Monday, August 17, 2020

കടലാഴങ്ങൾ - 14

                  കടലാഴങ്ങൾ 14 



കതകിലെ തുടർച്ചയായ  മുട്ടുകേട്ടാണ് ആദി ഉറക്കമുണർന്നത് . ശരീരം മുഴുവൻ നുറുങ്ങുന്ന വേദന അവനെ കട്ടിലിൽ നിന്നും എഴുനെല്കുന്നതിനെ  പിന്തിരിപ്പിച്ചു കൊണ്ടിരുന്നു . തലേ ദിവസം മുഖത്തും ശരീരത്തിലും ഏറ്റ മർദ്ധനം അത്രയും കടുപ്പമുള്ളതു തന്നെയായിരുന്നു . 


"മോനെ , അവൻ നിന്നെ ഒരുപാട് ഉപദ്രവിച്ചോ .. "


വാതിൽ തുറന്നതും വെളിയിൽ നിന്നിരുന്ന മുത്തശ്ശിയും മുത്തശ്ശനും അകത്തേക്ക് കയറി . ആദി മറുപടി പറയാതെ തിരികെ കട്ടിലിലേക്ക് ഇരുന്നു .


"കണ്ണാ , അവൻ .. "


കണ്ണുനീരൊഴുക്കി മുത്തശ്ശി അവൻ്റെ കവിളിൽ തലോടി. 


"വേണ്ട , എണീപ്പിക്കണ്ട , നല്ല വേദന കാണും ,  ഞാനൊന്നു താഴെ ചെല്ലട്ടെ .. "


മുത്തശ്ശിയെ വിലക്കിയ ശേഷം അദ്ദേഹം മുറിയിൽ നിന്നും പുറത്തേക്കിറങ്ങി .


"രാവിലെയാ അറിഞ്ഞേ , അവിടുന്ന് ഓടി പോരുകയായിരുന്നു . "


"വേണ്ടായിരുന്നു മുത്തശ്ശി , അതും ഇന്ന് തന്നെ .. "


"പിന്നെ ഞാൻ എന്ത് ചെയ്യണം എന്നാ കണ്ണാ നീ പറയുന്നേ , സരോജിനി വന്നു പറഞ്ഞപ്പോ അവിടുന്ന് ഓടി വന്നതാ .. "


"ഞാൻ ഇന്നലെ പറഞ്ഞതല്ലേ നിങ്ങളോടു , നമ്മുടെ ഗായുവിൻ്റെ കാര്യമാ .. "


മുത്തശ്ശി അവനെ തലോടിക്കൊണ്ടിരുന്നു ..


"ഇനിയും അവൻ .. അംബരീഷ്.."


"വരില്ല മുത്തശ്ശി , ഞാൻ ശനിയാഴ്ച ഇവിടെ നിന്നും പോകുന്നത് വരെ അയാൾ വരില്ല .."


"നീ .. "


അവർ സംശയത്തോടെ ആദിയെ നോക്കി ..


"ഇല്ല...  ഞാൻ ഒന്നും ചെയ്തില്ല , അയാൾ എന്തോ ജോലിക്കാര്യത്തിനു പോയിരിക്കുവാ .. "


"ഉം.."


ഒന്നിരുത്തി മൂളി മുത്തശ്ശി വീണ്ടും കട്ടിലിലേക്കിരുന്നു അവനെ തലോടി ..


"ഇത്തിരി കയ്പ് കാണും, മൂക്ക് പൊത്തി ഒരൊറ്റ വലിക്കു കുടിച്ചോളൂ   .."


ഒരവൗണ്സു ഗ്ലാസിൽ കഷായവുമായി എത്തിയ മുത്തശ്ശൻ അതവന് നേരെ നീട്ടി .


"ഭക്ഷണം കഴിച്ചിട്ട് കുടിക്കാനുള്ളത് ഞാൻ വേറെ തരാം .."


കഷായം കുടിച്ചശേഷം തല കുടഞ്ഞ അവനെ നോക്കി പറഞ്ഞു കൊണ്ടു ആ വൃദ്ധൻ മുറിയുടെ പുറത്തേക്കിറങ്ങി .


