Thursday, August 13, 2020

കടലാഴങ്ങൾ - 6

 കടലാഴങ്ങൾ 6




"ഇത് പ്രണയമാണ് ഭായ് , കട്ട പ്രണയം .. "

കൂട്ടിലടച്ച വെരുകിനെ പോലെ പരിഭ്രാന്തനായി മുറിയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന ആദിയെ നോക്കി ബാസിത് പറഞ്ഞു .

"അങ്ങനെ അല്ല ബാസിത് , അവളോട് ഞാൻ  ഓഫീസിൽ വച്ചു  സംസാരിച്ചിരുന്നില്ല എന്നുള്ളത് ശരിതന്നെയാണ്. പക്ഷെ അത് ഇത്രയും വലിയ തെറ്റാണോ. എല്ലാം ഞാൻ പറഞ്ഞിരുന്നതല്ലേ . "

"ഉം. "

"അവൾ എൻ്റെ മുന്നിൽ വച്ച് ആ കൃഷ്ണയോട് കൊഞ്ചിക്കൊണ്ടു വർത്താനം പറയുന്നത് ഞാൻ കണ്ടതാ , ബുധനാഴ്ച ജോഗിംഗിന് വരുമ്പോൾ എല്ലാം പറഞ്ഞു തീർക്കാമെന്ന് കരുതിയതാ . പിന്നെ മൂന്നു ദിവസോം അവൾ രാവിലെ വന്നില്ല , എന്നിട്ടു വെള്ളിയാഴ്ച ഒന്നും പറയാതെ നാട്ടിലേക്കു പോയി. പോകുന്നതിനു മുൻപ് ഒരു ബൈ എങ്കിലും അവൾക്കു പറയായിരുന്നു .. "

"അതിപ്പോ നീ .. "

"എന്ത് നീ .. ഡാ അവൾക്കു നല്ല അഹങ്കാരമാ , ഇല്ലേൽ ഈ മൂന്ന് ദിവസത്തിനിടെ എന്നെ ഇങ്ങനെ അവോയ്ഡ് ചെയ്യേണ്ടായിരുന്നല്ലോ .. അത് മാത്രമല്ല, ദേഷ്യം പിടിപ്പിക്കാൻ എൻ്റെ മുന്നിൽ വച്ച് അവളുടെ ഒരു ഒലിപ്പീരും .."

"ഇപ്പൊ എന്താണ് നിന്റെ  പ്രശ്‍നം , അവൾ മൂന്നു ദിവസമായി മിണ്ടാത്തതോ , അതോ പറയാതെ നാട്ടിൽ പോയതോ അതുമല്ല ആ കിഷ്‌ണനുമായി മിണ്ടുന്നതോ .."

"മൂന്നും .. "

"ആഹ്.. "

കൈകൾ നിവർത്തി പിടിച്ചു ബാസിത് ആദിയെ നോക്കി. 

ചൊവ്വാഴ്ച വൈകിട്ട് മുതൽ അഞ്ജലി ദിയയുടെയും മൈഥിലിയുടെയും ഉപദേശപ്രകാരം ആദിയെ തുടർച്ചയായി അവഗണിച്ചുകൊണ്ടിരുന്നു . ഓഫീസിൽ വച്ച് പലതവണ അവൻ സംസാരിക്കാൻ ശ്രമിച്ചിട്ടും  അവൾ ജോലിക്കാര്യത്തിനുമപ്പുറം ഒന്നും അവനോടു പറയാൻ  കൂട്ടാക്കിയിരുന്നില്ല . ബുധനാഴ്ച മുതൽ  രാവിലെ ജോഗിങ്ങിനും അവൾ വന്നിരുന്നില്ല . കൃഷ്ണയോട് പറഞ്ഞിട്ടാകണം  മീറ്റിങ് റൂമിൽ നിന്നും പുറത്തേക്കു അവളുടെ ക്യുബിക്കളിലേക്കു മാറുകയും ചെയ്തു. ഇടക്കെപ്പോഴോ  എന്ത്കൊണ്ടാണ് അവളെ രാവിലെ കാണാത്തതു എന്ന ചോദ്യത്തിന് കൃത്യമായ മറുപടി അഞ്ജലി ആദിയോട് പറഞ്ഞതുമില്ല .

