേ .. അങ്ങേരു എന്ത് വിചാരിച്ചു കാണും. ഹോ .. വേണ്ടായിരുന്നു .."

"ഹാ പോട്ടെടി , അയാളെ കാണാഞ്ഞപ്പോ ഒരു ഫ്രണ്ട്ഷിപ്പിന്റെ പുറത്തു നമ്മൾ അന്വഷിച്ചു , അത്രേ ഉള്ളൂ .. വാ വന്ന്  കിടക്ക്  .."

"ആ പിന്നല്ലാതെ..  നിങ്ങൾ കൂടെ ഉള്ളപ്പോൾ എനിക്കെന്ത് സങ്കടം.. വാ.. '

അഞ്ജലി  മൈഥിലിയെയും ദിയയെയും ചേർത്ത് പിടിച്ചു അകത്തേക്ക് നടന്നു . അവരെ നോക്കി  ചിരിച്ചെങ്കിലും  അവളുടെ മനമപ്പോഴും ഉരുകുകയായിരുന്നു. 

(തുടരും )

No comments:

Post a Comment