"മുത്തശ്ശാ .. "


"ഉം  .."


വരാന്തയിൽ നിന്നും ജനൽ വഴി അയാൾ ചോദ്യഭാവത്തിൽ അവനെ നോക്കി .


"ഗായു , കല്യാണം ... "


"പോകുന്നുണ്ട് , ചടങ്ങു കഴിയണവരെ  അവിടെ ഉണ്ടാകും , എന്നിട്ടു അവനെ , ആ കാർക്കോടകനെ , എനിക്കൊന്നു കാണണം .. "


"മുത്തശ്ശനു ഉടനെ കാണാൻ പറ്റി  എന്ന് വരില്ല .. "


"മോനെ കൊണ്ട് വന്ന  .. "


"ഹ്മ്മ് , എൻ്റെ കൂട്ടുകാരനാ  .. "


മുത്തശ്ശന്റെ മുഖത്ത് വിഷമം മാറി പുഞ്ചിരി വിരിയുന്നത് ആദി ശ്രദ്ധിച്ചു ..


"ജാനകീ , വന്നേ , നമുക്ക് കല്യാണം കൂടണം , ഇവന്റെ കാര്യം അച്യുതൻ നോക്കിക്കോളും .. അയാളോട് ഇവിടം വരെ വരാൻ പറഞ്ഞിട്ടുണ്ട് .."


മുത്തശ്ശൻ നടന്നകന്നപ്പോൾ മുത്തശ്ശി സങ്കടത്തോടെ അവനെ നോക്കി .


"പറഞ്ഞില്ലേ മുത്തശ്ശി , എനിക്കൊരു കുഴപ്പവുമില്ല , ഇനി ശനിയാഴ്ച പോകുന്നത് വരെ ഒന്നും ഉണ്ടാകാനും പോകുന്നില്ല .. ഹ്മ്മ് .. മുത്തശ്ശി ചെല്ല് ... "


അവൻ മുത്തശ്ശിയെ പറഞ്ഞു വിട്ട ശേഷം വീണ്ടും കട്ടിലിലേക്ക് കിടന്നു . 


*********************************************************


 "അച്ചുവേട്ടാ , അവളിപ്പോ എവിടാ ഉള്ളെ .. "


"ആര് മോനെ .. "


"എൻ്റെ സെറ്റപ്പ് , സീന .. "


ഉച്ച ഭക്ഷണത്തിനു ശേഷം ഏഴുമുറ്റം തറവാടിന്റെ തെക്കേ വരാന്തയിൽ ഇരിക്കുകയായിരുന്നു ആദി . മുത്തശ്ശന്റെ മരുന്നിന്റെ ഗുണമാകണം , അപ്പോഴക്കും അവൻ്റെ ശരീര വേദനകൾ എല്ലാം കുറഞ്ഞിരുന്നു .


കാര്യസ്ഥൻ അച്യുതൻ  രാവിലെ മുതൽ ഭക്ഷണവും മരുന്നുമായി അവനൊപ്പം തന്നെ ഉണ്ടായിരുന്നു .


"മോനെ .. എന്തിനാ വെറുതെ , ഈ അച്ചുവേട്ടനറിയാം   അതെല്ലാം ചുമ്മാ നാട്ടുകാര് പറഞ്ഞുണ്ടാക്കിയതാണന്നു .. "


"അച്ചുവേട്ടനു അങ്ങനെ പലതും അറിയാം അല്ലെ ... "


അയാളുടെ കണ്ണുകളിൽ നോക്കിയാണ് ആദി ചോദിച്ചത് . 


"അത് .. അത് പിന്നെ , സീന  , അതെല്ലാം അംബരീഷ് സാർ ഉണ്ടാക്കിയ കഥകൾ അല്ലെ , മോനെ മോശക്കാരൻ ആക്കാൻ .."