"ഡാ .. നീ പറഞ്ഞിടത്തോളം അവൾ ഒരു പ്രത്യേക കാരക്ടർ ആണ്. ഇന്നലെ രാവിലെ അവളോട് ചൂടായി എന്നല്ലേ പറഞ്ഞെ , അത് കൊണ്ടാകും നിന്നോട് പറയാതെ നാട്ടിൽ പോയെ .. "

"ഞാൻ .. നീ എന്താ ജോഗിംഗിന് വരാത്തത് എന്നേ  ചോദിച്ചുള്ളൂ  , വയ്യ എന്നായിരുന്നു മറുപടി . എന്ത് വയ്യായ്ക എന്ന് ചോദിച്ചപ്പോൾ എല്ലാം പറയണോ എന്ന് .. അപ്പോ എൻ്റെ നിയന്ത്രണം വിട്ടു പോയി .. "

"എൻ്റെ ആദി , നമ്മൾ തമ്മിൽ കാണാൻ തുടങ്ങിയിട്ട് പത്തു വർഷമായി , ഇതിനിടയിൽ ഒരിക്കൽ പോലും ഒരു പെണ്ണിന്റെയടുത്തും നീ ഇമ്മാതിരി വിശേഷം ചോദിച്ചു ചെന്നിട്ടില്ലല്ലോ .. ആ.. മറ്റേ ഇഷയുടെ കാര്യം ഞാൻ മറന്നിട്ടില്ല .. "

"എന്റെ ബാസിത് , നീ എന്തിനാ ഇപ്പൊ ഇഷയുടെ കാര്യം പറയുന്നേ .. "

"അല്ലടാ , അതായത് , പെണ്ണുങ്ങൾ .. അവരുടെ മനസ്സിനെ അങ്ങനെയോന്നും പിടിച്ചാൽ കിട്ടില്ല , അവരുടെ ചിന്തകൾ ഏതു വഴിക്കാണ് പോകുന്നതെന്നും പറയാനും പറ്റില്ല ,മിക്കവാറും അവര് പറയാൻ ഉദ്ദേശിക്കുന്നതാകില്ല പറയുന്നത് . അത് കൊണ്ട് തന്നെ നമ്മൾ ഒരു കാര്യം പറയുമ്പോൾ നമ്മൾ ഉദ്ദേശിക്കുന്നതാകണമില്ല  അവർ മനസ്സിലാക്കുന്നതും .. "

"നീ എന്നാതാടാ ഈ പറയുന്നേ , മനുഷ്യന് മനസ്സിലാകുന്ന ഭാഷയിൽ പറ .. "

"ആദി , അവൾ ജോഗിങ്ങിന് വരാത്തിനു , അവളുടെ ദേഷ്യത്തിന് പല കാരണങ്ങളും ഉണ്ടാകും , ഒരു ഉദാഹരണത്തിന് അവൾക്കു ആ സമയങ്ങളിൽ കാര്യമായ വയറു വേദന ആയിരുന്നെങ്കിലോ .. അങ്ങനെ ഉള്ള സമയത്തു , ഹോർമോൺ ഇഷ്യൂസ് അവരുടെ സ്വഭാവത്തെ ഇമ്പാക്ട് ചെയ്യും .. "

"ആഹ് .. അതൊന്നും ഞാൻ ഓർത്തില്ല .. "

"അത് തന്നാ പറഞ്ഞേ , ഇതൊക്കെ കുറച്ചു കൂടി ചിന്തിച്ചു കൈകാര്യം ചെയെണ്ടേ ഒന്നാണെന്ന് .. "

"ഹ്മ്മ് .. അപ്പൊ അതായിരിക്കും അല്ലെ .. "

"അത് തന്നെ .. "

ബാസിത് , കിഷോർ , ആദി  മൂവരും ഐഐടി പഠനകാലത്തു തുടങ്ങിയ കൂട്ടാണ് .  അഞ്ജലിയുടെ പെരുമാറ്റത്തിൽ ഉണ്ടായ മാറ്റം കാരണം ആദി അസ്വസ്ഥനായിരുന്നതിനാൽ ശനിയാഴ്ച രാവിലെ ഫ്ലാറ്റിലെത്തിയ കിഷോർ ബാസിതിനെ വിളിച്ചു വരുത്തുകയായിരുന്നു .