"ഹ്മ്മ് ... അവളിപ്പോ എവിടെ ഉണ്ടെന്നു രാമേട്ടനു അറിയില്ല അല്ലെ .. "


"അതിപ്പോ , അവള് കെട്ടി ഇടുക്കീല് എങ്ങാണ്ടും .. എന്തിനാ മോൻ ഇതെല്ലാം  ഇപ്പൊ തിരക്കുന്നേ .. "


"എനിക്ക് വേണ്ടി ഉടുമുണ്ടഴിച്ചു തന്നു എന്ന് കവലേൽ വച്ച് പറഞ്ഞതവളല്ലേ , അപ്പൊ ഞാൻ അല്ലാതെ വേറെ ആരാ അവളുടെ കാര്യം  തിരക്കുക .."


"വേണ്ട മോനെ , സത്യം എല്ലാവര്ക്കും അറിയാം , ഇനി അതിന്റെ പുറകെ പോയി .. ചെളിൽ ചവിട്ടിയ നമുക്കല്ലേ നാറ്റം ഉണ്ടാകൂ .. "


"എന്നാ സീനയെ  വിട്ടേക്ക് , ബാക്കി എന്തെല്ലാം സത്യം അച്ചുവേട്ടനു അറിയാം .. "


"എന്ന് വച്ചാൽ .. "


അയാളൊന്നു പതറി ..


"എൻ്റെ അമ്മയെ കുറിച്ച് "


"അത് .."


പരിഭ്രമത്തോടെ അയാൾ എന്തോ പറയാൻ വന്നതും  മുറ്റത്തേക്ക് മനോഹരമായി അലങ്കരിച്ച ഒരു കാർ വന്നു നിന്നു . വാഹനത്തിന്റെ ശബ്ധം കേട്ട മാത്രയിൽ തെക്കേ വാരാന്തയിൽ നിന്നും പിടഞ്ഞെഴുനേറ്റ ആദി വീടിൻ്റെ മുൻവശത്തേക്കു നടന്നു .


കാറിൽ നിന്നും വിവാഹ വേഷത്തിൽ ഇറങ്ങിയ ഗായത്രിയെ കണ്ടു അവനാദ്യം  അത്ഭുതപെട്ടെങ്കിലും പെട്ടന്ന് അവൻ വരാന്തയിൽ നിന്നും താഴേക്കിറങ്ങി .


"മോളെ , നീ .. "


മറുപടിയായി അവൻ്റെ ദേഹത്തേക്ക് വീണു അവൾ പൊട്ടിക്കരഞ്ഞു .


"ഹാ , നല്ലൊരു ദിവസമായിട്ടു ... ചുമ്മാ ... "


അവനവളെ ശരീരത്തിൽ നിന്നും അടർത്തി മാറ്റി മറുവശത്തു നിന്നും നടന്നു വരുന്ന പയ്യനെ നോക്കി .


"ആദിയേട്ടൻ .. ഞാൻ സൂരജ് , നമ്മൾ തമ്മിൽ നേരിട്ട് പരിചയപ്പെട്ടിട്ടില്ല എന്നെ  ഉള്ളൂ , ഗായത്രി എല്ലാം പറഞ്ഞിട്ടുണ്ട് .. "


ഇടതു കയ്യാൽ ഗായത്രിയെ ചേർത്ത് പിടിച്ചു വലതു കൈ നീട്ടി സൂരജിന്റെ കൈ പിടിച്ചു കുലുക്കി . 


"പോകും മുൻപ് ഏട്ടനെ കാണണം എന്ന് ഇവളുടെ ആഗ്രഹമായിരുന്നു .."


"വേണ്ടിയിരുന്നില്ല സൂരജ് .. "


"എനിക്കെല്ലാം അറിയാം ഏട്ടാ .. ഈ കൂടി കാഴ്ചയുടെ പേരിൽ അവൾക്കൊരു ഇനിയൊരു പ്രശ്നവും ഉണ്ടാകില്ല. അതെൻ്റെ വാക്ക്  ."


"ഹ്മ്മ് .. നല്ലത്   , ഏതായാലും എന്നെ കണ്ടില്ലേ , ഇനി സമയം കളയാതെ നിങ്ങൾ ഇറങ്ങൂ .."


"തിരക്കൊക്കെ കഴിയട്ടെ , കണ്ടു പിടിച്ചു ഏട്ടന്റെ അടുത്തെത്തിക്കാം എന്ന് ഞാൻ ഗായത്രിക്കു വാക്കു കൊടുത്തിട്ടുണ്ട് . "


"നന്ദി സൂരജ് , എന്റെ അനിയത്തിയെ മനസ്സിലാക്കിയല്ലോ .. അത് മതി .."


കാറിന്റെ ഡോർ  അവൾക്കായി തുറന്നു കൊടുത്തു ആദി അവനെ നോക്കി പുഞ്ചിരിച്ചു. 


"ചെല്ല് , മോള് പോയി വാ .. "


ഗായത്രിയെ അകത്തേക്കിരുത്തി ഡോർ അടച്ചു ആദി പുറകോട്ടു മാറി . 


"അപ്പൊ ശെരി , നമുക്ക് കാണാം .. "


മറു വശത്തെ ഡോർ തുറന്നു കാറിനകത്തേക്കു കയറും മുൻപ് സൂരജ് ആദിയുടെ നേരെ ഒരിക്കൽ കൂടി കൈ വീശി .


"ഇനി മുതൽ എന്നും ഒരു വിളിക്കപ്പുറം ഞാൻ ഉണ്ടാകും , ഇവിടെ അല്ലന്നു മാത്രം .. ഉം .. മോള് പോയി വാ .. "


കാർ നീങ്ങി തുടങ്ങിയപ്പോൾ അവളെ ആശ്വസിപ്പിക്കാൻ എന്ന പോലെ അവൻ ഗായത്രിയോട് പറഞ്ഞു .


"എന്ത് നല്ല മനസ്സിന്റെ ഉടമയാ ആ കുട്ടി , അംബികയുടെ ഒരു സ്വഭാവോം മോൾക്ക് കിട്ടിയിട്ടില്ല .. "


ദൂരേക്കു ഓടിപ്പോകുന്ന കാറിനെ നോക്കി നിൽകുമ്പോൾ കേട്ട അച്യുതന്റെ വാക്കുകൾ അവനിൽ കാര്യമായ ചലനം സൃഷ്ടിച്ചില്ല 


*****************************************


" ഗായു പോകും വഴി ഇത് വഴി വന്നിരുന്നു അല്ലെ .. "


"ഹ്മ്മ് ... "


"അംബികയാകെ കലി തുള്ളി നടക്കുവാ .. മിക്കവാറും നാളെ രാവിലെ തന്നെ ഇങ്ങട് വന്നേക്കും .. "


വൈകിട്ട് നാലുകെട്ടിനുള്ളിൽ കല്യാണ വിശേഷങ്ങൾ വിവരിക്കുന്നതിനിടയിൽ മുത്തശ്ശി അവനോടു പറഞ്ഞു . മറുപടിയായി മുത്തശ്ശിയുടെ മടിയിൽ തല വച്ച് കിടന്നിരുന്ന അവൻ നിസ്സാഹായമായി മൂളികൊണ്ടിരുന്നു .


"അവൾ , അവളിങ്ങോട്ടു വരട്ടെ , ഇതോടെ അവളുടെ ഒച്ചയെടുപ്പു  ഞാൻ നിർത്തും , ഈ പരമേശ്വരൻ ആരാണെന്നു അവൾക്കിതുവരെ മനസ്സിലായിട്ടില്ല , കല്യാണ വീടല്ലേ , നാട്ടുകാരും ബന്ധുക്കാരും ഉള്ളതല്ലേ എന്നോർത്തിട്ടാ .. "


അവരുടെ സംസാരം കേട്ട് അങ്ങോട്ടെത്തിയ മുത്തശ്ശൻ ചാരു   കസേരയിലേക്കിരുന്നു . ആദി അപ്പോഴേക്കും എഴുനേറ്റു നടുമുറ്റത്തേക്കു നടന്നു , 


"എന്താ .. എന്താണ് ഇനി തൻ്റെ ഉദ്ദേശം .."


മുത്തശ്ശൻ ചാരു കസേരയിൽ നിന്നും തല ഉയർത്തി പിടിച്ചു അവനെ നോക്കി . 