"രാവിലെ കിഷോർ വിളിച്ചു പറഞ്ഞപ്പോ വണ്ടിയുമെടുത്തു ഇറങ്ങിയതാ .. ഞാൻ വിചാരിച്ചു വേറെ എന്തോ പ്രശ്നമാണെന്ന് . ഇതിപ്പോ ഞാൻ വീട്ടില് പോയി നിസയോട്  എന്ത് പറയും എന്നോർത്തിട്ടാ , അവളുടെ ആദിയേട്ടൻ ഒരു പെണ്ണിന്റെ പേരും പറഞ്ഞു ആധിയെടുത്തു നടക്കുവാനെന്നു പറയാൻ പറ്റുമോ, ഇനി അഥവാ പറഞ്ഞാലും അവൾ വിശ്വസിക്കുമോ .. അവളുടെ കണ്ണിൽ ഈ ഏട്ടൻ പെർഫെക്റ്റ് ആണ് .. ഞാൻ ആണേൽ കൊള്ളൂല്ലത്തവനും .. "

"അതെന്താടാ അങ്ങനെ .. "

"അത് പെണ്ണുങ്ങളുടെ വേറൊരു സ്വഭാവം .നിനക്കും മനസ്സിലാകും കുറച്ചു കഴിയട്ടെ ."

"അവളൊരു പാവം അല്ലേടാ .. "

"അതാണല്ലോ പ്രശ്നം .. പാവം .. കല്യാണം കഴിഞ്ഞിട്ട് കൊല്ലം മൂന്നായി , ഒരു കൊച്ചുമായി  , എന്നിട്ടും ആ പഴയ നാട്ടിൻപുറത്തെ പെണ്ണുങ്ങളെ പോലെയാ  .. "

" ഒന്ന് പോടാ..അല്ല ,ഞാനൊരു കാര്യം ചോദിക്കട്ടെ .. "

"ചോദിക്ക് .. "

"ഒരാഴ്ച മുന്നേ കണ്ട പെൺകുട്ടി , രണ്ടേ രണ്ടു ദിവസമേ സംസാരിച്ചിട്ടുള്ളൂ , അവളോട് എങ്ങനാ എനിക്കിത്ര അടുപ്പം തോന്നുന്നെ .. നീ പ്രണയം എന്നെല്ലാം പറയുന്നു .. ഇത് പ്രണയം തന്നാണോ .. "

"ആഹ് .. ഇത് നീ എന്നോട് തന്നെ ചോദിക്കണം .. നീ അല്ലെ ഇവിടെ കിടന്നു അന്തോം കുന്തോം ഇല്ലാണ്ട് പാഞ്ഞു നടന്നേ .. "

"അത് ശെരിയാ .. എന്നാലും .. "

"ഡാ , പ്രണയത്തിൽ സംശയം പാടില്ല , ഹൃദയം തുറന്നന്നങ്ങു പ്രേമിക്കണം .. പിന്നെ ലവ് അറ്റ് ഫസ്റ്റ് സൈറ്റ്‌ എന്നൊക്ക കേട്ടിട്ടില്ലേ , നിന്റെ കാര്യത്തിൽ അത് തന്നാ നടന്നേ .. "

"എന്ന് വച്ചാൽ .. "

"പ്രണയം , വിശുദ്ധമായ ഒരു വികാരമാണ് , അത് അപരിചിതരായ രണ്ടു പേരെ പരസ്പരം ബന്ധിപ്പിക്കുന്ന ഒന്നാണ് . "

"ഏഹ് .. ഇതു ഞാൻ എവിടെയോ ."

"കേട്ടുകാണും .. ഒരേ പോലെ ചിന്തിക്കുന്ന ഒരു പാട് മഹാന്മാർ ഉള്ള നാടല്ലേ ഇത് , ഞാനും ഒരു .. "

"നിർത്താടാ പുല്ലേ .. ആ കിഷോർ വന്നിരുന്നേ , ഒരെണ്ണം പിടിപ്പിക്കായിരുന്നു , തലക്കൊരു പെരുപ്പ് വന്നാൽ .. "

"തലക്കൊരു പെരുപ്പ് .. മോനെ ഞാൻ ഒന്ന് ചോദിച്ചോട്ടെ .. "

"ഹ്മ്മ് "

"നിനക്ക് അവളോട് സംസാരിക്കുമ്പോൾ , അവളെ കുറിച്ച് സംസാരിക്കുമ്പോൾ ഒരു സുഖം തോന്നുന്നില്ലേ .. "

"ആ ... ഉണ്ട് "

"ഇരിക്കുമ്പോൾ , നിക്കുമ്പോൾ , കിടക്കുമ്പോൾ .. ടീവി കാണുമ്പോൾ .. എല്ലാമവൾ കൂടെ ഉള്ളപോലെ തോന്നുന്നില്ലേ .. "

"ഉണ്ടളിയാ ഉണ്ട് ... "

"അതാണ് .. അതാണ് പ്രശ്നം ... "

"എന്ത് പ്രശ്നം ... "

"എന്റെ മോനെ ... അവൾ ജിന്നാടാ ജിന്ന് .. എൻ്റെ നിസയെ പോലെ .. അവള് നിന്നേം കൊണ്ടേ പോകൂ .. "

ബാസിത് തലയ്ക്കു കൈ കൊടുത്തു സോഫയിലേക്കിരുന്നു .. 

"നീ അധികം തമാശിക്കല്ലേ .. "

"തമാശിച്ചതല്ല , സംഭവം തലയ്ക്കു പിടിച്ചു , ഇനി എല്ലിൽ കൂടെ പിടിച്ചാൽ മതി .. "

"എന്നിട്ടു .. "

"എന്നിട്ടു അവളുടെ അപ്പൻ ആ എല്ലൂരി കോലു കളിക്കും .. ഡാ കോപ്പേ , സംഭവം കൈവിട്ടു പോയെന്നു .. "

"ബാസിതെ .. നീ മാത്രമേ ഒരു തുണയുള്ളൂ , ഇത് പാലാ അച്ചായൻ കേസാണ് .. "

"അപ്പൊ കിഷോറാ .. "

ബാസിതിന്റെ സ്വരം ഇടറിയിരുന്നു .. 

"അവനു ഹിന്ദിയല്ലേ അറിയാവൂ  .. "

"ബെസ്റ്റ് .. ഡാ പൊട്ടാ , ഹിന്ദി അറിയാൻമേലാത്ത ഒരൊറ്റ മലയാളി കേരളത്തിൽ ഇല്ല അതറിയാവോ നിനക്ക് .. "

"എന്നാലും നിന്നെ പോലെ കഴിവും ശക്തിയും ബുദ്ധിയുമൊന്നും അവനില്ലല്ലോ .. "

"ഇപ്പോഴെങ്കിലും സമ്മതിച്ചല്ലോ .. നീ പ്രേമിക്കടാ ചെക്കാ , അവളെ നമുക്കിങ്ങു കൊണ്ടുപോരാം .. "

ബാസിത് എഴുനേറ്റു വന്നു അവനെ കെട്ടിപിടിച്ചു .

*****************************************

ഇതേ സമയം പാലാ തൊടുപുഴ റോട്ടിനരുകിലെ  ഒരു ഇരുനില വീട്ടിലിരുന്നു തലപുകക്കുകയായിരുന്നു അഞ്ജലി .  അവളുടെ വിരലുകൾ അവർ മൂന്നു പേരും മാത്രമായുള്ള വാട്സ്ആപ്പ് ഗ്രൂപ്പിൽ മെസേജുകൾ ടൈപ്പ് ചെയ്യുന്ന തിരക്കിലായിരുന്നു. 

" നീയൊക്കെ വീട്ടിൽ പോയി സുഖിക്കടി..  ഞാൻ ഇവിടെ ടെൻഷൻ അടിച്ചിരിക്കുവാ. "

"എന്തിനാ അഞ്ജു ടെൻഷൻ അടിക്കുന്നേ..  ദിയെ ഇവള് കയ്യീന്ന് പോയോ "

"ശെരിയാടി മിഥൂ, ഈ നിലക്കാണേ വീക്കെൻഡ് ബാംഗ്ലൂർ ഉണ്ടായിരുന്നേൽ ഇവള് പോയി ഐ ലവ് യു പറഞ്ഞേനെ.. "

"എന്റെ പട്ടി പറയും..  ഇന്നലെ രാവിലെ കോറിഡോറിൽ വച്ചു ചീത്ത വിളിച്ചത് നിങ്ങളും കേട്ടതല്ലേ.. അയാൾക്ക്‌ പ്രണയമൊന്നുമില്ല.. ഉണ്ടേൽ അങ്ങനെ പറയുമോ "

"അതുണ്ടായിട്ടല്ലേ അങ്ങനെ പറഞ്ഞെ.  സ്വന്തം എന്ന തോന്നൽ വരുമ്പോൾ അല്ലെ അന്വേഷിച്ചു വരുന്നതും വഴക്ക് പറയുന്നതുമെല്ലാം.. "

"മിഥൂ, കൂടെ നിന്ന് കൺഫ്യൂഷൻ ആക്കല്ലേ..  ഞാൻ ആലോചിക്കുവായിരുന്നു... "

"ആലോചിക്കുവായിരുന്നു..."