"തിരിച്ചു പോകണം , ശനിയാഴ്ച .. "


ആദി മുഖം കുനിച്ചു മറുപടി പറഞ്ഞു 


"ഹ്മ്മ് .. നീ .. നീ കൂടി  ഉണ്ടായിരുന്നെങ്കിൽ .. "


"..."


അവൻ ഇടം കണ്ണിട്ടു മുത്തശ്ശിയെ നോക്കി , പുരികമുയർത്തി എന്താണ് എന്ന് ചോദിച്ചു , മറുപടിയായി അറിയില്ല എന്ന ഭാവത്തിൽ അവർ കൈകൾ വിടർത്തി .


"എനിക്ക് പഴയതു പോലെ ഒന്നിനും വയ്യ , എന്നും പൂജകൾക്കായി വിളി വരുന്നുണ്ട് , നീ കൂടെ .."


"വേണ്ട .. "


മുത്തശ്ശൻ പറഞ്ഞു തീരും മുൻപ് ആദി അദ്ദേഹത്തെ വിലക്കി ഇടയിൽ കയറി .


"പത്തു പന്ത്രണ്ടു വര്ഷങ്ങള്ക്കു മുൻപ് വരെ നിങ്ങളുടെ കൂടെ ഒരു നിഴല് പോലെ നടന്നിരുന്നതാ ഞാൻ , ഏഴുമുറ്റത്തെ അടുത്ത ആൺ തരി മുത്തശ്ശനെക്കാൾ കേമനാ എന്നുള്ള വാക്കുകൾ കേട്ട് അഭിമാനം കൊണ്ടിട്ടുണ്ട് . പക്ഷെ ഈ പറഞ്ഞ മന്ത്ര തന്ത്രങ്ങൾ തന്നെയാണ് എന്റെ ജീവിതം ഈ വിധം ആക്കിയതെന്നറിഞ്ഞ നിമിഷം മുതൽ വെറുത്തതാ .. ഇനി ഇല്ല , എന്നെ വെറുതെ വിട്ടേക്ക് .. "


അവൻ വേഗം നടുമുറ്റത്ത് നിന്നും കയറി മുകളിലേക്ക് പോകുവാൻ പടികളുടെ അടുത്തേക്ക് നടന്നു . 


"ഇനിയും ഗൾഫിലേക്ക് പോകാൻ തന്നെയാണോ നിൻറെ തീരുമാനം .. "


"ഹ്മ്മ്  , അതെ .."


"വീണ്ടുമൊരു ഒളിച്ചോട്ടം .. "


"അല്ല , എനിക്കിവിടെ പറ്റില്ല , ഞാൻ മാറിക്കൊണ്ടിരിക്കുകയാണ് , ആരുമില്ല എന്ന ചിന്ത ഇപ്പോൾ എന്നെ വേട്ടയാടാറില്ല , പകരം ആരെങ്കിലുമൊക്കെ ഉണ്ട് എന്നൊക്കെ തോന്നി തുടങ്ങിയിട്ടുണ്ട് . പോയെ പറ്റൂ . പിന്നെ ഒളിച്ചോട്ടമല്ല , എന്തോ നേടാൻ വേണ്ടിയുള്ള വെമ്പലാണ് .."

ആദി വേഗത്തിൽ പടികൾ കയറി മുകളിലേക്ക് പോയി .


"തിരുമേനി .. "


മുകളിലെ മുറിയുടെ വാതിൽ അടഞ്ഞ ശബ്ദം കേട്ടതും മുത്തശ്ശി വേദനയോടെ തൻ്റെ ഭർത്താവിനെ നോക്കി 


"വിധി , അത് പോലെ നടന്നേ ഒക്കൂ .. "


"മഹേശ്വരൻ , എൻ്റെ കുഞ്ഞിനെ അവൻ  "


"അവനെ കുറ്റം പറയേണ്ട ഇല്ലത്തമ്മേ , ആദിക്കൊരു ജീവിതം ഉണ്ടായതു അവൻ കാരണമാണ് . "


കസേരയിലേക്ക് ചാരികിടന്നു പരമേശ്വരൻ നമ്പൂതിരി ചിന്തയിലാണ്ടു 

(തുടരും)

No comments:

Post a Comment