"ആലോചിക്കുവായിരുന്നു.. ബാക്കി പറ അഞ്ജു. "

"ഒന്നു വിളിച്ചാലോ എന്ന്.  ഇന്നലെ അങ്ങനെ പറഞ്ഞെങ്കിലും പാവം തോന്നി.  ബസിൽ ഇരുന്നിട്ടും ഉറക്കം വന്നില്ല.  ഒരു ബൈ പോലും പറഞ്ഞില്ലല്ലോ.. "

"വിളിച്ചാൽ മോളെ.. നിന്റെ വില പോകും..  നീ കണ്ടോ..  തിങ്കളാഴ്ച.. അങ്ങേരു നിന്റെ കാലേ വീഴും.. അല്ലടിയെ  അങ്ങേരുടെ നമ്പർ നിന്റെ കയ്യിൽ എവിടുന്നാ.. "

"അതൊക്കെ ഒപ്പിച്ചു.. "

"ഹ്മ്മ്.. "

"ഹ്മ്മ് "

"എന്നാ ശെരി.. ഞാൻ താഴക്കു ചെല്ലട്ടെ.. ബൈ. "

അവൾ ഫോൺ ബെഡിലേക്കിട്ട് മുറി തുറന്നു പടികൾ ഇറങ്ങി. 

"എന്നതാടി എലിസബത്തെ,  കൊച്ചിനൊരു മൗനം .. "

പാലായിൽ ബസ്സിറങ്ങിയ അഞ്ജലിയെ വീട്ടിൽ കൊണ്ടുവിട്ട ശേഷം കവലക്കൊന്നു കറങ്ങീട്ടു വന്നിട്ടും അഞ്ജലി താഴേക്കിറങ്ങി വരാത്തതിനാൽ അടുക്കളയിൽ തപ്പി വന്നതായിരുന്നു തോമാച്ചായൻ.

"അപ്പാ , ചേച്ചി വന്നേ പിന്നെ ഫുൾ ടൈം ഫോണിലാ , എന്തെല്ലാമോ ആരോടൊക്കൊയോ കുശുകുശുക്കുന്നുണ്ട് . എന്നെ കണ്ടാൽ അപ്പൊ നിർത്തിക്കളയും .. ഇനി വെല്ല പ്രേമോം ആണോ , കർത്താവിനറിയാം ..അപ്പനൊന്നു  വിളിച്ചു വിരട്ടിക്കെ .. "

"എൻ്റെ തോമാച്ചായാ  , നിങ്ങടെ അമ്മച്ചി മരിച്ചെന്നു പറഞ്ഞു വല്യ സങ്കടമല്ലായിരുന്നോ .. ദേ ജീവനോടെ നിപ്പണ്ട് , ഇളയ മകളുടെ രൂപത്തിലാണെന്നേ ഉള്ളൂ. ആ കുശുമ്പും കുന്നായ്മയും കൂടെ തന്നെ ഉണ്ട് .. ചുമ്മാണ്ടാണോ  ഇങ്ങനെ ഏതു നേരോം പാത്രത്തിൽ കയ്യിട്ടു തിന്നിട്ടും ഇവളുടെ ശരീരത്തു പിടിക്കാത്തെ .. "

"ദേ .. മമ്മി .. "

അവൾ കയ്യിലിരുന്ന ചിപ്സിന്റെ പാത്രം താഴേക്കു വച്ചു അടുക്കളയുടെ സ്ലാബിൽ നിന്നും ചാടിയിറങ്ങി.

"എൻ്റെ അനു , അവൾക്കു ജോലിയുള്ളതാ  നിന്നെപ്പോലെ അല്ല .. അത് ആകെ മാസത്തിൽ രണ്ടു രാത്രിയെ തികച്ചു ഈ വീട്ടിൽ ഉറങ്ങാറുള്ളൂ , ഇനി അവളുമായി നീ വഴക്കിനു പോയാൽ അറിയാല്ലോ എൻ്റെ സ്വഭാവം . "

 എലിസബത്ത് അടുത്ത് കിടന്ന തവിയെടുത്തു അവൾക്കു നേരെ വീശി .. 

"ഞാൻ പോകുവാ .. പറയാനുള്ളത് പറഞ്ഞു. കൊഞ്ചിച്ചു കൊഞ്ചിച്ചു അവസാനം കരയുന്നത് നിങ്ങള് രണ്ടും ആകും .. "

അവിടെ നിന്ന് ഒഴിഞ്ഞു മാറി ഓടുന്നതിനിടയിൽ അവൾ വിളിച്ചു പറഞ്ഞു. 

"എന്നാതാമ്മേ അവളുമായി വഴക്കുണ്ടാക്കുന്നെ .. വയസ്സ് ഇരുപതായില്ലേ , എന്നിട്ടും തല്ലുവാണോ .. "

അങ്ങോട്ടേക്ക് വന്ന അഞ്ജലി വാതിലിന്റെ പടിയിൽ ചാരി നിന്നു .

"അങ്ങനെ പറഞ്ഞു കൊടുക്ക്‌ ചേച്ചി . ഞാൻ ഇങ്ങോട്ടു വന്നപ്പോ മമ്മി പറയുവാ ചേച്ചി ബാംഗ്ലൂരീന്നു വന്നേ പിന്നെ ഫുൾടൈം ഫോണിലാണെന്നു .. ഏതോ ചെറുക്കനുമായി സെറ്റപ്പ് ആണെന്നും അപ്പനോട് ചോദിക്കാനും പറഞ്ഞന്നേ . അതും കേട്ട് വന്ന ഞാൻ , വല്ലപ്പോഴും വന്ന ചേച്ചിയെ ഇങ്ങനെ ചുമ്മാ വിഷമിപ്പിക്കരുതെന്നു പറഞ്ഞതിനാ .. അല്ലെ അപ്പാ .. "

"ആന്നെടീ .. നിന്റെ  അമ്മക്ക് ഇത്തിരി കുശുമ്പ് കൂടുതാലാ .. "

തോമാച്ചായൻ മക്കളുടെ  നടുവിൽ  നിന്ന് ഇരുവരുടെയും തോളിൽ  കയ്യിട്ടു ..

"ഞാൻ പറഞ്ഞില്ലേ അച്ചായാ.. ഇത് നിങ്ങടെ അമ്മച്ചി തന്നാ . നിന്ന നില്പിൽ കാലുമാറും.. ആ... പറഞ്ഞിട്ട് കാര്യമില്ല.. എന്റെ  വിധി. "

"അങ്ങനെ ഒന്നുമില്ല അമ്മാ . "

അഞ്ജലി മുന്നോട്ട് ചെന്ന് എലിസബത്തിന്റെ രണ്ടും കവിളിലും പിടിച്ചു വലിച്ചു , പിന്നെ അടി പേടിച്ചു ഹാളിലേക്ക് ഓടി .. 

"നില്ലടി ചേച്ചിയെ , ഞാനും വരുന്നൂ .. അവിടുത്തെ വിശേഷമൊക്കെ പറ .. "

അവളുടെ പുറകെ അനുവും ഓടിപ്പോയതോടെ തോമാച്ചായൻ എലിസബത്തിന്റെ അടുത്തേക്ക് ചെന്നു .

"നിനക്ക് വിഷമമായോഡീ .. അമ്മച്ചി എന്നാ പറഞ്ഞാലും നിന്നെ ഞാൻ വഴക്കു പറഞ്ഞിട്ടില്ലല്ലോ .. "
അയാൾ തന്റെ കയ്യുയർത്തി എലിസബത്തിന്റെ മുടി തഴുകി . 

"ഞാൻ ഇതുവരെ അങ്ങനെ പരാതി പറഞ്ഞിട്ടില്ലല്ലോ അച്ചായാ .. ഇത് മക്കളെ ദേഷ്യം പിടിപ്പിക്കാൻ ചുമ്മാ .. "

"ഹ്മ്മ് .. പണി തീർത്തു നീയും വാ അപ്പുറത്തേക്ക് .. നമുക്കൊരുമിച്ചിരുന്നു സംസാരിക്കാം ..ദേവസ്യ പറഞ്ഞ കാര്യം നീ  കൂടി ഉള്ളപ്പോഴെ പറയാൻ പറ്റൂ . ഇല്ലേ ഇവിടെ  ഭൂകമ്പം  നടക്കും .. "

തോമാച്ചായൻ  ഉമ്മറത്തേക്ക് നടന്നപ്പോൾ എലിസബത്ത് ഒരു ദീർഘ നിശ്വാസത്തോടെ അടുക്കള പണിയിൽ വീണ്ടു മുഴുകി.

(തുടരും)

No comments:

Post a Comment